ഇസ്‌ലാമിനെതിരെ ഭീകരവാദ ആരോപണങ്ങൾ ഉന്നയിക്കുക എന്നത് ആഗോളതലത്തിൽ തന്നെ ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. മതത്തെ പൊതുജീവിതത്തിൽ നിന്ന് വിലക്കുന്ന സമീപനമാണ് ഫ്രഞ്ച് മതേതരത്വം സ്വീകരിച്ചത്. ഈ സമീപനം മതത്തെ രാഷ്ട്രീയത്തിൽ ഇടപെടുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുകയും മതത്തിൽ രാഷ്ട്രം ഇടപെടരുതെന്നും പറയുന്നു.
ഇസ്‌ലാമിനെതിരെ ഭീകരവാദ ആരോപണങ്ങൾ ഉന്നയിക്കുക എന്നത് ആഗോളതലത്തിൽ തന്നെ ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ഇസ്‌ലാമിനെ ഒരു ‘ഭീകര മത’മാക്കി സമൂഹത്തിൽ ചിത്രീകരിക്കുകയും, അങ്ങനെ അതിന്റെ എല്ലാ ചിഹ്നങ്ങളെയും പൊതുസമൂഹത്തിൽ നിന്ന് ഇല്ലാതാക്കുക എന്നതുമാണ് ആസൂത്രണങ്ങളുടെ ലക്ഷ്യം. ഇസ്‌ലാമിനെതിരെ നടക്കുന്ന അക്രമങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കുകയും, മറിച്ച് മുസ്‌ലിംകൾ ചെയ്യുന്നത് മാത്രം വലിയ തോതിൽ വാർത്തകൾക്കും ചർച്ചകൾക്കും കാരണമാകുക എന്നത് കൃത്യമായും ഇസ്‌ലാമിനെ ഒരു അപര സ്ഥാനത്ത് സ്ഥാപിക്കാനുള്ള നീക്കമാണ്.
ഹൈസ്‌കൂൾ അധ്യാപകനായ സാമുവൽ പാറ്റിയെ മുഹമ്മദ് നബിയെ പരിഹസിക്കുന്ന കാർട്ടൂൺ പ്രദർശിപ്പിച്ചതിന്റെ പേരിൽ ചെചൻ വംശജനായ അബ്‌ദുല്ല അൻസൊറോവ് (18) എന്ന വിദ്യാർഥി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ഇസ്‌ലാമും ഭീകരവാദവും തമ്മിലുള്ള ചർച്ചകൾ ഏറെ സജീവമായി. കൊലപാതകത്തെ തുടർന്നുണ്ടായ പ്രസംഗത്തിൽ ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ഇസ്‌ലാമിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ: ‘സമകാലിക ലോകത്തുടനീളം വ്യാപിച്ചു കിടക്കുന്ന വലിയ പ്രതിസന്ധിയാണ് ഇസ്‌ലാം മതം. ഈ രാജ്യത്ത് മാത്രമല്ല ഞങ്ങളീ പ്രശ്‌നം കാണുന്നത്’. ഇസ്‌ലാമിനെ മൊത്തമായി ഒരു ‘ഭീകര മുദ്ര’ ചാർത്താനും അങ്ങനെ ഇസ്‌ലാമിനെ ഫ്രാൻസിന്റെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്താനുമുള്ള ഫ്രഞ്ച് സർക്കാറിന്റെ ശ്രമവുമാണിത്.
‘ചാർലി ഹെബ്ദോ’യുടെ മുഹമ്മദ് നബിയെ അപഹാസ്യപ്പെടുത്തുന്ന രീതിയിലുള്ള കാർട്ടൂണുകൾ ജിലാൻഡ്‌സ്-പോസ്റ്റെനിൽ 2005ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ 2006ൽ ഫ്രാൻസിൽ മുസ്‌ലിം ജനവിഭാഗങ്ങളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു. 2011 നവംബറിൽ ‘ശരിയ ഹെബ്ദോ’ (Sharia Hebdo) എന്ന പേരിൽ വീണ്ടും പ്രസിദ്ധീകരിച്ച മാഗസിൻ ഓഫീസിന് ഒരു കൂട്ടം സമരക്കാർ തീവെച്ചിരുന്നു. 2013ൽ വീണ്ടും ചാർലി ഹെബ്ദോ കാർട്ടൂണുകൾ ഉൾകൊള്ളുന്ന ഒരു പ്രത്യേക പതിപ്പ് പാരീസിലെ ഒരു പത്രത്തിന്റെ കീഴിൽ പ്രസിദ്ധീകരിക്കുകയും, അതിനെതുടർന്ന് ആ പത്രത്തിലെ 12 ജോലിക്കാരെ കൊലപ്പെടുത്തിയ സംഭവങ്ങളുമുണ്ടായി.
മാക്രോണിന്റെ പ്രസ്‌താവനയെ ഫ്രാൻസിലെ തന്നെ നിരവധി മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും ശക്തമായി വിമർശിക്കുകയുണ്ടായി. ഇതാദ്യമായല്ല ഇസ്‌ലാമിനെതിരെ ഫ്രഞ്ച് ഭരണാധികാരികൾ തുനിയുന്നത്. ഈജിപ്‍തിനെതിരെയും ഫലസ്‌തീനെതിരെയും യുദ്ധം ചെയ്‌ത നപോളിയനും 1830ൽ അൾജീരിയ കീഴടക്കിയ ചാൾസ് രാജാവുമെല്ലാം മാക്രോണിന്റെ മുന്‍ഗാമികളാണ്.
