പശുസംരക്ഷണത്തിന്റെ പേരിലുള്ള ഹിന്ദുത്വ ആൾക്കൂട്ടക്കൊലകളെ വിമർശിച്ചതിന് ഹിന്ദു തീവ്രവാദ സംഘടനയായ ബജ്‌റംഗ്ദൾ പരാതി നൽകി ദിവസങ്ങൾക്ക് ശേഷം തന്റെ നിലപാട് ആവർത്തിച്ച് നടി സായ് പല്ലവി. ശനിയാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിശദീകരണത്തിലാണ് നടി നിലപാട് വീണ്ടും വ്യക്തമാക്കിയത്.
ആൾക്കൂട്ട കൊലപാതകത്തെ ന്യായീകരിക്കുന്ന ആളുകളെ കാണുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് സായി പല്ലവി വിശദീകരണ വീഡിയോയിൽ പറഞ്ഞു.
“മറ്റൊരാളുടെ ജീവനെടുക്കാൻ നമ്മളിൽ ആർക്കെങ്കിലും അവകാശമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഒരു മെഡിക്കൽ ബിരുദധാരി എന്നനിലയിൽ, എല്ലാ ജീവിതങ്ങളും തുല്യമാണെന്നും എല്ലാ ജീവിതങ്ങളും പ്രധാനമാണെന്നും ഞാൻ വിശ്വസിക്കുന്നു. ഒരു കുട്ടി ജനിച്ച് അവൻ അല്ലെങ്കിൽ അവൾ അവരുടെ വ്യക്തിത്വത്തെ ഭയപ്പെടുന്ന ഒരു ദിവസം വരാതിരിക്കട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു.” താരം പറഞ്ഞു.
വിവാദങ്ങൾക്കിടയിൽ താൻ ഒറ്റക്കായിപോയതായി തോന്നിയെന്നും സായി പല്ലവി പറയുന്നു.
വംശഹത്യ പോലെയുള്ള ഒരു ദുരന്തത്തെയും അതിന്റെ ദുരന്തങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന തലമുറകളെയും താനൊരിക്കലും താഴ്ത്തിക്കെട്ടില്ലെന്ന് നടി പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ കഷ്ടപ്പാടുകളെ ആൾക്കൂട്ടക്കൊലയുമായി താരതമ്യപ്പെടുത്തി താഴ്ത്തിക്കെട്ടിയെന്ന ഹിന്ദുത്വ ഗ്രൂപ്പിന്റെ ആരോപണത്തെ അവർ തള്ളിക്കളഞ്ഞു.
കൊവിഡ് കാലത്ത് നടന്ന ആൾക്കൂട്ടക്കൊലപാതകങ്ങളുമായി തനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞിരുന്നു.
“അടുത്തിടെ ഒരു അഭിമുഖത്തിൽ, ഞാൻ ഇടതുപകക്ഷത്തെയാണോ വലതുപക്ഷത്തെയാണോ പിന്തുണക്കുന്നതെന്ന് എന്നോട് ചോദിക്കുകയുണ്ടായി. ഞാൻ നിഷ്പക്ഷയാണെന്നും നല്ല മനുഷ്യരായിരികാണാന് ശ്രമിക്കേണ്ടതെന്നും ഞാൻ വ്യക്തമായി പറഞ്ഞു. അടിച്ചമർത്തപ്പെട്ടവർ എന്തുവിലകൊടുത്തും നമ്മൾ സംരക്ഷിക്കേണ്ടതുണ്ട്.”
“നോക്കൂ, എന്റെ സ്കൂൾ ജീവിതത്തിന്റെ 14 വർഷവും, എല്ലാ ദിവസവും ‘ഇന്ത്യാക്കാർ എല്ലാവരും എന്റെ സഹോദരീസഹോദരന്മാരാണെന്നും, ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, അതിന്റെ സമ്പന്നവും വൈവിധ്യമാർന്നതുമായ പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു’ എന്ന് പറഞ്ഞുപഠിച്ച ആളാണ് ഞാൻ. കുട്ടികളെന്ന നിലയിൽ സ്വത്വം, ജാതി, മതം എന്നതിന്റെ പേരിൽ ഞങ്ങൾ ഒരിക്കലും പരസ്പരം ഭിന്നിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ എപ്പോഴും സംസാരിക്കുന്നത് വളരെ നിഷ്പക്ഷമായിക്കൊണ്ടായിരിക്കും.” സായി പല്ലവി പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകൾക്കും ഹിന്ദുക്കൾക്കും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായി ആരോപിച് ആർ എസ്സ് എസ്സ് പ്രവർത്തകൻ അഖിൽ, സായി പല്ലവിക്കെതിരെ പരാതി നൽകിയിരുന്നു.
മൃഗസ്‌നേഹികളെ തീവ്രവാദികളുമായി താരതമ്യപ്പെടുത്തിയ സായിയുടെ പരാമർശം അവരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും വലതുപക്ഷ പ്രവർത്തകൻ ആരോപിച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞതായി ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട് ചെയ്തിരുന്നു.
1990-കളിൽ തെലങ്കാനയിലുണ്ടായിരുന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ “വിരാട പർവ്വം” പ്രമോഷനിടയാണ് സായി പല്ലവി ആൾകൂട്ടകൊലപാതങ്ങൾക്കെതിരെ നിലപാടറിയിച്ചത്.
“പശു സംരക്ഷകർ മുസ്ലീങ്ങളെ തല്ലിക്കൊന്നതിനെ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തോട് സായ് താരതമ്യം ചെയ്തു. കശ്മീരി പണ്ഡിറ്റുകൾ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കാശ്മീർ ഫയലുകൾ കാണിച്ചുതന്നു. ഇത് മതസംഘർഷമായാണ് കാണുന്നതെങ്കിൽ, പശുക്കളെ കയറ്റി വാഹനം ഓടിക്കുമ്പോൾ ഒരു മുസ്ലീം ആക്രമിക്കപ്പെടുകയും ആളുകൾ ജയ് ശ്രീറാം എന്ന് വിളിക്കുകയും ചെയ്ത ഒരു സംഭവമുണ്ട്. അന്നുണ്ടായതും ഇപ്പോൾ നടക്കുന്നതും തമ്മിൽ എവിടെയാണ് വ്യത്യാസം?” സായി പല്ലവി ചോദിച്ചു.