Skip to content Skip to sidebar Skip to footer

ജന ഗണ മന; ഒരു ക്യൂൻ ആവർത്തനം

അബ്ദുല്ല കോട്ടപ്പള്ളി

ക്യൂനിന് ശേഷം ഡിജോ ജോസഫ് ആന്റണി സംവിധാനവും ശാരിസ് മുഹമ്മദ് തിരക്കഥയും നിർവഹിച്ച സിനിമയാണ് ജന ഗണ മന. ക്യൂനിന്റ കഥ പറച്ചിൽ രീതിയിൽ നിന്ന് ഒട്ടും തന്നെ മാറാതെയാണ് സംവിധായകൻ ജന ഗണ മനയിലും കഥ പറയുന്നത്. ക്യാമ്പസിൽ നടക്കുന്ന മരണവും, അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും, അവസാന ഭാഗങ്ങളിലെ നീണ്ട കോടതി രംഗങ്ങളും ക്യൂനിലേതിന് സമാനമായി ജന ഗണ മനയിലും കാണാം. ക്യൂനിൽ സലിംകുമാർ അഴിച്ചു വെച്ച വക്കീൽ കുപ്പായം ജന ഗണ മനയിൽ പൃഥ്വിരാജ് എടുത്തണിയുന്നു. ഇന്ത്യയിലെ ദളിത്, മുസ്ലിം, മറ്റു പാർശ്വ വൽകൃത സമൂഹങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികൾ അനേകം ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പറയാൻ ശ്രമിക്കുന്നു എന്നതാണ് ജന ഗണ മന യെ വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാന ഘടകം.

കേന്ദ്ര സർവകലാശാലയിൽ ജാതി പീഡനം കാരണം ദിവ്യ എന്ന ദളിത് ഗവേഷക ആത്മഹത്യയിലേക്ക് എത്തിപ്പെടുന്നത്, ദിവ്യയുടെ സ്ഥാപനവൽകൃത കൊലപാതകം പുറത്തറിയിക്കാനും നീതി തേടാനും ശ്രമിച്ചതിനെ തുടർന്ന് പ്രൊഫെസ്സർ ശബ മറിയം എന്ന മുസ്‌ലിം സ്ത്രീ കൊല്ലപ്പെടുന്നത്, ശബ മറിയതിന്റെ കൊലപാതകത്തിൽ ആരോപിതരായ അരികവൽകരിക്കപ്പെട്ട സമുദായ പശ്ചാത്തലമുള്ള നാല് ചെറുപ്പക്കാരെ പോലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലുന്നത് എന്നീ മൂന്ന് പ്രധാന സംഭവങ്ങളുടെ പശ്ചാത്തലത്തികൂടെയാണ് സിനിമ കടന്നുപോകുന്നത്. 2019 ൽ തെലുങ്കാനയിൽ കോളിളക്കം സൃഷ്‌ടിച്ച ഹൈദരാബാദിലെ ഷംഷാബാദിൽ വെച്ചു നടന്ന, ദിശ എന്ന വെറ്റിനറി ഡോക്ടറുടെ ബലാത്സംഗവും കൊലയും അതിനെ തുടർന്ന് പൊതുബോധം തൃപ്‌തിപെടുത്താൻ ആരോപണ വിധേയരായ നാല് യുവാക്കളെ കെ. സി. ആർ സർക്കാരിന് കീഴിലുള്ള പോലീസ് വെടിവെച്ചു കൊന്നതുമായ സംഭവമാണ് സിനിമയുടെ പ്രധാന റഫറൻസ്. ഏറ്റു മുട്ടൽ കൊലക്ക് നേതൃത്വം കൊടുത്ത ACP സജജൻ കുമാറിന്റെ വേഷം സുരാജ് വെഞ്ഞാറമൂട് അതെ പേരിൽ തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ കൊല്ലപ്പെട്ട പെൺകുട്ടി സിനിമയിൽ റെഡ്‌ഡി സമുദായ അംഗമായ ഡോക്ടർക്ക് പകരം കേന്ദ്ര സർവകലാശാലയിലെ പ്രൊഫെസ്സർ ആയ മുസ്ലിം സ്ത്രീയായാണ് കാണിക്കുന്നത്. ഈയൊരു കഥപശ്ചാത്തലം ഉപയോഗപ്പെടുത്തി കൊണ്ട് ഇന്ത്യയിലെ ഉന്നത കലാലയങ്ങളിൽ ദളിത് മുസ്‌ലിം സമുദായങ്ങൾ അനുഭവിക്കേണ്ടി വരുന്ന ജാതീയതയും ഇസ്ലാമോഫോബിയയും സ്‌ക്രീനിൽ കൊണ്ട് വരൻ സിനിമക്ക് കഴിയുന്നുണ്ട്. രോഹിത് വെമുലയും ഫാത്തിമ ലത്തീഫും മറ്റനേകം വിദ്യാർത്ഥികളും അനുഭവിച്ച വേദനകളും ആകുലതകളും പ്രേക്ഷകന്റെ മനസ്സിലേക്ക് സ്‌ക്രീനിലൂടെ വീണ്ടും വന്നെത്തുന്നു . ഇന്ത്യയിലെ ഉന്നത കലാലയങ്ങൾ അഗ്രഹാരങ്ങളാണെന്നും അവിടെ സംഭവിക്കുന്ന തുടർച്ചയായ ആത്മഹത്യകൾ ജാതി വെറി കാരണം ഉണ്ടാകുന്ന കുരുതികളാണെന്നും സിനിമ ഒരു മറയും കൂടാതെ പറയാൻ ധൈര്യം കാണിക്കുന്നു. പൊതു ബോധത്തിന്റെ രക്തദാഹം തീർക്കാൻ സ്റ്റേറ്റ് നടത്തുന്ന കൊലകളെയും സിനിമ കണക്കിന് കൊട്ടുന്നു. എന്ത് കൊണ്ട് അരികുവത്കരിക്കപ്പെട്ട സമുദായങ്ങളിൽ പെടുന്നവർ മാത്രം എൻകൗണ്ടർ ചെയ്യപ്പെടുന്നു എന്ന സുപ്രധാന ചോദ്യം സിനിമ പ്രേക്ഷകന് മുന്നിൽ വെക്കുന്നു.

