വാരണസിയിലെ ഗ്യാൻ വാപി മസ്ജിദ് വിഷയം കോടതിയിലിരിക്കെ, കൃഷ്ണജന്മഭൂമിയോട് ചേർന്നുള്ള ഷാഹി ഈദ്ഗാ മസ്ജിദിന്റെ വീഡിയോഗ്രാഫി ആവശ്യപ്പെട്ട് സമാനമായ ഒരു ഹർജി മഥുരയിലെ പ്രാദേശിക കോടതിയിൽ.
“പള്ളിയുടെ പരിസരത്ത് ഹിന്ദു പുരാവസ്തുക്കളുടെയും പുരാതന മത ലിഖിതങ്ങളുടെയും അസ്തിത്വം” നിർണ്ണയിക്കാൻ, “ഗ്യാൻ വാപി പള്ളിയുടെതുപോലെ ” സൈറ്റിന്റെ വിലയിരുത്തലിനായി ഒരു അഭിഭാഷക കമ്മീഷണറെ നിയമിക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി.
ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും നാല് മാസത്തിനകം തീർപ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് മഥുരയിലെ സിവിൽ (സീനിയർ ഡിവിഷൻ) കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
മേയ് 12-ന്, ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാനും മറ്റൊരാളും സമർപ്പിച്ച ഹർജി തീർപ്പാക്കുന്നതിനിടയിൽ, ഹൈക്കോടതി പറഞ്ഞു: “മഥുരയിലെ സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) മേൽപ്പറഞ്ഞ അപേക്ഷകളിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കാൻ കോടതി നിർദ്ദേശിക്കുന്നു, കൂടിയാൽ നാല് മാസത്തിനുള്ളിൽ. ഈ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പ് അദ്ദേഹത്തിന്റെ മുമ്പാകെ ഹാജരാക്കിയ തീയതി മുതൽ, ബാധിത കക്ഷികൾക്ക് കേൾക്കാനുള്ള അവസരം നൽകിയതിന് ശേഷം…”
ഹൈക്കോടതി ഉത്തരവിൽ പറയുന്നതിങ്ങനെ: “കേസിന്റെ പരിപാലനത്തെക്കുറിച്ചോ ഹർജിക്കാരൻ ഉന്നയിച്ച അവകാശവാദത്തിന്റെ യോഗ്യതയെ കുറിച്ചോ കോടതി ഒരു അഭിപ്രായവും പ്രകടിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാണ്.”
അടുത്ത ദിവസം, മെയ് 13നു , ഷാഹി ഈദ്ഗാഹ് മസ്ജിദിൽ പരിശോധന നടത്താൻ ഒരു അഡ്വക്കേറ്റ് കമ്മീഷണറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മഥുരയിലെ സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) മുമ്പാകെ അപേക്ഷ സമർപ്പിക്കപ്പെട്ടു.
തർക്കത്തിലുള്ള മഥുര സ്ഥലവുമായി ബന്ധപ്പെട്ട ഹർജികൾ നേരത്തെ തീർപ്പാക്കുന്നതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകിയ മനീഷ് യാദവ് ‘ദി ഇന്ത്യൻ എക്സ്പ്രസി’നോട് പറയുന്നതിങ്ങനെ: “ഒരു മുതിർന്ന അഭിഭാഷകനെയും അഭിഭാഷക കമ്മീഷണറെയും നിയമിക്കണമെന്ന് ഞാൻ മഥുര കോടതിയോട് അഭ്യർത്ഥിച്ചു. ഷാഹി ഈദ്ഗാഹിന്റെ വീഡിയോ സർവേ ഉടൻ നടത്തണം, കാരണം പള്ളിയിൽ ഇപ്പോഴും ഹിന്ദു മതത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ട്. ഇവ പ്രധാനപ്പെട്ട വസ്തുതകളാണ്, പ്രതിപക്ഷത്തിന് അവ നീക്കം ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും. ജൂലൈ ഒന്നിന് കോടതി എന്റെ അപേക്ഷ പരിഗണിച്ചേക്കും.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥലം അളന്നു തിട്ടപ്പെടുത്തണമെന്നും സ്ഥലത്തെ നിർമ്മാണം നിർത്തിവയ്ക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ തീർപ്പാക്കാത്തതിനാൽ ഹൈക്കോടതിയെ സമീപിച്ചതായി നാരായണ
സേന എന്ന സംഘടനയുടെ ദേശീയ പ്രസിഡന്റ് യാദവ് പറഞ്ഞു.
നേരത്തെ, മഹേന്ദ്ര പ്രതാപ് സിംഗ് എന്ന അഭിഭാഷകൻ ഇതേ സിവിൽ കോടതിയിൽ പള്ളി അളന്നു തിട്ടപ്പെടുത്താൻ ഒരു കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു.
തർക്കഭൂമിയുമായി ബന്ധപ്പെട്ട നാല് ഹർജികളിൽ ജൂലൈ ഒന്നിന് വാദം കേൾക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് ഷാഹി ഈദ്ഗാ മസ്ജിദിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ തൻവീർ ഖാൻ പറഞ്ഞു.
അതേസമയം, കൃഷ്ണ ജന്മഭൂമിയിലാണ് പള്ളി പണിതതെന്നും പള്ളി നീക്കം ചെയ്യണമെന്നും ആവശ്യപെട്ടുകൊണ്ടുള്ള സിവിൽ സ്യൂട്ട് സംബന്ധിച്ച് മഥുരയിലെ ജില്ലാ കോടതി ഉടൻ വിധി പ്രസ്താവിച്ചേക്കും. ലക് നൗ നിവാസിയായ രഞ്ജന അഗ്നിഹോത്രിയും മറ്റു ചിലരും ചേർന്നാണ് രണ്ട് വർഷം മുമ്പ് ഈ കേസ് ഫയൽ ചെയ്തത്.
1968-ലെ ക്ഷേത്ര സമുച്ചയത്തിന്റെ ഭരണസമിതിയും മസ്ജിദിന്റെ മാനേജ്മെന്റ് ട്രസ്റ്റും തമ്മിലുണ്ടാക്കിയിട്ടുള്ള ഒത്തുതീർപ്പ് നടപടി റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.