ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജ്യം വിട്ട് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
ജൂൺ 14നു അദ്ദേഹം മാലിദീപിൽ എത്തി. എന്നാൽ അദ്ദേഹത്തിനെതിരെ മാലിദ്വീപിൽ പ്രതിഷേധം ഉയർന്നതോടെ സിംഗപ്പൂരിലേക്ക് കടന്നു. അവിടെയും അധികനാൾ തങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കൂടാതെ സിംഗപ്പൂർ അദ്ദേഹത്തിന് അഭയം നൽകാൻ സാധ്യതയില്ലെന്ന രീതിയിൽ റിപ്പോർട്ടുകളും വന്നിട്ടുണ്ട്. അഭയം നൽകണം എന്നാവശ്യപെട്ട് ഇന്ത്യയെ സമീപിച്ചതായും അഭ്യൂഹമുണ്ട്. എന്നാൽ കേന്ദ്രം ഇത് തള്ളിയിരിക്കുകയാണ്.
രാജപക്‌സെ എന്ന ഭരണാധികാരിയെ അഭയാർത്തിയാക്കിയത് ശ്രീലങ്കയിൽ അടുത്ത കാലങ്ങളിലായി അരങ്ങേറിയ നാടകീയ സംഭവങ്ങളാണ്. 2022 മാർച്ച് മുതൽ ശ്രീലങ്കയിൽ വൻ ജനകീയ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെ പൗരന്മാരുടെ ജീവിതം ദുസ്സഹമാക്കിയ സാമ്പത്തിക പ്രതിസന്ധിയോടുള്ള പ്രതികരണമായാണ് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. ജൂലൈ 9 ന് പ്രതിഷേധക്കാർ പ്രസിഡിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറി, രാജപക്‌സെയുടെ ആഡംബര കാറുകളും നീന്തൽകുളവുമെല്ലാം കയ്യടക്കിയതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്താണ് ശ്രീലങ്കയിൽ സംഭവിച്ചത്?
ഈ സഹസ്രാബ്ദത്തിൽ ലങ്കൻ രാഷ്ട്രീയത്തിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചിരുന്ന രാജപക്‌സെ വംശത്തിൽ നിന്നുമുള്ള ഗോതബയ രാജപക്‌സെയ്ക്ക് എങ്ങനെയാണ് ഇത്ര പെട്ടെന്ന് അധികാരം നഷ്ടമായത്? 2019-ൽ ആരംഭിച്ച, മുമ്പെങ്ങും ദ്വീപ് നേരിട്ടിട്ടില്ലാത്ത രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജപക്‌സെയെ ഇവിടെ എത്തിച്ചത്. ഈ സാമ്പത്തിക പ്രതിസന്ധി റെക്കോർഡ് അളവിലുള്ള പണപ്പെരുപ്പത്തിലേക്കും മരുന്ന്, ഇന്ധനം പോലുള്ള അടിസ്ഥാന സാധനങ്ങളുടെ ദൗർലഭ്യത്തിലേക്കും നയിച്ചു. 2022 ഏപ്രിൽ ആയപ്പോഴേക്കും, സർക്കാർ എടുത്ത കടങ്ങൾ വീട്ടാൻ കഴിയുന്നില്ല എന്ന അപൂർവ പ്രതിഭാസത്തിനു മുന്നിൽ പകച്ചു നിൽക്കുകയായിരുന്നു ശ്രീലങ്ക.

ഈ പ്രതിസന്ധിയുടെ വേരുകൾ സങ്കീർണ്ണമാണ്, പക്ഷേ പ്രധാനമായും രണ്ട് സമീപകാല സംഭവങ്ങളുടെ അനന്തരഫലമായി ഈ സാമ്പത്തിക പിരിമുറുക്കാതെ മനസിലാക്കാം. ഒന്ന്, 2019ൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടന്ന ‘ഈസ്റ്റർ ബോംബിങ്’. രണ്ട്, കോവിഡ് -19 മഹാമാരി. ഈ രണ്ട് സംഭവങ്ങൾ ദ്വീപിൻ്റെ ടൂറിസം വരുമാനത്തെ ഞെരുക്കത്തിലാക്കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ വിദേശത്തെ ശ്രീലങ്കൻ പൗരന്മാരിൽ നിന്നുള്ള വരുമാനം കുറയാൻ കോവിഡ് മഹാമാരി കാരണമായി.
