മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യം വെച്ച് വൃത്തികെട്ട പ്രചാരണങ്ങൾ നടത്തുമ്പോൾ ആരാണ് അത് അഡ്രസ് ചെയ്യേണ്ടത്?നോൺ ഹലാൽ കാംപയിൻ സംഘപരിവാർ ശക്തമായി നടത്തുന്നുണ്ട്. ഈ കാംപയിൻ ആത്യന്തികമായി എന്ത് ഫലമാണ് ഉണ്ടാക്കുക? മുസ്‌ലിം വിരുദ്ധ വംശീയതയല്ലാതെ നോൺ ഹലാൽ കാംപയിൻ എന്ത് സന്ദേശമാണ് കൈമാറ്റം ചെയ്യുന്നത്?
ഹലാൽ എന്നത് നല്ല ഭക്ഷണത്തിന്റെ ആഗോള മുദ്ര.പഴി മുസ്‌ലിംകൾക്ക് ആണെങ്കിലും പണം വാരുന്നവരിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ട്.
നമ്മുടെ നാട് ഇന്ന് എത്തിപ്പെട്ട സാഹചര്യത്തിൽ നിന്നാണ് ഇത് പറയാൻ തീരുമാനിച്ചത്.ഇങ്ങനെയൊക്കെ പറയണമെന്ന് ഒരിക്കലും ആഗ്രഹിച്ചതുമല്ല.പക്ഷെ ഇത് പറയാതിരുന്നാൽ ഈ കാലഘട്ടത്തിൽ നാം നിർവഹിക്കേണ്ട ഉത്തരവാദിത്തം നിർവഹിക്കപ്പെടാതെ പോകും എന്നുള്ളത് കൊണ്ടാണ് ചില തുറന്നു പറച്ചിലുകൾ നടത്തേണ്ടി വന്നത്.
നമ്മുടെയൊക്കെ സാമൂഹിക പരിസരം ജാതി-മത-കക്ഷി വ്യത്യാസമില്ലാത്ത സൗഹൃദങ്ങളുടേതാണ്.അതാണ് നമ്മുടെ നാട് വർഗീയവാദികൾക്ക് വേരോട്ടമില്ലാതെ മതേതരമായിരിക്കാൻ കാരണം. പക്ഷെ അടുത്തിടെ വെറുപ്പും വിദ്വേഷവും ജനിപ്പിക്കുന്ന നിരവധി പ്രചാരണങ്ങളാണ് സംഘപരിവാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. അത് ജനങ്ങൾക്കിടയിൽ വിഭജനം തീർക്കണം എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ്.
ഇത്രയും വലിയ വിദ്വേഷപ്രചണം ഒരു മതത്തിനെതിരെ നിരന്തരം ഉണ്ടായിട്ടും ആ വിഷയത്തിൽ പേരിന് വേണ്ടിയെങ്കിലും ഒരു പ്രതികരണം നടത്താൻ പോലും സാധിക്കാത്ത വിധം നിശ്ശബ്ദമായിപ്പോയ മുസ്ലിമിതര പൊതുബോധം ആശ്ചര്യപ്പെടുത്തുകയാണ്. ഏറ്റവുമൊടുവിൽ ബി.ജെ.പിയുടെ നേതാവ് സുരേന്ദ്രൻ ഹലാൽ ഭക്ഷണം ലഭിക്കുന്ന കടകൾക്ക് നേരെ നടത്തിയ വിഷം തുപ്പുന്ന പരാമർശം എത്രമാത്രം അപകടകരമാണെന്ന് നാം ഓർക്കണം.
ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയണമെന്ന് തോന്നുന്നു.
1. ഹലാൽ ഭക്ഷണം എന്നതിന്റെ ആശയം മനുഷ്യന് ഭക്ഷ്യയോഗ്യമായ, മായമോ വൃത്തികേടോ ഇല്ലാത്തത് എന്നാണ്. ഇസ്‍ലാമിക വിശ്വാസപ്രകാരം ഇത്തരം ഭക്ഷണം മാത്രമേ കഴിക്കാവൂ. ഹലാൽ എന്നത് കേവലമായ ഒരു പ്രയോഗമല്ല. ഉദാഹരണത്തിന് മോഷ്ടിച്ച ഭക്ഷണമോ, മോഷണമുതൽ കൊണ്ട് വാങ്ങിയ ഭക്ഷണമോ ഹലാൽ അല്ല; അഥവാ അത് മുസ്‌ലിംകൾക്ക് നിഷിദ്ധമാണ്. കേടുവന്നതും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരവുമായതും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. സത്യത്തിൽ ഹലാൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്.
