ജൂൺ പതിനൊന്നിന് രാത്രി, തന്റെ സഹോദരി അഫ്രീൻ ഫാത്തിമ ആക്ടിവിസ്റ്റും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെ.എൻ.യു) വിദ്യാർത്ഥിനിയുമാണെന്ന് 19കാരിയായ സുമയ്യ ഫാത്തിമ പോലീസിനോട് പറഞ്ഞപ്പോൾ പോലീസിന്റെ നിറം മാറി. പിന്നീട് അഫ്രീനും, വെൽഫെയർ പാർട്ടി അംഗമായ പിതാവ് ജാവേദ് മുഹമ്മദിനും പ്രയാഗ്‌റാജിലെ പ്രതിഷേധങ്ങൾ സങ്കടിപ്പിക്കുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ചു, രാത്രി ഉടനീളം നീണ്ടു നിന്ന ചോദ്യം ചെയ്യലും പീഡനവുമാണ് സുമയ്യക്ക് നേരിടേണ്ടി വന്നത്.
ഒരു പ്രമുഖ ഇന്ത്യൻ ചാനലിലെ സംവാദത്തിനിടെ ബി.ജെ.പിയുടെ മുൻ വക്താവ് നൂപുർ ശർമ്മ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിനെതിരെ ഇന്ത്യൻ മുസ്ലീങ്ങൾ പ്രതിഷേധിച്ച നിരവധി നഗരങ്ങളിലൊന്നാണ് പ്രയാഗ്‌രാജ്.
“റ*ണ്ടി ! ഹരംഖോർ! തും മുസൽമാൻ ഹോ തുംഹേ മാർ ദിയാ ജയേഗാ” – മുസ്ലീമായതിന്റെ പേരിൽ നീ കൊല്ലപ്പെടുമെന്നു അഫ്രീന്റെ ആക്ടിവിസത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം പുരുഷ പോലീസ് കോൺസ്റ്റബിൾ സുമയ്യയെയും മാതാവിനെയും ഭീഷണിപ്പെടുത്തി.
“ജെ.എൻ.യുവിൽ വിദ്യാർത്ഥികളുടെ ചിന്താഗതി മാറിയിട്ടുണ്ടെന്നും അഫ്രീനിലൂടെ ഞങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്നും പോലീസ് ഞങ്ങളോട് പറഞ്ഞു” സുമയ്യ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് എന്നത്തേയും പോലെ ഭക്ഷണം കഴിക്കാൻ കുടുംബം ഒരുമിച്ചിരുന്നു. അപ്പോഴാണ് നഗരത്തിൽ വർധിച്ചു വരുന്ന സമരങ്ങളെ പറ്റി അറിയുന്നത്, അപ്പോഴേക്കും പ്രതിഷേധങ്ങൾ അടിച്ചമർത്താൻ പോലീസ് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അധികം വൈകാതെ പോലീസ് അവരുടെ വീട്ടിലെത്തി, പിതാവ് ജാവേദിനെ കൊണ്ട് പോയി.
“അദ്ദേഹം സ്വന്തം സ്കൂട്ടറിലാണ് അവരോടൊപ്പം [പോലീസ്] പോയത്, ഒരു ക്രിമിനലിനെ പോലെ അറസ്റ്റ് ചെയ്‌ത് കൊണ്ട് പോവുകയല്ല ഉണ്ടായത്” സുമയ്യ പറഞ്ഞു. അദ്ദേഹം പെട്ടെന്ന് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു ഞങ്ങൾ കാത്തിരുന്നു, എന്നാൽ ജാവേദിന്റെ മരുന്നുകൾ ചോദിക്കാൻ ഒരു ബന്ധു വീട്ടിൽ വന്നപ്പോഴാണ് എന്തോ പന്തികേടുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കിയത്.”
നഗരത്തിൽ ക്രമസമാധാന പാലനത്തിനായി ജാവേദ് രാവിലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. “സമാധാനം ഇഷ്ടപ്പെടുന്ന നഗരങ്ങൾ, സാമൂഹിക പ്രവർത്തകർ, ഇമാൻ മസ്ജിദ് മുതവല്ലികൾ എന്നിവർ അലഹബാദിൽ സമാധാനം നിലനിർത്തുന്നതിന് മുന്നോട്ട് വരാൻ ഭരണകൂടവുമായി സഹകരിക്കാനും അഭ്യർത്ഥിക്കുന്നു,” അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കുക.
