സംഘപരിവാറിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ ചെയ്തവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് നടക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 90 ലധികം വ്യക്തികൾക്കെതിരെ കേരളത്തിലുടനീളം കേസുകൾ എടുത്തതായാണ് മാധ്യമങ്ങൾ പറയുന്നത്. ഇവയിൽ ഇരുപത് കേസുകളുടെ എഫ്ഐആർ സ്വരൂപിച്ചു കൊണ്ട് പഠനം നടത്തിയപ്പോൾ ലഭിച്ച വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 20 വരെയുള്ള കേസുകളാണ് പഠനത്തിനാധാരം.

ഐപിസി 1860 പ്രകാരമുള്ള 153, 153 A എന്നിവയും 2011 കേരള പോലീസ് ആക്ട് പ്രകാരമുള്ള 120 (o) എന്നീ സെക്ഷനുകൾ ചാർത്തി കൊണ്ടാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമുദായിക സ്പർദ്ധ വളർത്തുന്നു, ഇരുവിഭാഗങ്ങൾ തമ്മിൽ ലഹള ഉണ്ടാക്കാൻ ശ്രമിക്കുന്നു, പ്രകോപനപരമായ പോസ്റ്റുകൾ കൊണ്ട് മതസ്പർധ വളർത്തുന്നു, കലാപാഹ്വാനം എന്നീ കാരണങ്ങൾ പറഞ്ഞു കൊണ്ടാണ് കേസുകൾ എടുത്തിട്ടുള്ളത്.
ഇവയിൽ 75 ശതമാനത്തോളം കേസുകൾ പോലീസ് സ്വമേധയാ എടുത്തതാണ്. ബാക്കി വരുന്നത് മാത്രമാണ് മറ്റുള്ള പരാതിക്കാരാൽ കേസ് എടുക്കപ്പെട്ടത്. പൊലീസ് സ്വമേധയാ കേസെടുത്ത മിക്ക എഫ് ഐ ആറുകളിലും സ്റ്റേറ്റ് പോലീസ് ഹെഡ് കോട്ടേഴ്സ് ഹൈടെക് ക്രൈം എൻക്വയറി സെല്ലിന്റെ സോഷ്യൽ മീഡിയ പെട്രോളിംഗ് സംബന്ധിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് വ്യക്തമാക്കുന്നുണ്ട്.

എന്നാൽ കേസ് എടുക്കാൻ പ്രേരണയായിട്ടുള്ള എഫ് ഐ ആറിൽ വ്യക്തമാക്കിയ, ഈ വ്യക്തികളുടെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളൊക്കെയും ആർഎസ്എസിനെയോ പോലീസിനെയോ വിമർശിക്കുന്നത് മാത്രമാണ് എന്ന് പരിശോധിച്ചാൽ മനസ്സിലാകും.
പോലീസ് നടപടി നേരിടുന്ന ഹരിദ്വാർ വിഷയത്തിനെതിരെയും അറസ്റ്റ് നടന്ന ബുള്ളി ഭായ് വിഷയത്തിന് എതിരെയും ഇന്റലിജൻസ് റിപ്പോർട്ട് ആസ്ഥാനമാക്കിയുള്ള പോസ്റ്റുകൾക്ക് എതിരെവരെ കേസുകൾ എടുത്തിട്ടുണ്ട്. എത്രത്തോളമെന്നാൽ ഇത്തരം കേസുകൾ നേരിടുന്ന ആളുകളുടെ വിവരം ശേഖരിക്കാനായി രാഷ്ട്രീയ പാർട്ടികൾ അവരുടെ ഔദ്യോഗിക പേജിലൂടെ പ്രസിദ്ധീകരിച്ച പോസ്റ്ററുകൾ ഷെയർ ചെയ്തതിനും കേസ് എടുക്കുകയുണ്ടായി.
