Skip to content Skip to sidebar Skip to footer

ധ്രുവീകരണത്തിന് പിന്നിലെ ഗൂഢാലോചന വെളിവാകുമ്പോൾ

2000ത്തിന് ശേഷം രാജ്യത്ത് നിരവധി ബോംബ് സ്‌ഫോടനങ്ങൾ നടത്തിയത് രാഷ്ട്രീയ സ്വയം സേവക് സംഘും അതിന്റെ അനുബന്ധ സംഘടനയായ വിശ്വഹിന്ദു പരിഷത്തും ആണെന്ന് ആർ.എസ്.എസിന്റെ ഒരു മുൻ അംഗം സത്യവാങ്ങ്മൂലം സമർപ്പിക്കുകയുണ്ടായി. 1990 മുതൽ ആർ.എസ്.എസുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന യശ്വന്ത് ഷിൻഡെ ഓഗസ്റ്റ് 29-ന് നാന്ദേഡ് സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. നന്ദേഡ് ബോംബ് സ്‌ഫോടനക്കേസിൽ തന്നെ സാക്ഷിയാക്കണമെന്ന് ഷിൻഡെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 2006-ൽ മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ ബോംബ് പൊട്ടിത്തെറിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ്ദളിന്റെ ഒരു പ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.

യശ്വന്ത് ഷിൻഡെയുടെ സത്യവാങ്ങ്മൂലത്തിലെ പ്രധാന ഭാഗങ്ങൾ; “ഔറംഗാബാദ് ജില്ലയിലെ ഒരു പള്ളി അക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയത്. മരിച്ച രണ്ടുപേരിൽ ഒരാൾ ഹിമാൻഷു പാൺഡെ സംഘടനയുടെ ദീർഘകാല സഹയാത്രികനായതിനാൽ തനിക്ക് ഇത് അറിയാം. പാൻസെ വിശ്വഹിന്ദു പരിഷത്തിൻ്റെ പ്രവർത്തകനായിരുന്നു.

രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ മുതിർന്ന പ്രവർത്തകനായ ഇന്ദ്രേഷ് കുമാറിന്റെ നിർദേശപ്രകാരം 1999-ൽ ഹിമാൻഷുവിനെയും അവന്റെ ഏഴ് സുഹൃത്തുക്കളെയും ജമ്മുവിലേക്ക് കൊണ്ടുപോവുകയും അവർ ഇന്ത്യൻ ആർമിയിലെ ജവാൻമാരിൽ നിന്ന് ആയുധപരിശീലനം നൽകുകയും ചെയ്തിരുന്നു.

നാല് വർഷത്തിന് ശേഷം, 2003 ൽ, ഞാനും പാൻഡെയും പൂനെയിലെ സിംഗ്ഗഡിന് സമീപം നടന്ന ഒരു ബോംബ് പരിശീലന ക്യാമ്പിൽ പങ്കെടുത്തിരുന്നു.

നിലവിൽ വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ സംഘാടകനായ മിലിന്ദ് പരാണ്ഡെയായിരുന്നു ക്യാമ്പിന്റെ സൂത്രധാരനും മുഖ്യ സംഘാടകനും. ക്യാമ്പിലെ പ്രധാന പരിശീലകൻ ‘മിഥുൻ ചക്രവർത്തി’ എന്ന് പേരുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് രവി ദേവ്(ആനന്ദ്) ആണെന്ന് പിന്നീട് കണ്ടെത്തി. ഇപ്പോൾ വിശ്വഹിന്ദു പരിഷത്തിന്റെ ഉത്തരാഖണ്ഡ് യൂണിറ്റിന്റെ തലവനാണ് രവി.

