അഫ്ഗാൻ താലിബാൻ പെൺകുട്ടികൾക്കുള്ള സെക്കൻഡറി സ്‌കൂളുകൾ അടച്ചുപൂട്ടിയത് പോരാഞ്ഞിട്ടാവും ഇപ്പോൾ മറ്റൊരു ഉത്തരവിറക്കിയിരിക്കുകയാണ്. വീടിന് പുറത്തിറങ്ങുമ്പോൾ സ്ത്രീകൾ തല മുതൽ കാൽ വരെ ബുർഖ ധരിക്കണം അല്ലാത്തപക്ഷം അവരെ സ്ഥിരമായി വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാക്കുന്നതാണ് പുതിയ ഉത്തരവ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്ത്രീകളോട് സഞ്ചാരം നിയന്ത്രിക്കാൻ കൽപ്പിച്ചിരിക്കുകയാണ്.
ഒരുപക്ഷേ ശരീഅത്ത് ഉത്തരവുകൾ പ്രകാരമാണ് തങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് താലിബാൻ പറഞ്ഞേക്കാം. എന്നാൽ, ഭൂരിപക്ഷം വരുന്ന ഇസ്ലാമിക പണ്ഡിതന്മാരും മറിച്ചാണ് ഇതിനെ മനസിലാക്കുന്നത്. മാധ്യമ പ്രവർത്തകർക്കും അധ്യാപകർക്കും അഫ്ഗാനിസ്ഥാനിലെ മുൻ സർക്കാരിന് വേണ്ടി പ്രവർത്തിച്ചവർക്കുമെതിരെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം തന്നെ സാധാരണക്കാർക്കെതിരായ കൊലപാതകങ്ങളും ഭീകരാക്രമണങ്ങളും തുടരുകയും ചെയ്യുന്നു.
ഹിന്ദുത്വ ആശയം നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് പറഞ്ഞും ഗോവധം നടപ്പിലാക്കിയെന്ന സംശയത്തിന്റെ പേരിലും മുസ്ലീങ്ങളെയും മറ്റ് മതങ്ങളുടെ അനുയായികളെയും കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ നിരവധി തവണ അടുത്തിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മാധ്യമപ്രവർത്തകർക്കും ബുദ്ധിജീവികൾക്കും നേരെയുള്ള പീഡനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വ്യത്യസ്ത വിശ്വാസങ്ങളിൽ പെട്ട ആളുകൾക്ക് അവരുടെ കാഴ്ചപ്പാടുകൾ പരസ്യമായി പ്രകടിപ്പിക്കാൻ ഇടമില്ലാത്തതിനാൽ അരക്ഷിതാവസ്ഥയിലാണ്. അവരുടെ സാംസ്കാരികവും മതപരവുമായ ആചാരങ്ങൾ പാലിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു.
കഴിഞ്ഞ മാസം, പാകിസ്ഥാൻ വംശജരായ ജനക്കൂട്ടം മസ്ജിദ്-ഇ-നബവിയുടെ പവിത്രത ലംഘിച്ച് പുതിയ സർക്കാരിന്റെ സന്ദർശക ഉദ്യോഗസ്ഥർക്കെതിരെ മോശം മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. രാഷ്ട്രീയ എതിരാളികൾ, മാധ്യമപ്രവർത്തകർ, കലാകാരന്മാർ, എഴുത്തുകാർ, നിരൂപകർ, കായികതാരങ്ങൾ എന്നിവർക്കെതിരെ അവരുടെ ഇടങ്ങളിലും മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും രൂക്ഷമായ വാക്കാലുള്ളതും ശാരീരികവുമായ ആക്രമണങ്ങൾ നടത്തിയും, വ്യക്തിപരമായ ശത്രുകൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ നിരന്തരം വ്യാജമായി ‘ദൈവനിന്ദ’ കുറ്റങ്ങൾ ചുമത്തിയും,രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി മതത്തെ ഒരു ഉപകരണമായി ഉപയോഗിച്ചും, “വിദേശ ഗൂഢാലോചന” എന്ന തന്ത്രം പ്രയോഗിച്ചും സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതൽ വിഷലിപ്തമാക്കിയിരിക്കുകയാണ്.
