തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തതിനെ തുടർന്ന്, ഡി.എം.കെയെ ഭയപെടുത്താനുള്ള ബി.ജെ.പി യുടെ തന്ത്രമാണിതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതുമായി തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്ത് വന്നിരുന്നു. “സെന്തിലിനെതിരെയുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണെന്നതിൽ സംശയമില്ല. എന്നെ നിങ്ങൾക്ക് ഭയപെടുത്താനാവില്ല, ഞാൻ തിരിച്ചടിച്ചാൽ നിങ്ങൾക്കത് നേരിടാൻ കഴിയില്ല .. ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണ്” എന്നാണ് സ്റ്റാലിൻ ബി.ജെ.പി സർക്കാരിനെ നേർക്ക് നേർ പോരിന് വിളിച്ചുകൊണ്ട് നൽകിയ സന്ദേശം. ഇത്തരത്തിലൊരു വെല്ലുവിളി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന് പ്രതീക്ഷ നൽകുന്ന ഒന്നാണ്. എന്തുകൊണ്ടാണ് തമിഴ് നാടിന് ഇത്തരത്തിൽ ബി.ജെ.പി യെ വെല്ലുവിളിക്കാൻ കഴിയുന്നത്?
അതിന്റെ കാരണം ഇന്ത്യയിൽ നിലനിൽക്കുന്ന, ബി.ജെ.പി പല നിലക്ക് തകർത്തെറിയാൻ ശ്രമിക്കുന്ന ഫെഡറൽ സംവിധാനമാണ്. തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ബി.ജെ.പി നിരന്തരമായി ഉയർത്തുന്ന വാദമാണ് സംസ്ഥാനത്തിലും കേന്ദ്രത്തിലും ഭരിക്കുന്ന സർക്കാരുകൾ ഒന്നാണെങ്കിൽ അത് വികസനവും, ജനക്ഷേമവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നത്. എന്നാൽ, ഇത്തരത്തിലുള്ള ഭരണം തികച്ചും പരാജയമാണെന്നത് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.
സ്വാതന്ത്ര്യ ലഭ്ധിക്ക് ശേഷം, കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് തന്നെയായിരുന്നു അന്ന് സംസ്ഥാനങ്ങളായി രൂപം പ്രാപിച്ചിട്ടില്ലാത്ത വിവിധ പ്രവിശ്യകളുടെയും ഭരണം ഏറ്റെടുത്തത്. ബി.ജെ.പി മുന്നോട്ട് വെക്കുന്ന “ഇരട്ട എഞ്ചിൻ സർക്കാർ” എന്ന ആശയം ജനവിരുദ്ധമാകുന്നത് എന്തുകൊണ്ടാണെന്ന് ഈ കാലഘട്ടം പരിശോധിച്ചാൽ മനസ്സിലാകും. ഉദാഹരണത്തിന് പശ്ചിമ ബംഗാളിന്റെ കാര്യമെടുക്കാം. 1947 വരെ മുസ്ലീം ലീഗായിരുന്നു ബംഗാൾ ഭരിച്ചിരുന്നത്, എന്നാൽ വിഭജനശേഷം, പ്രവിശ്യയുടെ പടിഞ്ഞാറൻ പകുതി കോൺഗ്രസ് അധികാരത്തിലായി. പിന്നീട് നെഹ്‌റുവിന്റെ മരണം വരെ സംസ്ഥാനം ഭരിച്ചത് കോൺഗ്രസായിരുന്നു. എന്നിട്ടും, ആ ഇരട്ട എഞ്ചിൻ സർക്കാറിന് കീഴിൽ അവിശ്വസനീയമായ പരാജയമാണ് സംസ്ഥാനം നേരിട്ടത്.