2. ഹലാൽ എന്ന ലേബൽ പല മേഖലകളിലും ഉള്ളവർ ഉപയോഗിക്കുന്നുണ്ട്. അത് പ്രധാനമായും വാണിജ്യ താത്പര്യങ്ങൾക്ക് വേണ്ടിയാണ്. ഹോട്ടലുകൾ, ബേക്കറികൾ,മാംസ ശാലകൾ തുടങ്ങിയ കടകൾക്ക് മുന്നിലും പാക്ക് ചെയ്തുവരുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ പാക്കറ്റിലും ഹലാൽ മുദ്ര കാണാറുണ്ട്.അത് മുസ്‌ലിംകൾ മാത്രം ഉപയോഗിക്കുന്ന മുദ്രയുമല്ല. തികച്ചും കച്ചവട താത്പര്യങ്ങൾക്കായാണ് അതുപയോഗിക്കുന്നത്.
3. ഹലാൽ മുദ്ര ഉപയോഗിക്കാൻ കച്ചവടക്കാർക്കുള്ള താല്പര്യം ഉപഭോക്താക്കളെ ആകർഷിക്കുക എന്നതാണ്. മുസ്‌ലിം ഉപഭോക്താക്കളെ മാത്രമല്ല; നല്ലത് കഴിക്കണം എന്ന് ആഗ്രഹിക്കുന്നവർ എല്ലാം ഹലാൽ മുദ്രയുള്ളത് തെഞ്ഞെടുക്കാറുണ്ട്.
4. ഹലാൽ മുദ്രയുള്ള സ്ഥാപനങ്ങളിൽ പലതും ഹിന്ദുക്കൾ നടത്തുന്നതാണ്. ദുബൈയും കൊച്ചിയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അസറ്റ് ബിൾഡേഴ്സ് അത്തരം ഒന്നാണ്. ശരീഅത്ത് അനുസരിച്ചുള്ള ഹലാൽ മുദ്രയുള്ള താമസ സൗകര്യം വാഗ്ദാനം ചെയ്യുന്ന ഫ്‌ളാറ്റ് സമുച്ചയം എന്നാണ് അവർ തങ്ങളുടെ പരസ്യത്തിൽ പറയുന്നത്. ഹലാൽ മുദ്ര കണ്ടാൽ അപസ്മാരം ഇളകുന്ന സുരേന്ദ്രൻ ഉൾപ്പടെയുള്ള വർഗീയവാദികൾ ഈ പരസ്യം കണ്ടിരുന്നോ എന്നറിയില്ല.സിമന്റും മെറ്റലും കമ്പിയും മണലും ഉൾപ്പടെയുള്ള നിർമ്മാണ സമഗ്രി ഉപയോഗിച്ചുള്ള ഫ്ലാറ്റ് സമുച്ചയത്തിന് എന്തിനാണ് ഹലാൽ മുദ്ര? ആ മുദ്ര ജനങ്ങളുടെ വിശ്വാസ്യത കിട്ടാൻ കാരണമാകും എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ അസറ്റ് അത് ഉപയോഗിച്ചത്.
