വര്‍ഗീയ കലാപങ്ങള്‍ പൊതുവേ മധ്യ-ഉത്തരേന്ത്യന്‍ ഇന്ത്യയില്‍ മാത്രം കണ്ടുവരുന്നതാണ് എന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ പുതിയതായി പുറത്ത് വരുന്ന പല പഠനങ്ങളും ഇത്തരം ധാരണകളെ തകിടം മറിക്കുന്നുണ്ട്. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് കലാപങ്ങള്‍ രൂപപ്പെടുന്നത് എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് പുറത്തുവിട്ട 2006 മുതല്‍ 2017 വരെയുള്ള വര്‍ഗീയ കലാപങ്ങളുടെ കണക്കുകള്‍ വെച്ച് നോക്കിയാല്‍ 1686 കേസുകളുമായി ഉത്തര്‍പ്രദേശാണ് മുന്‍പില്‍. ഇതിന്റെ തുടര്‍ച്ചയായി മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുമുണ്ട്. യഥാക്രമം 1100,1071, 980, 742 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ കലാപങ്ങളുടെ കണക്കുകൾ.
എന്നാല്‍ ജനസംഖ്യാടിസ്ഥാനത്തില്‍ താരതമ്യം ചെയ്‌ത് ശരാശരി പരിഗണിക്കുമ്പോള്‍ ഉത്തര്‍പ്രദേശിന്റെ മൂന്നിലൊന്ന് മാത്രം ജനസംഖ്യയുള്ള കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ ശരാശരി കേസുകളെന്ന് കാണാന്‍ കഴിയും. ഇതോടൊപ്പം ഇതേ കണക്കുകളില്‍ പശ്ചിമ ബംഗാളിലും വര്‍ഗീയ കലാപങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. 277 കേസുകളാണ് 2006 മുതല്‍ പശ്ചിമ ബംഗാളില്‍ രേഖപ്പെടുത്തിയത്. 2014ല്‍ വെറും 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതില്‍ നിന്നും 2017ലെത്തുമ്പോള്‍ മൂന്നിരട്ടിയോളം വര്‍ധിച്ച് 58 കേസുകളിലേക്കെത്തുന്നുണ്ട്.
വര്‍ഗീയ കലാപങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നു എന്ന് പൊതുവെ നിരീക്ഷിക്കാറുള്ള തെക്കേന്ത്യയിലും വടക്കു-കിഴക്കന്‍ ഇന്ത്യയിലും കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നു എന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും രാഷ്ട്രീയ താല്‍പര്യങ്ങളിലേക്കാണ് ഈ വർധനവിന് പിന്നിലുള്ള കാരണമന്വേഷിക്കുകയാണെങ്കില്‍ കണക്കുകള്‍ നമ്മെ കൊണ്ടെത്തിക്കുന്നത്.
ബംഗാള്‍ രാഷ്ട്രീയവും ബി.ജെ.പിയുടെ തന്ത്രങ്ങളും
2014 മുതല്‍ പശ്ചിമ ബംഗാളിൽ വര്‍ഗീയ കലാപങ്ങളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന ക്രമാതീതമായ വളര്‍ച്ച ബംഗാള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. ബംഗാള്‍ രാഷ്ട്രീയം പരിശോധിക്കുകയാണെങ്കില്‍, കഴിഞ്ഞ പതിറ്റാണ്ട് വരെ സി.പി.എമ്മും ത്രിണമൂല്‍ കോണ്‍ഗ്രസുമായിരുന്നു മുഖ്യ രാഷ്ട്രീയകക്ഷികള്‍. എന്നാല്‍, 2001 മുതല്‍ സി.പി.എമ്മിന്റെ വോട്ട് വിഹിതം (നിയമസഭ) കുത്തനെ കുറയുന്നത് ശ്രദ്ധിക്കാന്‍ കഴിയും. 2016 ആവുമ്പോഴേക്കും ഇത് 20 ശതമാനത്തിലേക്ക് ഇടിയുന്നുണ്ട്. അതേസമയം ബി.ജെ.പി അവരുടെ നില വളരെ മെച്ചപ്പെടുത്തുകയും 10 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്‌തു. ഇതിനിടയില്‍ ത്രിണമൂല്‍ അവരുടെ വോട്ട് വിഹിതം 45 ശതമാനത്തില്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ സി.പി.എമ്മിന്റെ വോട്ട് വിഹിതം 5 ശതമാനത്തിലേക്ക് ഇടിയുകയും ബി.ജെ.പി തങ്ങളുടെ വിഹിതം 40 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. 1990കള്‍ മുതല്‍ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കിലും ഒരു മുഖ്യ രാഷ്ട്രീയ കക്ഷിയായി മാറാന്‍ ബി.ജെ.പിക്ക് രണ്ട് പതിറ്റാണ്ട് കാലം കാത്തിരിക്കേണ്ടി വന്നു. പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഇത് സംഭവിച്ചത്. ശക്തമായിരുന്ന ബംഗാളി പ്രാദേശികവാദമായിരുന്നു മുഖ്യ കാരണം. ഹിന്ദി പാര്‍ട്ടിയെന്ന ആരോപണം ശക്തമായി നേരിട്ടിരുന്ന ബി.ജെ.പിക്ക് ഇത് കാരണം മുഖ്യധാരയിലേക്കുള്ള പ്രവേശനം ഏറെക്കുറെ അസാധ്യമായിരുന്നു. അതോടൊപ്പം രാഷ്ട്രീയത്തോടൊപ്പം സംസ്‌കാരികമായും സി.പി.എം ജനങ്ങള്‍ക്കിടയില്‍ ചെലുത്തിയിരുന്ന സ്വാധീനവും, പ്രത്യേകിച്ചും ഗ്രാമീണ പ്രദേശങ്ങളില്‍, ഇതിന് കാരണമായി.