പോലീസ് – ആർഎസ്എസ് എന്നിവയെ വിമർശിക്കുന്നത് ജനാധിപത്യ രാജ്യത്ത് സാധ്യമായിരിക്കെ തന്നെ, അതിനെ സാമുദായിക സ്പർദ്ധ വളർത്തുന്നു എന്ന തെറ്റായ തലക്കെട്ടിനു കീഴിൽ കൊണ്ടുവരികയും അതിനാൽ പ്രഥമദൃഷ്ട്യാ 153 വകുപ്പ് ചാർത്താൻ സാധ്യതയില്ല എന്നിരിക്കെ, അത് വകവെക്കാതെ കേസെടുക്കുകയും മൊബൈൽ ഫോണും മറ്റ് പിടിച്ചു വച്ച് സിആർപിസി നടപടികളോടെ വ്യക്തികളെ പീഡിപ്പിക്കുകയാണ് ഇവിടെ നടന്നിട്ടുള്ളത്.
ഒരുവശത്ത് ആളുകളുടെ ഉദ്ദേശത്തെ മുഖവിലക്കെടുക്കാതെ ന്യായമായ വിമർശനങ്ങളെ വിദ്വേഷ പ്രചരണം എന്ന പേരിൽ വ്യക്തികൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ അടക്കം ചാർത്തുമ്പോൾ മറുഭാഗത്ത് യഥാർത്ഥ കലാപാഹ്വാനങ്ങൾക്ക് നേരെ പലപ്പോഴും കണ്ണടക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
പഠനത്തിന് വിധേയമാക്കിയിട്ടുള്ള 20 എഫ് ഐ ആറിൽ നിന്ന് ചിലത് ഇവിടെ പരിശോധിക്കുന്നു.
ജനുവരി മാസം അഞ്ചാം തീയതി സൈബർ സോഷ്യൽ മീഡിയ പെട്രോളിന് നടത്തിയതിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിൽ സ്പർദ്ദ ഉണ്ടാക്കാൻ പ്രകോപനപരമായി പോസ്റ്റ് (04-01-2022) ചെയ്തു എന്ന് പേരിലാണ് ഉസ്മാൻ ഹമീദ് കട്ടപ്പന എന്ന വ്യക്തിക്കെതിരെ സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പ് ആയ ഐ പി സി 153 എ പ്രകാരം അറസ്റ്റ് ചെയ്തത്.
ഉസ്മാൻ തന്റെ പോസ്റ്റിലൂടെ പറയുന്ന ‘ ആർഎസ്എസ് കലാപത്തിനു ശ്രമിക്കുന്നു’ എന്ന മുന്നറിയിപ്പ് നൽകിയത് ഏതെങ്കിലും വ്യക്തികളല്ല മറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് തന്നെയാണ്. ഒപ്പം ആ പോസ്റ്റിൽ സൂചിപ്പിക്കുന്ന സിപിഎം കൊലപ്പെടുത്തിയ ജയകൃഷ്ണൻ്റെ അനുസ്മരണത്തിന് നടത്തിയ വംശീയ ആഹ്വാനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതും നടപടികൾ നേരിടുന്നതുമാണ്. മാത്രമല്ല 118 ആളുകൾ റീ പോസ്റ്റ് ചെയ്തു എന്ന് എഫ് ഐ ആറിൽ പറയപ്പെടുന്ന ഇതേ പോസ്റ്റ് ഷെയർ ചെയ്തതിന് കണ്ണൂരിൽ നിന്നുള്ള യൂനുസ് ഖാനെതിരെയും കേസെടുത്തിരുന്നു.
