1947-ൽ ഇന്ത്യൻ മുസ്ലിംകളെല്ലാം പാക്കിസ്ഥാനിലേക്ക് പോകാൻ തീരുമാനിച്ചിരുന്നുവെന്ന് സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രൂപം എന്താകുമായിരുന്നു? ഹിന്ദുത്വ രാഷ്ട്രീയം സാധ്യമാകുമായിരുന്നോ?
അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ രണ്ട് സംയോജിത ഉപകരണങ്ങളായ, ‘ഹിന്ദു ഇരവാദത്തിന്റെയും, മുസ്‌ലിം പ്രീണന’ത്തിന്റെയും പിൻബലമില്ലാതെ, ഹിന്ദുക്കളെ ധ്രുവീകരിക്കാൻ ഒരു “ശത്രു” ഇല്ലാതെ,അധികാരത്തിലേറാനായി മറ്റേതെങ്കിലും വഴി കണ്ടെത്തേണ്ടി വരുമായിരുന്നു വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കൾക്ക്.
പാകിസ്താനിലേക്ക് കുടിയേറിപ്പാർത്ത മുസ്‌ലിംകൾ ഉപേക്ഷിച്ചുപോയ സ്വത്തുക്കൾ ഒരു നിയമപ്രശ്‌നമായി മാറിയിരുന്നേക്കാം. എന്നാൽ, ഇപ്പോഴുള്ളത് പോലെ തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കൾക്ക് അത്ര എളുപ്പമായിരിക്കില്ല.
മുസ്ലീം എന്ന അപര സ്വത്വത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത, ഹിന്ദുത്വ വാദികൾക്ക് ചർച്ച ചെയ്യാൻ മടിയുള്ള ജാതിയുടെയും വർഗത്തിന്റെയും യാഥാർത്ഥ്യങ്ങളെ തുറന്ന് കാണിക്കും. മാത്രമല്ല വിദ്വേഷത്തിന്റെ പുകമറ ഇല്ലാതാകുമ്പോൾ മോശപ്പെട്ട ജീവിത സാഹചര്യവും, തകർന്നടിയുന്ന സമ്പദ്‌വ്യവസ്ഥയും തുടങ്ങി നിരവധി ആശങ്കകൾ ഉയർന്നു വരും. അതിനെ മറികടക്കാൻ ക്രിസ്ത്യൻ -സിഖ് വിഭാഗക്കാർക്കെതിരെ വിദ്വേഷം പടർത്തുക, അപരവത്കരിക്കുക എന്ന തന്ത്രങ്ങളൊന്നും വിലപ്പോകില്ല.
അതുകൊണ്ട് തന്നെ തങ്ങളുടെ രാജ്യത്ത് തുടരണമെന്ന് തീരുമാനമെടുത്ത, ഈ രാജ്യത്തിനായി ജീവൻ നൽകി പോരാടിയവരുടെ പിന്തലമുറക്കാരായ മുസ്ലിംകൾ, ഹിന്ദുത്വ രാഷ്ട്രീയത്തിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലനിൽപ്പിനെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിലനിൽപിനെ സ്വാധീനിക്കുന്ന മറ്റൊരു സുപ്രധാന ഘടകമാണ് ഔറംഗസേബ് എന്ന മുഗൾ ചക്രവർത്തി. ഔറംഗസേബിന്റെ സാദൃശ്യമുള്ള ഒരു പോസ്റ്ററിനെ പോലെ ഇന്ന് ഹിന്ദുത്വ രാഷ്ട്രീയത്തെ ഊട്ടിയുറപ്പിക്കാൻ ശേഷിയുള്ള മറ്റൊന്നില്ലെന്ന് പറയേണ്ടി വരും. അദ്ദേഹവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന വസ്തുത വിരുദ്ധവും, വിദ്വേഷം വമിപ്പിക്കുന്നതുമായ വാദങ്ങളും, ചരിത്ര പുനർനിർമ്മിതികളും മാറ്റി വെക്കാം. എന്നാൽ ഹിന്ദുക്കൾക്ക് വേണ്ടി ഔറംഗസേബിനോട് പകരം ചോദിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുള്ള ഹിന്ദുത്വ നവോത്ഥാനവാദികൾ ഔറംഗസേബിനോടൊപ്പം നിന്ന ഹിന്ദുക്കൾക്ക് എന്ത് ശിക്ഷയാണ് വിധിക്കാൻ പോകുന്നത്? മാത്രമല്ല തന്റെ ഔറംഗസേബ് വിരുദ്ധ ബറ്റാലിയനുകളിൽ അനവധി മുസ്ലിം ഭടന്മാരെ അണിനിരത്തിയ ശിവാജിക്കും ഇവർ ശിക്ഷ വിധിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?
എന്നാൽ ഇത്തരം ചോദ്യങ്ങളൊന്നും ഉന്നയിക്കപ്പെടാതിരിക്കണമെങ്കിൽ അപരവത്കരണത്തിന് പാകമായ രീതിയിൽ, ശരിയായ അളവിൽ ഒരു മുസ്ലിം ജനസംഖ്യ ഇവിടെ നിലനിൽക്കണം. അത് കുറഞ്ഞു പോയാൽ മുസ്ലിം എന്ന ഭീകര സത്വം സൃഷ്ടിക്കാൻ കഴിയില്ല, കൂടി പോയാലോ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിച്ചമർത്തലുകൾ ക്ഷമയോടെ സഹിച്ചെന്നും വരില്ല. ഔറംഗസേബ് ഇല്ലായിരുന്നുവെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയം സാധ്യമാകുമായിരുന്നോ? ഇല്ല, എന്നതാണുത്തരം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിലനിൽപ്പ് സാധ്യമാക്കുന്നത്, അതിനെ വളരാൻ അനുവദിക്കുന്നത് മുസ്‌ലിമിന്റെ അപരവത്കരണത്തെ മറുചോദ്യങ്ങളുന്നയിക്കാതെ സ്വീകരിക്കുന്ന ഭൂരിപക്ഷ സമൂഹമാണ്.