Skip to content Skip to sidebar Skip to footer

അഗ്നിവീർ ഇന്നത്തെ ഇന്ത്യയിൽ എന്താണ് ലക്ഷ്യമിടുന്നത്?

ഇന്ത്യൻ നിയപ്രകാരം 18 വയസ്സിലാണ് ഒരാൾ പ്രായപൂർത്തിയാകുന്നത്. അതിനു താഴെയുള്ളവരെ കുട്ടികളായാണ് പൊതുവിൽ പരിഗണിക്കുന്നത്. അവരെ കൊണ്ട് ജോലിയെടുപ്പിക്കാനോ, വിവാഹം കഴിക്കാനോ പറ്റില്ല. ഇത്തരം ഒരു നിയമം നിലനിൽക്കുന്ന നാട്ടിലാണ് പ്രധിരോധ മന്ത്രാലയത്തിന്റെ അഗ്നീപഥ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. പതിനേഴര വയസ്സ് പ്രായമുള്ള കുട്ടികളെ നാല് വർഷത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാകുന്ന പദ്ധതിയാണിത്. ഈ വർഷം ആരംഭിക്കുന്ന പദ്ധതിയിൽ 46,000 പേരെയാണ് സർക്കാർ റിക്രൂട്ട് ചെയ്യുന്നത്. പെൺകുട്ടികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളവും നാലു വർഷത്തിനു ശേഷം പിരിഞ്ഞുപോകുമ്പോൾ 11.71 ലക്ഷം രൂപയും നൽകും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം.

സൈന്യത്തെ കൂടുതൽ ആധുനികവൽകരിക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്നും ഇത് സൈന്യത്തിന് കൂടുതൽ യുവത്വം നൽകുമെന്നുമാണ് സർക്കാറിന്റെ വാദം. ചെറുപ്രായത്തിലേ സൈനിക സേവനത്തിലേക്ക് പൗരന്മാരെ ആകർഷിക്കാൻ സഹായകമാവുമെന്നും നേട്ടമായി പറയുന്നു. എന്നാൽ, പദ്ധതിക്കെതിരെ മുൻ സൈനിക ഉദ്യോഗസ്​ഥരും പ്രതിരോധ വിദഗ്ധരും രംഗത്തുവന്നിട്ടുണ്ട്. സൈന്യത്തിന്റെ പ്രഫഷനലിസം നശിപ്പിക്കുന്ന ഏർപ്പാടാണ് ഇതെന്ന് അവർ ആരോപിക്കുന്നു. സൈനിക സേവനം ബോളിവുഡ് സിനിമയിൽ കാണുന്നതുപോലെയുള്ള സാഹസികതകളല്ല. നല്ല തയാറെടുപ്പും, പരിശീലനവും, ക്ഷമയും, പക്വതയും ആവശ്യമുള്ള സംഗതിയാണ്. പതിനേഴര വയസ്സുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് കുറഞ്ഞ സമയം പരിശീലനം നൽകി സൈന്യത്തിലെടുക്കുന്നത് സൈനിക സേവനത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്ന് ഇവർ വിമർശിക്കുന്നു. സൈനിക സേവനം എന്ന പ്രഫഷനെ മുൻനിർത്തിയുള്ള വിമർശനങ്ങളാണ് ഇത്തരക്കാരുടേത്.

പ്രതിരോധ മേഖലയിൽ ചെലവു കുറക്കാനുള്ള സർക്കാറിന്റെ കുറുക്കുവഴിയാണ് ഈ പദ്ധതിയെന്നും വിമർശനങ്ങളുണ്ട്. കുറഞ്ഞ വേതനത്തിന് ചെറിയ കാലയളവിലേക്ക് ആളുകളെ എടുത്ത് സേവനം അവസാനിപ്പിക്കുകയാണ് ഈ പദ്ധതി ചെയ്യുന്നത്. പിരിഞ്ഞുപോകുമ്പോൾ ഇവർക്ക് ഒരു കൈമടക്ക് തുക നൽകുന്നു. പെൻഷനോ പൂർവ സൈനികർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളോ ഇല്ല. ഓരോ വർഷവും ഇങ്ങനെ സൈന്യത്തിലേക്ക് താൽക്കാലിക സർവിസുകാരെ എടുത്ത് സാമ്പത്തിക ലാഭമുണ്ടാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നാണ് വിമർശകർ പറയുന്നത്. പക്ഷേ, ഈ ആരോപണം നിലനിൽക്കില്ല. കാരണം, പ്രതിരോധ ബജറ്റിൽ കേന്ദ്രം ഒരു കുറവും വരുത്തിയിട്ടില്ല. സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെൻ്റ് നിർത്തിവെക്കുന്നുമില്ല. അഗ്നിവീരന്മാരിൽ 25 പേരെ സൈന്യത്തിലേക്ക് എടുക്കുമെന്നും പറയുന്നുണ്ട്. അപ്പോൾ പിന്നെ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് ഈ നടപടി എന്ന് പറയ്യാൻ കഴിയില്ല.

