1991ലെ പ്ലേസസ് ഓഫ് വര്‍ഷിപ് നിയമം പൂര്‍ണമായി ലംഘിക്കുന്ന നടപടികളാണ് ഗ്യാന്‍ വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്നതെന്ന് അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി അമര്‍ ശരണ്‍ പറയുന്നു;
”പള്ളിയില്‍ നിന്ന് ചില ഹിന്ദു പുരാവസ്തുക്കള്‍ കണ്ടെത്തുക എന്നതാണ് സര്‍വേയിലൂടെ പരാതിക്കാരുടെ ലക്ഷ്യം. എന്നാല്‍, പ്രസ്തുത സ്ഥലം ഔറംഗസേബ് ഗ്യാന്‍ വാപി പള്ളി സ്ഥാപിക്കുന്നതിനായി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്ന് പരാതിയില്‍ തന്നെ പറയുന്നു. മുസ്ലീം സമുദായത്തിലെ അംഗങ്ങളും പള്ളിയും 1947 ഓഗസ്റ്റ് 15 ന് സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് ഇത് സ്ഥിരീകരിക്കുന്നു, അതിനാല്‍ ഇവിടെ പ്ലേസസ് ഓഫ് വര്‍ഷിപ് ആക്ട് ബാധകമാകും’.
‘വര്‍ഷത്തില്‍ ഒരു ദിവസം പള്ളിയില്‍ ഹിന്ദുക്കള്‍ക്ക് അവരുടെ ദേവതകളെ ആരാധിക്കാന്‍ അനുവാദമുണ്ടെന്നും അത് ചെയ്യാന്‍ തുടര്‍ച്ചയായ അനുമതി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്, ഇത് വ്യക്തമാക്കുന്നത് 1947 മുതല്‍ പള്ളി സമുഛയമോ, അതിന്റെ ഒരു ഭാഗമോ അവരുടെ അധീനതയിലായിരുന്നില്ല എന്നാണ്’- റിട്ടയേര്‍ഡ് ജസ്റ്റിസ് ശരണ്‍ പറയുന്നു.
‘1947 ഓഗസ്റ്റ് 15 ന് ശേഷം നിയമനടപടികള്‍ ഉപയോഗിച്ച് പള്ളിയെ ഒരു ഹിന്ദു ആരാധനാലയമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അല്ലെങ്കില്‍ അവര്‍ക്ക് അനുവാദം വാങ്ങാതെയോ, ഒരു സ്യൂട്ട് ഫയല്‍ ചെയ്യാതെയോ അവരുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താമായിരുന്നു’- ജസ്റ്റിസ് ശരണ്‍ കൂട്ടിച്ചേര്‍ത്തു.
‘പള്ളിയുടെ പടിഞ്ഞാറന്‍ മതിലിന് പുറത്തുള്ള ആ ഭാഗത്തിന് മസ്ജിദുമായി ബന്ധമില്ലെങ്കില്‍ പിന്നെ എന്തിനാണ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഹിന്ദു പ്രാര്‍ത്ഥനകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്?’ ജസ്റ്റിസ് ശരണ്‍ ചോദിക്കുന്നു.
പ്ലേസസ് ഓഫ് വര്‍ഷിപ് (പ്രത്യേക വ്യവസ്ഥകള്‍ നിയമം 1991) സെക്ഷന്‍ 3 പ്രകാരം, ഏതെങ്കിലും ഒരു ആരാധനാലയത്തെ 1947 ഓഗസ്റ്റ് 15-നുള്ള അതിന്റെ പദവിയില്‍ നിന്ന് പരിവര്‍ത്തനം ചെയ്യുകയോ, മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നത്
3 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
എന്നാല്‍, പ്ലേസസ് ഓഫ് വാര്‍ഷിപ് ആക്ട് പ്രകാരം മാത്രമല്ല പരിവര്‍ത്തനം പ്രശ്‌നമാകുന്നത്. 1958-ലെ ‘ഏന്‍ഷ്യന്റ് മോന്യുമെന്റ്‌സ് ആൻ്റ് ആര്‍ക്കിയോളജികള്‍ സയിറ്റ്‌സ് ആന്‍ഡ് റിമൈന്‍സ് ആക്ട്’ അനുസരിച്ചു, ‘ഈ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പരിപാലിക്കുന്ന ഒരു സംരക്ഷിത സ്മാരകം (ആരാധനാലയം) അതിന്റെ സ്വഭാവത്തിന് വിരുദ്ധമായ ഒരു ആവശ്യങ്ങള്‍ക്കും ഉപയോഗികാന്‍ പാടുള്ളതല്ല.’
ജസ്റ്റിസ് ശരണിന്റെ അഭിപ്രായം അനുസരിച്ച്; ‘ഹിന്ദു പ്രാര്‍ത്ഥനകള്‍ക്ക് ഒരു പള്ളിയോ അതിന്റെ ഭാഗമോ ഉപയോഗിക്കുന്നത് അടിസ്ഥാന സ്വഭാവത്തെ പരിവര്‍ത്തനം ചെയ്യുന്നതിന് തുല്യമാണ്, അത് ഒരു ആരാധനാലയം ‘അതിന്റെ സ്വഭാവത്തിന് വിരുദ്ധമായ ഏതെങ്കിലും ആവശ്യങ്ങള്‍ക്ക്’ ഉപയോഗിക്കുന്നതിന് തുല്യമാണ്.
ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ സര്‍വേയും വീഡിയോഗ്രാഫിയും അനുവദിക്കണമെന്ന വാരാണസി കോടതിയുടെ ഉത്തരവ് 1991ല്‍ സുപ്രീം കോടതി അംഗീകരിച്ച ‘പ്ലേസസ് ഓഫ് വര്‍ഷിപ് ആക്ട്’ ന്റെ നഗ്‌നമായ ലംഘനമാണെന്നാണെന്ന് ചൂണ്ടിക്കാണിച്ച് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ തലവനും നിയമജ്ഞനുമായ
അസദുദ്ദീന്‍ ഉവൈസിയും രംഗത്ത് വന്നിട്ടുണ്ട്.
“കോടതിയുടെ ഉത്തരവ് 1991 ലെ ആരാധനാലയ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്. ഇത് ബാബറി മസ്ജിദ് തര്‍ക്കത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് എതിരാണ്”
“പി.വി. നരസിംഹ റാവു സര്‍ക്കാര്‍ പാസാക്കിയ പ്ലേസസ് ഓഫ് വര്‍ഷിപ് ആക്റ്റ് രാമ ജന്മഭൂമിക്ക് മാത്രമാണ് ബാധകമല്ലാത്തത്. മറ്റെല്ലാ ആരാധനാലയങ്ങളും അതേ നിലയില്‍ തന്നെ നിലനിര്‍ത്തേണ്ടതുണ്ട്. ആരാധനാലയങ്ങളുടെ പരിവര്‍ത്തനം വലിയ സംഘര്‍ഷങ്ങളിലേക്ക് നയിക്കും.”, കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും ഇതേ അഭിപ്രായം പങ്കുവെക്കുന്നു,
എന്താണ് 1991ലെ ‘പ്ലേസസ് ഓഫ് വര്‍ഷിപ് ആക്ട്’?
‘പ്ലേസസ് ഓഫ് വര്‍ഷിപ് ആക്റ്റി’ൻ്റെ മൂന്നാം വകുപ്പ് ആരാധനാലയങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നത് തടയുന്നു. അതായത് ഈ നിയമം അനുസരിച്ച് ഒരു വ്യക്തിയുടേയോ, ഏതെങ്കിലും മതവിഭാഗത്തിന്റെയോ ആരാധനാലയത്തെ മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയമാക്കി ‘പരിവര്‍ത്തിപ്പിക്കാന്‍’ പാടുള്ളതല്ല.
‘പരിവര്‍ത്തനം’ എന്നത് ആക്ടിലെ സെക്ഷന്‍ 2(ബി) പ്രകാരം, ‘വ്യാകരണ വ്യതിയാനം ഉള്‍പ്പടെ, ഏത് സ്വഭാവത്തിലുള്ള മാറ്റവും ഉള്‍പ്പെടുന്നു.’
1947 ആഗസ്ത് 15-ന് നിലവിലുണ്ടായിരുന്ന ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം അന്നത്തെ അതേ നിലയില്‍ തന്നെ തുടരണമെന്ന് നിയമത്തിന്റെ
4-ാം വകുപ്പ് പ്രഖ്യാപിക്കുന്നു. അതായത് 1947 ഓഗസ്റ്റ് 15 ന് ഒരു കെട്ടിടം പള്ളിയായിരുന്നെങ്കില്‍, ഭാവിയില്‍ അത് ഒരു ക്ഷേത്രമാക്കി മാറ്റാനോ, തിരിച്ചോ കഴിയില്ല. നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം ബാബറി മസ്ജിദ് കേസില്‍ മാത്രമാണ് ഈ വ്യവസ്ഥകള്‍ പാലിക്കേണ്ടതില്ലാത്തത്.