വലിയ രീതിയിലുള്ള സാമ്പത്തിക സ്രോതസ്സുകളെ ഉപയോഗിച്ച് സമരക്കാരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാരംഭിച്ച ഈ വ്യാജപ്രചരണ കാമ്പയിന്‍ മറുവശത്ത് നടന്ന ജനാധിപത്യപരമായ സമരങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സമരാനുകൂല കാമ്പയിനുകള്‍ക്കും മുന്നില്‍ പരാജയപ്പെടുകയാണുണ്ടായത്. ഒരു ജനാധിപത്യപരമായ സമരത്തെ പരാജയപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കും മറ്റു സമരവിരുദ്ധ ശക്തികള്‍ക്കും എങ്ങനെയാണ് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ സാധിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് ഈ കാമ്പയിന്‍.
2019 ഡിസംബര്‍ 11നാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി ആക്റ്റ് പാസാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളായിരുന്നു സമരത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തന/പ്രചരണ കേന്ദ്രങ്ങളിലൊന്ന്. ഇതേ സാമൂഹ്യ മാധ്യമങ്ങളെ തന്നെ സമരത്തില്‍ നിന്നും ജനശ്രദ്ധ തെറ്റിക്കാന്‍ വേണ്ടിയും ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്‌ടിക്കാനും ഭീതി പരത്താനും വിമര്‍ശനങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ വേണ്ടിയും ഉപയോഗിച്ചതെങ്ങനെ എന്നതിനെകുറിച്ച് വിശദമായ പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിയമത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ പ്രതിരോധത്തിലായ ഭരണകൂടം നിരവധി ഡിജിറ്റല്‍-നോണ്‍ ഡിജിറ്റല്‍ കാമ്പയിനുകളിലൂടെയായിരുന്നു ഇതിനെ നേരിട്ടത്.
ജന്‍ ജാഗരണ്‍ അഭിയാന്‍, മിസ്‌ഡ് കോള്‍ കാമ്പയിന്‍, സോഷ്യല്‍ മീഡിയ കാമ്പയിന്‍ തുടങ്ങിയവയായിരുന്നു അവയിൽ പ്രധാനപ്പെട്ടവ. സാമൂഹ്യ മാധ്യമങ്ങളിൽ അനവധി പരിഹാസങ്ങള്‍ക്ക് ഇടയാക്കിയ പല കാമ്പയിനുകള്‍ കൂടാതെ, സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് എന്ന ആത്മീയ നേതാവ് പൗരത്വ ഭേദഗതി നിയമത്തെകുറിച്ച് പുറത്തിറക്കിയ ഒരു വീഡിയോ ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. പൗരത്വ ഭേദഗതി നിയമത്തെകുറിച്ചുള്ള ഒരു യുവതിയുടെ ചോദ്യത്തിന് സദ്ഗുരു മറുപടി നല്‍കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. താന്‍ നിയമം വായിച്ചിട്ടില്ലെന്നും പത്രമാധ്യമങ്ങളില്‍ നിന്നും പൊതുവിലും നിയമത്തെകുറിച്ച് മനസ്സിലാക്കിയതില്‍ നിന്നാണ് താന്‍ സംസാരിക്കുന്നത് എന്നും പറഞ്ഞാണ് തുടങ്ങുന്നതെങ്കിലും പിന്നീട് 21 മിനുറ്റ് നേരം അദ്ദേഹം സംസാരിക്കുന്നുണ്ട്.
സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ബോധമില്ലാത്തവരാണെന്നും അവര്‍ ഈ നിയമം പൂര്‍ണ്ണമായും വായിക്കണമെന്നും വീഡിയോയിലൂടെ ആവശ്യപ്പെടുന്ന സദ്ഗുരു നേരത്തെ താന്‍ തന്നെ നിയമം പൂര്‍ണ്ണമായി വായിച്ചിട്ടില്ല എന്ന് പറഞ്ഞതിന് ഘടകവിരുദ്ധമായിരുന്നു. എന്നിരുന്നാലും, സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും വളരെ വലിയ തോതിലുള്ള ആരാധകവൃന്ദമുള്ള സദ്ഗുരു ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലൂടെ പുറത്തുവിടുകയുണ്ടായി. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇതേ വീഡിയോ തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും, #IndiasupportsCAA എന്ന കാമ്പയിന് തുടക്കം കുറിക്കുകയും ചെയ്‌തു. എന്നാലിതേ ദിവസം തന്നെ സദ്ഗുരുവിന്റെ സ്ഥാപനമായ ഇഷ ഫൗണ്ടേഷന്‍ ട്വിറ്ററില്‍ നടത്തിയ പോളില്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ ന്യായമായ സമരങ്ങളാണോ എന്ന ചോദ്യത്തിന് പ്രതികരിച്ചതില്‍ 63 ശതമാനം പേരും സമരത്തെ അനുകൂലിക്കുകയുണ്ടായി.