കുട്ടികളെ യുദ്ധമുഖങ്ങളിൽ ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങൾ സാർവദേശീയ തലത്തിലുണ്ട്. അത്തരം പ്രവണതക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്ര സഭയും നിരന്തരം സംസാരിക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പൂർണ പക്വത എത്താത്ത, പതിനേഴു വയസ്സുകാരെ സൈന്യത്തിന്റെ ഭാഗമായി റിക്രൂട്ട് ചെയ്യുന്നത്. ഇത് ഉയർത്തുന്ന ധാർമിക പ്രശ്നങ്ങളെ ഗൗരവത്തിൽ കാണേണ്ടതുണ്ട്. സൈനികവത്കൃത രാജ്യം എന്നത് ഫാഷിസ്റ്റുകളുടെ സ്വപ്നമാണ്. ആർ.എസ്​.എസു ആ സ്വപ്നം പങ്കുവെക്കുന്നവരാണ്. ആ സംഘടനക്കുതന്നെ ഒരു അർധ സൈനിക സ്വഭാവമുണ്ട്. ആദ്യകാല ഹിന്ദുത്വ നേതാവായ ബാലകൃഷ്ണ സദാശിവ മൂഞ്ചെ 1931ൽ, മുസോളിനിയുടെ ഇറ്റലി സന്ദർശിച്ചിരുന്നു. മുസോളിനിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം അവിടത്തെ പ്രധാന സൈനിക സ്​കൂളുകൾ സന്ദർശിക്കുകയുണ്ടായി. തിരിച്ചുവന്ന് നാസിക്കിൽ ബോൺസാലെ സൈനിക് സ്​കൂൾ സ്​ഥാപിച്ചതും അദ്ദേഹമാണ്. തൻ്റെ വിഭാഗക്കാരെ സൈനികവത്കരിക്കുകയാണ്
സ്​കൂളിന്റെ ലക്ഷ്യം. അതായത്, ചെറുപ്രായത്തിലേ ഉള്ള സൈനികവത്കരണം എന്നത്ഹിന്ദുത്വ പ്രസ്​ഥാനങ്ങളുടെ വലിയൊരു പദ്ധതിയാണ്.

നിർബന്ധിത സൈനിക സേവനം എന്നതും ഹിന്ദുത്വവാദികൾ കൊണ്ടുനടക്കുന്ന ആശയമാണ്. അത്തരമൊരു പദ്ധതിയിലേക്കുള്ള ആദ്യ ചുവടായി അഗ്നിപഥ് പദ്ധതിയെ സംശയിക്കാവുന്നതാണ്. ഇത്തവണ 46,000 പേരെയാണ് പദ്ധതിയിലേക്ക് എടുക്കുന്നത്. വർഷം കഴിയും തോറും എണ്ണത്തിൽ മാറ്റം വരാം. സ്​കൂൾ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇത്തരമൊരു സേവനം നിർബന്ധം എന്ന നിലയിലേക്കും കാര്യങ്ങൾ എത്തിച്ചേരാം. സൈനിക സേവനത്തിന് പോകുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിഗണനകൾ കൊണ്ടുവന്നേക്കാം. നിലവിൽ എൻ.സി.സി, എസ്.പി.സി പോലുള്ള പ്രസ്ഥാനങ്ങളെക്കാൾ വലിയൊരു സൈനിക പ്രസ്ഥാനമായി ഇത് മാറിയേക്കാം. ചുരുക്കത്തിൽ, നിർബന്ധിത സൈനിക സേവനം എന്ന നിയമം കൊണ്ടുവരാതെ തന്നെ അത് ചുളുവിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതിന്റെ തുടക്കമായി അഗ്നിപഥ് പദ്ധതിയെ സംശയിക്കാവുന്നതാണ്. ഇതെല്ലാം രാജ്യത്തെ ശത്രുക്കളിൽനിന്ന് സംരക്ഷിക്കാനാണ് എന്ന് കരുതുന്നതും മണ്ടത്തരമാണ്. ചുരുങ്ങിയ സമയത്തെ പരിശീലനം കൊണ്ട് കുട്ടികൾക്ക് എങ്ങനെയാണ് സൈനികമായി രാജ്യത്തെ സംരക്ഷിക്കാൻ സാധിക്കുക? വളർന്ന് വരുന്ന തലമുറയിൽ തീവ്ര ദേശീയതയും ഹിന്ദുത്വ ആശയങ്ങളും കുത്തിനിറച്ച് തങ്ങളുടെ രാഷ്ട്രീയ പദ്ധതിക്കനുസരിച്ച് അവരെ വാർത്തെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായേ ഇത്തരം നടപടികളെ കാണാൻ കഴിയൂ.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.