2004 ൽ യു.പി.എ സർക്കാർ അധികാരത്തിലേറിയതിന് ശേഷം 2014 ൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് വരെയുള്ള കാലയളവിൽ 50 ഓളം ഭീകരാക്രമണങ്ങളാണ് ഇന്ത്യയിൽ സംഭവിച്ചത്. ഈ ആക്രമണങ്ങളിൽ കൂടുതലും പ്രതിചേർക്കപ്പെട്ടിട്ടുള്ളത് മുസ്ലിംകളാണ്. ഇത് മാധ്യമങ്ങളിലൂടെയും മറ്റും ആഘോഷിക്കപ്പടുകയും, ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെയുള്ള ഭീതി സൃഷ്ടിച്ചെടുക്കാൻ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ, ഇത്തരം ആക്രമണങ്ങളിൽ പ്രതികളാക്കപ്പെട്ട്, വർഷങ്ങളോളം വിചാരണ തടവുകാരായി ജയിൽ വാസം അനുഭവിക്കേണ്ടി വന്ന നിരവധി മുസ്ലിംകളെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് കോടതികൾ വെറുതെ വിട്ടിട്ടുണ്ട്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട നിരവധി മുസ്ലിംകൾ കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടിട്ടുമുണ്ട്. രാജ്യത്തെ കസ്റ്റഡി മരണങ്ങളുടെ കണക്കുകൾ വെളിപ്പെടുത്തുന്ന ലേഖനം ഫാക്റ്റ് ഷീറ്റ്‌സ് പ്രസിദ്ധീകരിച്ചിരുന്നു.
ഇത് വർത്തയാവുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യുന്നില്ല.
“ഇതോടൊപ്പം ചർച്ച ചെയ്യപ്പെടാതെ പോകുന്ന മറ്റൊരു സുപ്രധാന ചോദ്യമാണ് ഈ ആക്രമണങ്ങളിൽ യഥാർത്ഥ പ്രതികൾ ആരെന്നത്.”
ഇത്തരം ഭീകരാക്രമണങ്ങളിലൂടെ ഏറ്റവും കൂടുതൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കിയിട്ടുള്ളത് വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളായ സംഘപരിവാറാണ്.
ആർ.എസ്.എസ് നേരിട്ട് ഇടപെട്ടതായി തെളിവുള്ള, ഭീകരാക്രമണങ്ങളെ പ്രതിപാദിക്കുന്ന ലേഖനം ഫാക്റ്റ്ഷീറ്റ്സ് പ്രസിദ്ധീകരിച്ചിരുന്നു.
തീവ്ര ദേശീയത സൃഷ്ടിച്ചെടുത്തിട്ടുള്ള പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ഒരു മുസ്ലിം നാമധാരിയെ പ്രതിയായി അവതരിപ്പിച്ച്, മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ വിട്ട് കൊടുക്കുന്നതിലൂടെ കേസിന്റെ അന്വേഷണം അവസാനിക്കുന്ന കാഴ്ചയാണ് ഇന്ത്യയിലെ ഭീകരാക്രമണ കേസുകൾ പരിശോധിച്ചാൽ കാണാൻ കഴിയുക. ഇതിലൂടെ യഥാർത്ഥ പ്രതികൾ സൗകര്യപൂർവ്വം രക്ഷപെടുന്നു. 2004 ന് ശേഷം ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ചിലത് പരിശോധിക്കാം.
2005 ഡൽഹി സ്ഫോടനം
2005 ഒക്ടോബർ 29 നാണ് സെൻട്രൽ, സൗത്ത് ഡൽഹിയിലെ രണ്ട് മാർക്കറ്റുകളിലും, ഒരു ബസ്സിലുമായി മൂന്ന് ബോംബ് സ്ഫോടനങ്ങൾ ഉണ്ടായത്. 62 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. 210 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദീപാവലിക്ക് രണ്ട് ദിവസം മുമ്പാണ് സ്‌ഫോടനം നടന്നത്. ‘ലഷ്കർ ഇ ത്വയ്ബ’ തീവ്രവാദികളാണ് സ്ഫോടനത്തിന് പിന്നിലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. എന്നാൽ പ്രതികളെന്ന് പോലീസ് കണ്ടെത്തിയ മൂന്ന് പേരെ തെളിവില്ലെന്ന് ചൂണ്ടികാണിച്ച് കോടതി വെറുതെ വിട്ടു.
