പി. സായ്നാഥ്
2020 മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലോക്ക്ഡൗൺ പ്രഭാഷണം, 1.4 ബില്യൺ വരുന്ന ജനങ്ങൾക്ക് തയ്യാറെടുക്കാൻ വെറും നാല് മണിക്കൂറാണ് നൽകിയത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിത മർഗം ഇത് ഇല്ലാതാക്കി. പ്രഭാഷണത്തിൽ അത്യാവശ്യ സേവനങ്ങളുടെ ലിസ്റ്റിൽ മാധ്യമ പ്രവർത്തനവും ഉൾപ്പെട്ടിരുന്നു.
കുറച്ച് മാസങ്ങൾക്കകം കോർപറേറ്റ് ഉടമസ്ഥതയിലോ, അവരുടെ നിയന്ത്രണത്തിലോ ഉള്ള പ്രധാന മാധ്യമ സ്ഥാപനങ്ങൾ ഒക്കെ മൂവായിരത്തോളം ആളുകളെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. ഇത് തന്നെയും നിർബന്ധിത രാജിയിലൂടെയും വിരമിക്കലിലൂടെയുമാണ് നടപ്പിലാക്കിയത്. മാധ്യമ പ്രവർത്തനം അടിസ്ഥാന സേവനങ്ങളിൽ ഉൾപ്പെടുത്തിയത് പക്ഷെ ഒരാളുടെ പോലും ജോലിയെയോ, ജീവിതത്തെ തന്നെയും സംരക്ഷിക്കാൻ കാരണമായില്ല. കോവിഡ് 19 കാരണം ഇരുപത് മാസം കൊണ്ട് എഴുന്നൂറോളം മാധ്യമ പ്രവർത്തകരാണ് മരണപ്പെട്ടത്. എന്നാൽ, ഈ കണക്കുകൾ പുറം ലോകമറിഞ്ഞില്ല. പ്രത്യേകിച്ച് പിരിച്ചുവിടലുകളുടെ കണക്കുകൾ.
ഈ വിഷയം പഠിക്കാൻ പ്രസ് കൗണ്സിൽ ഓഫ് ഇന്ത്യ ചുമതലപ്പെടുത്തിയ കമ്മിറ്റിയിൽ ഞാനും അംഗമായിരുന്നു. വിവരങ്ങൾ അറിയാൻ മാനേജ്മെന്റുകൾക്ക് ഞങ്ങൾ അയച്ച കത്തുകളോട് ദേഷ്യത്തോടെയാണ് മാധ്യമ സ്ഥാപനങ്ങൾ പ്രതികരിച്ചത്. രാജ്യത്തെ വലിയ മാധ്യമ സ്ഥാപനങ്ങളിൽ ഒരു കൂട്ടർ ഇതിനോട് പ്രതികരിച്ചത്; ‘പ്രസ് കൗൺസിലിന് ഇതിൽ ഇടപെടാൻ യാതൊരു അവകാശവുമില്ല, ആളുകളെ എടുക്കുന്നതും പിരിച്ച് വിടലും പത്ര സ്വാതന്ത്ര്യത്തിന്റെ വിഷയമേ അല്ല’ എന്നാണ്. ഗവർമെന്റ് ഇതിൽ മൗനം പാലിക്കുകയാണ് ചെയ്തത്.
നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ഉണ്ടായ വലിയ തോതിലുള്ള പലായനം സംപ്രേഷണം ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വലിയ വീഴ്ച സംഭവിച്ചു. മാധ്യമ പ്രവർത്തകർക്കെതിരായ അക്രമങ്ങളെ കുറിച്ചും അവരുടെ അറസ്റ്റിനെ കുറിച്ചും ജാമ്യ നിഷേധത്തെ കുറിച്ചും ഒന്ന് , രണ്ട് വാക്കുകൾ എഴുതുക എന്നതിൽ കവിഞ്ഞ് യാതൊരു പ്രാധാന്യവും മാധ്യമ സ്ഥാപനങ്ങൾ നൽകിയില്ല. രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളോട് മുഖ്യധാരാ മാധ്യമങ്ങൾ കണ്ണടച്ചു. അത് കേവലം ഭീരുത്വം കൊണ്ട് മാത്രമായിരുന്നില്ല. സ്വാധീനങ്ങളിലൂടെയും നിർബന്ധത്തിലൂടെയും മാധ്യമ സ്ഥാപനങ്ങളെ തങ്ങളുടെ ‘സഹകരണ സംഘങ്ങളായി’ സർക്കാർ മാറ്റിയതുകൊണ്ടാണ് .
തീർച്ചയായും, ഇങ്ങനെ അല്ലാത്ത ദൈനിക് ഭാസ്‌കർ ഗ്രൂപ്പ് പോലെയുള്ളവർ ഇൻകം ടാക്‌സ് റെയ്ഡ് അടക്കം ഉണ്ടായിട്ടും ധൈര്യത്തോടെ തന്നെ നിലനിന്നു. പ്രധാനമായും ചെറിയ സ്ഥാപനങ്ങളും കോർപ്പറേറ്റ് സ്വഭാവം ഇല്ലാത്തവരുമാണ് പ്രതിരോധ നിരയിൽ ഉണ്ടായിരുന്നത്. എന്നാൽ, അവർ റെയ്ഡിലൂടെയും അറസ്റ്റിലൂടെയും ഒക്കെ ഒരുപാട് കഷ്ടത അനുഭവിക്കുകയും ചെയ്തു. പലരുടെയും ഫണ്ടിങ്ങുകൾ നിന്നുപോയി. തങ്ങളുടെ സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കുന്നതിൽ പോലും ഇത് പ്രതിസന്ധി ഉണ്ടാക്കി.
