2014 മുതൽ മുസ്ലീം വിരുദ്ധ അക്രമങ്ങൾ കുത്തനെ ഉയർന്നതായിട്ടാണ് കണക്കുകൾ പറയുന്നത്.2019-ൽ, ഇന്ത്യയിൽ നടന്ന വിദ്വേഷാധിഷ്ടിത കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി ഒരു വെബ്സൈറ്റ് നടത്തിയ കണക്കെടുപ്പിൽ പറയുന്നത്, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇരകളായവരിൽ 90% ത്തിലധികവും മുസ്ലീങ്ങളാണ് എന്നാണ്.
തന്റ പിതാവിനെ ഒരു സംഘം ആക്രമിച്ചപ്പോൾ ഭയന്നുവിറച്ച ഒരു മുസ്ലിം പെൺകുട്ടി തന്റെ പിതാവിനോട് ചേർന്നുനിൽക്കുന്ന ഒരു വീഡിയോ കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ റിക്ഷ ഓടിക്കുന്ന 45 കാരനായ മുസ്ലിം ഡ്രൈവറെ ഒരു സംഘം ആളുകൾ ജയ്‌ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നു. പിതാവിനെ അടിക്കുന്നതുകണ്ട മകൾ മർദ്ദനം നിർത്തണേ എന്ന്, ആൾക്കൂട്ടത്തോട് കാലുപിടിച്ച് അഭ്യർത്ഥിക്കുന്നത് വിഡിയോയിൽ കാണാം.
“ഹിന്ദുസ്ഥാൻ സിന്ദാബാദ്” അല്ലെങ്കിൽ “ലോംഗ് ലൈവ് ഇന്ത്യ”, “ജയ് ശ്രീ റാം” അല്ലെങ്കിൽ “രാമന് വിജയം” എന്ന് വിളിക്കാൻ ആക്രമണകാരികൾ അദ്ദേഹത്തോട് ആവശ്യപ്പെടുകയും അവസാനം ഗതികെട്ട് അയാൾ ജയ്‌ശ്രീരാം വിളിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ആൾക്കൂട്ടം അയാളെ അടിച്ചുകൊണ്ടേ ഇരിക്കുന്നു.പിന്നീട് യുവാവിനെയും മകളെയും പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു. ഇതിൻ്റെ പേരിൽ അറസ്റ്റിലായ മൂന്നുപേരെ ഒരു ദിവസത്തിന് ശേഷം ജാമ്യത്തിൽ വിട്ടയക്കുകയുമുണ്ടായി.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരത്തിലുള്ള നിരവധി അക്രമങ്ങളാണ് നടക്കുന്നത്. ഈ സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം മധ്യപ്രദേശിലെ ഇൻഡോറിൽ വളകൾ വിൽക്കുന്ന ഒരു മുസ്ലീം സഹോദരനെ ജനക്കൂട്ടം മർദ്ദിക്കുന്ന മറ്റൊരു വൈറൽ വീഡിയോ പ്രത്യക്ഷപ്പെട്ടു. ആക്രമണകാരികൾ തസ്ലീം അലിയെ അപമാനിക്കുന്നതും ഭാവിയിൽ ഹിന്ദു പ്രദേശങ്ങളിൽ നിന്ന് മാറിപ്പോകാൻ പറയുന്നതും ഈ വീഡിയോയിൽ കേൾക്കാം.
ഹിന്ദു ആധിപത്യമുള്ള പ്രദേശത്ത് വളകൾ വിറ്റതിന് അഞ്ച്-ആറ് പേർ ചേർന്ന് തന്നെ മർദ്ദിക്കുകയും പണവും ഫോണും ചില രേഖകളും കവർന്നെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പോലീസിൽ പരാതി നൽകുകയുണ്ടായി. എന്നാൽ, അടുത്തദിവസം തന്നെ, 13 വയസ്സുള്ള സ്വന്തം മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അലിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവും അയൽവാസികളും ആരോപണം ശക്തമായി നിഷേധിക്കുന്നു. അഞ്ച് കുട്ടികളുടെ പിതാവ് അങ്ങനെ ഒരു കുറ്റം ചെയ്യില്ലെന്ന് അവർ പറയുന്നു.
അദ്ദേഹത്തെ ആക്രമിച്ചപ്പോൾ കണ്ടുനിന്ന ദൃക്‌സാക്ഷികൾ പറഞ്ഞത്; ‘അദ്ദേഹത്തിന്റെ മതപരമായ ഐഡൻ്റിറ്റിയാണ് അദ്ദേഹം ആക്രമിക്കപ്പെടാൻ കാരണം, അദ്ദേഹത്തിനെതിരായ പീഡനാരോപണം അക്രമികൾ കെട്ടിച്ചമച്ചതാണ് ‘ എന്നുമായിരുന്നു.