2006 അഹമ്മദാബാദ് സ്ഫോടനം
2006 ഫെബ്രുവരി 19 ന്, പുലർച്ചെ 1:43 നാണ് അഹമ്മദാബാദിലെ കാലുപുർ റെയിൽവേ സ്റ്റേഷനിൽ, 2 / 3 പ്ലാറ്റ്‌ഫോമുകളിൽ സ്ഥാപിച്ചിട്ടുള്ള പബ്ലിക് കോൾ ഓഫീസ് ബൂത്തുകളിൽ സ്‌ഫോടനം നടന്നത്. സ്ഫോടനം നടക്കുമ്പോൾ പ്ലാറ്റ്ഫോമിൽ ട്രെയിനുകൾ ഇല്ലാതിരുന്നതിനാൽ മരണങ്ങളൊന്നും സംഭവിച്ചില്ല.
സ്ഫോടനം ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത 23 പേരിൽ ഏഴു പേരെ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതി വെറുതെ വിട്ടു. സ്ഫോടനം നടത്തിയതായി ആരോപിച്ച് പോലീസ് കണ്ടെത്തിയ നാല് പേരെയും കോടതി വെറുതെ വിട്ടു.
2006 വാരണാസി സ്ഫോടനം
2006 മാർച്ച് 7 നാണ്, വാരണാസിയിൽ സ്ഫോടന പരമ്പരകൾ അരങ്ങേറുന്നത്. സ്‌ഫോടനത്തിൽ 28 പേർ കൊല്ലപ്പെടുകയും, 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിക്കടുത്തുള്ള ഒരു ഹനുമാൻ ക്ഷേത്രത്തിലും, വാരണാസിയിലെ പ്രധാന റെയിൽവേ സ്റ്റേഷനിലുമായി ഏകദേശം ഒരേ സമയത്താണ് സ്ഫോടനങ്ങൾ നടന്നത്. ഇത് കൂടാതെ നഗരത്തിലെ മറ്റ് ആറിടങ്ങളിൽ നിന്ന് ബോംബുകൾ കണ്ടെടുക്കുകയും,
നിർവീര്യമാക്കുകയും ചെയ്തു. കേസിൽ പ്രതിചേർക്കപ്പെട്ട അഞ്ചു പേരിൽ ഒരാളെ മാത്രമാണ് പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ബാക്കി നാല് പേരിൽ ഒരാളെ കശ്മീരിൽ വെച്ച് സൈന്യം കൊലപ്പെടുത്തി. മൂന്ന് പേർ ഒളിവിലാണ്. കേസിൽ അറസ്റ്റിലായ വലിയുല്ലാഹ് എന്നയാളെ 2022 ജനുവരിയിൽ ഗാസിയാബാദ് കോടതി വധശിക്ഷക്ക് വിധിച്ചു.
2006 മുംബൈ ട്രെയിൻ സ്ഫോടനം
2006 ജൂലൈ 11 നാണ്, മുംബൈയിലെ സബർബൻ റെയിൽവേ സ്റ്റേഷനിൽ, 11 മിനിറ്റോളം നീണ്ട് നിന്ന ഏഴ് സ്ഫോടന പരമ്പരകൾ നടന്നത്. 209 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനം നടന്ന് 36 മണിക്കൂറിനുള്ളിൽ 350 ലധികം മുസ്ലിംകളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കേസിലെ മുഖ്യ പ്രതികളായ 11പേർ 2006 ഒക്ടോബറിൽ കുറ്റം സമ്മതിച്ചതായി പോലീസ് കോടതിയെ അറിയിച്ചു. എന്നാൽ ഒരാഴ്ച്ചക്കുള്ളിൽ തന്നെ, തങ്ങൾ ശൂന്യമായ കടലാസിൽ ഒപ്പിടാൻ നിർബന്ധിതരായതാണെന്നും, കുറ്റസമ്മതം നടത്താൻ ഭീഷണിപ്പെടുത്തി പീഡിപ്പിക്കപ്പെട്ടെന്നും ഇവർ കോടതിയെ അറിയിച്ചു. ഇത് കാണിച്ച് നവംബറിൽ അവർ അപേക്ഷ നൽകി. 2015 സെപ്റ്റംബറിൽ, പ്രതികളിൽ ഒരാളായ വാഹിദ് മുഹമ്മദ് ഷെയ്ഖിനെ തെളിവില്ലെന്ന് കാണിച്ച് കോടതി വെറുതെ വിട്ടു. മറ്റു പ്രതികളുടെ വിചാരണ തുടരുകയാണ്.
