അസമിൽ ‘ശൈശവ വിവാഹം ഇല്ലാതാക്കാൻ’ എന്ന പേരിൽ ബി.ജെ.പി സർക്കാർ നടത്തിയ കൂട്ട അറസ്റ്റിൽ മൂവായിരത്തിലേറെ മുസ്‌ലീം ചെറുപ്പക്കാരായിരുന്നു തടവിലാക്കപ്പെട്ടത്. ഇതേ തുടർന്ന് അറസ്റ്റ് ഭയന്ന് ആശുപത്രിയിൽ പോകാൻ മടിച്ച് 16 കാരിയായ മുസ്‌ലീം യുവതി പ്രസവാനന്തരം രക്തം വാർന്ന് മരിച്ച വാർത്തയും വന്നിരുന്നു. ആശാ പ്രവർത്തകരും ഗ്രാമപഞ്ചായത്ത് തലവന്മാരും രഹസ്യമായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസമിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിനാൽ ഗർഭകാലത്ത് ലഭിച്ചിരുന്ന ആരോഗ്യ പരിരക്ഷയും സൗകര്യവും വരെ വേണ്ടെന്ന് വെക്കാൻ അസമിലെ സ്ത്രീകൾ നിർബന്ധിതരായി.
2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിന്റെ 16-ാം വകുപ്പ് പ്രകാരം, 2023 ജനുവരിയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ സർക്കാർ ശൈശവ വിവാഹ നിരോധന ഓഫീസർമാരായി നിയമിച്ചു. അസമിലെ ധുബ്രി, ബാർപേട്ട എന്നീ ജില്ലകളിൽ നിന്ന് ശേഖരിച്ച, ഏകദേശം ഇരുപതിനായിരം പെൺകുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള സൂചകങ്ങളടങ്ങുന്ന വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന രേഖകൾ, ‘അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (APCR) പുറത്തുകൊണ്ടുവന്നു.
ദേശീയ കുടുംബാരോഗ്യ സർവേയ്‌ക്കോ (NFHS), സർക്കാർ ക്ഷേമ പദ്ധതികൾക്കോ വേണ്ടി ശേഖരിച്ചതായിരുന്നു ഈ വിവരങ്ങൾ. NFHS റിപ്പോർട്ട് അനുസരിച്ച്, അസമിലെ 32% സ്ത്രീകളും പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്നുണ്ട്. ഇത് ദേശീയ ശരാശരിയായ 23 ശതമാനത്തേക്കാൾ കൂടുതലാണ്. ഈ റിപ്പോർട്ടിനെ തുടർന്നാണ് 2023 ജനുവരി 23 ന് ശൈശവ വിവാഹങ്ങൾ തടയാൻ അസം സർക്കാർ തീരുമാനമെടുക്കുന്നത്.
ഫെബ്രുവരി 3 ന് ആരംഭിച്ച അറസ്റ്റ് നടപടിയിൽ 4,200 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്യപ്പെട്ടത്. പ്രതികളാക്കപ്പെട്ട 6707 പേരിൽ ഭൂരിഭാഗവും ബംഗാളി മുസ്‌ലീംകളും ആദിവാസികളും ഉൾപ്പെടെ സംസ്ഥാനത്തെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു. അറസ്റ്റിലായ മൂവായിരത്തിലധികം പേരിൽ 93 സ്ത്രീകളും ഉൾപ്പെടുന്നു. പ്രധാനമായും രണ്ട് വകുപ്പുകൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. – ബാല വിവാഹ നിരോധന നിയമം (2006), കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്ന നിയമം (പോക്സോ).