5. അസറ്റ് ഹോംസ് എന്ന കമ്പനി സ്ഥാപിച്ചതും അതിന്റെ മാനേജിങ് ഡയറക്ടറും കൊച്ചി സ്വദേശി വി. സുനിൽകുമാറാണ്. തന്റെ ബിൽഡിങ് പ്രോജക്ടുകൾ വിറ്റഴിക്കാൻ അദ്ദേഹം കണ്ട ഫലപ്രദമായ വഴിയാണ് ഹലാൽ മുദ്ര വെക്കുക എന്നത്. അതിനെയാണ് ഒരു മതത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഹിന്ദുവായ എൻ. മോഹനനും ക്രിസ്ത്യാനിയായ സി.വി റപ്പായിയും ഉൾപ്പടെയുള്ളവർ അതിന്റെ ഡയറക്ടർമാരുമാണ്. ഹലാൽ സംബന്ധിച്ച വിവാദം വർഗീയവാദികൾ ഉണ്ടാക്കുമ്പോൾ തങ്ങളുടെ കച്ചവട നേട്ടത്തിനായി ഇതേ മുദ്ര ഉപയോഗിച്ച സുനിൽ കുമാറിന് അതിന്റെ വസ്തുത തുറന്നു പറയാൻ ബാധ്യതയില്ലേ? ഒരു വശത്ത് ഇതേ മുദ്രയുടെ പേരിൽ ഒരു സമുദായത്തെ വംശീയമായി വേട്ടയാടുമ്പോൾ ഒന്നും ഉരിയാടാതെ തങ്ങളുടെ കച്ചവടം മെച്ചപ്പെടുത്താൻ അതേ മുദ്ര ഉപയോഗിക്കുന്നത് കാപട്യമല്ലേ.
6. ശബരിമലയിൽ അരവണപായസം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ശർക്കരയിൽ ഹലാൽ മുദ്രയുണ്ടെന്നും അത് വിശ്വാസികളെ അപമാനിക്കുകയാണെന്നും പറഞ്ഞ് ശശികലയും സുരേന്ദ്രനും ഉൾപ്പടെയുള്ള ഹിന്ദുത്വ വർഗീയത മൂത്ത ആങ്ങളമാരും പെങ്ങന്മാരും വിഷം വമിപ്പിച്ചിരുന്നു. ഒടുവിൽ വർധ എന്ന ശർക്കരക്കമ്പനിയുടെ മുതലാളി ശിവസേനക്കാരനാണെന്ന സത്യം പുറത്തുവന്നു. തങ്ങളുടെ ആരാധനയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ഹിന്ദു വർഗീയ വാദികൾ നുണ പ്രചരിപ്പിക്കുമ്പോൾ അരുതെന്ന് പറയാൻ ഹിന്ദു മതത്തിൽ വിശ്വസിക്കുന്നവർക്ക് ഉത്തരവാദിത്തമില്ലേ. അവരുടെ ചിഹ്നങ്ങളെയല്ലേ ഹിന്ദുത്വർ വിദ്വേഷത്തിന് വേണ്ടി ഉപയിഗിക്കുന്നത്.
7. ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന പ്രധാന സ്ഥാപനം അൽകബീർ ഗ്രൂപ്പ് ആണ്. ഇവയും ഹലാൽ മുദ്രയോടെയാണ് ബീഫ് കയറ്റുമതി ചെയ്യുന്നത്. പേരിലും മുദ്രയിലും മുസ്‌ലിം ടച്ചുള്ള ഈ സ്ഥാപനത്തിന്റെ ഉടമ സംഘപരിവാറുകാരനാണ് എന്ന വസ്തുത ഏത് സുരേന്ദ്രനോടാണ് നമ്മൾ സംവധിക്കേണ്ടത്. ഇതേ ബീഫിന്റെ പേരിലാണ് ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും ഹിന്ദുത്വ ഭീകരർ മുസ്‌ലിംകളെ കൊലപ്പെടുത്തിയത്.ഇതേ ബീഫിന്റെ പേരിലാണ് കേരളത്തിൽ വടകരയിലും പെരുമ്പാവൂരിലും ഹിന്ദുത്വർ മുസ്‌ലിംകളെ ആക്രമിച്ചത്.അവരോട് അരുതെന്ന് പറയാൻ സാധാരണ ഹിന്ദുക്കൾക്ക് ബാധ്യതയില്ലേ?
