300ലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഒഡീഷയിലെ ട്രെയിൻ അപകടം കേന്ദ്രീകരിച്ച് നിരവധി വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. #OneFamilyOneReservation എന്ന വാദം ഉന്നയിക്കുന്ന, അനുരാധ തിവാരി ഉൾപ്പെടെയുള്ളവർ ഇന്ത്യയിൽ നിലവിലുള്ള സംവരണ നയങ്ങളാണ് റെയിൽവേ ദുരന്തത്തിന് കാരണമായതെന്ന വിചിത്ര വാദം ഉന്നയിച്ചിരുന്നു.
സംവരണവും മെറിറ്റും ഒരുമിച്ച് കൊണ്ട് പോകാൻ സാധ്യമല്ലെന്ന സങ്കൽപ്പത്തിൽ നിന്നാണ് റെയിൽവെ മേഖലയിലെ സംവരണ നയങ്ങൾ സുരക്ഷാ വീഴ്ച്ചക്ക് കരണമാകുന്നുവെന്നുള്ള വാദങ്ങൾ ഉടലെടുക്കുന്നത്. സംവരണത്തിലൂടെ നിയമിക്കപ്പെടുന്ന വ്യക്തികൾ കഴിവ് കുറഞ്ഞവരാണെന്നതിനാൽ സംവിധാനങ്ങളുടെ കാര്യക്ഷമതയിൽ കാര്യമായ ഇടിവ് സംഭവിക്കുകയും അതുവഴി റെയിൽവേയുടെ സുരക്ഷയെ ബാധിക്കുകയും ചെയ്യുമെന്നതാണ് സംവരണ വിരുദ്ധർ അവകാശപ്പെടുന്നത്.
ഇതാദ്യമായല്ല തീവണ്ടി അപകടങ്ങളിലും, പാലം തകർച്ചയിലും തുടങ്ങി നിരവധി ദുരന്തങ്ങളിൽ സംവരണത്തെ പ്രതികൂട്ടിൽ നിർത്തിയുള്ള വാദങ്ങൾ ഉന്നയിക്കപ്പെടുന്നത്.
ഇത് ശക്തമായി എതിർക്കേണ്ട ഒരു ചിന്താഗതിയെയാണ് തുറന്നുകാട്ടുന്നത്. അതിന്റെ കാതൽ രാഷ്ട്രീയമായും സാമൂഹികമായും നിറഞ്ഞുനിൽക്കുന്ന ‘മെറിറ്റ്’ എന്ന വാക്കാണ്. അപകടങ്ങളുടെ കാര്യത്തിൽ മാത്രമല്ല, സംവരണത്തിലൂടെ ജോലി നേടുന്ന ഡോക്ടർമാരെക്കുറിച്ചും ഇത്തരം അനാവശ്യ ആശങ്കകൾ നിലനിൽക്കുന്നതായി കാണാം
വാസ്തവത്തിൽ, അക്കാദമിക് സ്കോറുകൾ പോലെയുള്ള പരമ്പരാഗത മെറിറ്റ് സൂചകങ്ങൾ ദുർബലമായ തൊഴിൽ പ്രകടനത്തെ സൂചിപ്പിക്കുന്നവയാണ്. സംവരണം എന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു നയമാണെന്ന് തിരിച്ചറിയേണ്ടത് വളരെ അനിവാര്യമാണ്. ഇത് ഏകപക്ഷീയമായൊരു പ്രീണന നടപടിയല്ല. മറിച്ച്, വ്യവസ്ഥാപിതമായ അസമത്വങ്ങൾ പരിഹരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ഉപകരണമാണ്. കൂടാതെ സംവരണത്തിലൂടെ നിയമിക്കപെടുന്നവർ പല ജീവിത ചുറ്റുപാടുകൾ തരണം ചെയ്ത് വന്നിട്ടുള്ളവരാണെന്നതിനാൽ തങ്ങളുടെ പ്രവർത്തന മണ്ഡലങ്ങളിൽ അത്തരം അനുഭവങ്ങളിലൂടെ ആർജിച്ചെടുത്ത അറിവുകൾ പ്രായോഗികമാക്കാൻ അവർക്ക് കഴിയും. ഇത് സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ് ചെയ്യുക.
ഇന്ത്യൻ റെയിൽവേയുടെ ഉൽപ്പാദനക്ഷമതയിൽ, പട്ടികജാതി (എസ്.സി), പട്ടികവർഗ (എസ്.ടി) കാർക്കുള്ള തൊഴിൽ സംവരണത്തിന്റെ സ്വാധീനം വിശകലനം ചെയ്യുന്ന, 2014-ൽ വേൾഡ് ഡെവലപ്‌മെന്റ് എന്ന ഗവേഷണ ജേണലിൽ പ്രസിദ്ധീകരിച്ച, “അഫിർമേറ്റീവ് ആക്ഷൻ റിഡ്യൂസ് പ്രൊഡക്ടിവിറ്റി: എ കേസ് സ്റ്റഡി ഓഫ് ഇന്ത്യൻ റെയിൽവേ” എന്ന പഠനം ചൂണ്ടികാണിക്കുന്നതനുസരിച്ച്, തൊഴിലിടങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം വർദ്ധിക്കുന്നത് ഉൽപാദനക്ഷമത കുറയ്‌ക്കുന്നുവെന്ന വാദം വസ്തുതാവിരുദ്ധമാണ്.
നേരെമറിച്ച്, ഉയർന്ന സ്ഥാനങ്ങളിൽ SC/ST ജീവനക്കാരുടെ അനുപാതം കൂടുന്നത് റെയിൽവേയുടെ വളർച്ചയുമായി ക്രിയാത്മകമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്. ഈ കണ്ടെത്തൽ പ്രാധാന്യമർഹിക്കുന്നതാണ്. സംവരണം ഉൾപ്പടെയുള്ള നടപടികളിലൂടെ തൊഴിലിടങ്ങളെ വൈവിധ്യങ്ങൾ ഉൾകൊള്ളാൻ പ്രാപ്തമാക്കുന്നത് രാജ്യത്തിൻറെ തന്നെ പുരോഗതിയെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്നതാനെന്നാണ് പഠനം വ്യക്തമാക്കുന്നത്,