1971-ലെ ‘അഗോണി ഓഫ് വെസ്റ്റ് ബംഗാൾ’ എന്ന പുസ്തകത്തിൽ, രണജിത് റോയ് ചൂണ്ടികാണിക്കുന്നതനുസരിച്ച്, ബംഗാളിന്റെ മൊത്ത വ്യാവസായിക ഉൽപാദനം 1947-ൽ ഇന്ത്യയുടെ 27% ആയിരുന്നത്, 1961 എത്തുമ്പോൾ 17% ആയി കുറഞ്ഞു. ഈ വ്യാവസായിക തകർച്ചയുടെ ഭൂരിഭാഗവും കോൺഗ്രസിന്റെ “ഇരട്ട-എഞ്ചിൻ സർക്കാറിന്റെ” കാലത്താണ് സംഭവിച്ചത്. ബംഗാളിന്റെ നികുതി കേന്ദ്രം ഇഷ്ടാനുസരണം വെട്ടിക്കുറച്ചു. കൽക്കരി, സ്റ്റീൽ, സിമൻറ് തുടങ്ങിയ നിർണായക വ്യാവസായിക ഉൽപന്നങ്ങൾക്ക് റെയിൽ ഗതാഗതത്തിന് സബ്‌സിഡി നൽകുന്നത് മുതലായ കേന്ദ്രീകൃത പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ഈ അസംസ്‌കൃത വസ്തുക്കളുടെ ഉറവിടത്തിന് സമീപമുള്ള ബംഗാളിലെ വ്യവസായത്തെ ഇത് വൻതോതിൽ ബാധിക്കുകയും അതേസമയം ദക്ഷിണേന്ത്യയിലെ വ്യവസായം വർദ്ധിപ്പിക്കുകയും ചെയ്തു.
1967ൽ കോൺഗ്രസിന് ഭരണം നഷ്ടപെട്ട ശേഷം ദേശീയ പാർട്ടികൾ അധികാരത്തിലേറാത്ത, അവയ്ക്ക് സാനിധ്യമില്ലാത്ത ഒരു സംസ്ഥാനമാണ് തമിഴ് നാട്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വികസനത്തിൽ ഏറെ പിറകിലായിരുന്ന തമിഴ് നാട് ഇന്ന് ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനങ്ങളിലൊന്നാണ്.ദേശീയ പാർട്ടികൾ മാറി മാറി ഭരിച്ച ഉത്തർപ്രദേശിന്റെ അഞ്ചിൽ രണ്ട് ഭാഗം മാത്രമായിരുന്നു 1960-ൽ തമിഴ്നാടിന്റെ ആഭ്യന്തര ഉൽപ്പാദനം. എന്നാൽ ഇന്ന് ഉത്തർപ്രദേശിനേക്കാൾ വലിയ സമ്പദ്‌വ്യവസ്ഥയാണ് തമിഴ്‌നാടിനുള്ളത്.
വികസനത്തിൽ മാത്രമല്ല ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിലും “ഇരട്ട-എഞ്ചിൻ സർക്കാരുകൾ” പരാജയമാണെന്നതാണ് മണിപ്പൂരിലെ സംഭവ വികാസങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. മണിപ്പുരിലെ ആഭ്യന്തര കലാപം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണമായി പരാജയപെട്ടു. മാത്രമല്ല, അത് വർധിപ്പിക്കുന്ന തരത്തിൽ കലാപത്തിലേർപ്പെട്ടിട്ടുള്ള ഒരു വിഭാഗത്തെ പിന്തുണക്കുകയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാന സർക്കാരിനെതിരെ നടപടിയെടുക്കാം. എന്നാൽ, അത്തരത്തിലുള്ള ചർച്ചകൾ പോലും നടക്കുന്നില്ല എന്നതിന്റെ കാരണം മണിപ്പുർ ഭരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടി ആണ് എന്നതുകൊണ്ടാണ്.
ഒരു ജനാധിപത്യത്തിന്റെ സുഗമമായ നിലനിൽപ്പിന് ഫെഡറലിസം എത്രത്തോളം അനിവാര്യമാണെന്നത് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് തന്നെ “ഇരട്ട എൻജിൻ സർക്കാർ” എന്ന ആശയം ഇന്ത്യക്ക് ചേർന്നതല്ല. അത് ജനവിരുദ്ധവും, ജനാധിപത്യവിരുദ്ധവുമാണ്.