8. സംഘപരിവാർ കേന്ദ്രങ്ങൾ പുറത്തു വിട്ട നോൺ ഹലാൽ ഹോട്ടലുകളിലെ ലിസ്റ്റ് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? അതിൽ ഒന്നാം സ്ഥാനത്തുള്ളത് ബീഫ് വിളമ്പുന്ന പാരഗൺ ആണ്.കോഴിക്കോട്ടെ ഈ ഹോട്ടലിന് സംഘപരിവാറുമായുള്ള ബന്ധം ഈ ലിസ്റ്റിൽ നിന്നും തന്നെ വ്യക്തമാകുന്നില്ലേ? പാരഗൺ ഹോട്ടലിലും നേരത്തെ ഹലാൽ സ്റ്റിക്കർ ഉണ്ടായിരുന്നു.പിന്നീടാണ് ‘ഹലാൽ’, മാറ്റി നല്ല ഭക്ഷണം എന്നാക്കി.മുസ്‌ലിം ഉപഭോക്താക്കളെ ആകർഷിക്കാൻ സംഘപരിവാറുകാർ വരെ ഈ തന്ത്രം പ്രയോഗിക്കുന്നുണ്ട് എന്നർത്ഥം.
തങ്ങളുടെ കച്ചവടം മെച്ചപ്പെടുത്തുന്നതിന് മുസ്‌ലിം ടച്ചുള്ള പ്രയോഗങ്ങൾ ഉപയോഗിക്കുകയും ആ പ്രയോഗം തെറ്റായി പ്രചരിപ്പിച്ച് മുസ്‌ലിം സമുദായത്തെ വേട്ടയാടുമ്പോൾ മൗനം പാലിക്കുകയും ചെയ്യുന്നതിലെ കാപട്യം ഇനിയും തുറന്നു പറയാതിരിക്കുന്നത് ശരിയല്ല എന്നത് കൊണ്ടാണ് ഇത് പറയുന്നത്. ഇത് തുറന്ന് പറയുന്നത് മതസൗഹാർദ്ദത്തിന് കോട്ടം തട്ടുമെന്നാണ് ചിലർ പറയുന്നത്.കാപട്യങ്ങളുടെ മുകളിൽ കയറി നിന്ന് വ്യാജമായി ഉണ്ടാക്കിയെടുക്കേണ്ട ഒന്നല്ല മതസൗഹാർദ്ദം. പരസ്പര ബഹുമാനത്തിന്റെയും ഉൾക്കൊള്ളലിന്റെയും അടിസ്ഥാനത്തിൽ സ്വാഭാവികമായും രൂപപ്പെടുന്ന ഒന്നാണത്.
അതിന് ഭംഗം വരുത്തുന്ന പ്രവണതകൾ ഉണ്ടായാൽ അത് തുറന്ന് പറയുക തന്നെവേണം.യാഥാർത്ഥ്യങ്ങൾ മറച്ചുവയ്ക്കുന്ന നമ്മുടെ നിശബ്ദത വസ്തുതകൾ അറിയാത്ത ചിലരിലെങ്കിലും വിദ്വേഷം സ്വാധീനമുണ്ടാക്കാൻ കാരണമാകും. എന്നെ ആശ്ചര്യപ്പെടുത്തുന്ന പ്രധാന കാര്യം ഈ വർഗീയ ഭ്രാന്തിനോട് ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവർ പ്രതികരിക്കുന്നില്ല എന്നതാണ്. അവരുടെ മൗനം എന്ത് സന്ദേശമാണ് നമുക്ക് നൽകുന്നത്.
മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യം വെച്ച് വൃത്തികെട്ട പ്രചാരണങ്ങൾ നടത്തുമ്പോൾ ആരാണ് അത് അഡ്രസ് ചെയ്യേണ്ടത്? നോൺ ഹലാൽ കാംപയിൻ സംഘപരിവാർ ശക്തമായി നടത്തുന്നുണ്ട്.ഈ കാംപയിൻ ആത്യന്തികമായി എന്ത് ഫലമാണ് ഉണ്ടാക്കുക? മുസ്‌ലിം വിരുദ്ധ വംശീയതയല്ലാതെ നോൺ ഹലാൽ കാംപയിൻ എന്ത് സന്ദേശമാണ് കൈമാറ്റം ചെയ്യുന്നത്?