എന്നിരുന്നാലും, ഈ രണ്ട് സംഭവങ്ങളും ശ്രീലങ്കയെ തീവ്രമായി ബാധിക്കാൻ കാരണം ശ്രീ ലങ്കയിൽ നിലനിന്നിരുന്ന കൂടുതൽ ആഴമേറിയ മറ്റൊരു പ്രശ്‌നമാണ്. ദ്വീപിലെ പ്രബലമായ ‘സിംഹള’ വംശത്തിന്റെ താൽപ്പര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഭൂരിപക്ഷ രാഷ്ട്രീയമായിരുന്നു രാജപക്‌സെമാർ ശ്രീലങ്കയിൽ പ്രയോഗിച്ചത്. ഈ സിംഹള ഭൂരിപക്ഷവാദം, വികസിത ജനാധിപത്യ സംവിധാനം ഏർപ്പെടുത്തിയിരുന്ന പരിശോധനകളിൽ നിന്നും സന്തുലിതാവസ്ഥയിൽ നിന്നും രാജപക്സെമാരെ മോചിപ്പിച്ചു. പ്രതിഷേധം കത്തിപ്പടരുമ്പോഴും ശ്രീലങ്കൻ പ്രധാനമന്ത്രിയും പ്രസിഡന്റിന്റെ സഹോദരനുമായ മഹിന്ദ രാജപക്‌സെ പറഞ്ഞത്, “പ്രതിഷേധക്കാർ ശ്രീലങ്കൻ ജനതയെ മുഴുവൻ പ്രധിനിതീകരിക്കുന്നില്ലെന്നും, തങ്ങളെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്” എന്നുമാണ്. 2019ലെ തിരഞ്ഞെടുപ്പ് രജപക്സെ കുടുംബത്തിന്റെ വൻവിജയം ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.
പോളിസി ദുരന്തങ്ങൾ.
സിംഹള വംശജർ രാജപക്‌സെമാർക്ക് അനുവദിച്ചു നൽകിയ അതിരുവിട്ട സ്വീകാര്യതയും, സ്വേച്ഛാധിപത്യവും അതിശയിപ്പിക്കുന്ന തരം മോശം പദ്ധതികൾ ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് തലയൂരാൻ സർക്കാരിനെ സഹായിച്ചു. ഇത് രാജ്യത്തെ വലിയ സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചു.
അത്തരം ഒരു തീരുമാനമായിരുന്നു രാജ്യം ജൈവകൃഷിയിലേക്ക് മടങ്ങുക എന്നത്. ആധുനിക കൃഷിയുടെ ഭൂരിഭാഗവും നിലവിലെ ജനസംഖ്യയെ പോഷിപ്പിക്കുന്നതിന് ആവശ്യമായ അളവിൽ വിളവ് വർധിപ്പിക്കുന്നതിന് രാസവളങ്ങളെയും കീടനാശിനികളെയും ആശ്രയിക്കുന്നുണ്ട്. 2021ഏപ്രിലിൽ രാജപക്‌സെയുടെ സർക്കാർ ശ്രീലങ്കയിൽ രാസവളങ്ങളും കീടനാശിനികളും നിരോധിച്ചുകൊണ്ട് ജൈവകൃഷിയിലേക്ക് മാറുന്നു എന്ന് പ്രഖ്യാപിച്ചു. ഈ മാറ്റം വിനാശകരമാകുമെന്ന് വിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നെങ്കിൽ വ്യക്തമാകുമായിരുന്നു. എന്നാൽ, രാജപക്‌സെയുടെ ധിക്കാരപരമായ ഈ നയംമാറ്റ തീരുമാനം ശ്രീലങ്കക്കാരുടെ പ്രധാന ഭക്ഷ്യധാന്യമായ അരിയുടെയും, രാജ്യത്തിന്റെ പ്രാഥമിക കയറ്റുമതിയായ തേയിലയുടെയും ഉൽപാദന തകർച്ചയിൽ കലാശിച്ചു. ദ്വീപിൽ വ്യാപകമായ വിളനാശം സംഭവിച്ചു.
