സ്വന്തം പിതാവിനെ രക്ഷപ്പെടുത്താന്‍ വേണ്ടി അഹ്മദിന്റെ കുഞ്ഞുമകള്‍ അലമുറയിട്ടുകരയുന്നത് അനേകം ഇന്ത്യക്കാരെപ്പോലെ എന്നെയും നിസ്സഹായവസ്ഥയിലാക്കിയ ദൃശ്യമാണ്. ഹിന്ദുത്വ ശക്തികള്‍ കൂടുതല്‍ അക്രമണോത്സുകമായും കരുത്തോടെയും വളര്‍ന്നുകൊണ്ടിരിക്കുന്നു. എണ്ണയിട്ടപോലെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പിആര്‍ പ്രചാരങ്ങളെ തകര്‍ക്കുന്ന സത്യങ്ങള്‍ വിളിച്ചു പറയുന്ന ആളുകള്‍ ചിത്രവധം ചെയ്യപ്പെടുകയാണ്. മനസ്സാക്ഷിയുള്ള പൗരന്മാര്‍ക്ക് ശ്വാസം മുട്ടുന്ന തരത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്ക്. ലോകം ഒരു മൂകസാക്ഷിയായി എത്ര കാലം നിലകൊള്ളും?
- ആഗസ്റ്റ് 8: ബി.ജെ.പിയുടെ മുന്‍ വക്താവ് വിളിച്ചുകൂട്ടിയ റാലിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം മുസ്‌ലിം വംശഹത്യക്കു വേണ്ടി മുദ്രാവാക്യം മുഴക്കുന്നു.
- ആഗസ്റ്റ് 8: നാഷ്ണല്‍ ദസ്തക് എന്ന ന്യൂസ് പോര്‍ട്ടലിലെ യുവജേണലിസ്റ്റായ അന്‍മോല്‍ പ്രിതമിനെ ഹിന്ദു ദേശീയവാദികള്‍ വളയുകയും ‘ജയ് ശ്രീ റാം’ വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.
- ആഗസ്റ്റ് 11: അഫ്താര്‍ അഹ്മദ് എന്ന ഉത്തര്‍പ്രദേശ് മുസ്‌ലിമിനെ ഹിന്ദുത്വ ആള്‍ക്കൂട്ടം നിര്‍ദയം മര്‍ദിക്കുകയും അദ്ദേഹത്തിന്റെ കുഞ്ഞുമകള്‍ ദയക്കു വേണ്ടി യാചിക്കുകയും ചെയ്യുന്നു. പോലീസിനെ സാക്ഷിയാക്കി ആള്‍ക്കൂട്ടം ക്രൂരത തുടരുന്നു.
നരേന്ദ്രമോദിയുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും മൗനാനുവാദത്തോടെ രാജ്യത്ത് വിദ്വേഷം പരത്തിയതിന്റെ ചില നേര്‍ചിത്രങ്ങളായിരുന്നു ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ ഈ സംഭവങ്ങള്‍.
ഏക സിവില്‍ കോഡിനു വേണ്ടി വാദിച്ചുകൊണ്ട് ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു നടന്ന റാലിയെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍, ചില നിയമങ്ങളില്‍ നിലനില്‍ക്കുന്ന വൈജാത്യങ്ങൾ നിര്‍ത്തലാക്കിക്കൊണ്ട് ഒറ്റ നിയമത്തിനുകീഴില്‍ ഇന്ത്യയെ മുഴുവന്‍ ഏകീകരിക്കാനാണ് മോദിയും പാര്‍ട്ടിയും ശ്രമിക്കുന്നത്. പക്ഷേ, അരികുവല്‍കൃത സമുദായങ്ങളോടുള്ള വിവേചനപരവും കര്‍ശനവുമായ നടപടിയാണ് വംശഹത്യാ മുദ്രാവാക്യങ്ങളിലൂടെ പ്രകടമായത്.