നോൺ ഹലാൽ എന്നതിന് അർത്ഥം പരിശുദ്ധമല്ലാത്തത് എന്നാണ്.ചത്തതും ചീഞ്ഞതും കട്ടതും മായം ചേർത്തതുമൊക്കെ ഈ ഗണത്തിൽ പെടും.ഞങ്ങളുടെ കടയിൽ, ഞങ്ങൾ ലിസ്റ്റ് ചെയ്ത കടകളിൽ ഇത്തരം വിഭവങ്ങളാണ് ലഭിക്കുക എന്നാണ് അതിലൂടെ സംഘപരിവാർ പ്രചരിപ്പിക്കുന്നത്.എന്താണ് നോൺ ഹലാലിന്റെ താല്പര്യം എന്ന് പോലുമറിയാതെ ഒരു മതത്തിനെതിരെ കണ്ണടച്ചു വിദ്വേഷം വിളമ്പുകയാണവർ. അതിനോട് പ്രതികരിക്കാൻ ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപന ഉടമകൾക്കും ഉത്തരവാദിത്തമില്ലേ.
ആത്യന്തികമായി മുസ്‌ലിംകൾ വാങ്ങൽ ശേഷി (Purchasing Power) കൂടുതൽ ഉള്ളവരാണ്. പല ഘടകങ്ങളും അതിന് കാരണമായുണ്ട്. അത് വിശദമായി തന്നെ പറയേണ്ടതാണ്. ഉദാഹരണത്തിന് കേരളത്തിലെ ആദ്യ പത്തു സമ്പന്നരിൽ ഒരാൾ മാത്രമാണ് മുസ്‌ലിം പേരുള്ളത്. ചാരിറ്റിയുടെ എണ്ണവും വണ്ണവും പരിശോധിച്ചാൽ ഈയൊരു മുസ്ലിമിൻ്റെ പേര് മാത്രമേ കാണാനാവൂ. മറ്റുള്ളവർ എന്തുകൊണ്ട് ഈ മേഖലയിൽ വിസിബിൾ അല്ല എന്നതിന് വിശ്വാസവും സംസ്കാരവും വിലയിരുത്തിയാലെ കൃത്യമായ ഉത്തരം കിട്ടൂ.ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ ആദ്യ പത്തുപേരിൽ ഒരാൾ പോലും മുസ്‌ലിം ഇല്ല. പക്ഷേ, ഏറ്റവും കൂടുതൽ ചാരിറ്റി നടത്തിയ കോടീശ്വരന്മാരുടെ പട്ടികയെടുത്താൽ അതിൽ ആദ്യത്തേത് മുസ്‌ലിം പേരുള്ള അസിം പ്രേംജിയുടേതാണ്. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാലും വിശ്വാസവും സംസ്കാരവും ഉത്തരത്തിന്റെ ആദ്യഭാഗത്ത് തന്നെ കാണാനാവും.
ഇതൊരു വസ്തുതയാണ്. ഈ വസ്തുതകൾ പങ്കുവെക്കുമ്പോഴേ ജനം ഇതറിയൂ. സുരേന്ദ്രൻ ഉയർത്തിവിട്ട തുപ്പൽ വിവാദത്തിന്റെ പശ്‌ചാത്തലത്തിലെങ്കിലും ഇത് ചർച്ചക്ക് വിധേയമാകുന്നുവെന്നത് നല്ലകാര്യമാണ്. ഈ കുറിപ്പ് സാധാരണ ഹിന്ദുക്കൾ തെറ്റിദ്ധരിക്കാൻ ഇടയാക്കും എന്ന ആശങ്ക ചിലർക്കെങ്കിലും ഉണ്ടാവും. എനിക്ക് ഉറപ്പുണ്ട് വസ്തുതകൾ നിരീക്ഷിക്കുന്ന ഹിന്ദുക്കൾ ഈ പോസ്റ്റ് യാഥാർഥ്യബോധത്തോടെയാണ് മനസ്സിലാക്കുക എന്ന്.അല്ലാത്തവർ നിലവിൽ തന്നെ വർഗീയതയ്ക്ക് കുടപിടിക്കുന്നവരാണ്. സംഘപരിവാർ ഉന്നയിക്കുന്ന നുണകളാണ് അവർക്ക് പ്രിയം എങ്കിൽ അന്ധത ബാധിച്ച അവരുടെ കാഴ്ചകൾക്ക് ഈ കുറിപ്പ് വെളിച്ചം നൽകാൻ സാധ്യത കുറവാണ്.