2019 ഡിസംബര്‍ 28ന് പുറത്തുവന്ന വീഡിയോ ദൃശ്യത്തെ ഡിസംബര്‍ 30 മുതല്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ പത്ത് ലക്ഷം ജനങ്ങളിലേക്കെത്തുന്ന തരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കാൻ ആരംഭിച്ചതായി കണക്കുകള്‍ തെളിയിക്കുന്നുണ്ട്. ബി.ജെ.പിയുടെ ഔദ്യോഗിക പേജ് ഇതേ വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഡിസംബര്‍ 30 മുതല്‍ 2020 ജനുവരി 23 വരെ പരസ്യ രൂപത്തില്‍ പ്രചരിപ്പിച്ചതായി വ്യക്തമാക്കുന്നുണ്ട്. ഇതേ കാലയളവില്‍ 15 മുതല്‍ 17 ലക്ഷം രൂപ വരെയാണ് ഈ ഫെയ്‌സ്ബുക്ക് പരസ്യങ്ങള്‍ക്ക് വേണ്ടി മാത്രം ബി.ജെ.പി പേജ് ചെലവഴിച്ചിരിക്കുന്നത്.
മൊത്തം ഒരു കോടിയിലേറെ പേര്‍ പരസ്യങ്ങളിലൂടെ കണ്ട വീഡിയോ ദൃശ്യത്തിന് ഏറ്റവുമധികം കാഴ്ച്ചക്കാരെ ലഭിച്ചിരിക്കുന്നത് പശ്ചിമബംഗാളിലും, തുടര്‍ന്ന് ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഇതില്‍ പശ്ചിമബംഗാള്‍ സംസ്ഥാനം പൗരത്വ ഭേദഗതി നിയമത്തില്‍ നിര്‍ണ്ണായകവും കൂടാതെ ബി.ജെ.പി ഏറെ കാലമായി ഭരണം പിടിക്കാന്‍ കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്ഥലവും കൂടിയാണെന്ന കാര്യവും ഓര്‍ക്കണം.
ഇതുകൂടാതെ, ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ജിത്തു വഗാനിയും ബീഹാറില്‍ നിന്നുള്ള മുന്‍ രാജ്യസഭ അംഗമായ ആര്‍.കെ സിന്‍ഹയും ഇതേ കാമ്പയിനു വേണ്ടി ഫെയ്‌സ്‌ബുക്ക് പരസ്യങ്ങള്‍ക്കായി വലിയ തുകകള്‍ ചെലവഴിച്ചിട്ടുണ്ട്.
എന്നാലിതിനേക്കാൾ, ബി.ജെ.പി അനുകൂലികളായ 99 ഫെയ്‌സ്ബുക്ക് പേജുകള്‍ 2019 ഡിസംബര്‍ 16 മുതല്‍ 2020 മാര്‍ച്ച് 9 വരെ 220 ഫെയ്‌സ്ബുക്ക് പരസ്യങ്ങളാണ് വലിയ തുക ചെലവഴിച്ചുകൊണ്ട് വ്യാപകമായ പ്രചരണം നടത്തിയിട്ടുള്ളത്. എന്നാല്‍ പണം നല്‍കിയുള്ള കാമ്പയിന്‍ കാലയളവിന് ശേഷം #IndiasupportsCAA കാമ്പയിന് സാമൂഹ്യ മാധ്യമങ്ങളിലുള്ള പിന്തുണയില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
പണം നല്‍കികൊണ്ട് അജണ്ടകളെ ജനങ്ങളിലേക്കെത്തിക്കുന്നത് വഴി കരസ്ഥമാക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പിന്തുണയെ ഇത് തുറന്ന് കാണിക്കുന്നുണ്ട്. എന്നാല്‍ ഇത്രയും പണം ചെലവഴിച്ചിട്ടും, ഈ കാമ്പയിന്‍ തുടങ്ങിയതിന്റെ തൊട്ടുടനെയുള്ള ദിവസം പോലും #IndiaDoesNotSupportCAA എന്ന പ്രക്ഷോഭകർക്ക് അനുകൂലമായ കാമ്പയിനായിരുന്നു പ്രമുഖ സാമൂഹ്യ മാധ്യമമായ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിന്റെ വംശീയവും മനുഷ്യാവകാശവിരുദ്ധവുമായ വശങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് പൊതുജനത്തിലെ മുഖ്യപങ്കും തെരുവുകളിലും പത്ര-സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഈ വമ്പിച്ച പൊതുജനാഭിപ്രായത്തില്‍ വിള്ളലുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു വലതുപക്ഷ കേന്ദ്രങ്ങള്‍ നിയമത്തിനനുകൂലമായ #IndiasupportsCAA കാമ്പയിന് തുടക്കം കുറിച്ചത്. വലിയ രീതിയിലുള്ള സാമ്പത്തിക സ്രോതസ്സുകളെ ഉപയോഗിച്ച് സമരക്കാരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാരംഭിച്ച ഈ വ്യാജപ്രചരണ കാമ്പയിന്‍ മറുവശത്ത് നടന്ന ജനാധിപത്യപരമായ സമരങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സമരാനുകൂല കാമ്പയിനുകള്‍ക്കും മുന്നില്‍ പരാജയപ്പെടുകയാണുണ്ടായത്. ഒരു ജനാധിപത്യപരമായ സമരത്തെ പരാജയപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കും മറ്റു സമരവിരുദ്ധ ശക്തികള്‍ക്കും എങ്ങനെയാണ് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ സാധിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് ഈ കാമ്പയിന്‍.
(ദ വയറിൽ പ്രസിദ്ധീകരിച്ച ബുദ്ധദേബ് ഹാൽഡറിന്റെ ലേഖനത്തിന്റെ സംഗ്രഹ വിവർത്തനം)