അതുപോലെ ബാലിശമായ ചില രീതികൾ ധനനയത്തിലും പ്രയോഗിക്കുകയുണ്ടായി. 2019-ൽ, രാജപക്‌സെ സർക്കാർ ശ്രീലങ്കൻ പൗരന്മാരുടെ മേലുള്ള നികുതി ഭാരം കുത്തനെ കുറച്ചുകൊണ്ട് മൂല്യവർധിത നികുതി (ഇന്ത്യയുടെ ചരക്ക് സേവന നികുതി പോലെ) പകുതിയായി വെട്ടിച്ചുരുക്കി. ഇതിലൂടെ നഷ്ടപ്പെട്ട വരുമാനം നികത്താൻ, സാമ്പത്തിക വിദഗ്ധരെ അവഗണിച്ചുകൊണ്ട് കൂടുതൽ കറൻസി നോട്ടുകൾ അച്ചടിക്കാൻ രാജപക്‌സെ തീരുമാനിച്ചു. കൃഷി മേഖലയിൽ സംഭവിച്ചത് പോലെതന്നെ പണപ്പെരുപ്പം നിയന്ത്രണാതീതമാകുകയും സാമ്പത്തിക രംഗം ദുരിതത്തിലാകുകയും ചെയ്‌തു.
ഇന്ത്യയും ശ്രീലങ്കയും വളരെ വ്യത്യസ്തമായ രാജ്യങ്ങളാണ്. അവയ്ക്കിടയിൽ സാമ്യതകൾ കണ്ടുപിടിക്കുക എളുപ്പമല്ല. എന്നിരുന്നാലും, മോശമായ നയരൂപീകരണത്തിലേക്ക് നയിക്കുന്ന സ്വേച്ഛാധിപത്യ ജനകീയതയുടെ കാര്യത്തിൽ, രാജപക്‌സെ ഭരണകൂടവും ഇന്ത്യയിലെ മോദി സർക്കാരും തമ്മിൽ ശ്രദ്ധേയമായ സാമ്യങ്ങളുണ്ട്.

2019 മുതലുള്ള ശ്രീലങ്കൻ ഗവൺമെന്റിനെപ്പോലെതന്നെ, 2014 മുതൽ ഇന്ത്യയിലെ ബി ജെ പി സർക്കാർ ചില കടുത്ത നയ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. വിദഗ്ധരുമായി കൃത്യമായി കൂടിയാലോചിക്കാതെ, മറ്റ് രാഷ്ട്രീയക്കാരിൽ നിന്ന് പ്രതികരണം തേടാതെ, പൗരന്മാരുടെ ജീവിതത്തെ ഇതെങ്ങനെ ബാധിക്കുമെന്ന് യാതൊരു പരിഗണനയുമില്ലാതെയാണ് ഈ നടപടികളെല്ലാം നടപ്പിലാക്കിയിട്ടുള്ളത്.
2016ലെ നോട്ട് നിരോധനം മികച്ച ഉദാഹരണമാണ്. നേരിട്ടുള്ള പണമിടപാടുകൾക്ക് ഏറെ പ്രാധാന്യമുള്ള ഇന്ത്യയുടെ സമ്പദ് സംവിധാനത്തിൽ നിന്ന് പണലഭ്യത ഇല്ലാതാക്കുകയാണ് ഈ നടപടി ചെയ്‌തത്. “കള്ളപ്പണം” ഇല്ലാതാക്കുക എന്നതായിരുന്നു ഈ അഭ്യാസത്തിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും, നിയമവിരുദ്ധവും നികുതിയില്ലാത്തതുമായ, വലിയ പണക്കൂമ്പാരങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വരുമാനം ഒറ്റരാത്രികൊണ്ട് നിയമവിരുദ്ധമായ ടെൻഡറായി മാറ്റാം എന്ന ബാലിശമായ ആശയം പരാജയപ്പെടുകയും ഇന്ത്യൻ സമ്പദ് വ്യവസ്‌ഥക്ക് വലിയ പ്രഹരമേൽക്കുകയും ചെയ്‌തു.
