ബി.ജെ.പിയെ പരാജയപ്പെടുത്തി, കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ പ്രതീക്ഷിച്ചിരുന്നില്ലാത്ത ഇടത്താണ് സുനിൽ കനഗോലു എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ വൈദഗ്ധ്യം വ്യക്തമാകുന്നത്. മുൻകാല തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ബി.ജെ പിയുടെ വർഗീയ പ്രചാരണത്തെ മറികടക്കുന്ന പുതിയ പ്രചാരണ തന്ത്രങ്ങൾ ഒന്നും തന്നെ കോൺഗ്രസിന് ഉണ്ടായിരുന്നില്ല. മാത്രമല്ല, സാധാരണഗതിയിൽ ബി.ജെ.പി പ്രയോഗിക്കാറുള്ള വർഗീയ പ്രചാരണങ്ങൾ മുൻ തെരഞ്ഞെടുപ്പുകളിൽ അവർക്ക് ഗുണം ചെയ്തതും ബി.ജെ.പിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു.
അവിടെയാണ് ബി.ജെ.പിയെ മറികടക്കാൻ എന്തുതരം തന്ത്രമാണ് ഉപയോഗിക്കേണ്ടത് എന്നിടത്ത് സുനിൽ കനഗോലു എന്ന സൂത്രധാരന്റെ വിജയിക്കുന്നത്.
ആരാണ് സുനിൽ കനഗോലു?
2014 ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായിരുന്നു പ്രശാന്ത് കിഷോറിന്റേത്. പ്രശാന്ത് കിഷോർ എന്ന പേരിലൂടെയാണ് തെരെഞ്ഞെടുപ്പ് വിജയങ്ങളിലെ പ്രൊഫഷണൽ രീതിശാസ്ത്രത്തെ കുറിച്ച് നമ്മൾ കേട്ടു തുടങ്ങുന്നതും. ബി.ജെ.പിക്ക് വലിയ സാധ്യത ഇല്ലാതിരുന്ന തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ അധികാരത്തിൽ എത്തിച്ചതിൽ പ്രധാന പങ്കുവഹിച്ച ആളായിരുന്നു പ്രശാന്ത് കിഷോർ. ഇന്ന് അതേ പ്രൊഫഷണൽ തന്ത്രങ്ങളുമായി കർണാടകയിൽ കോൺഗ്രസ് അധികാരം നേടിയപ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിച്ചത് അന്ന് പ്രശാന്ത് കിഷോറിന്റെ വലംകൈ ആയിരുന്ന സുനിൽ കനഗോലു ആണ്.
2012 മുതലാണ് തെരെഞ്ഞെടുപ്പ് തന്ത്രജ്ഞനായി രംഗത്ത് വരുന്നത്. പ്രശാന്ത് കിഷോറിന്റെ കൂടെ ബി.ജെ.പിയെ വിജയിപ്പിച്ച തെരഞ്ഞെടുപ്പുകളിൽ കനഗോലുവും ഭാഗമായിരുന്നു.
പ്രശാന്ത് കിഷോറുമായി പിരിഞ്ഞ ശേഷം ‘മൈൻഡ് ഷെയർ’ എന്ന കമ്പനി ആരംഭിച്ചു. 2016ൽ തമിഴ്നാട്ടിൽ എം.കെ സ്റ്റാലിന് വേണ്ടിയാണ് ആദ്യമായി പ്രവർത്തിച്ചത്. 2018ൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക തുടങ്ങിയ തെരഞ്ഞെടുപ്പുകളിൽ അമിത് ഷായുടെ ആവശ്യത്തെ തുടർന്ന് ആസൂത്രണ ചുമതല ഏറ്റെടുത്തു. 2019 ൽ വീണ്ടും തമിഴ്നാട്ടിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ.ക്ക് വേണ്ടി രംഗത്ത് വന്നു. 2021ൽ ഡി.എം.കെ പ്രശാന്ത് കിഷോറിനെ പകരം കൊണ്ടു വന്നതിനെ തുടർന്ന് ഡി.എം.കെയുമായി പിരിഞ്ഞ സുനിൽ ആ തെരെഞ്ഞെടുപ്പിൽ അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് വേണ്ടി പ്രവർത്തിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന് കർണാടക തെരെഞ്ഞെടുപ്പ് ചുമതല മൈൻഡ് ഷെയറിനെ ഏൽപ്പിക്കുന്നത്.