വൈദ്യസഹായത്തിനായി യാചിച്ച്, കഴിഞ്ഞ മാസം ജയിലില്‍ ദാരുണമായി മരണമടഞ്ഞ സ്റ്റാന്‍ സ്വാമിയെന്ന ഏറ്റവും പ്രായം കൂടി രാഷ്ട്രീയ തടവുകാരനുള്ള രാജ്യത്താണ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച അശ്വിനി ഉപാധ്യായക്ക് 24 മണിക്കൂറിനകം ജാമ്യം ലഭിക്കുന്നത്. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ ഒരു ജെസ്യൂട്ട് പാതിരിയായിരുന്നു സ്റ്റാന്‍ സ്വാമി. ‘ജനാധിപത്യ ഇന്ത്യ’യ്‌ക്കേറ്റ കളങ്കമെന്നു പറഞ്ഞുകൊണ്ട് ഐക്യരാഷ്ട്ര സഭ അടക്കമുള്ളവര്‍ മരണത്തെ അപലപിച്ചെങ്കിലും മോദി നിശബ്ദനായിത്തന്നെ നിലകൊണ്ടു.
ഇന്ത്യന്‍ ജനയുടെ ജനാധിപത്യത്തോടും ബഹുസ്വരതയോടും മനുഷ്യാവകാശങ്ങളോടും, മൗലിക സ്വാതന്ത്ര്യങ്ങളോടുമുള്ള പ്രതിബദ്ധതയെക്കുറിച്ച് അടുത്തിടെ രാജ്യം സന്ദര്‍ശിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വാചാലനായിരുന്നു. വസ്തുത പക്ഷേ മറിച്ചാണ്. ഇന്ത്യ ദിനേന നീങ്ങിക്കൊണ്ടിരിക്കുന്നത് വര്‍ഗീയ വിദ്വേഷത്തിന്റെയും ധ്രുവീകരണത്തിന്റെയും പാതയിലുള്ള ഒരു അധീശത്വ ജിഹ്വയിലേക്കാണ്. എല്ലാ എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്തുകയും നിശബ്ദമാക്കുകയും ചെയ്യുകയാണിവിടെ.
ഇന്ത്യയിലെ കോവിഡ് നിയന്ത്രണത്തിന്റെ പരാജയത്തെക്കുറിച്ച് ധൈര്യസമേതം റിപ്പോര്‍ട്ട് ചെയ്ത ജേണലിസ്റ്റുകളെ തലസ്ഥാനത്തെ തെരുവുകളില്‍ നേരിടുന്നില്ലെങ്കിലും, അവരുടെ ഓഫീസുകള്‍ ടാക്‌സ് ഏജന്റുമാരെക്കൊണ്ട് റെയ്ഡ് ചെയ്യിപ്പിക്കുകയാണ്. മോദി സര്‍ക്കാരിനെ വിമര്‍ശിച്ച ദൈനിക് ഭാസ്‌കര്‍ എന്ന പത്രവും ഭാരത് സമാചാര്‍ എന്ന ടി.വി ചാനലും നികുതി വെട്ടിപ്പിന്റെ പേരില്‍ അന്വേഷണം നേരിടുന്നു. അവരുടെ ജീവനക്കാരുടെ വീടുകള്‍ പോലും റെയ്ഡ് ചെയ്യുകയും മൊബൈല്‍ ഫോണ്‍ വരെ പിടിച്ചെടുക്കുകയും ചെയ്തതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
മോദി സര്‍ക്കാരിനെ വിമര്‍ശിച്ച, എനിക്കു നേരിട്ടറിയുന്ന രണ്ട് പ്രശസ്തരായ പത്രപ്രവര്‍ത്തകര്‍, ‘വിദേശ വരുമാന’ത്തിന്റെ ഉറവിടമന്വേഷിക്കുന്നതായി ആരോപിച്ചുകൊണ്ട് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര എഡിറ്റര്‍മാരുമായും പ്രസിദ്ധീകരണങ്ങളുമായുള്ള എന്റെ ‘ബന്ധങ്ങളെ’ക്കുറിച്ച് കഴിഞ്ഞ മൂന്നു മാസത്തിനിടെ എന്നെയും മൂന്നു അന്വേഷണ ഏജന്‍സികള്‍ 12 മണിക്കൂറോളം ഒറ്റയിരുപ്പില്‍ ചോദ്യംചെയ്തിട്ടുണ്ട്. അതൊരു പേടിസ്വപ്‌നമാണെനിക്ക്. ഇത്തരം വിഷമകരമായ അനുഭവങ്ങള്‍ക്കിടയില്‍ എന്റെ മാനസികാരോഗ്യം സംരക്ഷിച്ചു നിര്‍ത്താന്‍ ഒരു ബ്രേക്ക് എടുക്കുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച്ച ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിട്ടിരുന്നു. പക്ഷേ, എന്നെയോ എന്റെ ധീരരായ സഹപ്രവര്‍ത്തകരെയോ അങ്ങനെയൊന്നും നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് ഈ സര്‍ക്കാരിനോട് ഉറക്കെ പ്രഖ്യാപിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ പേനയെടുത്തിരിക്കുന്നത്.