ഫാസിസ്റ്റ് പ്രവണതകൾ
ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നത് പോലെ, അഫ്ഗാനിസ്ഥാനിലെ തീവ്രവാദവും ഇന്ത്യയിലെ ഭൂരിപക്ഷവാദവും പാകിസ്ഥാനിലെ തീവ്രവാദ-ജനപ്രിയവാദവും ഈ മേഖലയുടെ സന്തുലിതാവസ്ഥയെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.
ചില സാമ്യതകൾ പ്രകടമാണ്. വീക്ഷണവൈവിധ്യതയോടുള്ള അസഹിഷ്ണുത, വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും ഉൾക്കൊള്ളാതിരിക്കുക, ലിംഗസമത്വത്തത്തിന്റെ അസ്വീകാര്യത, വ്യത്യസ്ത രാഷ്ട്രീയ, മത സ്വത്വങ്ങളെ ഖണ്ഡിക്കുക.. അങ്ങനെ നിര നീളുന്നു.
അഫ്ഗാനിസ്ഥാൻ, ഇന്ത്യ, പാകിസ്ഥാൻ എന്നിവടങ്ങളിലെ അല്ലെങ്കിൽ മുഴുവൻ ദക്ഷിണേഷ്യൻ മേഖലയിലെ സമകാലിക സാമൂഹിക-രാഷ്ട്രീയ സാംസ്കാരിക ഘടനയെ നിർണ്ണയിക്കുന്നത് തന്നെ ഫാസിസ്റ്റ് പ്രവണതകളാണ്. സാമ്പത്തിക വികസനം, സംവിധാനങ്ങളുടെ രാഷ്ട്രീയ ഫലപ്രാപ്തി, കാര്യക്ഷമമായ സാമൂഹ്യസേവനം, നയരൂപീകരണം, ഭരണം എന്നിവയ്ക്കുള്ള പദ്ധതികൾ അവതരിപ്പിക്കുന്നതിനുപകരം, ഈ രാജ്യങ്ങളിലെ രാഷ്ട്രീയ വ്യവഹാരങ്ങളൊക്കെയും രാഷ്ട്രീയ എതിരാളികൾക്കെതിരെ ആക്രമണാത്മകവും തീവ്രവാദപരവുമായ വികാരങ്ങൾ ഉണർത്തുന്ന മുദ്രാവാക്യങ്ങളിൽ ചുറ്റിപറ്റി നിൽക്കുകയാണ്. അതിനാൽ സാമൂഹിക മാനദണ്ഡങ്ങളെയും രാഷ്ട്രീയ സ്ഥിരതയെയും തകർക്കുന്ന മാരകമായ കൂട്ടായി മതാന്ധതയും തീവ്രവാദവും ഭൂരിപക്ഷവാദവും മാറിയിരിക്കുകയാണ്.
നിരവധി സംസ്‌കാരങ്ങൾ, വംശങ്ങൾ, ഭാഷകൾ, വിശ്വാസങ്ങൾ എന്നിവയുടെ ആസ്ഥാനമായി വർത്തിച്ച, പ്രതിഭകളെയും പരിഷ്‌കർത്താക്കളെയും സൃഷ്ടിച്ച ദക്ഷിണേഷ്യ, ഇപ്പോൾ ലിംഗഭേദം, മതം, വംശീയ സ്വത്വങ്ങൾ, വൈവിധ്യമാർന്ന അഭിപ്രായങ്ങൾ എന്നിവയ്‌ക്കെതിരായ അസഹിഷ്ണുത വീക്ഷണങ്ങളാൽ നിറഞ്ഞു നിൽക്കുകയാണ്. ബുദ്ധനും മൗലാനാ റൂമിയും ബുള്ളെ ഷായും റഹ്മാൻ ബാബയും ഷാ അബ്ദുൾ ലത്തീഫ് ഭിട്ടായിയും സചൽ സർമസ്തും രവീന്ദ്രനാഥ ടാഗോറും ഗാന്ധിയും ബച്ചാ ഖാനും ജനിച്ച നാട്, ഒന്നിലധികം ചിന്താധാരകളെ വെറുക്കുന്ന അവസ്ഥയിൽ എത്തിച്ചേർന്നത് എന്തുകൊണ്ടാണ്? ഇല്ലാതാവുന്നതിനുപകരം അസഹിഷ്ണുത, മതഭ്രാന്ത്, തീവ്രവാദം, ഫാസിസം എന്നീ പ്രവണതകൾ വർധിച്ചുവരുന്നത് ആശങ്കാജനകമാണ്.
വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ
“കേന്ദ്രങ്ങൾ” “പ്രാന്തപ്രദേശങ്ങൾ” “ഗ്രാമം”, “നഗരം” എന്നീ വിഭജനങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയ ഘടനകൾ ഫലത്തിൽ ധ്രുവീകരണത്തിലേക്കും അധസ്ഥിതിയിലേക്കുമാണ് നാടിനെ നയിച്ചത്. സംസ്ഥാന-സർക്കാർ ഘടനകളിലെ അതുല്യ പ്രാതിനിധ്യവും സമ്പത്തിന്റെ അസമമായ വിതരണവും ഘടനാപരമായ പാർശ്വവൽക്കരണം സൃഷ്ടിച്ചിരിക്കുകയാണ്. നവലിബറൽ സാമ്പത്തിക നയങ്ങളുടെ ആധിപത്യം വലിയ അസമത്വങ്ങൾക്ക് തിരികൊളുത്തി. ഇത്തരം ഘടകങ്ങളുടെ കൂടിച്ചേരൽ അസഹിഷ്ണുത, മതഭ്രാന്ത്, ഭൂരിപക്ഷവാദം എന്നിവ വളർത്തുന്ന അരക്ഷിതാവസ്ഥയിലേക്ക് നാടിനെ നയിച്ചു.
തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി മതത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും വിഭാഗീയതയുടെയും തീവ്രവാദ പതിപ്പുകളെ അടിസ്ഥാനമാക്കിയുള്ള നയങ്ങൾ നടപ്പിലാക്കുന്നതിലൂടെയും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കുള്ള അനിയന്ത്രിത പിന്തുണാ അടിത്തറ നൽകിയും ഒരു തലമുറയെ തന്നെ അവരുടെ വിമർശനാത്മക ബോധം നഷ്ടപ്പെടുത്തികൊണ്ട് കേവലവാദത്തിലും അപരവൽക്കരണത്തിലും മുക്കിയിരിക്കുകയാണ്. മാധ്യമങ്ങളും പാഠ്യപദ്ധതികളും ഈ ആവശ്യത്തിനായി ഉപയോഗിച്ചത് വഴി അതിന്റെ ഫലത്തെ വലിയ തോതിൽ വീപൂലീകരിച്ചു. അങ്ങനെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ, പ്രത്യേകിച്ച് യുവാക്കളെ, കുറഞ്ഞതോ അല്ലെങ്കിൽ പൂർണമായി രാഷ്ട്രീയ ബോധമില്ലാത്തവരോ ആക്കിമാറ്റി.
ഈ സാഹചര്യം മാറ്റിമറിക്കേണ്ടത് ഭരണകൂട സ്ഥാപനങ്ങൾ, രാഷ്ട്രീയ നേതൃത്വം, ബുദ്ധിജീവികൾ, മതപണ്ഡിതർ, മാധ്യമങ്ങൾ, പൌര സംഘടനകൾ, അധ്യാപകർ, എഴുത്തുകാർ എന്നിവരുടെ ഉത്തരവാദിത്തമാണെന്ന് പറയേണ്ട കാര്യമില്ലല്ലോ.