പശ്ചാത്തലം: ലെസ്റ്ററിൽ ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം 2022 ഓഗസ്റ്റ് 28ലെ ഇന്ത്യ- പാക് ഏഷ്യ കപ് ക്രിക്കറ്റ് മാച്ചിനെ തുടര്‍ന്നുള്ള വാര്‍ത്താ പ്രചരണങ്ങളാണ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മെയ് മുതല്‍ ഓഗസ്റ്റ് വരെയുണ്ടായ സംഘടിതമായ നീക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് ബി.ബി.സി അന്വേഷണം വെളിപ്പെടുത്തുന്നു.
ലെസ്റ്റര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റോബ് നിക്സണ്‍ ബി.ബി.സിയോട് പറഞ്ഞത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനായി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ്. ഓണ്‍ലെെന്‍ വഴിയുണ്ടായ വ്യാജ പ്രചരണങ്ങളൊഴികെ ഇങ്ങനെ പ്രശ്നമുണ്ടാകാന്‍ മറ്റു പ്രാദേശിക കാരണങ്ങളൊന്നും ഇല്ല എന്നാണ് മേയര്‍ പീറ്റര്‍ സോള്‍സ്ബി പറഞ്ഞത്. അറസ്റ്റിലായവരില്‍ ഒരാള്‍ സാമൂഹ്യമാധ്യമങ്ങളാല്‍ സ്വാധീനിക്കപ്പെട്ടുവെന്ന് സമ്മതിച്ചിട്ടുമുണ്ട്.
പ്രചരിപ്പിക്കപ്പെട്ട വ്യാജവാര്‍ത്തകള്‍
ക്രിക്കറ്റ് മാച്ചിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കും സെപ്തംബര്‍ 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്ത പ്രചരിക്കപ്പെട്ടതിനുമൊപ്പം വിദ്വേഷം നിറഞ്ഞ പതിനായിരക്കണക്കിന് ട്വീറ്റുകള്‍ ഉണ്ടായി. ലെസ്റ്ററില്‍ കലാപാവസ്ഥ ശക്തമായി നിന്ന സെപ്തംബര്‍ 19ന് 150,000 ട്വീറ്റുകൾ ഉണ്ടായിരുന്നു. ഓഗസ്റ്റ് 5ന് 1,00,000 ട്വീറ്റുകളും സെപ്തംബര്‍ 17-19 വരെയുള്ള ദിവസങ്ങളില്‍ 150,000 ട്വീറ്റുകളും ഉണ്ടായി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്രയും ട്വീറ്റുകള്‍. സെപ്തംബര്‍ 15ന് ഇതില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് ലെസ്റ്റര്‍ സിറ്റി പൊലീസ് പറഞ്ഞു.
‘പാകിസ്ഥാന്‍ മൂര്‍ദ്ദാബാദ്’ മുദ്രാവാക്യം വിളിച്ച് മാര്‍ച്ച് ചെയ്യുന്ന ഒരു കൂട്ടം യുവാക്കളുടെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടു. ഒരു കൂട്ടം ഹിന്ദുത്വവാദികള്‍ ഒരു മുസ്‌ലീം യുവാവിന് ചുറ്റും നിന്ന് അയാളെ മതപരമായി അധിക്ഷേപിക്കുന്നു എന്ന രീതിയില്‍ ഒരു വീഡിയോയും പ്രചരിപ്പിക്കപ്പെട്ടു. പിന്നീട് അതൊരു സിഖ് യുവാവാണ് എന്ന വാദം പുറത്തുവന്നു. എന്നാല്‍ ഇതില്‍ വ്യക്തത വന്നിട്ടില്ല.
ഒരു ലണ്ടന്‍ ബസ് കമ്പനി അതിക്രമങ്ങൾക്കായി ഹിന്ദുത്വവാദികളെ എത്തിക്കാൻ ബസ് സർവീസ് നടത്തുന്നു, മുസ്ലിം ഭീകരവാദികൾ ഹിന്ദുക്കളുടെ വീടുകൾ കത്തിച്ചു എന്നും വാർത്തകൾ പ്രചരിക്കപ്പെട്ടു. ഇതിൽ വസ്തുതയില്ല എന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായി.
