വഖഫ് ബോർഡിലെ ഉദ്യോഗസ്ഥരുടെ ശമ്പളം പൂർണ്ണമായും വഖഫ് സ്വത്തിൽ നിന്നാണ് നൽകുന്നത് എന്നിരിക്കെ, വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് എന്തടിസ്ഥാനത്തിലാണ്? സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കിന് തസ്തികകളിലേക്കുള്ള നിയമനം പി.എസ്.എസി വഴി നടത്താതിരിക്കുകയും, സർക്കാർ ശമ്പളം നൽകാത്ത വഖഫ് ബോർഡ് നിയമനങ്ങൾ, പി.എസ്.സിക്ക് വിടണം എന്ന തീരുമാനമെടുക്കുകയും ചെയ്ത വൈരുദ്ധ്യത്തിന് എന്ത് വിശേഷണമാണ് നൽകേണ്ടത്!?
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൻ്റെ കീഴിലുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച ബില്ല് കേരള ഗവൺമെൻ്റ് പാസ്സാക്കിയിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളിൽ നിന്നും, മുസ്ലിം സംഘടനകളിൽ നിന്നുമുള്ള എതിർപ്പ് നിലനിൽക്കെയാണ് അസംബ്ലി ഈ ബില്ല് പാസാക്കിയത്. വഖഫ് റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിലവിൽ വഖഫ് ബോർഡ് നിയമനങ്ങൾ നടത്തി വരുന്നത്.ഈ നിയമനങ്ങളിൽ ക്രമക്കേടുണ്ട് എന്ന് വാദിച്ചുകൊണ്ടാണ് വഖഫ് ബോർഡ് നിയമനങ്ങളിലെ അഴിച്ചുപണിക്ക് സർക്കാർ ശ്രമിക്കുന്നത്. 2017 ഫെബ്രുവരിയിലായിരുന്നു ഗവൺമെൻ്റ് ആദ്യമായി ഈ തീരുമാനം അറിയിച്ചത്.എന്നാൽ അതിനു മുൻപ് തന്നെ ദേവസ്വം ബോർഡിന് കീഴിലുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിടും എന്ന് ഗവൺമെൻ്റ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനു വഴങ്ങി സർക്കാർ ആ തീരുമാനം മാറ്റുകയും ദേവസ്വം നിയമനങ്ങൾക്കായി ഒരു റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുകയും ചെയ്തു. അതേ സമയം വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടണം എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ. എന്നാൽ, ആയിരത്തിലേറെ നിയമനങ്ങൾ നടക്കുന്ന ദേവസ്വം ബോർഡ് പോലെയല്ല, വളരെ കുറച്ചു മാത്രം നിയമനങ്ങളുള്ള വഖഫ് ബോർഡിന് വേണ്ടി അത്തരത്തിൽ ഒരു റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുക സാധ്യമല്ല എന്ന വിചിത്രമായ വാദമാണ് വകുപ്പ് മന്ത്രി ഇതിനു വിശദീകരണമായി മുന്നോട്ടുവെച്ചത്. ഈ നിലപാടിലെ അനീതിയും വിവേചനവും വളരെ വ്യക്തമാണ്.
1960 ലാണ് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് രൂപം കൊള്ളുന്നത്.1995ലെ വഖഫ് ആക്ടിൽ, ‘ഒരു ഇസ്ലാം മതവിശ്വാസി വിശ്വാസപ്രചോദിതനായി മതത്തിന്റെ മാർഗത്തിൽ വിട്ട് നൽകുന്ന ദാനധർമങ്ങൾ’ എന്നാണ് വഖഫിന് നൽകിയ നിർവചനം.വഖഫ് സ്വത്തിന്റെയും അതുപയോഗിച്ച് നടത്തുന്ന ഇസ്ലാമിക വിശ്വാസത്തിൽ അധിഷ്ടിധമായ പ്രവർത്തനങ്ങളുടെയും വഖഫ് ഭൂമിയുടെയും സ്ഥാപനങ്ങളുടെയും മേൽനോട്ടവും നടത്തിപ്പുമാണ് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് നിർവഹിക്കുന്നത്.അതുകൂടാതെ വഖഫ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾ പാലിക്കപെടുന്നു എന്നും വഖഫ് സ്വത്തും മറ്റും ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടുന്നു എന്നും ഉറപ്പ് വരുത്തുക, ക്രമക്കേടുകൾ സംഭവിക്കുമ്പോൾ ഇടപെടുക എന്നിവയാണ് ബോർഡിൻ്റെ മറ്റു പ്രധാന ഉത്തരവാദിത്തങ്ങൾ.
വഖഫ് ബോർഡ് ഒരു statutory ബോഡിയാണ്.വഖഫ് ആക്ട് പ്രകാരം എല്ലാ തസ്തികയിലേക്കുള്ള നിയമനങ്ങളും കേരള സ്റ്റേറ്റ് വഖഫ് ബോർഡിൻ്റെ കീഴിലാണ് നടക്കേണ്ടത്.നിലവിൽ എംബ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് വഴിയാണ് ഈ നിയമനങ്ങൾ നടക്കുന്നത്.വഖഫ് ബോർഡിൽ ആകെയുള്ളത് 125 തസ്തികകളാണ്.ഇതിലെ ഓരോ തസ്തികയിലും 12 അപേക്ഷകർ വരെ ഉണ്ടാകാം.എഴുത്തു പരീക്ഷ, ഇന്റർവ്യൂ, സീനിയോറിറ്റി എന്നിവ പരിഗണിച്ചാണ് ഈ നിയമനങ്ങൾ നടക്കുന്നത്. കഴിഞ്ഞ നിയമനങ്ങൾ ഒന്നും തന്നെ വഖഫ് റെഗുലേഷൻ ആക്ടിന് വിരുദ്ധമായി നടന്നിട്ടില്ല എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് വഖഫ് ആക്ടിന്റെ ലംഘനമാണ് എന്നും ചൂണ്ടികാണിക്കപ്പെടുന്നു.
