ഹിന്ദു സമൂഹത്തെ സൈനികവൽക്കരിക്കുക എന്ന സവർക്കറുടെ ലക്ഷ്യം പൂർത്തീകരിക്കുകയാണ് അഗ്നിപഥ് പദ്ധതിയിലൂടെ ബി.ജെ.പി സർക്കാർ ചെയ്യുന്നതെന്ന് സി.പി.എം പ്രഖ്യാപിച്ചു. പ്രതിരോധ ഉൽപ്പാദന പദ്ധതികളിലേക്ക് കടക്കുന്ന കോർപറേറ്റുകളെ സഹായിക്കുക എന്നതും പദ്ധതിയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നുണ്ടെന്ന്
സി.പി.എം പറയുന്നു.
പാർട്ടി മുഖപത്രമായ ‘പീപ്പിൾസ് ഡെമോക്രസി’യിലെ ഏറ്റവും പുതിയ എഡിറ്റോറിയലിലാണ് ഈ വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളത്. “സൈനിക റിക്രൂട്ട്‌മെന്റിനായുള്ള അഗ്നിപഥ് പദ്ധതിക്ക് മറ്റൊരു വശമുണ്ട്, ഇത് സായുധ സേനയെയും സമൂഹത്തെയും അപകടത്തിലാക്കുന്ന പദ്ധതിയാണ്.”
“ഇന്ത്യൻ സ്റ്റേറ്റിനെയും അതിന്റെ സ്ഥാപനങ്ങളെയും ഹിന്ദുത്വ പ്രതിച്ഛായയിൽ പുനർനിർമ്മിക്കുവാനുള്ള വലിയ പദ്ധതിയുടെ ഭാഗമായാണ് അഗ്നിപഥിനെ കാണേണ്ടത്. സ്റ്റേറ്റിന്റെ മറ്റു ഉപകരണങ്ങളെ മാറ്റികൊണ്ടിരിക്കുന്നത് പോലെ, ഹിന്ദുത്വ ഭരണാധികാരികൾ അവരുടെ പ്രത്യയശാസ്ത്ര വീക്ഷണത്തെ അടിസ്ഥാനമാക്കി സായുധ സേനയെ പുനഃസംഘടിപ്പിക്കാൻ ശ്രമിക്കുകയാണ്.”
“ആയുധ പരിശീലനം നേടിയ ആയിരക്കണക്കിന് സൈനികർ എല്ലാ വർഷവും സൈന്യത്തിൽ നിന്ന് പിരിഞ്ഞു സമൂഹത്തിന്റെ ഭാഗമാകും എന്നത് ‘ഹിന്ദു സമൂഹത്തെ സൈനികവൽക്കരിക്കുക’ എന്ന സവർക്കറുടെ ലക്ഷ്യം പൂർത്തീകരിക്കലാണ്” എഡിറ്റോറിയൽ പറയുന്നു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) തസ്തികയിലേക്കുള്ള നിയമനത്തിന്റെ മാനദണ്ഡങ്ങൾ വിപുലീകരിച്ചത് സായുധ സേനയുടെ ഉയർന്ന പ്രതിരോധ നേതൃത്വത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിലേക്കുള്ള വഴി തുറന്നതായും സി.പി.എം ആരോപിച്ചു.
“ദേശീയത്വ വികാരം കൊണ്ട് നടക്കുന്ന, ദേശീയ താൽപര്യം സംരക്ഷിക്കുന്ന മികച്ച യുവാക്കളെയാണ്” അഗ്നിപഥ് പദ്ധതി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അവകാശപ്പെടുകയുണ്ടായി.
ഈ ‘അഗ്നിവീരന്മാർ’ എങ്ങനെ പരിശീലിപ്പിക്കപ്പെടുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. ഹിന്ദുത്വ ദേശീയതയാണോ കുത്തിവയ്ക്കപ്പെടുക?”
പദ്ധതിക്ക് ലഭിച്ച കോർപ്പറേറ്റ് പിന്തുണയെ വിമർശിച്ചുകൊണ്ട് “ഹിന്ദുത്വ-കോർപ്പറേറ്റ് കൂട്ടുകെട്ട് പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമാണ്” ഈ പദ്ധതി എന്ന് സി.പി.എം ആരോപിച്ചു.