ബി.ബി.സിയുടെ നിഗമനങ്ങള്‍
നിരീക്ഷിച്ച 200,000 ട്വീറ്റുകളില്‍ പകുതിയും ഉണ്ടായത് ഇന്ത്യയില്‍നിന്ന്.#Leicester #HindusUnderAttack, #HindusUnderAttackinUS എന്നിവയാണ് ഈ ട്വീറ്റുകളില്‍ വ്യാപകമായി ഉപയോഗിച്ചിരിക്കുന്ന ഹാഷ് ടാഗുകള്‍. ഹാഷ് ടാഗുകള്‍ ഉപയോഗിച്ച അക്കൌണ്ടുകള്‍ നിരീക്ഷിച്ചപ്പോള്‍ അവയില്‍ പലതും പ്രൊഫെെല്‍ ചിത്രങ്ങള്‍ ഇല്ലാത്ത, ഒരു മാസം മുമ്പ് മാത്രം തുടങ്ങിയവയാണ്, ഒരു നറേറ്റീവ് സൃഷ്ടിക്കാന്‍ പ്രത്യേക ലക്ഷ്യത്തോടെ ഉണ്ടാക്കിയ അക്കൌണ്ടുകളാകാം ഇതെന്നതിന്‍റെ സൂചന.
ബി.ബി.സി പരിശോധിച്ച 30 യു.ആര്‍.എല്ലുകളില്‍ 11 എണ്ണം ഇന്ത്യന്‍ വെബ്സെെറ്റായ ഓപ് ഇന്ത്യയുടേതാണ്. നൂറും ആയിരവും ഫോളോവര്‍മാരുള്ള അക്കൌണ്ടുകളും ഓപ്ഇന്ത്യയുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്തു. ബ്രിട്ടീഷ് ഗവേഷക ഷാര്‍ലറ്റ് ലിറ്റില്‍വുഡ്, ലെസ്റ്ററില്‍നിന്നും ഹിന്ദു കുടുംബങ്ങള്‍ ഒഴിഞ്ഞുപോകുന്നു എന്ന് ജിബി ന്യൂസിനോടു പറഞ്ഞതായി ഓപ് ഇന്ത്യ ക്വോട്ട്ചെയ്ത ഒരു ലേഖനം 2,500 പേരാണ് ഷെയര്‍ ചെയ്തത്. ലെസ്റ്റര്‍ പൊലീസ് അങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് പ്രതികരിച്ചു.
സെപ്തംബര്‍ 17ന് മുന്നൂറോളം ഹിന്ദു യുവാക്കള്‍ ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ട് മുസ്‌ലീം ഭൂരിപക്ഷ പ്രദേശമായ ഗ്രീൻ ലെയ്ൻ റോഡിലൂടെ മാർച് ചെയ്തു. ഇതിനെ തുടര്‍ന്ന് ഹിന്ദു ക്ഷേത്രത്തിനടുത്തായി മുസ്‌ലിംകളുടെ പ്രതിഷേധ പ്രകടനവും ഉണ്ടാവുകയായിരുന്നുവെന്ന് ദ ന്യൂയോര്‍ക് ടെെംസ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നും തീവ്ര വലതുപക്ഷ ആശയങ്ങൾ യുകെയിലും വ്യാപിക്കുന്നു എന്ന തരത്തിലുള്ള ആശങ്കകൾക്ക് വ്യക്തമായ തെളിവുകൾ ഇതുവരെ ലഭ്യമല്ല എന്നാണ് ബിബിസിയുടെ റിപോര്‍ട്ടിങ്. മുമ്പൊരിക്കലും ഇല്ലാത്ത തരത്തിലുള്ള സംഘര്‍ഷാവസ്ഥയാണ് ഉണ്ടായതെന്ന് ലെസ്റ്റര്‍ ഷെയറില്‍ വര്‍ഷങ്ങളായി താമസിക്കുന്നവര്‍ പറയുന്നു.
ലഭ്യമായ കണക്കുകള്‍ പ്രകാരം ലെസ്റ്ററിലെ ആകെ ജനസംഖ്യയുടെ 28.9% ഏഷ്യൻ വംശജരാണ്. ഇതിൽ 80 ശതമാനവും ഇന്ത്യന്‍ വംശജരാണ്. ലെസ്റ്ററില്‍ 13% മുസ്ലിങ്ങളും 12.3% ഹിന്ദുക്കളും ആണുള്ളത്.