മിഥുൻ ചക്രവർത്തി രാവിലെ 10 മണിക്ക് ക്യാമ്പിലെത്തും, വിവിധ ഗ്രൂപ്പുകളായി രണ്ട് മണിക്കൂർ പരിശീലനം നടത്തും. ട്രെയിനികൾക്ക് ബോംബുകൾ തയ്യാറാക്കാൻ 3-4 തരം സ്ഫോടക പൊടികൾ, പൈപ്പുകൾ, വയറുകൾ, ബൾബുകൾ, വാച്ചുകൾ തുടങ്ങിയ സാമഗ്രികൾ നൽകി……പരിശീലനത്തിന് ശേഷം സംഘാടകർ ട്രെയിനികളെ വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ വനമേഖലയിലേക്ക് കൊണ്ടുപോയി സ്ഫോടനങ്ങളുടെ റിഹേഴ്സൽ നടത്തി ബോംബുകൾ പരീക്ഷിച്ചു. ട്രെയിനികൾ ഒരു ചെറിയ കുഴി കുഴിച്ച് അതിൽ ടൈമർ ഘടിപ്പിച്ച ബോംബ് ഇട്ട് മണ്ണിട്ട് മൂടും….സ്‌ഫോടനം നടത്തുന്നതിൽ നിന്ന് ഞാൻ പാൻഡെയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പരിശീലനത്തിന് ശേഷം ഹിമാൻഷു മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിൽ മൂന്ന് സ്‌ഫോടനങ്ങൾ നടത്തുകയുണ്ടായി. ഔറംഗാബാദിലെ പ്രധാന പള്ളിയിൽ വൻ സ്ഫോടനം നടത്താൻ അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു, ആ സ്ഫോടനത്തിന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് 2006ൽ നന്ദേഡിൽ പാൻഡെക്ക് ജീവൻ നഷ്ടപ്പെടുന്നത്” ഷിൻഡെ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

എന്നാൽ, ഈ ആരോപണങ്ങളെക്കുറിച്ച് പരാണ്ഡെയോ ആനന്ദോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, എ.ടി.എസ് സമർപ്പിച്ച കുറ്റപത്രത്തെ ശരിവെക്കുന്നതാണ് ഈ ആരോപണങ്ങൾ.

ഷിൻഡെ തന്റെ സത്യവാങ്മൂലത്തിൽ ആരോപിച്ച കാര്യങ്ങളിൽ മിക്കതും മഹാരാഷ്ട്ര ആന്റി ടെററിസം സ്ക്വാഡിന്റെ ആദ്യ കുറ്റപത്രത്തിന്റെ ഭാഗമാണ്. 2003ൽ മിഥുൻ ചക്രവർത്തി എന്നയാളിൽ നിന്ന് പൈപ്പ് ബോംബ് നിർമാണ പരിശീലനത്തിനായി പൂനെക്കടുത്തുള്ള സിംഹഗഡിലുള്ള റിസോർട്ടിൽ പാൻസെ പോയിരുന്നതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. നഗരത്തിലെ ഒരു ക്യാമ്പിൽ ജെലാറ്റിൻ സ്റ്റിക്കുകൾ ഉപയോഗിക്കുന്നതിന് തന്റെ പ്രവർത്തകരെ പരിശീലിപ്പിക്കാൻ പരേഡേ തന്നോട് ആവശ്യപ്പെട്ടതായി പൂനെയിൽ നിന്നുള്ള റിട്ടയേർഡ് നേവി ഓഫീസർ സനത്കുമാർ രാഗ്വിത്തൽ ഭാട്ടെയും തീവ്രവാദ വിരുദ്ധ സ്ക്വാഡിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ശ്രീനഗറിലെ ശങ്കരാചാര്യ ക്ഷേത്രത്തിൽ ഇന്ദ്രേഷ് കുമാറിനും മുതിർന്ന ആർഎസ്എസ് പ്രചാരക് അന്തരിച്ച ശ്രീകാന്ത് ജോഷിക്കുമൊപ്പം ഷിൻഡെ / ഫോട്ടോ – ‘സ്ക്രോൾ’

ഔറംഗാബാദിലെ ഒരു മുസ്ലീം പള്ളി ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി സൂചിപ്പിക്കുന്ന സാമഗ്രികൾ പാൻഡെയുടെ ജീവനെടുത്ത സ്ഫോടനം നടന്ന വീട്ടിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു.

എന്നാൽ, 2013ൽ കേസ് ഏറ്റെടുത്ത സി.ബി.ഐ, സ്‌ഫോടനം ഒറ്റപ്പെട്ട സംഭവമാണെന്ന നിഗമനമാണ് പ്രകടിപ്പിച്ചത്. എന്നാൽ, ഷിൻഡെയുടെ സത്യവാങ്മൂലം സി.ബി.ഐയുടെ ഈ നിഗമനത്തിന് എതിരാണ്. മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായ രാകേഷ് ധവാഡെയും ബോംബ് നിർമാണ ക്യാമ്പിലുണ്ടായിരുന്ന മറ്റ് ആളുകളിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2007-ലെ സംഝോത എക്‌സ്പ്രസും 2008-ലെ മാലേഗാവ് സ്‌ഫോടനവും ഉൾപ്പെടെ 2000 കാലത്ത്, രാജ്യത്ത് നടന്ന നിരവധി ആക്രമണങ്ങൾ നന്ദേഡ് സ്‌ഫോടനത്തിന്റെ അതേ ഗൂഢാലോചനയിൽ നിന്നാണ് ഉണ്ടായത്.