“കോർപ്പറേറ്റ് മേഖല ഈ പദ്ധതിയെ വാഴ്ത്തുന്നത് കാണുമ്പോൾ സൈന്യം വൻകിട വ്യവസായങ്ങളിലെ ജോലികൾക്കുള്ള പരിശീലന കേന്ദ്രമായി മാറിയെന്ന് തോന്നി പോകും. എന്നാൽ കോർപ്പറേറ്റുകൾ മുൻ സൈനികരെ റിക്രൂട്ട് ചെയ്യുന്നത് വളരെ കുറവാണെന്നതാണ് യാഥാർഥ്യം. ഇത് മുൻ സൈനികർക്ക് അറിയാവുന്ന കാര്യമാണ്. “
“അഗ്നിപഥ് പദ്ധതിക്ക് ലഭിക്കുന്ന കോർപ്പറേറ്റ് മേഖല പിന്തുണയുടെ കാരണം മറ്റൊന്നാണ്. പ്രതിരോധ ഉൽപ്പാദന വ്യവസായം സ്വകാര്യ മേഖലയക്ക് തുറന്ന് കൊടുക്കുന്നതിലൂടെ,
ടാറ്റയും മഹീന്ദ്രയും പോലുള്ള വൻകിട വ്യവസായ സ്ഥാപനങ്ങളാണ് പ്രതിരോധ ഉൽപ്പാദന പദ്ധതികളിൽ ഏർപ്പെടുക” എഡിറ്റോറിയൽ പറയുന്നു.
കരാർ സൈനികരെ ഉപയോഗിച്ച് സായുധ സേനയെ പുനസംഘടിപ്പിക്കുന്നതും, സൈനിക പരിശീലനം നേടിയ യുവാക്കളുടെ ലഭ്യതയും ഭാവിയിൽ കോർപ്പറേറ്റുകളുടെയും ഹിന്ദുത്വ ശക്തികളുടെയും താൽപ്പര്യങ്ങളെ സേവിക്കുമെന്ന് സി.പി.എം ആരോപിച്ചു.
“സായുധ സേനയുടെ പുനഃസംഘടനയിലൂടെ പ്രതിരോധ സംരംഭങ്ങളുടെ സ്വകാര്യവൽക്കരണത്തിൽനിന്നും കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ കഴിയുന്നതിനോടൊപ്പം തൊഴിലില്ലായ്മ കാരണം സമൂഹത്തിൽ വിലയില്ലാതായി, നിരാശരായിരിക്കുന്ന നിരവധി മുൻ -സൈനികരെ തങ്ങളുടെ കീഴിൽ അണിനിരത്താൻ ഹിന്ദുത്വ ശക്തികൾക്ക് കഴിയും.”
“ബി.ജെ.പി ഓഫീസിൻ്റെ സുരക്ഷക്കായി ഒരാളെ നിയമിക്കേണ്ടിവന്നാൽ, താൻ അഗ്നിവീരന്മാർക്ക് മുൻഗണന നൽകുമെന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗിയയുടെ പരാമർശത്തിൽനിന്നും വായിച്ചെടുക്കാൻ കഴിയുക ബജ്‌റംഗ്ദളിലേക്കും ഹിന്ദുത്വ ബ്രിഗേഡിലേക്കും ഇതേ മുൻഗണന നൽകി അവരെ റിക്രൂട്ട് ചെയ്യുമെന്നാണ്” ‘പീപ്പിൾസ് ഡെമോക്രസി’യുടെ എഡിറ്റോറിയൽ പറയുന്നു.
ഇന്ത്യാ രാജ്യത്തിന്റെ പ്രധാന സ്ഥാപനങ്ങളിലൊന്നായ സായുധ സേനയ്ക്ക് നേരെയുള്ള ആക്രമണമാണിതെന്നും, പദ്ധതി എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും സി.പി.എം കൂട്ടിച്ചേർത്തു.