പ്രാദേശികമായി പാര്‍ട്ടിക്കുണ്ടായിരുന്ന ജനപിന്തുണയും ഗ്രാമീണ വോട്ട് ബാങ്കുകളെ സംരക്ഷിച്ച് നിര്‍ത്തുന്ന ശക്തമായ അടിസ്ഥാനതലത്തിലുള്ള സംഘടനാശക്തിയും ഇതോടൊപ്പം പ്രധാന പങ്കുവഹിച്ചു. പ്രധാനമായും മൂന്ന് പ്രശ്‍നങ്ങളെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി ഈ വെല്ലുവിളിയെ മറികടക്കാന്‍ ശ്രമിച്ചത്. ഒന്നാമതായി, ഹിന്ദു ദേശീയത രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ബംഗാളികളായ ശ്യാമപ്രസാദ് മുഖര്‍ജിയെയും സ്വാമി വിവേകാനന്ദനെയും പോലെയുള്ളവരെകുറിച്ചുള്ള ചര്‍ച്ചകളും പരിപാടികളും നിരന്തരം നടത്തുകയും ഹിന്ദു ദേശീയതക്ക് ഒരു ബംഗാളി മുഖം കൂടെ സൃഷ്‌ടിക്കുകയും ചെയ്‌തു.
ഹിന്ദി ഹൃദയ നാടുകളില്‍ രഥയാത്രയിലൂടെ സൃഷ്‌ടിച്ചെടുത്ത ന്യൂനപക്ഷവിരുദ്ധതക്ക് ബംഗാളില്‍ ‘ബംഗ്ലാദേശി മുസ്‌ലിം കുടിയേറ്റക്കാരുടെ’ രൂപത്തില്‍ സമാനമായ സാധ്യതയും ബി.ജെ.പി കണ്ടെത്തി. ഈ കുടിയേറ്റമാണ് സംസ്ഥാനത്തെ സാമ്പത്തിക തകര്‍ച്ചക്കും തൊഴിലില്ലായ്‌മക്കും കാരണമെന്നും വരുത്തിതീര്‍ത്തതോടെ ഒരേ സമയം മുസ്‌ലിംവിരുദ്ധതയിലൂടെ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണവും ഭരണകൂടവിരുദ്ധ വികാരവും സൃഷ്‌ടിക്കാന്‍ ബി.ജെ.പിയെ സഹായിച്ചുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത്തരത്തില്‍ സൃഷ്‌ടിച്ചെടുത്ത ഒരു പ്രതലത്തിലാണ് 2011 മുതല്‍ ബി.ജെ.പിക്ക് തുടര്‍ച്ചയായ വളര്‍ച്ച സാധ്യമായത്.
കര്‍ണാടകയും ദക്ഷിണേന്ത്യയിലെ ബി.ജെ.പി പ്രവേശനവും
ദക്ഷിണേന്ത്യയില്‍ ബി.ജെ.പി വലിയ സ്വാധീന ശക്തിയല്ല എന്ന പ്രബല വാദത്തെയാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 2006 മുതല്‍ 2017യുള്ള വര്‍ഗീയ കലാപങ്ങളുടെ കണക്കിൽ ഏറ്റവുമുയര്‍ന്ന ശരാശരിയുള്ള കര്‍ണാടകയിലെ രാഷ്ട്രീയം വെല്ലുവിളിക്കുന്നത്. ബി.ജെ.പിക്ക് ശക്തമായ രാഷ്ട്രീയ പ്രാതിനിധ്യമുള്ള ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കൂടിയാണ് കര്‍ണാടക. ബി.ജെ.പിയെ കൂടാതെ കോണ്‍ഗ്രസ്, ജെ.ഡി.(എസ്) എന്നിവയാണ് സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയശക്തികള്‍.
