ടി.വി വാർത്താ സംവാദങ്ങളിൽ പങ്കെടുക്കുന്ന പാർട്ടി പ്രതിനിധികൾക്ക് ബി.ജെ.പി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നു. “സംയമനം പാലിക്കുന്ന ഭാഷ ഉപയോഗിക്കുക, പ്രക്ഷുബ്ധരാവുകയോ, ആവേശഭരിതരാകുകയോ ചെയ്യാതിരിക്കുക, അജണ്ടയിൽ തുടരുക” എന്നിവയാണ് നിർദ്ദേശങ്ങളിൽ പ്രധാനം.
അംഗീകൃത വക്താക്കളെയും പാർട്ടി അംഗങ്ങളെയും മാത്രമേ ചർച്ചയിൽ പങ്കെടുക്കാൻ അനുവദിക്കൂ. പങ്കെടുത്ത് സംസാരിക്കേണ്ടവരെ പാർട്ടിയുടെ മീഡിയ സെൽ തീരുമാനിക്കും. ഏതെങ്കിലും മതത്തെയോ അതിന്റെ ചിഹ്നങ്ങളെയോ മതപരമായ വ്യക്തികളെയോ വിമർശിക്കരുതെന്നുമുള്ള മുന്നറിയിപ്പും പങ്കെടുക്കുന്നവർക്ക് നൽകുന്നുണ്ട് എന്ന് എൻ.ഡി.ടി.വിയുടെ റിപ്പോർട്ട് പറയുന്നു.
ടൈംസ് നൗ ചർച്ചക്കിടെ മുഹമ്മദ് നബിയെക്കുറിച്ച് ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ്മ നടത്തിയ പരാമർശത്തെ തുടർന്ന് രാജ്യം നയതന്ത്രപരമായ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കെയാണ് ഇങ്ങനെയൊരു നടപടി. പാർട്ടിയുടെ ഡൽഹിയിലെ മാധ്യമ മേധാവി നവീൻ ജിൻഡാലും നൂപുറിനെ പിന്നാലെ പ്രവാചക നിന്ദാ പ്രയോഗങ്ങൾ നടത്തിയിരുന്നു.
ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഇറാൻ, ഒമാൻ, ബഹ്‌റൈൻ, ഇന്തോനേഷ്യ, ജോർദാൻ, ഇറാഖ്, ലിബിയ, യു.എ.ഇ എന്നിവയുൾപ്പെടെ അനേകം രാജ്യങ്ങൾ വിമർശനവുമായി രംഗത്തെത്തിയതോടെ ബി.ജെ.പി നൂപുർ ശർമയെ സസ്പെൻഡ് ചെയ്യുകയും ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. “നിയന്ത്രിതമായ ഭാഷ ഉപയോഗിക്കുക, ആവേശഭരിതരാകാതിരിക്കുക, പ്രകോപിതരാകാതിരിക്കുക, ആരുടേയും പ്രകോപനത്തിൽ പെട്ട് പാർട്ടിയുടെ ആശയങ്ങളും തത്വങ്ങളും ലംഘിക്കരുത്. പങ്കെടുക്കുന്നവർ സംവാദങ്ങൾക്ക് തയ്യാറെടുക്കുകയും അതിലെ പാർട്ടി ലൈൻ കണ്ടെത്തുകയും വേണം. അവർ പാർട്ടിയുടെ അജണ്ടയിൽ നിന്ന് വ്യതിചലിക്കരുത്, ആരുടെയും കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും”- മാർഗരേഖ നിർദേശിക്കുന്നു.