ജാവേദിനെതിരെയുള്ള കുറ്റങ്ങൾ ഇപ്പോഴും വ്യക്തമല്ലെങ്കിലും ജാവേദ് പ്യാരാഗ്‌രാജിലെ നൈനി സെൻട്രൽ ജയിലിലാണ്.
ദിവസങ്ങൾക്ക് മുമ്പ് തന്നെ, ബി.ജെ.പിയുടെ ദേശീയവക്താവിന്റെ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയെക്കുറിച്ച് പ്രാദേശിക ഭരണകൂടം തന്റെ പിതാവിന് മുന്നറിയിപ്പ് നൽകിയിരുന്നതായി സുമയ്യ പറഞ്ഞു. “എന്തെങ്കിലും [പ്രതിഷേധങ്ങൾ] സംഭവിക്കുന്നത് തടയാൻ അവർ എന്റെ പിതാവിനെ സമ്മർദ്ദത്തിലാക്കി. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടാൽ എന്റെ പിതാവ് ഉത്തരവാദിയാകുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു” സുമയ്യ പറഞ്ഞു.
പ്രയാഗ്‌രാജിൽ രജിസ്റ്റർ ചെയ്ത മൂന്ന് എഫ്‌ഐആറുകളിലായി ഏകദേശം 5,000 പേരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, അതിൽ 68 പേർ അറസ്റ്റിലായതായി ‘ന്യൂസ്‌ക്ലിക്ക്’ റിപ്പോർട്ട് ചെയ്യുന്നു. പ്രയാഗ്‌രാജിൽ 68, ഹത്രസിൽ 50, സഹരൻപൂരിൽ 48, അംബേദ്കർനഗറിൽ 28, മൊറാദാബാദിൽ 25, ഫിറോസാബാദിൽ എട്ട് എന്നിങ്ങനെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 227 പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ജൂൺ 12-ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.
അർദ്ധരാത്രിയോടെ പോലീസ് വീണ്ടുമെത്തി, സുമയ്യയെയും മാതാവ് പർവീനിനെയും ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി 2 മണിയോടെ തിരിച്ചെത്തി അഫ്രീനെയും രണ്ട് കുട്ടികളും അമ്മൂമ്മയും മാനസിക വൈകല്യമുള്ള അമ്മായിയും ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യാൻ പോലീസ് അവരുടെ വീട്ടിലേക്ക് പോയി.
“അവരോടൊപ്പം പോലീസ് സ്റ്റേഷനിൽ പോകാൻ എന്റെ സഹോദരി സമ്മതിച്ചില്ല, രാത്രിയിൽ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അഫ്രീൻ പോലീസിനോട് പറഞ്ഞു, അങ്ങനെ പോലീസ് പോയി,” അഫ്രീൻ ആരാണെന്ന് അറിഞ്ഞപ്പോൾ “ആളെമാറിയാണ് നമ്മൾ അറസ്റ്റ് ചെയ്തത് അവളെയായിരുന്നു വേണ്ടത്. എന്നാണ് അവർ പറഞ്ഞത്.”
സുമയ്യയും മാതാവും ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ കഴിയേണ്ടി വന്നു. പിതാവ് ജാവേദ് പ്രതിഷേധത്തിന്റെ പ്രധാന സൂത്രധാരനാണെന്ന് പറഞ്ഞുകൊണ്ടാണ് അവരെ പിടിച്ചു നിർത്തിയത്.
“എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല വ്യക്തിയാണ് എന്റെ പിതാവ്. ഒരു മകൾ എന്ന നിലയിൽ, അദ്ദേഹം മനുഷ്യർക്ക് വേണ്ടി ചെയ്തകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ എനിക്ക് അഭിമാനമുണ്ട്” സുമയ്യ പറഞ്ഞു.
