ഇന്ത്യൻ നിയപ്രകാരം 18 വയസ്സിലാണ് ഒരാൾ പ്രായപൂർത്തിയാകുന്നത്. അതിനു താഴെയുള്ളവരെ കുട്ടികളായാണ് പൊതുവിൽ പരിഗണിക്കുന്നത്. അവരെ കൊണ്ട് ജോലിയെടുപ്പിക്കാനോ, വിവാഹം കഴിക്കാനോ പറ്റില്ല. ഇത്തരം ഒരു നിയമം നിലനിൽക്കുന്ന നാട്ടിലാണ് പ്രധിരോധ മന്ത്രാലയത്തിന്റെ അഗ്നീപഥ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. പതിനേഴര വയസ്സ് പ്രായമുള്ള കുട്ടികളെ നാല് വർഷത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാകുന്ന പദ്ധതിയാണിത്. ഈ വർഷം ആരംഭിക്കുന്ന പദ്ധതിയിൽ 46,000 പേരെയാണ് സർക്കാർ റിക്രൂട്ട് ചെയ്യുന്നത്. പെൺകുട്ടികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളവും നാലു വർഷത്തിനു ശേഷം പിരിഞ്ഞുപോകുമ്പോൾ 11.71 ലക്ഷം രൂപയും നൽകും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം.
സൈന്യത്തെ കൂടുതൽ ആധുനികവൽകരിക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്നും ഇത് സൈന്യത്തിന് കൂടുതൽ യുവത്വം നൽകുമെന്നുമാണ് സർക്കാറിന്റെ വാദം. ചെറുപ്രായത്തിലേ സൈനിക സേവനത്തിലേക്ക് പൗരന്മാരെ ആകർഷിക്കാൻ സഹായകമാവുമെന്നും നേട്ടമായി പറയുന്നു. എന്നാൽ, പദ്ധതിക്കെതിരെ മുൻ സൈനിക ഉദ്യോഗസ്ഥരും പ്രതിരോധ വിദഗ്ധരും രംഗത്തുവന്നിട്ടുണ്ട്. സൈന്യത്തിന്റെ പ്രഫഷനലിസം നശിപ്പിക്കുന്ന ഏർപ്പാടാണ് ഇതെന്ന് അവർ ആരോപിക്കുന്നു. സൈനിക സേവനം ബോളിവുഡ് സിനിമയിൽ കാണുന്നതുപോലെയുള്ള സാഹസികതകളല്ല. നല്ല തയാറെടുപ്പും, പരിശീലനവും, ക്ഷമയും, പക്വതയും ആവശ്യമുള്ള സംഗതിയാണ്. പതിനേഴര വയസ്സുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് കുറഞ്ഞ സമയം പരിശീലനം നൽകി സൈന്യത്തിലെടുക്കുന്നത് സൈനിക സേവനത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്ന് ഇവർ വിമർശിക്കുന്നു. സൈനിക സേവനം എന്ന പ്രഫഷനെ മുൻനിർത്തിയുള്ള വിമർശനങ്ങളാണ് ഇത്തരക്കാരുടേത്.

പ്രതിരോധ മേഖലയിൽ ചെലവു കുറക്കാനുള്ള സർക്കാറിന്റെ കുറുക്കുവഴിയാണ് ഈ പദ്ധതിയെന്നും വിമർശനങ്ങളുണ്ട്. കുറഞ്ഞ വേതനത്തിന് ചെറിയ കാലയളവിലേക്ക് ആളുകളെ എടുത്ത് സേവനം അവസാനിപ്പിക്കുകയാണ് ഈ പദ്ധതി ചെയ്യുന്നത്. പിരിഞ്ഞുപോകുമ്പോൾ ഇവർക്ക് ഒരു കൈമടക്ക് തുക നൽകുന്നു. പെൻഷനോ പൂർവ സൈനികർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളോ ഇല്ല. ഓരോ വർഷവും ഇങ്ങനെ സൈന്യത്തിലേക്ക് താൽക്കാലിക സർവിസുകാരെ എടുത്ത് സാമ്പത്തിക ലാഭമുണ്ടാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നാണ് വിമർശകർ പറയുന്നത്. പക്ഷേ, ഈ ആരോപണം നിലനിൽക്കില്ല. കാരണം, പ്രതിരോധ ബജറ്റിൽ കേന്ദ്രം ഒരു കുറവും വരുത്തിയിട്ടില്ല. സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെൻ്റ് നിർത്തിവെക്കുന്നുമില്ല. അഗ്നിവീരന്മാരിൽ 25 പേരെ സൈന്യത്തിലേക്ക് എടുക്കുമെന്നും പറയുന്നുണ്ട്. അപ്പോൾ പിന്നെ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് ഈ നടപടി എന്ന് പറയ്യാൻ കഴിയില്ല.