ലെസ്റ്റര്‍ ഈസ്റ്റ് എംപി ക്ലോഡിയ വെബ് ഈ കലാപശ്രമങ്ങളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ, ”ഭീകരവാദവും വലതുപക്ഷ പ്രത്യയശാസ്ത്രവും ഉപയോഗിച്ച് വളര്‍ന്നുവരുന്ന ശക്തികളെ നമുക്ക് ഇല്ലായ്മ ചെയ്യണം. ഇതിന്‍റെ കാരണം ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലെസ്റ്ററിന് പുറത്തേക്കും ഇത് വ്യാപിക്കും, അതിനുമുമ്പ് സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടണം. ഇത് വംശീയതയും ഫാഷിസവുമാണ്. പൊലീസിന്‍റെയും മറ്റ് ഏജന്‍സികളുടെയും പ്രതികരണം ആവശ്യമുള്ള ഒരു ദേശീയപ്രശ്നമാണിത്. ടിക് ടോക്, വാട്സാപ്, ട്വിറ്റര്‍ എന്നീ സാമൂഹ്യമാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ ഇടപെടേണ്ടതാണ്”, എംപി പറഞ്ഞു.
“അയല്‍ക്കാരെ ഭയക്കാനും വീടിന് പുറത്തേക്കിറങ്ങാന്‍ ഭയപ്പെടുത്തുന്നതുമായ സന്ദേശങ്ങള്‍ പലര്‍ക്കും ഇപ്പോഴും കിട്ടുന്നതായി അവരെന്നോട് പറയുന്നു. ഗൂഢാലോചനാ സിദ്ധാന്തങ്ങളും തെറ്റായ വിവരങ്ങളും അവരുടെ ആശയങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്, ശാരീരികമായ ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍, മത പതാകകള്‍ കത്തിക്കല്‍, ആരാധനാലയങ്ങള്‍ അശുദ്ധമാക്കല്‍, വംശീയമായ ദേശീയതാമുദ്രാവാക്യങ്ങള്‍ ഉയര്‍ത്തല്‍ ഇതെല്ലാം അംഗീകരിക്കാനാകാത്തതാണ്” ഹോം സെക്രട്ടറിക്ക് അയച്ച തുറന്ന കത്തില്‍ എം.പി സൂചിപ്പിച്ചു.
ഹിന്ദുക്കള്‍ക്ക് നേരെ മുസ്ലിങ്ങള്‍ നടത്തിയ ആക്രമണമാണ് ഇതെന്നു ചിത്രീകരിച്ചാണ് ഇന്ത്യയിലെ വലതുപക്ഷ മാധ്യമങ്ങള്‍ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ഓര്‍ഗനെെസര്‍. ഓര്‍ഗ്, ഓപ് ഇന്ത്യ എന്നീ ഓണ്‍ലെെന്‍ പോര്‍ട്ടലുകള്‍ ലെസ്റ്ററില്‍ ഹിന്ദുക്കള്‍ മുസ്ലിങ്ങളില്‍നിന്നും ആക്രമണം നേരിടുന്നു എന്ന് റിപോര്‍ട്ട് ചെയ്തു. നവരാത്രി, ദുര്‍ഗപൂജ ആഘോഷങ്ങള്‍ സ്വതന്ത്രമായി ആഘോഷിക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിയില്ല എന്നാണ് ഈ മാധ്യമങ്ങള്‍ പറയുന്നത്. “ലെസ്റ്ററിലെ ഇന്ത്യന്‍ സമൂഹത്തിനെതിരെ നടന്ന അതിക്രമങ്ങളും ഹിന്ദു മതത്തിന്റെ വിശുദ്ധ സ്ഥലങ്ങളിലേക്ക് നടന്ന കടന്നുകയറ്റങ്ങളും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇക്കാര്യത്തിലേക്ക് ഞങ്ങള്‍ യുകെയിലെ അധികാരികളുടെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്, പ്രശ്‌നബാധിതരായവര്‍ക്ക് അധികാരികള്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു’’. സെപ്തംബര്‍ 19ന് ലണ്ടനിലെ ഹൈകമ്മീഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഇന്ത്യന്‍ സമൂഹത്തിന് എതിരെ നടന്ന അതിക്രമങ്ങള്‍’ എന്ന് പ്രതിപാദിച്ചുകൊണ്ട്, ഹിന്ദു മതചിഹ്നങ്ങളെ പരാമര്‍ശിച്ചത് ശ്രദ്ധേയമാണ്.
ലെസ്റ്ററിലെ ഹിന്ദു, മുസ്ലിം സാമുദായിക നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച മതസാഹോദര്യ നിലപാടിനോട് സൗത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഹൈ കമ്മീഷന്‍ ഓഫ് ഇന്ത്യ ഓഫീസിന് പുറത്ത് സൗത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ് ഹിന്ദുത്വത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. “നമ്മളിന്നിവിടെ ചേര്‍ന്നു നില്‍ക്കുന്നത് സമാധാനത്തിന് വേണ്ടിയാണ്, നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വെള്ളക്കാരായ ഫാഷിസ്റ്റുകളുടെകൂടെ, ബിജെപിയെയോ ആര്‍.എസ്.എസിനെയോ അവരുടെ ആശയപ്രചാരകരോ നമുക്ക് വേണ്ട” സോളിഡാരിറ്റി ഗ്രൂപിനെ പ്രതിനിധീകരിച്ച് എഴുത്തുകാരി അമൃത് വില്‍സണ്‍ പറഞ്ഞു.
ലണ്ടന്‍ ഹൈ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പ്രസ്താവനയോട്, മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ സെക്രട്ടറി ജനറല്‍ സാറാ മുഹമ്മദ് പ്രതികരിച്ചു. ഹൈ കമ്മീഷണര്‍ വിക്രം കെ ദൊരൈസാമിക്ക് സാറാ മുഹമ്മദ് അയച്ച കത്തില്‍നിന്ന്, ‘’ലെസ്റ്റര്‍ മുസ്ലിങ്ങളും ഹിന്ദുക്കളും സിഖുകാരും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഡയസ്‌പോറയെ ഒരുപോലെ ഉള്‍ക്കൊള്ളുന്നുണ്ട്. ഒരിക്കല്‍ വ്യത്യസ്തതകളിലും ഐക്യത്തോടെ ഒന്നിച്ചുനിന്ന സമൂഹത്തെ ഭിന്നിപ്പിച്ച്, സാധാരണക്കാര്‍ ജീവനില്‍ ആശങ്കപ്പെടുന്ന സ്ഥലമാക്കി ഇവിടെ മാറ്റിയതാരാണ് എന്ന് നമ്മള്‍ ചോദിക്കണം. ഹിന്ദു ചിഹ്നങ്ങള്‍ക്ക് മേലുണ്ടായ അതിക്രമങ്ങളെ അപലപിക്കുമ്പോള്‍ത്തന്നെ ഹൈ കമ്മീഷന്‍ എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കേണ്ടതാണ്, തീവ്ര വലതുപക്ഷ, ഹിന്ദുത്വ മുദ്രാവാക്യങ്ങളുയര്‍ത്തി മുസ്ലിങ്ങളെയും സിഖുകാരെയും ലക്ഷ്യമിട്ട് ആക്രമിക്കുന്നതിനെയും അപലപിക്കണം” സാറാ മുഹമ്മദ് വ്യക്തമാക്കി.
ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും ലെസ്റ്ററിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ പറയുന്നത് ഇത് പെട്ടെന്നു പൊട്ടിപ്പുറപ്പെട്ട അതിക്രമമല്ല,
കഴിഞ്ഞ കുറച്ചുകാലമായി രൂപപ്പെട്ടുവന്നതാണെന്നാണ്. ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ സെന്‍റര്‍ ഫോര്‍ ഹെയ്റ്റ് സ്റ്റഡീസിലെ പ്രൊഫസര്‍ നെയ്ല്‍ ചക്രബര്‍ത്തി പറയുന്നു; ‘ഇന്ത്യയിലെ മതപരമായ സങ്കീര്‍ണതകള്‍ക്കും അതിദേശീയവും അക്രമോത്സുകവുമായ അവിടത്തെ ഗവണ്മെന്റിന്റെ പ്രവൃത്തികള്‍ക്കും ഇവിടത്തെ പ്രശ്നവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പറയാന്‍ ഞാന്‍ സംശയിക്കില്ല. ന്യൂനപക്ഷവിഭാഗങ്ങളെ ബി.ജെ.പി ഭീകരവല്‍ക്കരിക്കുന്ന അതേ രീതിയില്‍ ഇവിടെ മാറ്റങ്ങളുണ്ടാകാന്‍ മറ്റു കാരണങ്ങളില്ല” നെയ്ല്‍ ചക്രബര്‍ത്തി പറഞ്ഞു. 2014ന് ശേഷം ലെസ്റ്ററില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ പ്രകടമായതായി എസ്.ഓ.എ.എസ് യൂണിവേഴ്‌സിറ്റിയിലെ സിഖ് ആന്‍ഡ് പഞ്ചാബ് സ്റ്റഡീസ് പ്രൊഫസര്‍ ഗുര്‍ഹര്‍പാല്‍ സിങ് പറയുന്നു.