കോൺഗ്രസിന്റെ ‘മിഷൻ 2024’ എന്ന ബൃഹത്ത് പദ്ധതിയുടെയും പ്രധാന ആസൂത്രകൻ സുനിൽ തന്നെയായിരുന്നു.
ഓരോ സംസ്ഥാനത്തെയും മണ്ഡലത്തിലെയും മണ്ണറിഞ്ഞു തന്ത്രങ്ങൾ മെനയുക എന്നത് തിരഞ്ഞെടുപ്പുകളിൽ വളരെ പ്രധാനമാണ്. ശക്തമായ ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണവും ഉണ്ടായിരുന്ന ഒരു തെരെഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്. ഭാരത് ജോഡോ യാത്ര കർണാടകയിലൂടെ സഞ്ചരിച്ച സമയത്തും കോൺഗ്രസ് ശ്രമിച്ചത് അഴിമതിയെ തുറന്ന് കാണിക്കാനും അതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനുമായിരുന്നു.
ബി.ജെ.പിയുടെ തന്ത്രങ്ങൾ പ്രധാനമായും പാർട്ടിയുടെ ദേശീയ ആശയങ്ങളെ ഉയർത്തി കാണിച്ചും സ്ഥിരം വർഗീയ പ്രചാരണങ്ങളിലൂടെയുമായിരുന്നെങ്കിൽ കോൺഗ്രസ് കൂടുതൽ പ്രാദേശികമായി ശ്രദ്ധ കേന്ദ്രികരിക്കാനാണ് ശ്രമിച്ചത്. ബി.ജെ.പി കേന്ദ്രനേതാകൾ പലരും ദിവസങ്ങളോളം കർണാടകയിൽ ചില വഴിച്ചും രാഹുൽ ഗാന്ധിയെ നിരന്തരം വിമർശിച്ചും പ്രചാരണം നടത്തിയപ്പോൾ കോൺഗ്രസ് അവരുടെ ദേശീയ നേതാക്കൾക്കെതിരെ പ്രതികരിക്കാനോ ഒരു പരിധിക്ക് അപ്പുറം രാഹുൽ ഗാന്ധി എന്ന ഇമേജിനെ ഉപയോഗപ്പെടുത്താനോ ശ്രമിച്ചില്ല. ബി.ജെ.പി മുഖ്യമന്ത്രിക്കെതിരെയും സംസ്ഥാനത്തെ പാർട്ടി പോളിസിക്കും എതിരെയായിരുന്നു കോൺഗ്രസ് പ്രചാരണങ്ങൾ മുഴുവൻ. ഇത്തരമൊരു തന്ത്രം നടപ്പിലാക്കിയതിൽ പ്രധാനി കനഗോലു തന്നെയായിരുന്നു.
പ്രശാന്ത് കിഷോറിൽ നിന്ന് വ്യത്യസ്തമായി സ്വന്തം കമ്പനിയിലെ ആളുകളെ ഉപയോഗിക്കുന്നതിനെക്കാൾ അതാത് പാർട്ടിയിലെ തന്നെ മികച്ച നേതാക്കളെ ഒരു ടീമായി രൂപപ്പെടുത്തിയുള്ള പ്രവർത്തന ശൈലിയാണ് സുനിൽ അവലംബിച്ചത്. പി. ചിദംബരം, മുകൾ വാസ്നിക്, ജയറാം രമേഷ്, കെസി വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, രണദീപ് സിംഗ് സുർജെവാല തുടങ്ങിയ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാക്കളെ വെച്ച് ഒരു ടീം തയ്യാറാക്കി.