എന്നാൽ അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളുടെ ഇടയിൽ നിന്ന് ഇതിനെതിരായി ഉയർന്നു വരുന്ന അവരുടെ തന്നെ കർതൃത്വത്തിലുള്ള പോരാട്ടങ്ങളും മുന്നേറ്റങ്ങളും സിനിമ കാര്യമായി കാണിക്കാൻ ശ്രമിക്കുന്നില്ല . രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്നുണ്ടായ മുന്നേറ്റത്തിന്റെയും പൗരത്വ നിയമ വിരുദ്ധ സമരത്തിന്റെയും ആനുകാലിക അനുഭവങ്ങൾ മുന്നിൽ ഉണ്ടായിരിക്കെ തന്നെയാണിത് .
പകരം , എങ്ങോ നിന്ന് പെട്ടെന്ന് കെട്ടിയിറക്കുന്ന ഗാന്ധിയൻ വകീലിന്റെ കോടതി പ്രഭാഷണങ്ങളിലാണ് അടിച്ചമർത്തപ്പെട്ടവന്റെ രാഷ്ട്രീയത്തെയും പ്രതിരോധത്തെയും സിനിമ കണ്ടെത്തുന്നത് . രാഷ്ട്രീയമായ ഈ ഏച്ചുകെട്ടൽ സിനിമയുടെ തന്നെ ഏച്ചു കെട്ടലായി പരിണമിക്കുന്നത് കാണാം . സജ്ജൻ കുമാറിന്റെ പശ്ചാത്താപവും അഡ്വക്കേറ്റ് അരവിന്ദിന്റെ രക്ഷകസ്ഥാനവും സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് സിനിമയിൽ ഏറ്റവും മുഴച്ചു നിൽക്കുന്ന ഭാഗങ്ങൾ. ജൈവികമായ പ്രതിരോധരാഷ്ട്രീയങ്ങളെ ഉൾകൊള്ളാൻ കഴിയാത്തതിനാൽ തന്നെ സിനിമയ്ക്കും അതിന്റെ ജൈവികത ചോർന്നു പോകുന്നതായി പ്രേക്ഷകന് പലപ്പോഴും അനുഭവപ്പെടുന്നു . മഹാരാജാസിലെ മാഷിന്റെ ആട്ടുകൊണ്ട് സംഭവിക്കുന്ന എന്തോ ആയി മാത്രം സമരങ്ങളെ കാണിക്കേണ്ടി വരുന്ന പരിതസ്ഥിതിയിൽ സിനിമ ഇതിനാൽ തന്നെ എത്തിപ്പെടുന്നു. അടിച്ചമർത്തപ്പെട്ടവന് അവന്റെ അതിജീവന പാഠങ്ങൾ അകലെ നിന്ന് ആരോ പറഞ്ഞു കൊടുക്കുന്ന പോലെ പ്രിത്വിരാജിന്റെ കോടതിയിലെ ഡയലോകുകൾ ബോറടിപ്പിക്കുന്നു . മറ്റൊരു തരത്തിൽ പറഞ്ഞാൽ ,സിനിമ അടിച്ചമർത്തപ്പെടുന്നവന്റെ പ്രതിസന്ധികൾ ഉൾകൊള്ളുന്നിടത്ത് മികച്ചു നിൽക്കുകയും അവർക്ക് രക്ഷകർ അവതരിപ്പിക്കുന്നിടങ്ങളിൽ പാളി പോകുകയും ചെയ്യുന്നു . എന്തിരുന്നാലും വർത്തമാന ഇന്ത്യയിൽ ഇത്തരം ഒരു സിനിമ തന്നെ വലിയ രാഷ്ട്രീയ പ്രതിരോധവും പ്രഖ്യാപനവും ആയി മാറുന്നു .തീർച്ചയായും സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർ അഭിനന്ദനം അർഹിക്കുന്നു.

നീണ്ട കോടതിമുറി സംഭാഷണങ്ങൾ ബോറടിപ്പിക്കാതിരിക്കാൻ ഇടക്കിടെ സീനുകൾ വന്നെങ്കിലും, ഒരു പരിധിവരെ ആ ബോറടി മാറ്റിയത് ജെയിക്‌സ് ബിജോയ് നൽകിയ സംഗീതമാണ്. സിനിമക്ക് താളം നൽകുന്നതിൽ സംഗീതം വലിയ പങ്കുവഹിക്കുന്നുണ്ട്. സമര രംഗങ്ങൾ കാണിക്കുമ്പോൾ പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കാനും, വൈകാരിക നിമിഷങ്ങൾ കാണിക്കുമ്പോൾ സങ്കടം കൊണ്ടുവരാനും ഒരു പരിധിവരെ സംഗീതത്തിന് സാധിക്കുന്നു. സുദീപിന്റെ ഛായാഗ്രഹണവും ശ്രീജിത്തിന്റെ ചിത്രസംയോജനവും മികച്ച നിലവാരം പുലർത്തുകയും ചെയ്തു.

( ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റി ഇന്ത്യ അറബ് കൾച്ചറൽ സെന്ററിൽ ഗവേഷണ വിദ്യാർഥിയാണ് ലേഖകൻ)

Join us | http://bit.ly/JoinFactSheets3

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.