2021-ൽ പ്രതിദിനം ശരാശരി 115 ദിവസ വേതന തൊഴിലാളികളും, 63 വീട്ടമ്മമാരും ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. 2022 ഡിസംബർ 21 ന് കോൺഗ്രസ് എം.പി മുഹമ്മദ് ജാവേദിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ്, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയെ (എൻ.സി.ആർ.ബി) ഉദ്ധരിച്ചുകൊണ്ട് മന്ത്രി കണക്കുകൾ അവതരിപ്പിച്ചത്. എൻ.സി.ആർ.ബി
ഡാറ്റ അനുസരിച്ച് 2021ൽ ഇന്ത്യയിൽ ആകെ 1,64,033 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ, 42,004 പേർ ദിവസ വേതനക്കാരും
23,179 പേർ വീട്ടമ്മമാരുമാണ്.
എൻ.സി.ആർ.ബി ഡാറ്റ അനുസരിച്ച് ഇന്ത്യയിൽ ആത്മഹത്യ ചെയ്തവരുടെ തൊഴിൽ അടിസ്ഥാനത്തിലുള്ള കണക്കുകൾ:
1 . സ്വയം തൊഴിൽ ചെയ്യുന്നവർ: 20,231
2 . സ്ഥിരം തൊഴിൽ ചെയ്യുന്നവർ : 15,870
3 . തൊഴിലില്ലാത്തവർ : 13,714
4 . വിദ്യാർത്ഥികൾ : 13,089
5 . ബിസിനസ്സ് : 12,055
6 . സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവർ : 11,431
7 . കൃഷിയിൽ ഏർപ്പെട്ടവർ : 10,881 (5,563 തൊഴിലാളികൾ+ 5,318 കർഷകർ)
കാർഷിക മേഖലയിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ നൽകുന്നതിനായി സർക്കാർ Unorganized Workers’ Social Security Act, 2008 നടപ്പാക്കിയതായി കേന്ദ്ര മന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞു. ഈ നിയമപ്രകാരം അസംഘടിത തൊഴിലാളികൾക്ക്, ജീവിത- വൈകല്യ പരിരക്ഷ, ആരോഗ്യ- പ്രസവ ആനുകൂല്യങ്ങൾ, വാർദ്ധക്യ സംരക്ഷണം, കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന മറ്റേതെങ്കിലും ആനുകൂല്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചുകൊണ്ടുള്ള അനുയോജ്യമായ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കേണ്ടതാണ്.
കൂടാതെ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന തുടങ്ങിയ പദ്ധതികൾക്ക് കീഴിൽ ദിവസ വേതന തൊഴിലാളികൾക്ക് ജീവിത- വൈകല്യ പരിരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.