ഖാദർ കരിപ്പൊടി എന്ന ഓൺലൈൻ പത്രപ്രവർത്തകനെതിരെ കേസ് എടുത്തതും ഏറെ വിചിത്രമായ സാഹചര്യത്തിലാണ്. 2021 ഡിസംബറിൽ, ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഹിന്ദു സന്യാസിമാരുടെ ഒരു ധർമ്മ സൻസദ് (മത സമ്മേളനം) നടന്നിരുന്നു. ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിന്റെ പേരിൽ മുസ്ലീങ്ങളെയും മറ്റ് ന്യൂനപക്ഷങ്ങളെയും വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന്റെ പേരിൽ വിവാദമായ പ്രസ്തുത പരിപാടിയുടെ പേരിൽ അറസ്റ്റ് വരെ നടന്നിരുന്നു. സുപ്രീം കോടതി ഇടപെട്ട വിഷയത്തിൽ പ്രമുഖ സാമൂഹ്യ രാഷ്ടീയ നേതാക്കൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. കൌതുകകരമെന്ന് പറയട്ടെ, ഇതേ വാർത്ത തന്റെ യൂട്യൂബ് ചാനലിൽ കൊടുത്തതിനാനാണ് കാസർഗോഡ് സ്വദേശി ഖാദറിനെതിരെ 153 പ്രകാരം കേസെടുത്തത്.
ഇത് പോലെ ദേശീയ തലത്തിൽ പ്രതിഷേധങ്ങൾ കണ്ട മറ്റൊരു വിഷയമായിരുന്നു ബുള്ളി ഭായ് ആപ്പിനെതിരെയുള്ളത്. മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ലേലത്തിന് വച്ച് വിവാദമായ ‘സുള്ളി ഡീൽസ്’ ന് ശേഷം ഗിറ്റ്ഹബിൽ പ്ലാറ്റ്ഫോർമിലൂടെ തന്നെ വന്ന മറ്റൊരു ആപ്പ് ആണ് ബുള്ളി ഭായ്. നിരവധി പ്രശസ്തരായ മുസ്ലിം നേതാക്കളെ ലക്ഷ്യം വെക്കുന്ന ഇതിന്റെ പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കേരളത്തിൽ നിന്ന് ആപ്പിൽ വന്ന മൂന്ന് മുസ്ലിം സ്ത്രീകൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ കേരളത്തിൽ ഈ വിഷയത്തിൽ ഒരു കേസെടുത്തു. ആപ്പിന്റെ നിർമ്മാക്കൾക്കെതിരെയല്ല. ബുള്ളി ഭായ് ആപ്പിനെ വിമർശിച്ച് കൊണ്ട് മലയാള സിനിമാ നടി ലാലി പി എം എഴുതിയ പോസ്റ്റ് ഷെയർ ചെയ്തതിന് ശ്രീകണ്ഠാപുരം സ്വദേശിയായ ഇ.പി ജാവിദിനെതിരെയാണ് അറസ്റ്റ് നടപടിയുണ്ടായത്.
ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ വർഗീയ വിദ്വേഷ പ്രചരണത്തിന് നിരവധി കേസുകളുണ്ട്. പൊതു മധ്യേയാണ് സംഘപരിവാർ നേതാവ് തില്ലങ്കേരി വിദ്വേഷ പ്രചരണം നടത്തിയതെന്നതിനാൽ അദ്ദേഹത്തിന്റെ പ്രസംഗവും മറ്റും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. അത്തരത്തിൽ പങ്കുവെച്ചതാണ് കണ്ണൂർ സ്വദേശി പി.എം മുഹമ്മദ് റിഫക്കെതിരെ കേസെടുക്കാൻ കാരണം. രസകരമെന്തെന്നാൽ സംഘപരിവാർ നേതാവിനെ വിമർശിച്ചതിന് അണികളുടെ പരാതിയിൻ മേലല്ല കേസ്, മറിച്ച് പോലീസ് സ്വമേധായ എടുത്ത കേസാണിത്.