കുറച്ചു മാസങ്ങളായി ഇന്ത്യന്‍ സര്‍ക്കാരുമായി കൊമ്പ് കോര്‍ത്തിരിക്കുകയായിരുന്ന ട്വിറ്റര്‍ ഇന്ത്യ, കഴിഞ്ഞയാഴ്ച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രതിപക്ഷത്തുള്ള വ്യക്തികളുടെ അക്കൗണ്ട് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു. ന്യൂഡല്‍ഹിയില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതിനു, നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് കൊടുത്ത പരാതിയിന്‍മേലായിരുന്നു ആ നടപടി. പെണ്‍കുട്ടിയുടെ മൃതദേഹം ബലംപ്രയോഗിച്ച് ദഹിപ്പിച്ചത് തുടര്‍ദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. പെണ്‍കുട്ടിയെ ആക്രമിച്ചതിന് ഉത്തരവാദികളായി കുട്ടിയുടെ കുടുംബം ചൂണ്ടുന്നത് ഒരു ഹിന്ദു പുരോഹിതനടങ്ങുന്ന നാല്‍വര്‍ സംഘത്തെയാണ്. കുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ടതിനെക്കാള്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മീഷനെ സംബന്ധിച്ചെടുത്തോളം നടപടി എടുക്കത്തക്ക തെറ്റ് ആ ഫോട്ടോകള്‍ ഷെയര്‍ ചെയ്യപ്പെട്ടതായിരുന്നു, മുമ്പൊരിക്കല്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന പേരില്‍ ബി.ജെ.പി നേതാക്കളുടെയും അണികളുടെയും ചില അക്കൗണ്ടുകള്‍ ട്വിറ്റര്‍ ലേബല്‍ ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് അവരുടെ നടപടിയെന്നു വ്യക്തം.
ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ വിജയങ്ങളെ തന്റെ വിജയങ്ങളാക്കി ചിത്രീകരിച്ചു കൊണ്ട് ആഘോഷിക്കുന്ന തിരക്കിലായ മോദി തീര്‍ച്ചയായും ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്നു നടിക്കും. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന മോദിയുടെ കുറ്റകരമായ നടപടിയെ ചോദ്യം ചെയ്യേണ്ടതിനു പകരം ഒളിമ്പിക്‌സിലെ വിജയത്തിന് മോദിയെ പുകഴ്ത്തുന്നതില്‍ വ്യാപൃതരാണ് വാര്‍ത്താചാനലുകള്‍. ഇസ്‌ലാമോഫോബിയ, ഇന്ത്യയെ കാര്‍ന്നു തിന്നുന്ന നിഷ്ഠൂരവാഴ്ച്ചയും അനീതികളും, വിമര്‍ശകരെ സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കലും വിരട്ടല്‍ തന്ത്രങ്ങളിലൂടെ നിശബ്ദരാക്കല്‍ എന്നു തുടങ്ങിയ യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ ഒരു ത്രിവര്‍ണ മൂടുപടമിടാനാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നതെന്നു തോന്നുന്നു.
സ്വന്തം പിതാവിനെ രക്ഷപ്പെടുത്താന്‍ വേണ്ടി അഹ്മദിന്റെ കുഞ്ഞുമകള്‍ അലമുറയിട്ടുകരയുന്നത് അനേകം ഇന്ത്യക്കാരെപ്പോലെ എന്നെയും നിസ്സഹായവസ്ഥയിലാക്കിയ ദൃശ്യമാണ്. ഹിന്ദുത്വ ശക്തികള്‍ കൂടുതല്‍ അക്രമണോത്സുകമായും കരുത്തോടെയും വളര്‍ന്നുകൊണ്ടിരിക്കുന്നു. എണ്ണയിട്ടപോലെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പിആര്‍ പ്രചാരങ്ങളെ തകര്‍ക്കുന്ന സത്യങ്ങള്‍ വിളിച്ചു പറയുന്ന ആളുകള്‍ ചിത്രവധം ചെയ്യപ്പെടുകയാണ്. മനസ്സാക്ഷിയുള്ള പൗരന്മാര്‍ക്ക് ശ്വാസം മുട്ടുന്ന തരത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്ക്. ലോകം ഒരു മൂകസാക്ഷിയായി എത്ര കാലം നിലകൊള്ളും