നൂപുർ ശർമ്മയുടെ രാഷ്ട്രീയ ജീവിതം ഒരു പൊട്ടിത്തെറിയോടെ താൽക്കാലികമായി അവസാനിച്ചിരിക്കുന്നു. ടൈംസ് നൗ ചാനൽ ചർച്ചയിൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വക്താവായ നുപൂറിനെ സസ്പെൻഡ് ചെയ്തിരുന്നു. അവരുടെ സഹപ്രവർത്തകൻ നവീൻ ജിൻഡാലിനെയും സമാനമായ വിദ്വേഷപ്രചാരണത്തിന്റെ പേരിൽ പുറത്താക്കുകയുണ്ടായി. നൂപുരിന്റെ പരാമർശങ്ങൾക്കെതിരെ അറബ് ലോകത്തുണ്ടായ രോഷമാണ്
ബി.ജെ.പിയെ ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്. വളരെ തന്ത്രപരമായി നരേന്ദ്ര മോദി സർക്കാർ സ്വന്തം പാർട്ടി വക്താവിന്റെ പരാമർശങ്ങളെ “ഫ്രഞ്ജ് ” എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. നല്ലത് തന്നെ!
എന്നാൽ നൂപുറും നവീനും ‘ഫ്രിൻജ്’ ആണോ? ദേശീയവക്താക്കൾ എന്ന നിലയിൽ, പാർട്ടിയുടെ നയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് അവരെ ചുമതലപ്പെടുത്തിയിട്ടുള്ളത്. 2015ലെ ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിച്ചിട്ടുണ്ട് നൂപുർ. ഡൽഹിയിൽ പാർടിയുടെ മാധ്യമ മേധാവിയാണ് നവീൻ.
ബി.ജെ.പി.യുടെ അണികളിൽ വിദ്വേഷവിഷം വമിപ്പിക്കാനുള്ള നൂപുറിന്റെയും നവീനിന്റെയും കഴിവ് പ്രസിദ്ധമാണ്. മാത്രമല്ല പാർട്ടിയിലെ പല ഉന്നത നേതാക്കളും പാർലമെന്റേറിയന്മാരും മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതിൽ കഴിവ് തെളിയിച്ചവരാണ്. “ബി.ജെ.പി + വിദ്വേഷ പ്രസംഗം” എന്ന് ഗൂഗിളിൽ തിരഞ്ഞാൽ മനസ്സിലാകും വിദ്വേഷവും വെറുപ്പും എത്രത്തോളം ബി.ജെ.പി യുടെ രാഷ്ട്രീയ വ്യവഹാരത്തിന്റെ നട്ടെല്ലായി മാറിയിട്ടുണ്ടെന്ന്. ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.
ഏറ്റവും മുകളിൽ നിന്ന് തന്നെ തുടങ്ങാം. 2019ൽ പ്രധാനമന്ത്രി മോദി, ഗവൺമെൻ്റ് കൊണ്ടുവരുന്ന പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ പറ്റി, ജാർഖണ്ഡിലെ ഒരു റാലിയിൽ പറഞ്ഞതിങ്ങനെ; “തീ പടർത്തുന്നവരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം”. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിംകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നിരുന്നത്. അതുകൊണ്ട് ആ പരാമർശം ആരെയാണ് ഉന്നം വെക്കുന്നതെന്ന് വ്യക്തമാണ്.
2019-ൽ, തന്നെ അമിത് ഷാ ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരെ “ചിതൽ” എന്ന് വിളിക്കുകയും തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ അവരെ ബംഗാൾ ഉൾക്കടലിലേക്ക് എറിയുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അധികം താമസിയാതെ അദ്ദേഹം ആഭ്യന്തര മന്ത്രിയായി.
ഇനി വിദ്വേഷ പ്രചാരണങ്ങൾക്ക് പേര് കേട്ട യോഗി ആദിത്യനാഥിലേക്ക് വരാം. 2017ൽ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുമ്പ്, ദരിദ്രർക്കുള്ള റേഷൻ മുസ്ലിംകൾ തട്ടിയെടുക്കുന്നു എന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി.
ഈ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനാകാത്ത മറ്റൊരു പേരാണ് അനുരാഗ് താക്കൂർ. ഹിമാചൽ പ്രദേശിൽ നിന്നുള്ള ഈ ബി.ജെ.പി നേതാവ് പൗരത്വ നിയമ പ്രതിഷേധത്തിനിടെ കലാപത്തിന് പ്രേരിപ്പിച്ചവരിൽ പ്രധാനിയാണ്. ഡൽഹിയിൽ നടന്ന ഒരു റാലിയിൽ അനുരാഗ്, “രാജ്യദ്രോഹികളെ” കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുകയുണ്ടായി. “ദേശ് കേ ഗദ്ദാരോം കോ, ഗോലി മാരോ സാലോൻ കോ”. (രാജ്യദ്രോഹികളെ വെടിവയ്ക്കുക) അദ്ദേഹം ആക്രോശിച്ചു. അത്തരം “ഫ്രിഞ്ച്” പെരുമാറ്റത്തിന്റെ അനന്തരഫലമായി കേന്ദ്ര കായിക, യുവജനകാര്യ മന്ത്രിയായി അദ്ദേഹം നിയമിക്കപ്പെട്ടു.
