ബാബരി മസ്‌ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി അന്നത്തെ ബി.ജെ.പി ദേശീയ പ്രസിഡന്റായിരുന്ന എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ 1990 സെപ്റ്റംബര്‍ 15ന് തുടങ്ങി ഒക്ടോബര്‍ അവസാനം വരെ നീണ്ടുനിന്ന രാഷ്ട്രീയ യാത്രയായിരുന്നു രഥയാത്ര. വിശ്വഹിന്ദു പരിഷത്തും മറ്റു ഹിന്ദുത്വ സംഘടനകളുമുയര്‍ത്തിയ ക്ഷേത്രനിര്‍മ്മാണ ആവശ്യത്തിന് പിന്തുണയറിയിച്ചുകൊണ്ട് തുടങ്ങിയ യാത്ര കേവല രാഷ്ട്രീയ യാത്ര എന്നതിലുപരിയായി, മതപരമായ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ആവശ്യങ്ങളുമെല്ലാം ഉയര്‍ത്തിയിരുന്നു.
ഗുജറാത്തിലെ സോംനാഥില്‍ നിന്നും ആയിരക്കണക്കിന് കര്‍സേവകരുടെ അകമ്പടിയോടെയായിരുന്നു രഥയാത്രയുടെ ആരംഭം. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, (അവിഭക്ത) ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോയ യാത്ര ഒക്ടോബര്‍ 30ന് അയോധ്യയിലെത്തി. കടന്നുപോയ എല്ലാ സംസ്ഥാനങ്ങളിലും പരിസരപ്രദേശങ്ങളിലുമെല്ലാം രഥയാത്രയുടെ അനുരണനങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്‌ടിച്ചു. സെപ്റ്റംബർ ഒന്നിനും നവംബര്‍ ഇരുപതിനുമിടക്ക് 166 വര്‍ഗീയ കലാപങ്ങള്‍ രാജ്യത്തുടനീളം നടക്കുകയും 564 പേര്‍ കൊല്ലപ്പെടുകയും ചെയ്‌തുവെന്ന് ചരിത്രകാരനായ കെ.എം പണിക്കരുടെ പഠനം തെളിയിക്കുന്നുണ്ട്.
ഹൈദരാബാദ്, ബിജ്നോര്‍, ജയ്‌പൂർ, ലക്‌നൗ, ബാംഗ്ലൂർ, റാഞ്ചി, ഇന്‍ഡോര്‍, മുസ്സഫര്‍ നഗര്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ അക്രമം അണപൊട്ടി. 224 പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലായിരുന്നു സംഘര്‍ഷം ഏറ്റവും തീക്ഷ്‌ണമായത്. അക്രമങ്ങളുടെയും സംഘര്‍ഷങ്ങളുടെയും മുഖ്യ ഇരകൾ മുസ്‌ലിംകളായിരുന്നു. തുടര്‍ച്ചയായ നിയമലംഘനങ്ങളും കലാപ പ്രേരണകളും കാരണം ഒക്ടോബര്‍ 23ന് എല്‍.കെ അദ്വാനിയെ ബീഹാറിലെ ലാലുപ്രസാദ് യാദവ് ഭരണകൂടം അറസ്റ്റ് ചെയ്യുകയുണ്ടായി. തുടര്‍ന്ന് 1,50,000ഓളം വരുന്ന കര്‍സേവകരെ മുലായം സിങ് യാദവ് മുഖ്യമന്ത്രിയായിരുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാറും അറസ്റ്റ് ചെയ്‌തു. എന്നിരുന്നാലും 50,000ഓളം വരുന്ന കര്‍സേവകര്‍ അയോധ്യയിലെത്തുകയും സുരക്ഷാ സേനയുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും 20 കര്‍സേവകര്‍ മരണപ്പെടുകയും ചെയ്‌തു.
ഇതേതുടര്‍ന്ന് വി.പി സിങ് ഭരണകൂടത്തിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിക്കുകയും തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ രഥയാത്രയെയും രാമജന്മഭൂമി വിവാദത്തെയും ഉയര്‍ത്തി ശക്തമായ വര്‍ഗീയ പ്രചാരണവും ധ്രുവീകരണവും നടത്തുകയും വ്യക്തമായ രാഷ്ട്രീയ നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്‌തു. ഇതേ കാമ്പയിനിന്റെ രണ്ടാം ഘട്ടത്തിലാണ് 1992 ഡിസംബര്‍ ആറിന് ബാബരി മസ്‌ജിദ് സംഘ് കര്‍സേവകരാല്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്നത്. അന്തിമ വിധിയിൽ കോടതി തര്‍ക്കഭൂമി കൈമാറാനെടുത്ത തീരുമാനവും വ്യക്തമായ തെളിവുകളുണ്ടായിട്ടും ധ്വംസകരെ കുറ്റവിമുക്തരാക്കിയതും ഇന്ത്യയുടെ മതേതര ചരിത്രത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ഓര്‍മകളിലൊന്നാക്കി ബാബരി ധ്വംസനത്തെ മാറ്റിത്തീര്‍ക്കുന്നുണ്ട്.