ഞങ്ങളുടെ വീട് പൊളിക്കുന്നത് ഒഴിവാക്കാനാവില്ലെന്ന് ഒരു വനിതാ കോൺസ്റ്റബിൾ പറഞ്ഞിരുന്നു. അതാണ് അവസാനമായി അവർ ഞങ്ങളോട് പറഞ്ഞത്. അവർക്കിതിൽ ഒന്നും ചെയ്യാനില്ലെന്നും മുകളിൽ നിന്നുള്ള ഉത്തരവാണെന്നും വനിതാ കോൺസ്റ്റബ്ൾ പറഞ്ഞതായി സുമയ്യ ഓർക്കുന്നു.
രാത്രി മുഴുവൻ പോലീസ് സ്‌റ്റേഷനിൽ കഴിച്ചുകൂട്ടിയതിനു ശേഷം, സുമയ്യയെയും അമ്മയെയും ബന്ധുവീട്ടിലേക്ക് അയച്ചു, വീട്പൊളിക്കൽ പൂർത്തിയാകുന്നതുവരെ പുറത്തിറങ്ങരുതെന്ന് പറഞ്ഞു. അഫ്രീനെയും ജാവേദ് മുഹമ്മദിനെയും കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെയാണവർ തന്റെ വീട് പൊളിച്ചുകളയുന്നത് കണ്ടത്.
“ഞങ്ങളുടെ വീട്ടുപകരണങ്ങൾ പുറത്തേക്ക് വലിച്ചെറിയപ്പെടുന്നത് ഞങ്ങൾ കണ്ടു. ബുൾഡോസർ ഉപയോഗിച്ച് ഞങ്ങളുടെ വീട് നശിപ്പിക്കുമ്പോൾ റിപ്പോർട്ടർമാർ ആഘോഷത്തോടെ അത് വിവരിച്ചു. ഞങ്ങളുടെ വേദനയിൽ എല്ലാവരും ആഹ്ളാദിക്കുകയായിരുന്നു,” സുമയ്യ പറയുന്നു.
2022 മെയ് 10 ന് വീട് പൊളിക്കുന്നതിനെ കുറിച്ച ജാവേദ് മുഹമ്മദിനെ അറിയിച്ചതായാണ് പ്രയാഗ്‌രാജ് ഡവലപ്‌മെന്റ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. 1973 ലെ ഉത്തർപ്രദേശ് നഗരാസൂത്രണ വികസന നിയമപ്രകാരം കെട്ടിടം നീക്കം ചെയ്യാനുള്ള ഉത്തരവിന്റെ പകർപ്പ് 15 ദിവസങ്ങൾക്ക് മുൻപ് ഉടമക്ക് കൈമാറണമെന്ന് നിർദേശിക്കുന്നുണ്ട്. 2022 മെയ് 10 നു നോട്ടീസ് നൽകിയെന്ന് വരുത്താൻ തീയതി മാറ്റി എഴുതുകയായിരുന്നുവെന്നും തങ്ങൾക്ക് അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ജാവേദിന്റെ അഭിഭാഷകൻ കെ.കെ റായ് പറഞ്ഞു.
പൊളിക്കുന്നതിന്റെ തലേദിവസം രാത്രി തങ്ങൾക്ക് നോട്ടീസ് ലഭിച്ചതായും നോട്ടീസ് തന്റെ പിതാവ് ജാവേദ് മുഹമ്മദിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നുവെന്നും സുമയ്യ പറയുന്നു. എന്നാൽ വീട് നിയമപരമായി അമ്മ പർവീന്റേതാണെന്നും സുമയ്യ പറഞ്ഞു. “ഞങ്ങൾക്ക് എല്ലാ തെളിവുകളും ഉണ്ട്, ഞങ്ങൾ ഈ വീടിനു വർഷങ്ങളായി നികുതി അടയ്ക്കുന്നു,”.
ജാവേദിനെ അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെയും സുമയ്യയെയും പർവീനിനെയും വാറണ്ടില്ലാതെ പോലീസ് സ്റ്റേഷനിൽ പാർപ്പിച്ചതിനും അനധികൃതമായി ഇവരുടെ വീട് പൊളിച്ചതിനെതിരെയും കുടുംബം നിയമനടപടി സ്വീകരിച്ചു. എന്നാൽ കോടതിയുടെ വേനലവധി തീരുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് ഈ കുടുംബത്തിന്.