എന്തുകൊണ്ട് ഇപ്പോൾ?

സമീപകാലത്ത് ആർ എസ് എസ് തെറ്റായ ആളുകളാലാണ് നിയന്ത്രിക്കപ്പെടുന്നത് എന്നും, ഈ സംഘത്തെ ‘ശുദ്ധികരിക്കാനാണ്’ ഇപ്പോൾ ഇങ്ങനെ ഒരു സത്യവാങ്മൂലവുമായി രംഗത്തെത്തിയതെന്നും ഷിൻഡെ പറയുന്നു.

“ഞാൻ ഒരു ആർ.എസ് എസ്സുകാരനാണ്, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ ഉറച്ചു വിശ്വസിക്കുന്ന ആളാണ്. അതിനാൽ സംഘടനയ്ക്ക് ചീത്തപ്പേരുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ നിരവധി മുതിർന്ന ആളുകളുമായി സംസാരിച്ചു, അവരെ കൊണ്ട് നടപടിയെടുപ്പിക്കാൻ വളരെയധികം ശ്രമിച്ചു, പക്ഷേ അവർ അത് ചെയ്തില്ല. സത്യവാങ്മൂലം കൊടുക്കുന്നതിന് മുന്നേ ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നു, എന്നാൽ മറുപടി ഒന്നും ലഭിച്ചില്ല. നിലവിൽ കുടുംബത്തിനൊപ്പം ഒരു ജോലിപോലും ഇല്ലാതെ മുംബൈയിലെ ലോവർ പരേലിൽ താമസിക്കുകയാണ് ഞാൻ, അതിനാലാണ് ഈ കാലമത്രയും മിണ്ടാതിരുന്നത്.”

ഇന്ദ്രേഷ് കുമാറിന്റെ ശിക്ഷണത്തിൽ ജമ്മു കശ്മീരിലെ ആർ.എസ് എസിലാണ് ഷിൻഡെ ആദ്യ ഒമ്പത് വർഷം ചെലവഴിച്ചത്. ആ കാലത്താണ് പാൻസെയും മറ്റ് ഒമ്പത് പേരെയും ജമ്മുവിലെ തലാബ് ടില്ലോ എന്ന സ്ഥലത്തു വെച്ച് ഇന്ത്യൻ സൈന്യത്തിലെ ജവാൻമാർ നൽകിയ ആധുനിക ആയുധ പരിശീലനത്തിൽ പങ്കെടുക്കാൻ കൊണ്ടുപോയത്.

ഷിൻഡെ പറയുന്നതനുസരിച്ചു, 1999ൽ മുംബൈയിൽ തിരിച്ചെത്തിയതിനു ശേഷം അവിടെ അദ്ദേഹത്തെ ബജ്‌റംഗ്ദളിന്റെ തലവനാക്കിയിരുന്നു. 13-14 വർഷം മുമ്പ് ഷിൻഡെ ആർ.എസ്‌.എസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നത് അവസാനിപ്പിച്ചെങ്കിലും അംഗമായി തുടർന്നു. “…എന്നാൽ സമീപ വർഷങ്ങളിൽ കാര്യങ്ങൾ വളരെ മോശമായിരിക്കുന്നു. അവർ അധികാരത്തിൽ തുടരാൻ രാജ്യത്തെ ധ്രുവീകരിക്കുകയാണ്, അതിനാൽ ഇത് ചെയ്യേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സംഘപരിവാറിനുള്ളിൽ നിരവധി അംഗങ്ങൾ ഇപ്പോഴത്തെ നേതൃത്വത്താൽ അസ്വസ്ഥരാണ്. താൻ സംസാരിച്ചുകഴിഞ്ഞാൽ, ഉടൻ തന്നെ ഒരു പൊട്ടിത്തെറി ഉണ്ടകും. അപ്പോൾ ജനം തന്നെ വിശ്വസിക്കും.”

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.