ഭരണകൂടത്തിനെതിരെയുള്ള അഴിമതി വിരുദ്ധ പ്രചാരണങ്ങൾ വിജയിപ്പിക്കുന്നതോടപ്പം തന്നെ കോൺഗ്രസിനെ വിജയിപ്പിക്കാനുള്ള തന്ത്രങ്ങൾ കൂടി നടപ്പിലാക്കേണ്ടതുനായിരുന്നു. പ്രധാനമായും ഭാരത് ജോഡോ യാത്രയുടെ ആസൂത്രണം മുതൽ തന്നെ കനഗോലു കോൺഗ്രസിന്റെ കൂടെ കർണാടകയുടെ മണ്ണറിഞ്ഞു കൂടെയുണ്ട്.
ഓരോ മണ്ഡലത്തിലും ഇറങ്ങി ചെന്ന് അവിടങ്ങളിലെ ജനങ്ങളുടെ വികാരങ്ങളും ആവശ്യങ്ങളും മനസിലാക്കി പ്രസ്തുത മണ്ഡലത്തിന് അനുയോജ്യമായ ഏറ്റവും മികച്ച സ്ഥാനാർഥിയെ നിർണയിക്കുക എന്നതായിരുന്നു മറ്റൊരു ചുമതല. പ്രാദേശികമായ പ്രചാരണത്തെ ഏകോപിപ്പിക്കുന്നതോടപ്പം ദേശീയ നേതാക്കളുടെ സാന്നിധ്യം മണ്ഡലങ്ങളിൽ കൊണ്ടുവരാനും കോൺഗ്രസിന് സാധിച്ചു. ഇത് അവിടങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും മനസിലാക്കാനും പാർട്ടിയെ സഹായിക്കുകയും പാർട്ടി നേതാക്കൾ തങ്ങളുടെ കൂടെയാണ് എന്ന ബോധ്യം ജനങ്ങളിൽ എത്തിക്കാനും സഹായിച്ചു.
ബി.ജെ.പി നിരന്തരമായി വർഗീയത പറയാൻ ശ്രമിച്ചപ്പോൾ വിലക്കയറ്റവും ബസവരാജ് ബൊമ്മയുടേത് അടക്കമുള്ള അഴിമതിയും ചൂണ്ടിക്കാട്ടി പ്രചാരണങ്ങൾ കൂടുതൽ പ്രാദേശികമായി നിലനിർത്താൻ കോൺഗ്രസിന് സാധിച്ചു
ഓരോ മണ്ഡലത്തിലെയും വോട്ട് ശതമാനത്തെ മുൻനിർത്തി ബൂത്ത് തല പ്രവർത്തനങ്ങൾ പാർട്ടിയുടെ സംഘടന ഘടനയെ ഉപയോഗപ്പെടുത്തി മെച്ചപ്പെടുത്താനും കോൺഗ്രസിന് സാധിച്ചു. ഫലത്തിൽ ചിതറി കിടന്നിരുന്ന, സംഘടനാപരമായി തന്നെ ആത്മവിശ്വാസം ഇല്ലാതിരുന്ന, പ്രചാരണ തന്ത്രങ്ങളിൽ ഒരു പദ്ധതിയും ഇല്ലാതിരുന്ന ഒരു പാർട്ടി ഘടനയിലേക്ക് അവയൊക്കെയും മറികടക്കുന്ന, അവയുടെ ഗുണങ്ങളെ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു പ്രൊഫഷണൽ രീതിശാസ്ത്രം ചേർന്നതോടെ കർണാടകയിൽ കോൺഗ്രസ് വിജയം കൈവരിക്കുകയായിരുന്നു. ഈ ആസൂത്രണത്തിന്റെ സൂത്രധാരനായിരുന്നു സുനിൽ കനഗോലു.