രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഇംഗ്ലീഷ് വാർത്താ ചാനലുകളിലൊന്നായ ടൈംസ് നൗവിലൂടെ ബി.ജെ.പി മുൻ ദേശീയ വക്താവ് നൂപുർ ശർമ്മ, മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത് മെയ് 26നായിരുന്നു.
അടുത്ത ദിവസം രാവിലെ, ആൾട്ട് ന്യൂസ് ജേണലിസ്റ്റ് മുഹമ്മദ് സുബൈർ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി നുപൂർ ശർമ്മ പ്രവാചക നിന്ദ നടത്തുന്ന ക്ലിപ്പ് പുറത്തുവിട്ടു. “ഇന്ത്യയിലെ പ്രൈം ടൈം ചർച്ചകൾ മറ്റ് മതങ്ങളെക്കുറിച്ച് മോശമായി സംസാരിക്കാനും വിദ്വേഷം പ്രചരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി മാറിയിരിക്കുന്നു” എന്ന് അടിക്കുറിപ്പും നൽകി.
ഇത് ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധങ്ങൾക്ക് കാരണമാവുകയും രാജ്യത്തിന്റെ നയതന്ത്ര വിഷയങ്ങളെ മോശമായി ബാധിക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് കുറഞ്ഞത് രണ്ട് പേരെങ്കിലും മരിക്കുകയുണ്ടായി.
പത്തു ദിവസത്തോളം തുടർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ ബി.ജെ.പി നുപൂർ ശർമ്മയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും അവരുടെ പരാമർശങ്ങളെ തള്ളിപ്പറയുകയും ചെയ്തു.
സുബൈർ ഇപ്പോൾ ഡൽഹിയിലെ ദ്വാരക സൈബർ സെൽ ഡിവിഷൻ ജയിലിലാണ്. ശർമ്മയാകട്ടെ ഇതുവരെ പോലീസിന് മുന്നിൽ ഹാജരായിട്ടുമില്ല. ഇതിനിടത്തിലാണ്, ഉദയ്പൂരിൽ ഒരു തയ്യൽക്കാരൻ ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിനെതിരെ അസന്ദിഗ്ധമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. പാർട്ടീ ഭേദമെന്യേ കുറ്റക്കാർക്കെതിരെ “കർശനമായ നടപടി” ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതുവരെ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ശർമ്മയ്ക്കും സുബൈറിനും എതിരായ കേസുകൾ
സോഷ്യൽ മീഡിയയിൽ ശർമ്മയുടെ അപകീർത്തികരമായ പരാമർശങ്ങൾ സുബൈർ ഫ്ലാഗ് ചെയ്തതിന് ശേഷം, മുംബൈ പോലീസ് ശർമക്കെതിരെ സെക്ഷൻ 295A (ഏതെങ്കിലും മതവികാരങ്ങളെ ദ്രോഹിക്കുന്നത്), 153A (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ) പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കൂടാതെ ഇന്ത്യൻ പീനൽ കോഡിന്റെ (IPC) 505B യും (സംസ്ഥാനത്തിനെതിരെ അല്ലെങ്കിൽ പൊതു സമാധാനത്തിന് എതിരായ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു) ചേർത്തു.
മുസ്‌ലീം സംഘടനയായ റാസ അക്കാദമിയുടെ ജോയിന്റ് സെക്രട്ടറിയായ ഇർഫാൻ ഷെയ്ഖിന്റെ പരാതിയെത്തുടർന്ന് മെയ് 28നായിരുന്നു ശർമക്കെതിരെ കേസെടുത്തത്.
എന്നാൽ, ശർമ്മയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത ആദ്യ എഫ്.ഐ.ആർ ഇതായിരുന്നില്ല. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കൂട്ടം കേസുകൾ കൂടാതെ, മേയ് മാസം ആദ്യം പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂരിലെ കോണ്ടായി പോലീസ് സ്റ്റേഷനിലും ശർമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്നാൽ, ജൂൺ 27 തിങ്കളാഴ്ച്ച സുബൈറിന്റെ അറസ്റ്റിന് കാരണമായ എഫ്.ഐ.ആർ വെറും എട്ട് ദിവസം മുമ്പ് രജിസ്റ്റർ ചെയ്യപ്പെട്ടതാണ്. ഇത് നാല് വർഷം മുമ്പ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റുമായി ബന്ധപ്പെട്ടതുമാണ്.