മതസ്പർദ്ധ വളർത്തുനെന്ന പേരിൽ വയനാട് സ്വദേശി സജീറിനെതിരെയും കണ്ണൂർ സ്വദേശി ഫായിസിനെതിരെയും കേസെടുത്തിരുന്നു. സജീർ തിലങ്കേരിയെ വിമർശിച്ച് ട്രോൾ ഇട്ടതിന്റെ പേരിലാണ് കേസെടുത്തത്. “ വിഭാഗങ്ങൾക്കിടയിൽ മനപ്പൂർവം ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഫേസ്ബുക്കിൽ ഇർഷാദ് മൊറയൂർ എന്ന ഫേസ്ബുക്ക് ഐഡി യിലൂടെ പ്രകോപനപരമായ പോസ്റ്റിട്ടു” എന്നാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആ ദിവസങ്ങളിലെ പോസ്റ്റുകൾ പരിശോധിച്ചപ്പോൾ മനസിലാകുന്നത് അതിൽ മിക്കതും പൊലീസിനെ വിമർശിച്ച് കൊണ്ടുള്ളതാണ്.

ഇത്തരത്തിൽ പൊലീസിനെ വിമർശിച്ച് പോസ്റ്റുകൾക്ക് നേരെ കലാപാഹ്വാനത്തിനും വർഗീയ ധ്രുവീകരണത്തിനും കേസെടുത്ത മറ്റ് ഉദാഹരണങ്ങളുമുണ്ട്. കോഴിക്കോട് സ്വദേശികളായ നവാഫിനെതിരെയും (FIR NO: 775/21) നഖീബിനെതിരെയുള്ള (FIR NO: 798/21) കേസുകളും സമാന സ്വഭാവത്തിലുള്ളതാണ്.
ഇത്തരത്തിൽ 90 ലധികം കേസുകൾ വന്ന സാഹചര്യത്തിൽ പല രാഷ്ട്രീയ, സാമുദായിക സംഘടനകളും ഇതിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. കേസുകൾ നേരിടുന്നവരുടെ ക്രോഡീകരണത്തിന് ആയി ഒരു രാഷ്ട്രീയ പാർട്ടി തങ്ങളുടെ ഔദ്യോഗിക സൈറ്റിൽ നിന്ന് പുറപ്പെടുവിച്ച പോസ്റ്റർ ഷെയർ ചെയ്തതിന്റെ പേരിൽ മലപ്പുറം സ്വദേശി ക്കെതിരെ കേസെടുത്ത വിചിത്രമായ സംഭവവും ഉണ്ടായി.ഈ ജനുവരി 11 ആം തീയതിയാണ് മാലിക് വെട്ടിക്കുന്നിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്.
പഠനത്തിന് ആധാരമാക്കിയ ബാക്കിയുള്ള 7 കേസുകളിലും വർഗീയലഹള അല്ലെങ്കിൽ സാമുദായിക സ്പർദ്ധ വളർത്തുന്നു എന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ പരിശോധിക്കുമ്പോൾ അവയൊക്കെയും ആർഎസ്എസ് എന്ന സംഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് വ്യക്തമാവുന്നുണ്ട്. ഇതെങ്ങനെയാണ് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള മതസ്പർദ്ദയ്ക്ക് കാരണം എന്ന തലക്കെട്ടിൽ എത്തപ്പെടുന്നത് എന്ന് വ്യക്തമല്ല. ആർഎസ്എസ് എന്നത് ഒരു മതമല്ല എന്നിരിക്കെ, പൊലീസ് സേന ഒരു സമുദായം അല്ലാതിരിക്കെ ഇത്തരം കേസിന്റെ പ്രസക്തി ചോദ്യംചെയ്യപ്പെടുന്നു.അപ്പോഴും ജനാധിപത്യ രാജ്യത്തെ വിമർശനങ്ങളുടെ പ്രസക്തിയെ ഇത് സാരമായി ബാധിക്കുന്നു.
Join Us | http://bit.ly/JoinFactSheets3
2 Comments
leadership skills
excellent post, very informative. I’m wondering why the other experts of this sector do not realize this. You should continue your writing. I’m confident, you have a huge readers’ base already!
Staff Editor
Thakyou for your comment