2020-ൽ സമാനമായ മറ്റൊരു ദുരന്തത്തിന് കാരണമായത് മോദി സർക്കാർ സംസ്ഥാനങ്ങളുമായോ, പാർലമെന്റുമായോ പ്രമുഖ പൊതുജനാരോഗ്യ വിദഗ്ദരുമായോ ആലോചിക്കാതെ, കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കാൻ എന്ന പേരിൽ പ്രഖ്യാപിച്ച കഠിനമായ ലോക്ക്ഡൗൺ ആണ്. ലോകരാജ്യങ്ങളിൽ വെച്ച് ഏറ്റവും കഠിനമായ കോവിഡ് -19 നിയന്ത്രണ നടപടികളിലൊന്നായിരുന്നു ഇന്ത്യയുടെ ലോക്ക്ഡൗൺ. ഈ നടപടിയുടെ ആഘാതം വിനാശകരമായിരുന്നു. ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ കാൽനടയായോ സൈക്കിളിലോ സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ബി.ജെ.പി.യുടെ ഈ ധിക്കാരപരമായ നടപടിയുടെ ഫലമായി ലോകത്തു കോവിഡ് മൂലം ഏറ്റവും വലിയ സാമ്പത്തിക നഷ്ടം അനുഭവിക്കുന്ന രാജ്യമായി ഇന്ത്യ.
2019 ൽ, മോദി സർക്കാർ ഇന്ത്യയുടെ പൗരത്വ നിയമങ്ങൾ ഭേദഗതി ചെയ്‌തു. ആദ്യമായി നിയമത്തിൽ മതപരമായ ഒരു ഘടകം കൊണ്ടുവന്നുകൊണ്ട്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയിലെ മുസ്ലീങ്ങൾക്കുള്ള പൗരത്വ പരിശോധനയായി അതിനെ അവതരിപ്പിച്ചു. 2020-ൽ വിദഗ്ദരുമായി കൂടിയാലോചിക്കാതെ രാജ്യത്തെ കർഷക മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.
2022 വരെയുള്ള ശ്രീലങ്കയിലെ രാജപക്‌സെ ഭരണകൂടത്തെ പോലെ, മോദിക്ക് ഇന്ത്യയിൽ ഇത്തരത്തിലുള്ള സ്വേച്ഛാധിപത്യ നയരൂപീകരണ ശൈലി കൈകാര്യം ചെയ്യാൻ കഴിയുന്നത് ശക്തമായ ഭൂരിപക്ഷ, പിന്തുണയുള്ളത് കൊണ്ടാണ്. ഈ അന്ധമായ പിന്തുണ ജനാധിപത്യപരമായ ചോദ്യം ചെയ്യലുകളിൽ നിന്നും ഭരണാധികാരികളെ രക്ഷിച്ചെടുക്കുന്നു. എന്നാൽ ശ്രീലങ്കയിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യ ഒരു ഫെഡറൽ രാജ്യമാണെന്നതിനാൽ ഇത്തരം നയങ്ങളിൽ ചിലത് നടപ്പാക്കുന്നതിൽ മോദിക്ക് സംസ്ഥാന സർക്കാരുകളിൽ നിന്ന് കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ, ഒരു പരിധിവരെ ഈ വിമർശനങ്ങളും എതിർപ്പുകളും അതിജയിക്കാൻ ബി.ജെ.പി സർക്കാരിന് കഴിയുന്നു. എന്നാൽ, ശ്രിലങ്കയിൽ ഇപ്പോൾ സംഭവിക്കുന്നത് ഭൂരിപക്ഷ പിന്തുണയുടെ ബലത്തിൽ ജനാധിപത്യത്തെ അട്ടിമറിക്കാം എന്ന് വ്യാമോഹിക്കുന്ന എല്ലാ സർക്കാരുകൾക്കുമുള്ള താക്കീതാണ്.