ഓഗസ്റ്റിൽ നടന്ന ഈ രണ്ട് സംഭവങ്ങളും മുസ്ലീം വിരുദ്ധ ആക്രമണങ്ങളിൽ പെട്ടതായിരുന്നു. കാരണം, 120 കോടി ജനസംഖ്യയുള്ള ഇന്ത്യയിലെ, ഏറ്റവും വലിയ മത ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കൾക്ക് നേരെ ഇത്തരത്തിലുള്ള ഒരു ക്രൂരതയും കഴിഞ്ഞ മാസം നടന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗവൺമെൻ്റിന് കീഴിൽ 2014 മുതൽ മുസ്ലീം വിരുദ്ധ അക്രമങ്ങൾ കുത്തനെ ഉയർന്നതായിട്ടാണ് വിമർശകർ പറയുന്നത്. മുൻ മാസങ്ങളിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാർച്ച് മാസത്തിൽ ഒരു ഹിന്ദു ക്ഷേത്രത്തിൽ വെള്ളം കുടിക്കാനായി പ്രവേശിച്ച 14 വയസ്സുള്ള മുസ്ലീം ബാലനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചിരുന്നു. അതുപോലെ ഹിന്ദുക്കൾ താമസിക്കുന്ന ഡൽഹിയിലെ ഒരു തെരുവിൽ പഴം വിൽക്കാൻ ശ്രമിച്ച കച്ചവടക്കാരനെ ജൂൺ മാസത്തിൽ ഒരു സംഘം മർദ്ദിച്ചിരുന്നു. “ആക്രമണങ്ങൾ അതി ശക്തമാണ്. ഇത് വ്യാപകവും സാധാരണവും വളരെ സ്വീകാര്യവുമാണ്. എല്ലാ ദിവസവും ഇത്തരം മൂന്ന്-നാല് വീഡിയോകൾ കാണാറുണ്ട്. എന്നാൽ ഒന്നോ, രണ്ടോ കാര്യങ്ങൾ മാത്രമേ സോഷ്യൽ മീഡിയയിൽ പങ്കിടാൻ കഴിയാറുള്ളൂ”. കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരായ ആക്രമണങ്ങൾ രേഖപ്പെടുത്തുന്ന സ്വതന്ത്ര പത്രപ്രവർത്തകൻ അലിഷാൻ ജഫ്രി പറയുകയുണ്ടായി.
“വർഗീയ അക്രമങ്ങൾ ഒരു സമീപകാല പ്രതിഭാസമല്ല, പക്ഷേ, അത് അധികാരത്തിലിരിക്കുന്നവരുടെ തന്ത്രങ്ങൾക്കനുസരിച്ചാണ് ഉപയോഗിക്കുന്നത്. അവിശ്വാസം എപ്പോഴും ഉണ്ടായിരുന്നു, എന്നാൽ മതപരമായ ദേശീയതയും വംശീയ-ദേശീയതയും കൊണ്ട് ഇപ്പോൾ ധ്രുവീകരണം മൂർച്ഛിച്ചിരിക്കുന്നു.” ദൽഹി സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ പ്രൊഫസർ തൻവീർ ഐജാസ് ബി.ബി.സിയോട് പറയുകയുണ്ടായി. മുതിർന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കർ ബി.ബി.സിയോട് പറഞ്ഞത്, “ആൾക്കൂട്ട ആക്രമണം മോശമാണെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. എന്നാൽ ക്രമസമാധാനം ഒരു പ്രധാന വിഷയമാണ്, അത് കൈകാര്യം ചെയ്യേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്”.
2019-ൽ, ഇന്ത്യയിൽ നടന്ന വിദ്വേഷാധിഷ്ടിത കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി ഒരു വെബ്സൈറ്റ് നടത്തിയ കണക്കെടുപ്പിൽ പറയുന്നത്, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇരകളായവരിൽ 90% ത്തിലധികവും മുസ്ലീങ്ങളാണ് എന്നാണ്. “ഇത്തരം ആക്രമണങ്ങൾ ഇന്ന് നമ്മുടെ രാജ്യത്ത് വളരെ സാധാരണമായിത്തീർന്നിരിക്കുന്നു. ഈ തെമ്മാടികൾ ശിക്ഷിക്കപ്പെടാത്തതിനാൽ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്.
“ഇന്ന് വിദ്വേഷം മുഖ്യധാരയിലേക്ക് പടർന്നിരിക്കുന്നു. മുസ്ലിംകളെ ആക്രമിക്കുന്നത് രസകരമാണ്. വിദ്വേഷ പ്രചാരകർ തങ്ങളുടെ ചെയ്തികളുടെ ഫലം അനുഭവിക്കുക തന്നെ ചെയ്യും”- കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ ഹസിബ അമിൻ പറയുന്നു.