താലിബാനിന്റെ മർദ്ദനനയങ്ങളും സ്ത്രീവിരുദ്ധ സമീപനവും അഫ്‍ഗാനിസ്ഥാനിലെ ചരിത്ര പുരാതന പൈതൃകങ്ങളോടുള്ള പ്രതിലോമകരമായ നിലപാടുകളും അഞ്ചു വർഷക്കാലത്തെ അവരുടെ ഭരണം വിവാദപരമാക്കി. ശരീഅത് നടപ്പിലാക്കുക എന്ന പേരിൽ ഇസ്‌ലാമിക മൂല്യങ്ങൾ പരിഗണിക്കാതെ ആക്രമണാത്മക സ്വഭാവം അനുവർത്തിച്ചത് രാജ്യത്തിന്റെ അകത്തും പുറത്തും വിമർശിക്കപ്പെട്ടു. പാകിസ്താനിലെ തഹ്‌രീകെ താലിബാൻ നൂറിലധികം ബോംബ് ആക്രമണങ്ങളാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയത്.
ഭാഗം – 3; താലിബാനും ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയും
താലിബാൻ വിഷയത്തിൽ പാകിസ്ഥാന്റെ പങ്കാളിത്തം കൂടി പരാമർശിക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര വിഷയത്തിൽ പാകിസ്ഥാന് കൂടുതൽ കൈയ്യുള്ളത് കൊണ്ടു തന്നെ താലിബാന്റെ വളർച്ചയും അവർ ശ്രദ്ധിച്ചിരുന്നു. പാകിസ്ഥാനിൽ വടക്കന്‍ വസീറിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തഹ്‌രീകെ താലിബാനിനോട് ഇടക്കാലത്ത് വരെ ഭരണകൂടം അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്നു.
എന്നാൽ, 2014 ഡിസംബർ 16-ന് പെഷവാറിൽ ഒരു സൈനിക സ്കൂളിൽ നടന്ന ആക്രമണത്തിൽ 132 കുട്ടികള്‍ ഉള്‍പ്പെടെ 145 പേര്‍ കൊല്ലപ്പെട്ടതോടുകൂടി അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഐ.എസ്.ഐയെയും നൂറിലധികം വിവിധ മത സംഘടനകളെയും ഉൾപ്പെടുത്തി താലിബാൻ വിരുദ്ധ മുന്നണി രൂപപ്പെടുത്തിയത് പാകിസ്ഥാനിന്റെ നയത്തിൽ വന്ന മാറ്റമാണ്. ‘സർബെ അസബ്’ എന്ന പേരിൽ അവർ ഒരു ഓപ്പറേഷൻ നടത്തുകയും, ധാരാളം താലിബാനികളെ തുരത്തുകയും ചെയ്തു. ഒരുപാട് പേർക്ക് വധശിക്ഷനൽകുന്ന നിലപാട് കൂടി പാകിസ്ഥാൻ സ്വീകരിച്ചതും ഈയൊരു പശ്ചാത്തലത്തിലാണ്. ഈ ഭാഗങ്ങളിൽ നിന്നും നല്ലൊരു ശതമാനം താലിബാനികൾ സ്വാഭാവികമായും അഫ്ഗാനിസ്ഥാനിലേക്കാണ് രക്ഷപ്പെട്ടത്. അവരെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യണമെന്ന പാകിസ്ഥാനിന്റെ ആവശ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനും കാര്യമായി പരിഗണിച്ചില്ല എന്നുള്ളത് ഇന്നത്തെ താലിബാന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.
താലിബാനിന്റെ മർദ്ദനനയങ്ങളും സ്ത്രീവിരുദ്ധ സമീപനവും അഫ്‍ഗാനിസ്ഥാനിലെ ചരിത്ര പുരാതന പൈതൃകങ്ങളോടുള്ള പ്രതിലോമകരമായ നിലപാടുകളും അഞ്ചു വർഷക്കാലത്തെ അവരുടെ ഭരണം വിവാദപരമാക്കി. ശരീഅത് നടപ്പിലാക്കുക എന്ന പേരിൽ ഇസ്‌ലാമിക മൂല്യങ്ങൾ പരിഗണിക്കാതെ ആക്രമണാത്മക സ്വഭാവം അനുവർത്തിച്ചത് രാജ്യത്തിന്റെ അകത്തും പുറത്തും വിമർശിക്കപ്പെട്ടു. പാകിസ്താനിലെ തഹ്‌രീകെ താലിബാൻ നൂറിലധികം ബോംബ് ആക്രമണങ്ങളാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയത്.