എന്നാല്‍ 2004 മുതല്‍ ജെ.ഡി.(എസ്)ന്റെ വോട്ട് വിഹിതത്തില്‍ വരുന്ന വ്യക്തമായ ഇടര്‍ച്ച 2019 ആവുമ്പോഴേക്കും 10 ശതമാനത്തിനും താഴെ പോവുന്നുണ്ട്. അതേസമയം 2019ല്‍ 51 ശതമാനം വോട്ടോളം കരസ്ഥമാക്കിക്കൊണ്ട് ബി.ജെ.പി തങ്ങളുടെ വോട്ട് വിഹിതം ക്രമാനുസൃതമായി വര്‍ധിപ്പിക്കുന്നുമുണ്ട്. തങ്ങള്‍ക്ക് കാര്യമായ സ്വാധീനമില്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നിലെ പ്രധാന സ്വാധീന ശക്തിയായി ബി.ജെ.പി മാറിയതിനുപിന്നിലെ കാരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
ബംഗാളിലേതു പോലെ തന്നെ ഹിന്ദു ദേശീയതയെ രാഷ്ട്രീയ-ജാതി ഘടകങ്ങളുടെ സ്വാധീനത്തോടെ പ്രാദേശികവത്കരിച്ചതും അതോടൊപ്പം കോണ്‍ഗ്രസിന്റെയും ജെ.ഡി(എസ്)ന്റെയും തളര്‍ച്ചയുമാണ് പ്രധാനമായും ബി.ജെ.പിയുടെ വളര്‍ച്ചക്ക് കാരണമായത്. കര്‍ണാടകയുടെ ജനസംഖ്യയുടെ 30 ശതമാനം വരുന്ന വൊക്കലിംഗ, ലിംഗായത്ത് ജാതികളുടെ കോണ്‍ഗ്രസിനോടുള്ള അതൃപ്‌തിയായിരുന്നു ബി.ജെ.പിയുടെ വളര്‍ച്ചയിലെ പ്രധാന ഘടകം. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്‌തമായി, പ്രാദേശിക ഭാഷാവാദവും സ്വാധീനവും കര്‍ണാടകയില്‍ കുറവാണ് എന്ന കാര്യവും ബി.ജെ.പിക്ക് അനുകൂലമായി മാറി.
1991ലെ കാവേരി ജലതര്‍ക്കവും 1994ലെ ഉര്‍ദ്ദു ബുള്ളറ്റിനുമായി ബന്ധപ്പെട്ട് നടന്ന ബംഗ്ലൂരു കലാപവും തങ്ങളുടെ രാഷ്ട്രീയത്തിന് വളമാക്കി മാറ്റാന്‍ ബി.ജെ.പിയെ സഹായിച്ചു. ഭാഷാപരമായ പ്രശ്‍നങ്ങള്‍ കാരണം ഉടലെടുത്ത കലാപത്തിന് മതപരമായ ചിത്രം നല്‍കിയ ബി.ജെ.പി അതുവഴി ഭൂരിപക്ഷ വോട്ടുകളെ ഏറെക്കുറെ ഏകീകരിക്കുകയും ചെയ്‌തുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതോടെ കന്നട ഭാഷാ സമരത്തെ ഹിന്ദു ദേശീയതയുടെ വലിയ ചിത്രത്തിലേക്ക് കൊണ്ടുവരികയും അതിന് പ്രാദേശിക ജാതി ഘടകങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്‌തു.
1998ല്‍ പ്രാദേശിക പാര്‍ട്ടിയായ ലോക്‌ശക്തിയുമായി സഖ്യത്തിലേര്‍പ്പെട്ടുകൊണ്ട് ഉന്നതജാതി വോട്ടുകളെ തങ്ങളുടെ വരുതിയിലാക്കിയ പാര്‍ട്ടി, ന്യൂനപക്ഷവിരുദ്ധതയെ സമര്‍ത്ഥമായി പ്രയോഗിച്ചുകൊണ്ട് ഒ.ബി.സി ഗ്രൂപ്പുകളുടെയിടയിലേക്കും കടന്നുചെന്നു. ഇങ്ങനെ ശക്തി കരസ്ഥമാക്കിയ ബി.ജെ.പി, തീരദേശ കര്‍ണാടകയിലും ഇതേ തന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ട് സ്വാധീനം സൃഷ്‌ടിക്കുകയും ഇതുവഴി സംസ്ഥാനത്തെ പ്രാദേശിക രാഷ്ട്രീയത്തെ ക്രമേണ തകര്‍ക്കുകയും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്‌തമായിക്കൊണ്ട് കര്‍ണാടകയിലെ മുഖ്യ രാഷ്ട്രീയ ശക്തികളിലൊന്നായി മാറുകയും ചെയ്‌തു.
സേജ് ജേണലിൽ പ്രസിദ്ധീകരിച്ച സഞ്ജൽ ശാസ്ത്രിയുടെ ‘Communal Violence in Twenty-first Century India: Moving Beyond the Hindi Heartland’ എന്ന പഠനത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
Source :