കുട്ടികളെ യുദ്ധമുഖങ്ങളിൽ ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങൾ സാർവദേശീയ തലത്തിലുണ്ട്. അത്തരം പ്രവണതക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്ര സഭയും നിരന്തരം സംസാരിക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പൂർണ പക്വത എത്താത്ത, പതിനേഴു വയസ്സുകാരെ സൈന്യത്തിന്റെ ഭാഗമായി റിക്രൂട്ട് ചെയ്യുന്നത്. ഇത് ഉയർത്തുന്ന ധാർമിക പ്രശ്നങ്ങളെ ഗൗരവത്തിൽ കാണേണ്ടതുണ്ട്. സൈനികവത്കൃത രാജ്യം എന്നത് ഫാഷിസ്റ്റുകളുടെ സ്വപ്നമാണ്. ആർ.എസ്.എസു ആ സ്വപ്നം പങ്കുവെക്കുന്നവരാണ്. ആ സംഘടനക്കുതന്നെ ഒരു അർധ സൈനിക സ്വഭാവമുണ്ട്. ആദ്യകാല ഹിന്ദുത്വ നേതാവായ ബാലകൃഷ്ണ സദാശിവ മൂഞ്ചെ 1931ൽ, മുസോളിനിയുടെ ഇറ്റലി സന്ദർശിച്ചിരുന്നു. മുസോളിനിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം അവിടത്തെ പ്രധാന സൈനിക സ്കൂളുകൾ സന്ദർശിക്കുകയുണ്ടായി. തിരിച്ചുവന്ന് നാസിക്കിൽ ബോൺസാലെ സൈനിക് സ്കൂൾ സ്ഥാപിച്ചതും അദ്ദേഹമാണ്. തൻ്റെ വിഭാഗക്കാരെ സൈനികവത്കരിക്കുകയാണ്
സ്കൂളിന്റെ ലക്ഷ്യം. അതായത്, ചെറുപ്രായത്തിലേ ഉള്ള സൈനികവത്കരണം എന്നത്ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ വലിയൊരു പദ്ധതിയാണ്.

നിർബന്ധിത സൈനിക സേവനം എന്നതും ഹിന്ദുത്വവാദികൾ കൊണ്ടുനടക്കുന്ന ആശയമാണ്. അത്തരമൊരു പദ്ധതിയിലേക്കുള്ള ആദ്യ ചുവടായി അഗ്നിപഥ് പദ്ധതിയെ സംശയിക്കാവുന്നതാണ്. ഇത്തവണ 46,000 പേരെയാണ് പദ്ധതിയിലേക്ക് എടുക്കുന്നത്. വർഷം കഴിയും തോറും എണ്ണത്തിൽ മാറ്റം വരാം. സ്കൂൾ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇത്തരമൊരു സേവനം നിർബന്ധം എന്ന നിലയിലേക്കും കാര്യങ്ങൾ എത്തിച്ചേരാം. സൈനിക സേവനത്തിന് പോകുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിഗണനകൾ കൊണ്ടുവന്നേക്കാം. നിലവിൽ എൻ.സി.സി, എസ്.പി.സി പോലുള്ള പ്രസ്ഥാനങ്ങളെക്കാൾ വലിയൊരു സൈനിക പ്രസ്ഥാനമായി ഇത് മാറിയേക്കാം. ചുരുക്കത്തിൽ, നിർബന്ധിത സൈനിക സേവനം എന്ന നിയമം കൊണ്ടുവരാതെ തന്നെ അത് ചുളുവിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതിന്റെ തുടക്കമായി അഗ്നിപഥ് പദ്ധതിയെ സംശയിക്കാവുന്നതാണ്. ഇതെല്ലാം രാജ്യത്തെ ശത്രുക്കളിൽനിന്ന് സംരക്ഷിക്കാനാണ് എന്ന് കരുതുന്നതും മണ്ടത്തരമാണ്. ചുരുങ്ങിയ സമയത്തെ പരിശീലനം കൊണ്ട് കുട്ടികൾക്ക് എങ്ങനെയാണ് സൈനികമായി രാജ്യത്തെ സംരക്ഷിക്കാൻ സാധിക്കുക? വളർന്ന് വരുന്ന തലമുറയിൽ തീവ്ര ദേശീയതയും ഹിന്ദുത്വ ആശയങ്ങളും കുത്തിനിറച്ച് തങ്ങളുടെ രാഷ്ട്രീയ പദ്ധതിക്കനുസരിച്ച് അവരെ വാർത്തെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായേ ഇത്തരം നടപടികളെ കാണാൻ കഴിയൂ.