2020 ഒക്ടോബർ 16ലെ സംഭവത്തിന് ശേഷം ഫ്രഞ്ച് സർക്കാർ നിയമവിരുദ്ധമെന്ന് ലിസ്റ്റ് ചെയ്‌തിട്ടുള്ള 51 സംഘടനകളിൽ ഉൾപ്പെട്ട ഫ്രാൻസിലെ ഇസ്‌ലാമോഫോബിയക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയായ, ‘ദ കലക്റ്റീവ് എഗയ്ൻസ്റ്റ് ഇസ്‌ലാമോഫോബിയ ഇൻ ഫ്രാൻസ്‘ എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ, 2019ൽ ഫ്രാൻസിൽ 1043 ഇസ്‌ലാംവിരുദ്ധത അടങ്ങിയ സംഭവങ്ങളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. റിപ്പോർട്ട് പ്രകാരം 68 ശാരീരിക അക്രമങ്ങളും 618 വിവേചന സംഭവങ്ങളും വംശീയ വിദ്വേഷത്തിന് പ്രേരിപ്പിച്ച 210 സംഭവങ്ങളും 93 അപകീർത്തി സംഭവങ്ങളും 22 മുസ്‌ലിം മസ്‌ജിദുകളുടെ നശീകരണവും ഭീകരതക്കെതിരായ പോരാട്ടത്തിന്റെ പേരിൽ 32 സംഭവങ്ങളും നടന്നതായി വെളിപ്പെടുത്തുന്നു.
ചാർലി ഹെബ്ദോയുടെ കാർട്ടൂണുകളോടുള്ള ഫ്രഞ്ച് സർക്കാറിന്റെ സമീപനത്തെ വിമർശിച്ചുകൊണ്ട് വിവിധ മുസ്‌ലിം രാജ്യങ്ങൾ മുന്നോട്ടു വന്നിട്ടുണ്ട്. ‘മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് മാക്രോൺ ഇസ്‌ലാമിനെ അക്രമിച്ചുവെന്ന്’ പാകിസ്ഥാൻ പ്രധാനമന്ത്രിയായ ഇംറാൻ ഖാൻ ആരോപിച്ചു. തുർക്കി, ഇറാൻ, ജോർദാൻ, കുവൈത്ത് പോലുള്ള മുസ്‌ലിം രാഷ്ട്രങ്ങൾ ഫ്രഞ്ച് ഉത്പന്നങ്ങൾക്ക് ബഹിഷ്‌കരണങ്ങൾ ഏർപ്പെടുത്തി. ഇസ്റായേലിൽ 200ഓളം പേർ ഫ്രഞ്ച് എംബസിക്ക് മുന്നിൽ മാക്രോണിന്റെ പ്രസ്‌താവനക്കെതിരെ പ്രതിഷേധിച്ചു. അതുപോലെ, ഗസ്സയിൽ പലസ്‌തീൻ പ്രക്ഷോഭകർ മാക്രോണിന്റെ ഫോട്ടോകൾ കത്തിച്ച് പ്രതിഷേധിക്കുകയുണ്ടായി. എന്നാല്‍ അതേസമയം, ഇറ്റലി, നെതർലാൻഡ്‌സ്, ഗ്രീസ്, ജർമനി പോലുള്ള യൂറോപ്യൻ രാജ്യങ്ങൾ ഫ്രാൻസിന് പിന്തുണയുമായി മുന്നോട്ടുവരികയാണുണ്ടായത്.
മതത്തെ പൊതുജീവിതത്തിൽ നിന്ന് വിലക്കുന്ന സമീപനമാണ് ഫ്രഞ്ച് മതേതരത്വം സ്വീകരിച്ചത്. ഈ സമീപനം മതത്തെ രാഷ്ട്രീയത്തിൽ ഇടപെടുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുകയും മതത്തിൽ രാഷ്ട്രം ഇടപെടരുതെന്നും പറയുന്നു. പക്ഷേ നിയമത്തിനു മുമ്പിലെ തുല്ല്യതയിൽ നിന്നും മാറി ഫ്രാൻസ് ഇസ്‌ലാമിനെതിരെ വിവിധ നിയമങ്ങൾ പാസാക്കുകയും നിരന്തരം വേട്ടയാടുകയുമാണ് ചെയ്യുന്നത്. ഹിജാബ് നിരോധിച്ചുകൊണ്ടുള്ള നിയമവും അൾജീരിയൻ അധിനിവേശവുമെല്ലാം അതിന്റെ ഉദാഹരണമാണ്. അതിൽ ഏറ്റവും അവസാനത്തെ സംഭവമാണ് ചാർലി ഹെബ്ദോ കാർട്ടൂണുകളോട് ഫ്രഞ്ച് സർക്കാർ സ്വീകരിക്കുന്ന സമീപനം.
Source :