സുമയ്യയുടെ വീട് പൊളിക്കുന്നതിനു തലേ ദിവസം ജൂൺ 11 ശനിയാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ്, ബുൾഡോസർ ഉപയോഗിച്ച് ഒരു വീട് തകർക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് ഇങ്ങനെ കുറിച്ചു, “എല്ലാ വെള്ളിയാഴ്ചയ്ക്ക് ശേഷവും ഒരു ശനിയാഴ്ച വരുമെന്ന് ഓർക്കുക”. വെള്ളിയാഴ്ച്ച നടന്ന പ്രതിഷേധങ്ങളെ കുറിച്ചായിരുന്നു ബി ജെ പി നേതാവിന്റെ പരാമർശം.
സുമയ്യയുടെ വീട് തകർത്തതിന് ശേഷം വീട്ടിൽ നിന്നുംഅനധികൃത ആയുധങ്ങളും ആക്ഷേപകരമായ പോസ്റ്ററുകളും കണ്ടെത്തിയതായി ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. വീട് പൊളിക്കുന്നതിനു മുൻപ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്നും പോലീസ് പറയുന്നു.
ലൈസൻസ് ഇല്ലാത്ത ’12 ബോർ പിസ്റ്റളും’ ‘315 ബോർ പിസ്റ്റളും’ അതിന്റെ വെടിയുണ്ടകളും, കൂടാതെ ബഹുമാനപ്പെട്ട കോടതിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ കാണിക്കുന്ന ചില രേഖകളും കണ്ടെത്തിയതായി സീനിയർ പോലീസ് സൂപ്രണ്ട് അജയ് കുമാർ പറഞ്ഞു.
“അവർക്ക് പുസ്തകങ്ങളും ഞങ്ങളുടെ ഫോട്ടോകളും മറ്റും മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. എന്തുകൊണ്ടാണ് അവർ നേരത്തെ ഒന്നും കണ്ടെത്താഞ്ഞത്? എല്ലാം കഴിഞ്ഞു വൈകുന്നേരം എങ്ങനെയാണ് അവശിഷ്ടങ്ങൾക്കിടയിൽ പെട്ടെന്ന് അനധികൃത ആയുധങ്ങൾ കണ്ടെത്തിയത്? മറ്റൊന്ന് അവർ കണ്ടെത്തിയതായി പറയുന്നത് കൊടികളാണ്. എന്റെ പിതാവ് വെൽഫെയർ പാർട്ടി അംഗമായിരുന്നു. അപ്പോൾ ആ പാർട്ടിയുടെ കൊടികൾ സൂക്ഷിക്കുന്നതിൽ എന്താണ് തെറ്റ്? സുമയ്യ ചോദിക്കുന്നു.
തങ്ങളുടെ വീട് തകർത്തതിനെതിരെയും പിതാവിനെ അറസ്റ്റ് ചെയ്തതിനെതിരെയും നീതി തേടി കുടുംബം ആവശ്യമെങ്കിൽ സുപ്രീം കോടതി വരെ പോകുമെന്നും സുമയ്യ പറഞ്ഞു. “അവർ ഞങ്ങളോട് ചെയ്തത് മുസ്ലിംകൾക്കുള്ള ഒരു സന്ദേശമാണ്, മുസ്ലീങ്ങൾ പ്രതിഷേധിച്ചാൽ അവരോട് ഇത് തന്നെ ചെയ്യും എന്ന സന്ദേശം,”.
“ഞങ്ങൾ വെള്ളിയാഴ്ച ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതാണ്, ഇപ്പോൾ ആ വീട് എവിടെയാണെന്നോ ഞങ്ങളുടെ കുടുംബത്തെക്കുറിച്ചോ ഞങ്ങൾക്ക് അറിയില്ല. ഇത് പ്രോസസ്സ് ചെയ്യാൻ എന്റെ മനസ്സിന് കഴിയുന്നില്ല. ഇത് എന്റെ കുടുംബത്തിന് തന്നെയാണോ സംഭവിച്ചിട്ടുള്ളത്, എന്റെ പിതാവിനെയാണോ അറസ്റ്റ് ചെയ്‌തിട്ടുള്ളത് എന്ന് ഞാൻ സ്വയം ചോദിക്കുകയാണ്. ഇത് സത്യമാണെന്ന് വിശ്വസിക്കാനാവുന്നില്ല.”
“ഞങ്ങളുടെ വീട് ഇനിയില്ല”!