നിയമനങ്ങൾ പി.എസ്.സി വഴി ആകുന്നതോടെ വഖഫ് ബോർഡ് നിയമനത്തിൽ പാലിക്കേണ്ടുന്ന മതപരമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടില്ല എന്നതാണ് ഈ നടപടി ഉയർത്തുന്ന വലിയൊരു വെല്ലുവിളി.മതനിരാസം സ്വീകരിച്ച മുസ്ലിം നാമധാരിയോ, മറ്റൊരു മത വിശ്വാസിയോ പി.എസ്.സി വഴി എളുപ്പത്തിൽ വഖഫ് ബോർഡിൽ നിയമിക്കപെടാം. പി.എസ്.സിയുടെ നിയമനങ്ങളിൽ മതം ഒരു മാനദണ്ഡമല്ല.അതിനാൽ തന്നെ, സർക്കാർ ഈ വിഷയത്തിൽ നൽകുന്ന ഉറപ്പുകൾക്ക് കോടതിയിലെത്തുന്നത് വരെയേ ആയുസ്സുള്ളൂ എന്നത് അടിവരയിടേണ്ടതാണ്. വഖഫ് ബോർഡിലെ ഉദ്യോഗസ്ഥരുടെ ശമ്പളം പൂർണ്ണമായും വഖഫ് സ്വത്തിൽ നിന്നാണ് നൽകുന്നത്. എന്നിരിക്കെ,വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് എന്തടിസ്ഥാനത്തിലാണ്? സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കിന് തസ്തികകളിലേക്കുള്ള നിയമനം പി.എസ്.എസി വഴി നടത്താതിരിക്കുകയും,സർക്കാർ ശമ്പളം നൽകാത്ത വഖഫ് ബോർഡ് നിയമനങ്ങൾ,പി.എസ്.സിക്ക് വിടണം എന്ന് തീരുമാനമെടുക്കുകയും ചെയ്ത വൈരുദ്ധ്യത്തിന് എന്ത് വിശേഷണമാണ് നൽകേണ്ടത്!?
ഇന്ത്യയിൽ ആകെ മുപ്പത് സംസ്ഥാന വഖഫ് ബോർഡുകളാണ് ഉള്ളത്. ഇവയെല്ലാം വഖഫ് ആക്ട് പ്രകാരമാണ് നിയമനങ്ങൾ നടത്തി വരുന്നത്. എന്നിരിക്കെ,ഒരു പ്രത്യേക സാഹചര്യവും പറയാനില്ലാതെയാണ് നിയമങ്ങൾ പി.എസ്.സിക്ക് വിടണം എന്ന് കേരള സർക്കാർ വാശി പിടിക്കുന്നത്. ബി.ജെ.പിയുടെ നേത്യത്വത്തിലുള്ള കേന്ദ്ര ഗവൺമെൻ്റിനും സംസ്ഥാന ഗവൺമെൻ്റുകൾക്കും മുസ്ലിം വിരുദ്ധ ഇടപെടലുകൾക്ക് പുതിയ വാതിലുകൾ തുറന്നുകൊടുക്കുകയല്ലേ ഇതിലൂടെ ചെയ്യുന്നത്! ഈ തീരുമാനത്തിനു പിന്നിൽ എന്തെല്ലാം അജണ്ടകളുണ്ട് എന്നതും പരിശോധിക്കേണ്ടതാണ്.
വഖഫ് ബോർഡും ദേവസ്വം ബോർഡും അതത് മതവിഭാഗങ്ങളുടെ വിശ്വാസ സംബന്ധമായ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഏൽപ്പിക്കപ്പെട്ട നോൺ കോൺസ്റ്റിറ്റ്യൂഷനൽ ബോഡികൾ ആണ്. അതുകൊണ്ട് തന്നെ കൃത്യമായ മത വിശ്വാസ മാനദണ്ഡങ്ങൾ ആധാരമാക്കിയല്ലാതെ നിയമനങ്ങൾ പാടുള്ളതല്ല. ദേവസ്വം ബോർഡിലെ നിയമനങ്ങൾ കൃത്യമായി റിക്രൂട്ട്മെന്റ് ബോഡി വഴി നടക്കുമ്പോൾ, വഖഫ് ബോർഡ് നിയമനങ്ങളിൽ വളരെ എളുപ്പത്തിൽ ഒരു അട്ടിമറി ഈ ഭേദഗതി മൂലം സംഭവിക്കാം.നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിലൂടെ മതപരമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെ പോകുകയും അതിലൂടെ വലിയ രീതിയിൽ അവകാശ ലംഘനങ്ങൾക്ക് വഴി തുറക്കുകയുമാണ് ചെയ്യുക. ഇക്കാര്യത്തിൽ സർക്കാർ നൽകുന്ന ഉറപ്പുകൾ വളരെ ബാലിശമായതും നിയമപരമായി നിലനിൽക്കാത്തതും ആണ്. സർക്കാർ സർവീസിലെ വിവിധ സംവരണങ്ങൾ അട്ടിമറിച്ചത് ഉൾപ്പെടെ മുസ്ലിം സമൂഹം നേരിടുന്ന തുടർച്ചയായ അവകാശ നിഷേധങ്ങൾക്കും വിവേചനങ്ങൾക്കും പുതിയൊരു അധ്യായം കൂടി തുറക്കുകയാണ് വഖഫ് ബോർഡ് നിയമനങ്ങൾ സംബന്ധിച്ച സർക്കാർ തീരുമാനം.