മലാല യൂസഫായിക്കു നേരെ നടന്ന ആക്രമണവും ഈ പശ്ചാത്തലത്തിലാണ് നടന്നത്. മലാല അക്രമിക്കപെട്ടതിന്റെ പിന്നാമ്പുറ രാഷ്ട്രീയത്തെ പാകിസ്ഥാനിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും സ്ത്രീവിരുദ്ധ സമീപനം ഉള്ളതിനാൽ താലിബാന്റെ പേരിലാണ് ആ കുറ്റവും ആരോപിക്കപ്പെട്ടത്.
താലിബാൻ അഫ്‌ഗാനിസ്ഥാനിൽ മുന്നൂറിലധികം ജില്ലകളിൽ അധികാരത്തിൽ വന്നിട്ടുണ്ട് എന്നാണ് പത്രറിപ്പോർട്ടുകൾ. എന്നാൽ ചില മാറ്റങ്ങൾ താലിബാൻ്റെ സമീപനത്തിൽ പിന്നീട് ഉണ്ടായിട്ടുണ്ട്. നിഗൂഢ സംഘടനയായ അൽഖാഇദയുമായുള്ള ബന്ധവിച്ഛേദനം ഉദാഹരണം. ഒരുതരത്തിലും അമേരിക്കയുമായി ഒരു ചർച്ചക്കും തയ്യാറാവുകയില്ല എന്ന് തീരുമാനത്തിൽ നിന്നും മാറി താലിബാൻ അവരുമായി സംഭാഷണങ്ങൾക്ക് തയ്യാറാവുകയും കരാർ ഒപ്പിടുന്ന സാഹചര്യത്തിലേക്ക് വരികയുമുണ്ടായി. താലിബാന്റെ അധികാരത്തിലുള്ള അഫ്ഗാനിസ്ഥാനിലെ ചില ഭാഗങ്ങളിൽ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള അനുവാദം ലഭിച്ചതും പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഫ്‌ഗാൻ ഗവൺമെന്റുമായുള്ള ചർച്ചകൾക്ക് താലിബാൻ തയ്യാറായതും പുതിയ നയംമാറ്റമാണ്.
ലോകത്തുള്ള ഒട്ടുമിക്ക മുസ്‌ലിം സംഘടനകളും താലിബാനിന്റെ നയനിലപാടുകളെയും കുറ്റകൃത്യങ്ങളെയും വിമർശിച്ചിരുന്നു. പാകിസ്ഥാൻ ജമാഅതെ ഇസ്‌ലാമി അമീറായിരുന്ന ഖാദി ഹുസൈൻ അഹ്മദ്, ‘ശരീഅത്താണ് തങ്ങൾ നടപ്പിലാക്കുന്നത്’ എന്ന് അവകാശപ്പെടരുതെന്നാണ് താലിബാനോട് ആവശ്യപ്പെട്ടത്.
താലിബാനിന്റെ വളർച്ച ഇന്ത്യയിലും ഇസ്‌ലാമോഫോബിയ വർധിക്കാൻ കാരണമായിട്ടുണ്ട്. പാകിസ്ഥാൻ- കാശ്മീർ- കേരളം എന്ന ക്രമത്തിൽ താലിബാനിന്റെ വരവിനെകുറിച്ച അതിശയോക്തി നിറഞ്ഞ ചർച്ചകൾ കേരളത്തിൽ സജീവമാകുന്ന ഇസ്‌ലാംഭീതി ഊർജ്ജിതപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. പാകിസ്ഥാനെ പോലെ അഫ്ഗാനിസ്ഥാനിലും നയതന്ത്ര ബന്ധങ്ങളും പ്രാദേശിക താൽപര്യങ്ങളും സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയ്ക്കും താലിബാന്റെ ഈ സാന്നിധ്യം നല്ലതായി തോന്നുകയില്ല. പാകിസ്ഥാന്നും താലിബാന്നുമിടയിൽ രൂപപ്പെടാൻ സാധ്യതയുള്ള ബന്ധങ്ങളെക്കുറിച്ച ഇന്ത്യയുടെ സൂക്ഷമ നീരീക്ഷണം ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. പക്ഷെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും പ്രദേശിക താത്പര്യങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തുക എന്ന അർഥത്തിൽ താലിബാനുമായി ഒരു ചർച്ചയ്ക്ക് തയ്യാറാക്കേണ്ടത് അനിവാര്യമാണെന്ന് തരത്തിൽ പോലും അഭിപ്രായങ്ങൾ ഉയർന്നു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.