പാർലമെൻ്റ് മന്ദിരത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ജന്തർ മന്ദറിൽ, ഓഗസ്റ്റ് എട്ടാം തിയ്യതി, മുൻ ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായയുടെ ആഹ്വാനത്തെത്തുടർന്ന് ഒത്തുകൂടിയ സംഘടനകളുടെയും അനുഭാവികളുടെയും പൊതുയോഗത്തിൽ പ്രകോപനപരമായ മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്.
പരിപാടിയുടെ സംഘാടകർക്ക് അഞ്ച് പ്രധാന ആവശ്യങ്ങളാണ് ഉണ്ടായിരുന്നത്. ജനസംഖ്യ നിയന്ത്രണം, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കൽ, മതങ്ങളിൽ ഉടനീളം എല്ലാവർക്കും തുല്യ വിദ്യാഭ്യാസം, അനധികൃത കുടിയേറ്റത്തിനും പരിവർത്തനത്തിനും നിയന്ത്രണം എന്നിവ. ഇതിന്റ മറപിടിച്ചായിരുന്നു പ്രതിഷേധക്കാർ മുസ്ലീം വിരോധവും സമുദായ വിദ്വേഷവും ഉൾക്കൊള്ളുന്ന മുദ്രാവാക്യം വിളിച്ചത്. ഇത്തരം മുദ്രാവാക്യങ്ങൾ അവിടെ മുഴങ്ങുമ്പോൾ പോലീസുകാർ ജന്തർ മന്ദറിൽ ഉണ്ടായിരുന്നെങ്കിലും അതിനെതിരെ ഒരു നടപടിയും അപ്പോഴവർ സ്വീകരിച്ചില്ല. എന്നാൽ മുദ്രാവാക്യത്തിനെതിരെ മുസ്ലിം സമൂഹം പ്രതിഷേധവുമായി മുന്നോട്ട് വന്നപ്പോൾ, ഒരു എഫ്.ഐ.ആർ മാത്രം ഫയൽ ചെയ്തു. പിന്നീട്, കേസുമായി ബന്ധപ്പെട്ട് അശ്വിനി ഉപാധ്യായ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. പക്ഷേ, കാര്യമായ തുടർ നടപടികളൊന്നും എടുത്തിട്ടില്ല.
ന്യൂസ് ലോൻട്രി എന്ന ചാനലിന്റ റിപ്പോർട്ടറാണ് ഇവരുടെ മുദ്രാവാക്യങ്ങൾ പുറത്ത് വിട്ടത്. വീഡിയോയിൽ, ഗാസിയാബാദ് നിവാസിയായ ഉത്തം ഉപാധ്യായ, ജയ് ശ്രീറാം വിളിച്ചു കൊണ്ട്, ആക്രോഷിക്കുന്നത് “മുസ്ലീങ്ങളെ വെട്ടിക്കൊല്ലുക, എന്നിട്ട് രാമനെ വിളിക്കുക” എന്നിങ്ങനെയാണ്.
“രാജ്യത്തെ രക്ഷിക്കാൻ മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കണം, അവരിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് നിർത്തണം. അപ്പോൾ മാത്രമേ നമുക്ക് അവരെ തകർക്കാൻ കഴിയൂ” ഉത്തം ന്യൂസ് ലാൻഡ്രിയോട് പറഞ്ഞു. ഇങ്ങനെ മുസ്ലികളെ ഇല്ലാതാക്കുക എന്ന ലക്ഷ്യം വെച്ച് വ്യത്യസ്തങ്ങളായ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളാണ് അവിടെ മുഴങ്ങിയത്.
മുസ്‌ലിംകൾക്കും അവരുടെ വിശ്വാസത്തിനും എതിരെ പതിവായി വിഷം ചീറ്റുന്ന ഹിന്ദുത്വ തീവ്രവാദിയായ യതി നരസിംഹാനന്ദ് സരസ്വതിയാണ് തനിക്ക് ഇത്തരം മുദ്രാവാക്യങ്ങൾ വിളിക്കാൻ പ്രചോദനം നൽകിയതെന്ന് ഉത്തം പറഞ്ഞു. ഏപ്രിലിൽ, പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ സംസാരിച്ചപ്പോൾ, സരസ്വതി ഇസ്ലാമിനും മുഹമ്മദ് നബിക്കും നേരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞിരുന്നു. ഞായറാഴ്ച നടന്ന യോഗത്തിൽ ഹിന്ദു ആർമി എന്ന ഗ്രൂപ്പിലെ അംഗമായ സുശീൽ തിവാരിയും ഉണ്ടായിരുന്നു. പരിപാടിയുടെ ഭാഗമാകാൻ ലഖ്‌നൗവിൽ നിന്നാണ് തിവാരി ഡൽഹിയിൽ വന്നത്. ഇന്ത്യയിലെ “കർക്കശവാദികൾ” എന്നായിരുന്നു മുസ്ലിംകളെ അദ്ദേഹം വിശേഷിപ്പിച്ചത്. “മുസ്ലികൾ അവരുടെ അവരുടെ ജനസംഖ്യ വർധിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അത് തടയണമെന്നും” സുശീൽ ന്യൂസ് ലോണ്ടറിയോട് പറഞ്ഞു.
“അവർ പത്ത് വിവാഹങ്ങളും അമ്പത് കുട്ടികളെയുമാണ് ഉദ്ദേശിക്കുന്നത്, അതുവഴി പതിനെട്ട് വർഷങ്ങൾക്ക് ശേഷം, ഇതെല്ലാം വോട്ടായി മാറും, അവർക്ക് ഇന്ത്യയെ ‘മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാൻ കഴിയും അതിന് തടയിടണം. ഒരു ജനസംഖ്യാ നിയന്ത്രണ നിയമത്തിലൂടെ മാത്രമേ ജനസംഖ്യാ ജിഹാദ് തടയാൻ കഴിയൂ. കൂടുതൽ കുട്ടികളുള്ളവരിൽ നിന്ന് വോട്ടവകാശം പിടിച്ചെടുക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.