2008 ജയ്‌പൂർ സ്ഫോടനം
2008 മെയ് 13 ന്, ജയ്പൂരിലെ 9 സ്ഥലങ്ങളിലായി പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ നടന്ന സ്ഫോടന പരമ്പര. 63 പർ കൊല്ലപ്പെടുകയും 220 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യു.എ.പി.എ അടക്കം ചേർത്താണ് എട്ടു കേസുകൾ രാജസ്ഥാൻ പോലീസ് രജിസ്റ്റർ ചെയ്തത്. “ഇന്ത്യൻ മുജ്ജാഹിദീൻ തീവ്രവാദികളാണ്” സ്ഫോടനത്തിന് പിന്നിൽ എന്നതായിരുന്നു പോലീസിന്റെ കണ്ടെത്തൽ. പ്രതികളെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അഞ്ചു പേരിൽ നാല് പേരെ 2019 ഡിസംബറിൽ രാജസ്ഥാൻ പ്രത്യേക കോടതി വധശിക്ഷക്ക് വിധിച്ചു. ഒരാളെ തെളിവില്ലെന്ന് ചൂണ്ടികാണിച്ച് വെറുതെ വിട്ടു. എന്നാൽ 2023 മാർച്ചിൽ, രാജസ്ഥാൻ ഹൈകോടതി പ്രതികളാക്കപ്പെട്ട നാല് പേരെയും തെളിവില്ലെന്ന് കാണിച്ച് കുറ്റവിമുക്തരാക്കി.
ഇത്തരത്തിൽ ഇന്ത്യയിൽ ഇന്നോളം നടന്നിട്ടുള്ള ഭീകരാക്രമണങ്ങളിൽ ഭൂരിഭാഗവും, അന്വേഷണം എങ്ങുമെത്താതെ ദുരൂഹമായി നിലനിൽക്കുകയാണ്.
2014 ന് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ ഇത്തരം ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുള്ളതായി കാണാം. എന്നാൽ ഇതെങ്ങനെ സംഭവിച്ചു? ഭീകരവാദ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ ബി.ജെ.പി സർക്കാർ പ്രാവർത്തികമാക്കിയ നയങ്ങൾ എന്താണ്? 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നടന്ന, ബി.ജെ.പി യുടെ രണ്ടാമൂഴത്തെ വലിയ രീതിയിൽ സ്വാധീനിച്ച പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ഈ ചോദ്യങ്ങളെ കൂടുതൽ പ്രസക്തമാക്കുന്നുണ്ട്. ഭീകരാക്രമണങ്ങൾ തടയാൻ സന്നദ്ധമായ ഒരു സംവിധാനത്തിന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത സുരക്ഷാ പിഴവുകളാണ് പുൽവാമയിൽ സംഭവിച്ചിട്ടുള്ളത്.
അതേസമയം, 40 ഓളം സൈനികരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തെ വലിയ രീതിയിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയും അതിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയുമാണ് ബി.ജെ.പി ചെയ്തത്. രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ, ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കപെടുമോ എന്ന ആശങ്ക ഇല്ലാതാകണമെങ്കിൽ രാജ്യത്ത് അരങ്ങേറുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ആരെല്ലാമാണെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണ്