ആഗോളതലത്തിൽ ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാനായി യു.എൻ ‘ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷനി’ലെ (ഒ.ഐ.സി) 60 അംഗ രാഷ്ട്രങ്ങൾ ചേർന്ന് മുന്നോട്ട് വെച്ച പ്രമേയം അംഗീകരിച്ചുകൊണ്ട്, മാർച്ച് 15 അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കുകയാണ് യു.എൻ. 2023 ജനുവരി 23ന്, മാധ്യമപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ അൽമിറ എൽഖവാബിനെ തങ്ങളുടെ ഇസ്‌ലാമോഫോബിയ വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രത്യേക പ്രതിനിധിയായി കാനഡ ഗവണ്മെന്റ് നിയമിച്ചിരുന്നു. മുസ്‌ലീംകളുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നവൽകൃത ആഖ്യാനങ്ങളെ തിരുത്തുക, വൈവിധ്യങ്ങളായ മുസ്‌ലിം കർതൃത്വങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, മുസ്‌ലീംകളുമായി ബന്ധപ്പെട്ട നിയമനിർമാണത്തിൽ ഗവണ്മെന്റിന് നിർദേശങ്ങൾ നൽകുക എന്നിങ്ങനെ ഇസ്‌ലാമോഫോബിയയെ ചെറുക്കാനുള്ള കാനഡയുടെ പോരാട്ടത്തെ മുന്നിൽ നിന്ന് നയിക്കുകയാണ് അൽമിറ. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ ഇസ്‌ലാമോഫോബിയ വിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനായി യു.എൻ മുന്നോട്ടുവന്നിരിക്കുന്നത്.
തീവ്രവാദവും, ഭീകരവാദവും; ഏതെങ്കിലും മതം, ദേശീയത, നാഗരികത, വംശീയ വിഭാഗങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തരുതെന്ന് 2022 മാർച്ച് 15 ന് യു.എന്നിൽ അവതരിപ്പിച്ച പ്രമേയത്തിൽ ഊന്നിപ്പറയുന്നു. മനുഷ്യാവകാശങ്ങളെ മുൻനിർത്തി, മതങ്ങളുടെയും വിശ്വാസങ്ങളുടെയും വൈവിധ്യത്തെ അടിസ്ഥാനമാക്കി, സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ആഗോള സംവാദങ്ങൾക്ക് പ്രമേയം ആഹ്വാനം ചെയ്‌തു.
മുസ്‌ലീംകളോടുള്ള വിവേചനവും പ്രത്യക്ഷമായ വിദ്വേഷവും ‘പകർച്ചവ്യാധി പോലെ’ ഉയരുന്നതായി മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എന്നിൻ്റെ പ്രത്യേക റിപ്പോർട്ട് കണ്ടെത്തിയിരുന്നു. തങ്ങൾ ന്യൂനപക്ഷമായിരിക്കുന്ന പ്രദേശങ്ങളിൽ, വിഭവങ്ങളുടെ ലഭ്യതയിലും, തൊഴിൽ കണ്ടെത്തുന്നതിലും, വിദ്യാഭ്യാസത്തിലും മുസ്‌ലിംകൾ വിവേചനം അനുഭവിക്കേണ്ടി വരുന്നുണ്ട്. മുസ്‌ലീംകൾ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന വിദ്വേഷ ധാരണകൾ കാരണം അവർക്ക് പൗരത്വമോ, നിയമപരമായ കുടിയേറ്റ പദവിയോ നിഷേധിക്കപ്പെടുന്നു. മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങൾക്കും പലതരം വിവേചനങ്ങൾക്കും ഇസ്‌ലാമോഫോബിയ കാരണമാകുന്നുണ്ട്.
അന്താരാഷ്ട്ര തലത്തിൽ വിവിധ മുസ്‌ലിം സംഘടനകളും , ആക്റ്റിവിസ്റ്റുകളും, മറ്റ് മനുഷ്യാവകാശ സംഘടനകളും നിരന്തരമായി നടത്തിയിട്ടുള്ള ഇടപെടലുകളുടെ ഫലമായാണ് ഇസ്‌ലാമോഫോബിയ ഇപ്പോൾ ആഗോളതലത്തില്‍ ഒരു വിദ്വേഷ കുറ്റകൃത്യമായി അംഗീകരിക്കപ്പെട്ടത്. ആഗോളതലത്തിൽ ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാൻ യു.എൻ ഒരുങ്ങുമ്പോഴും, മുസ്‌ലീംകൾ വിവേചനം അനുഭവിക്കുന്ന പല രാജ്യങ്ങൾ മുസ്‌ലിം വിരുദ്ധതക്കെതിരെ നിയമ നിർമ്മാണം നടത്താൻ മടിക്കുകയാണ്.
“വംശീയ-ദേശീയത, നിയോ-നാസിസം, വിദ്വേഷ പ്രസംഗം എന്നിങ്ങനെ മുസ്‌ലീംകൾ, ജൂതർ, ന്യൂനപക്ഷ ക്രിസ്ത്യൻ സമൂഹങ്ങൾ തുടങ്ങി സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള വിവേചന പ്രവണതകൾ ഉയിർത്തെഴുന്നേൽക്കുന്നതിന്റെ ഭാഗമാണ് മുസ്‌ലീം വിരുദ്ധത. വിശുദ്ധ ഖുർആൻ നമ്മെ ഓർമ്മിപ്പിക്കുന്നത് പോലെ; പരസ്പരം വേർതിരിച്ചറിയുവാൻ വേണ്ടിയാണ് രാഷ്ട്രങ്ങളും ഗോത്രങ്ങളും സൃഷ്ടിക്കപ്പെട്ടത്. വൈവിധ്യം ഒരു സമ്പത്താണ്, ഭീഷണിയല്ല”, ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ആദ്യ അന്താരാഷ്ട്ര ദിനം അടയാളപ്പെടുത്തിക്കൊണ്ട് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.