14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്മാർക്കെതിരെ പോക്സോ ചുമത്തിയും, 14 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്നവർക്കെതിരെ ബാല വിവാഹ നിരോധന നിയമം (2006) ചുമത്തിയുമാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ, ഈ അറസ്റ്റുകൾ സുപ്രീം കോടതി മാർഗനിർദേശങ്ങളുടെ വ്യക്തമായ ലംഘനവും, ജനാധിപത്യവിരുദ്ധവും നീതിരഹിതവുമാണെന്ന് APCR പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അസമിലെ വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ, 2023 ഫെബ്രുവരി 19 ന് എ.പി.സി.ആർ പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ പരിശോധിക്കുന്നു:
1 . ദുബ്രി, ബാർപേട്ട, മൊസുലി തുടങ്ങിയ ജില്ലകളിലെ പ്രദേശവാസികൾ പറഞ്ഞതനുസരിച്ച്, ഡി കെ ബസു വേഴ്സസ് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ (1997), എ.ഐ.ആർ.എസ്.സി 610, അർണേഷ് കുമാർ വേഴ്സസ് സ്റ്റേറ്റ് ഓഫ് ബിഹാർ (2014) എന്നിവയിലെ സുപ്രീം കോടതി മാർഗനിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമാണ് അസം പോലീസ് നടത്തിയ അറസ്റ്റും നടപടിക്രമങ്ങളും.
കൂടാതെ, അറസ്റ്റിനിടെ വിവാഹം, മെഡിക്കൽ, ഐഡന്റിഫിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പോലീസ് പിടിച്ചെടുക്കുകയും, വെള്ള പേപ്പറിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തു. വ്യക്തികൾക്കെതിരെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ അറസ്റ്റ് തടയുന്നതിനായി സുപ്രീം കോടതി വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. അറസ്റ്റിനുള്ള കാരണം പോലീസ് ഉദ്യോഗസ്ഥന് വ്യക്തമായി അറിഞ്ഞിരിക്കണമെന്നും അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയെ ഇത് ബോധ്യപ്പെടുത്തണമെന്നും ഡി.കെ ബസു വേഴ്സസ് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ (1997) കേസിൽ കോടതി പറഞ്ഞിരുന്നു. കുറ്റാരോപിതനെ അവന്റെ/അവളുടെ നിയമപരമായ പ്രാതിനിധ്യവകാശത്തെ കുറിച്ച് അറിയിക്കാനും ഇത് പോലീസിനെ ബാധ്യസ്ഥമാക്കുന്നു.
2 . ശൈശവ വിവാഹത്തിനെതിരായ സർക്കാർ നടപടി പ്രധാനമായും ബാധിക്കുന്നത് ഗർഭിണികളായ സ്ത്രീകളെയാണ്. തങ്ങളുടെ ഭർത്താക്കന്മാരെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുമെന്ന ആശങ്ക അവരെ നിരന്തരം അലട്ടുന്നു. കൂടാതെ ആശാ പ്രവർത്തകർ ജില്ല തിരിച്ചുള്ള ഗർഭിണികളുടെ വിവരങ്ങൾ പൊലീസിന് ചോർത്തി കൊടുത്തു എന്നതിനാൽ പ്രസവ തീയതി അടുത്തെത്തിയിട്ടും ആശാ പ്രവർത്തകരെ സമീപിക്കാൻ സ്ത്രീകൾ മടിക്കുകയാണ്. കുടുംബത്തിലെ ഏക ആശ്രയമായ പുരുഷൻ ജയിലിൽ കഴിയുന്ന സ്ത്രീകൾക്ക്, അവരുടെ കുട്ടികളെ പരിപാലിക്കുന്നതും ഗർഭസ്ഥ ശിശുക്കൾക്ക് പോഷകാഹാരം നൽകുന്നതും ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു.
ശൈശവ വിവാഹം രാജ്യത്തെ പിന്നോട്ട് വലിക്കുന്ന, പെൺകുട്ടികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന, പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. ഇന്ത്യയിലെ വിവിധ മത വിഭാഗങ്ങൾക്കിടയിൽ ഇത് നിലനിൽക്കുന്നുമുണ്ട്. എന്നാൽ പെൺകുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെയും ശരിയായ ബോധവത്കരണത്തിലൂടെയും പ്രതിരോധിക്കേണ്ട ഒരു സാമൂഹ്യ വിപത്തിനെ, രാജ്യത്തെ മുസ്‌ലീംകളെ വേട്ടയാടാനുള്ള ഉപകരണമാക്കുകയാണ് ബി ജെ പി സർക്കാർ. മുസ്‌ലീംകൾക്കെതിരെ അസമിൽ നടക്കുന്ന, കുടിയൊഴിപ്പിക്കലുകളുടെയും, വിദ്വേഷ അക്രമണങ്ങളുടെയും തുടർച്ചയായി മാത്രമേ ഈ അറസ്റ്റുകളെ കാണാൻ സാധിക്കൂ.