ഡൽഹിയിലെ പർവേഷ് വർമയെപ്പോലുള്ള ബി.ജെ.പി പാർലമെന്റംഗങ്ങൾ ഇതൊരു സൂചനയായി സ്വീകരിച്ചു. 2020ലെ ഡൽഹി തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഏത് പാർട്ടിയെ പിന്തുണയ്ക്കണമെന്ന് നഗരത്തിലെ വോട്ടർമാർ നന്നായി ചിന്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹിയിലെ പൗരത്വ പ്രതിഷേധത്തിന്റെ കേന്ദ്രങ്ങളിലൊന്നായ ഷഹീൻ ബാഗ് സൂചിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു; “ലക്ഷക്കണക്കിന് ആളുകൾ അവിടെ ഒത്തുകൂടുന്നു, ഡൽഹിയിലെ ജനങ്ങൾ ആലോചിച്ച് തീരുമാനമെടുക്കണം. അവർ നിങ്ങളുടെ വീടുകളിൽ കയറി നിങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യും, കൊല്ലും. ഇന്ന് സമയമുണ്ട്, നാളെ നിങ്ങളെ രക്ഷിക്കാൻ മോദിജിയും അമിത് ഷായും വരില്ല.”
2014 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ്, ഫത്തേപൂർ എം.പി നിരഞ്ജൻ ജ്യോതി ഡൽഹിയിൽ നടന്ന ഒരു പൊതു റാലിയിൽ, “രാമന്റെ മക്കളോ, അതോ തെണ്ടികളോ” ആരാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാൻ വോട്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. അവർ 2019 ൽ ഫത്തേപൂരിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഉന്നാവോയിൽ നിന്നുള്ള എം.പി സാക്ഷി മഹാരാജ്, ബാലിശമായ പരാമർശങ്ങൾക്ക് കുപ്രസിദ്ധമാണ്. ഇന്ത്യയിലുടനീളം 17 വിദ്യാഭ്യാസ സ്ഥാപനങ്ങളും 50 ആശ്രമങ്ങളുമുള്ള ‘സാക്ഷി മഹാരാജ് ഗ്രൂപ്പി’ന്റെ ഡയറക്ടറാണ് അദ്ദേഹം. 2014ൽ മുസ്ലീം മദ്രസകൾ “ഭീകര വിദ്യാഭ്യാസം” നൽകുന്നുണ്ടെന്നും ആൺകുട്ടികൾക്ക് “ലൗ ജിഹാദിന്” പാരിതോഷികം വാഗ്ദാനം ചെയ്യുന്നതായും അവർ ആരോപിച്ചു. എന്നാൽ അത്തരം ആരോപണത്തിനു ഏതെങ്കിലും രീതിയിൽ തെളിവ് വെളിപ്പെടുത്തിയതുമില്ല.
“നാല് ഭാര്യമാരും 40 കുട്ടികളും എന്ന ആശയം ഇന്ത്യയിൽ നടക്കില്ല, എന്നിരുന്നാലും ഹിന്ദു മതത്തെ സംരക്ഷിക്കാൻ ഓരോ ഹിന്ദു സ്ത്രീയും കുറഞ്ഞത് നാല് കുട്ടികളെയെങ്കിലും ജനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു” 2015-ൽ സാക്ഷി പറഞ്ഞു.
ഭോപ്പാലിൽ നിന്നുള്ള ബി.ജെ.പിയുടെ എം.പി പ്രഗ്യാ താക്കൂർ വിദ്വേഷ പ്രചാരങ്ങൾക്ക് മുൻപിലാണ്.
2019-ൽ, മാലേഗാവ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യാ, 1992-ൽ ബാബറി മസ്ജിദ് തകർത്തതിലെ തന്റെ പങ്കിൽ അഭിമാനിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. “ബാബരി തകർത്തതിൽ ഞാൻ എന്തിന് ഖേദിക്കണം? ഞാൻ അതിൽ അഭിമാനിക്കുന്നു. ചിലർ ശ്രീരാമന്റെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചു. ഞങ്ങൾക്ക് അവരെ നീക്കം ചെയ്യേണ്ടിവന്നു. അതിൽ ഞാൻ അഭിമാനിക്കുന്നു”അവൾ പറഞ്ഞു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കായിക മന്ത്രിയും വിവിധ എം.പിമാരും ബി.ജെ.പിയുടെ കാതൽ മാത്രമല്ല, അവരാണ് ബി.ജെ.പി എന്ന പാർട്ടി. ബി.ജെ.പി ഗവൺമെന്റ് ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു രഹസ്യമായി ഭേദഗതി ചെയ്തിട്ടില്ലെങ്കിൽ, പാർട്ടിയുടെ ‘ഫ്രിഞ്ച്’ എന്നതിന്റെ നിർവചനം അവരെത്തന്നെ ചൂണ്ടികാണിക്കുന്നു. അതിനാൽ മറ്റൊരു ടൈംസ് നൗ ചർച്ചയിൽ അഭിനന്ദൻ സെഖ്രി ഒരു ബി.ജെ.പി വക്താവിനോട് പറഞ്ഞത് ഓർമിപ്പിക്കുന്നു; “എല്ലാ പാർട്ടികളിലും ഒരു ‘ഫ്രിൻജ്’ വിഭാഗമുണ്ട്, എന്നാൽ നിങ്ങളുടെ പാർട്ടി തന്നെയാണ് ‘ഫ്രിൻജ്”.
1 Comment