@balajikijaiin എന്ന അജ്ഞാതനായൊരു ഉപയോക്താവിന്റെ ട്വിറ്റർ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സുബൈറിനെതിരെ കേസ് വന്നത്. ഐ.പി.സി സെക്ഷൻ 153, 295 എ എന്നിവ പ്രകാരം കേസ് എടുത്ത, സുബൈറിന്റെ ട്വീറ്റ് മതങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും ധാനന്തരീക്ഷം തകർക്കുകയും ചെയ്യാനിടയുണ്ട് എന്നായിരുന്നു പോലീസ് ഭാഷ്യം.
ട്വറ്റിൽ പറഞ്ഞത് എന്ത്?
24 മാർച്ച് 2018നാണ് കേസിന് ആധാരമായ ട്വീറ്റ് സുബൈർ പോസ്റ്റ് ചെയ്‌തിട്ടുള്ളത്. 1983ൽ പുറത്തിറങ്ങിയ കോമഡി ചിത്രമായ കിസ്സി സേ നാ കെഹ്‌നയുടെ സ്‌ക്രീൻഷോട്ട് അറ്റാച്ച് ചെയ്‌ത ട്വീറ്റ്. ‘ഹണിമൂൺ ഹോട്ടലിൽ’ നിന്ന് ‘ഹനുമാൻ ഹോട്ടലിലേക്ക്’ മാറിയ ഒരു ഹോട്ടലിന്റെ സൈൻബോർഡാണ് ചിത്രത്തിൽ കാണിക്കുന്നത്.
“2014 ന് മുമ്പ്: ഹണിമൂൺ ഹോട്ടൽ. 2014ന് ശേഷം: ഹനുമാൻ ഹോട്ടൽ. # SanskaariHotel,” സുബൈർ ചിത്രത്തോടൊപ്പം എഴുതിയത് ഇങ്ങനെയായിരുന്നു.
ശർമ്മയും സുബൈറും.
കൊൽക്കത്തയിലും മുംബൈലുമായി രജിസ്റ്റർ ചെയ്ത കേസുകളിൽ പോലീസ് സമൻസ് അയച്ചിട്ടും ശർമ്മ അത് അവഗണിച്ചു നടക്കുകയാണ് ഉണ്ടായത്. അതിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. എന്നാൽ, മറ്റൊരു കേസിന്റെ പേര് പറഞ്ഞ് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ സുബൈറിനെ തിങ്കളാഴ്ച്ച തന്നെ
അന്വേഷണത്തിനായി വിളിച്ചു.
അറസ്റ്റ് ചെയ്യില്ല എന്ന ഉറപ്പോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ച ഒരു കേസിൽ ഡൽഹി പോലീസിന്റെ പ്രത്യേക സെൽ സുബൈറിനെ വിളിപ്പിച്ച വിവരവും, അവിടെ നിന്ന് തിരക്കിട്ട് അദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയ വിവരവും സുബൈറിന്റെ സഹപ്രവർത്തകൻ പ്രതീക് സിൻഹ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്ത് വിട്ടിരുന്നു.
സുബൈറിനെതിരെ ചുമത്തിയ കേസുകൾ പ്രകാരം അറസ്റ്റ് ചെയ്യുമ്പോൾ നോട്ടീസ് നൽകണം. എന്നാൽ അത്തരത്തിലുള്ള നടപടികൾ ഒന്നും തന്നെ പോലീസ് പാലിച്ചില്ല എന്നും സിൻഹ പറഞ്ഞു.
മറ്റ് വിദ്വേഷ പ്രസംഗ കേസുകൾ!
2021 ഡിസംബർ 17 നും 19 നും ഇടയിൽ ഹരിദ്വാർ നഗരത്തിൽ സംഘടിപ്പിച്ച ത്രിദിന മഹാപഞ്ചായത്തിലെ സംസാരമാണ് സമീപകാലത്തെ വിദ്വേഷ പ്രസംഗങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രകടവുമായ സംഭവങ്ങളിലൊന്ന്.
ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദ് സംഘടിപ്പിച്ച മഹാപഞ്ചായത്ത്, ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ മത ഇടങ്ങൾ ആക്രമിക്കാനുമുള്ള ഒന്നിലധികം ആഹ്വാനങ്ങളെ തുടർന്ന് ദേശീയ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
പരിപാടി സോഷ്യൽ മീഡിയയിൽ തത്സമയം സംപ്രേക്ഷണം ചെയ്തു, കൂടാതെ ചില പ്രസംഗങ്ങളുടെ വീഡിയോകളും വൈറലാവുകയും ചെയ്തു.
പരിപാടി കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ഉത്തരാഖണ്ഡ് പോലീസ് സംസാരിച്ചവർക്കെതിരെ കേസെടുത്തെങ്കിലും ജനുവരി 13 വരെ ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗിയെ അറസ്റ്റ് ചെയ്തില്ല. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഒന്നിലധികം കേസുകളുള്ള യതി നരസിംഹാനന്ദിനെ സംഭവത്തിന് ഒരു മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. നിലവിൽ രണ്ട് പ്രതികളും ജാമ്യത്തിലാണ്.
ധരം സന്‌സദ് പരിപാടിയിലെ സംസാരങ്ങൾക്ക് ഏറെ കഴിഞ്ഞാണെങ്കിലും നടപടി ഉണ്ടായെങ്കിലും, ഭൂരിഭാഗം വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിയമ നടപടികൾ ഉണ്ടാകുന്നില്ല എന്നത് ഇത്തരം സംസാരങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു.
2020 ലെ നോർത്ത് ഈസ്റ്റ് ഡൽഹി കലാപത്തിന് തൊട്ട് മുൻപ്, പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന റാലിയുടെ ഒരു വീഡിയോ ബി ജെ പി നേതാവ് കപിൽ മിശ്ര ട്വിറ്ററിൽ പങ്കുവെച്ചിരുന്നി. അതിൽ മിശ്രയും മറ്റുള്ളവരും “ഗോലി മാരോ സാലോൻ കോ, ദേശ് കെ കദാരോൻ കൊ” എന്ന് ആക്രോശിക്കുന്നത് നമ്മൾ കണ്ടതാണ്.(ദേശവിരുദ്ധരെ വെടിവെക്കുക).”
ഡൽഹിയിലെ റിത്താലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ബി.ജെ.പിയുടെ അനുരാഗ് ഠാക്കൂറും ഇതേ മുദ്രാവാക്യം മുഴക്കുന്നതും നമ്മൾ കേട്ടിരുന്നു. നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
2021 ജൂണിൽ, കർണി സേന തലവൻ സൂരജ് പാൽ അമു ഒരു ജനക്കൂട്ടത്തെ അഭിസംബോധനം ചെയ്തുകൊണ്ട് സംസാരിക്കവെ “മുസ്ലിം സഹോദരന്മാരോ? എന്ത് സഹോദരന്മാർ? ഇവർ കശാപ്പുകാരാണ്… സെക്ഷൻ 144 നിലവിലുണ്ടെന്ന് അവർ പറയുന്നു, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ഉത്തരവിടൂ. ആരൊക്കെയാണ് കേസുകൾ നേരിടാൻ തയ്യാറുള്ളത്? കൈകൾ ഉയർത്തൂ… നമ്മൾ ഓരോരുത്തരും അവരുടെ വീസുകളിലേക്ക് ഇറച്ചു കയറും.” എന്ന് പറഞ്ഞിരുന്നു.
വിഷയത്തിൽ എഫ്.ഐ.ആർ ഒന്നും ഫയൽ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, ദിവസങ്ങൾക്ക് ശേഷം അമുവിനെ ഹരിയാനയിലെ ബി.ജെ.പി വക്താവായി തിരഞ്ഞെടുക്കുകയും ചെയ്തു.
ആയിഷ ജെയിൻ എഴുതി ദി ക്വിന്റ് പ്രസിദ്ധീകരിച്ച ലേഖനം.