മാധ്യമ പ്രവർത്തകരെ സാമ്പത്തിക ക്രമകേടുകൾക്കും മറ്റും അറസ്റ്റ് ചെയ്യുന്നത് സർക്കാരിന്റെ ഇഷ്ട വിനോദമായി മാറി. അവരിലുള്ള വിശ്വാസ്യത തന്നെ ഇത് നഷ്ടപ്പെടുത്തി.
നരേന്ദ്ര ദബോൽകർ, ഗോവിന്ദ് പൻസാരെ,ഗൗരി ലങ്കേഷ്, എം.എം കൽബുർഗി തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിജീവികൾ ഈ കാലഘട്ടത്തിൽ കൊല്ലപ്പെട്ടു. ഇവരൊക്കെയും മതമൗലികവാദത്തെ നിശിതമായി എതിർത്തവരായിരുന്നു.
അതേസമയം ഉന്നത മാധ്യമ സ്ഥാപന ഉടമകൾ കൂടുതൽ സമ്പന്നരായി മാറിക്കൊണ്ടിരുന്നു. ശതകോടിശ്വരന്മാരുടെ കണക്കിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ഹ്യൂമൻ ഡെവലപ്‌മെന്റിൽ 131ആം സ്ഥാനത്താണ്. കോടിക്കണക്കിന് രൂപയുടെ കരാറുകൾ ഇവർക്കായി നൽകുമ്പോൾ, തിരിച്ച് ഭരിക്കുന്ന പാർട്ടിയുടെ താൽപര്യങ്ങൾക്ക് വേണ്ടി അവർ പ്രവർത്തിക്കുന്നു.
പത്ര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പട്ടികകളിൽ തങ്ങളുടെ സ്ഥാനം മോശമായത് ഭരണകൂടത്തിന് പ്രശ്നമേ ആകുന്നില്ല. വാർത്തകൾ പിൻവലിപ്പിക്കാൻ നിരന്തരമായി ഇടപെടുന്നതും, കശ്മീരിലെ പോലെ ഇടക്കിടെ ഇന്റർനെറ്റ് സൗകര്യങ്ങൾ ഇല്ലാതാക്കലും സ്ഥിരം ഏർപ്പാടായി മാറിയിരിക്കുന്നു.
2020 മേയ് മാസം കേന്ദ്ര ക്യാബിനറ്റ് സെക്രെട്ടറിയുടെ കീഴിൽ ഒരു ‘ഇൻഡക്സ് മോണിറ്ററിങ് സെൽ’ രൂപീകരിക്കുകയുണ്ടായി. ഐ.എം.സിയിൽ ഞാനും അംഗമായിരുന്നു. 2020 ഡിസംബറിൽ ഒരു സബ് ഗ്രൂപ്പ് തയ്യാറാക്കിയ ഡ്രാഫ്റ്റിൽ, കമ്മിറ്റിയിൽ നടന്ന ചർച്ചകളൊന്നും ഉൾക്കൊള്ളിച്ചിരുന്നില്ല. മാത്രവുമല്ല കൗതുകകരമായ പല അവകാശവാദങ്ങളും ആ ഡ്രാഫ്റ്റ് ഉന്നയിച്ചിരുന്നു.
മലയാളി മാധ്യമ പ്രവർത്തകനായ സിദ്ധീഖ് കാപ്പൻ, അന്തമാൻ സ്വദേശി സുബൈർ അഹമ്മദ് അടക്കമുള്ള നൂറിലേറെ മാധ്യമ പ്രവർത്തകരുടെ അറസ്റ്റും അവർക്കെതിരെയുള്ള കേസുകളും, മറ്റു വിഷയങ്ങളും ചൂണ്ടിക്കാട്ടി ഞാനൊരു വിയോജിപ്പ് കുറിപ്പ് എഴുതിയിരുന്നു.
കുറിപ്പിനെ തുടർന്ന് ആ സബ് കമ്മിറ്റി അപ്രത്യക്ഷമായി. വിവരാവകാശ അന്വേഷണങ്ങലിലൂടെ കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. എന്റെ സുഹൃത്തുക്കൾ എന്നെ “നന്ദിയില്ലാത്തവനായി” കാണാൻ തുടങ്ങി. അവർ പറയുന്നത്, “റിപ്പോർട്ട് അല്ലെ ഇല്ലാതായിട്ടുള്ളു അത് ചെയ്തവർ ചുരുങ്ങിയത് ജീവിച്ചിരിപ്പുണ്ടല്ലോ” എന്നാണ്.
75ലെ ഇന്ത്യൻ മാധ്യമങ്ങൾ:
എന്റെ 4 ദശാബ്തകാലത്തെ മാധ്യമ പ്രവർത്തനത്തിൽ 3 ദശാബ്ദകാലം ഞാൻ വാദിച്ചുകൊണ്ടിരുന്നത് മാധ്യമപ്രവർത്തകർ രാഷ്ട്രീയമായി സ്വതന്ത്രർ ആണെങ്കിലും ലാഭത്താൽ തടവിലാക്കപ്പെട്ടു എന്നാണ്. എന്നാൽ ഇന്ന് രാഷ്ട്രീയമായും ലാഭം നോക്കിയും മാധ്യമപ്രവർത്തകർ തടവിലായി കഴിഞ്ഞിരിക്കുകയാണ്.
പി. സായ്നാഥ് എഴുതി ‘ദി കാരവൻ’ പ്രസിദ്ധീകരിച്ച ലേഘനം