ഹൈദരലിയും ടിപ്പു സുൽത്താനും, യൂറോപ്യൻ കൊളോണിയൽ ശക്തികളായിരുന്ന ഫ്രാൻസിനും ബ്രിട്ടനും സൈനികപരവും രാഷ്ട്ര തന്ത്രവുമായ അനേകം പാഠങ്ങൾ കൈമാറിയിട്ടുണ്ട്. അവരുടെ ധീരതയും രാഷ്ട്രീയ തന്ത്രങ്ങളും അനേകം ദശകങ്ങളോളം സമുദ്രങ്ങൾക്കപ്പുറം വടക്കേ അമേരിക്കയിൽ വരെ ചലനങ്ങൾ ഉണ്ടാക്കി. മാത്രമല്ല അവ അമേരിക്കൻ സ്ഥാപക നേതാക്കളെ അവരുടെ പോരാട്ടത്തിൽ പ്രചോദിപ്പിക്കുകയും കൂടെ ഇന്ത്യയെ കുറിച്ചുള്ള ധാരണ രൂപീകരിക്കാൻ സഹായിക്കുകയും ചെയ്‌തു.
1776 ജൂലൈ 4ന് വടക്കേ അമേരിക്കയിലെ 13 ബ്രിട്ടീഷ് കോളനികൾ പങ്കെടുത്ത രണ്ടാം കോണ്ടിനെന്റൽ കോണ്ഗ്രസിൽ വെച്ച് അമേരിക്കൻ ഐക്യനാടുകൾ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയുണ്ടായി. ആധിപത്യം ഉറപ്പിക്കാനുള്ള ബ്രിട്ടന്റെ ശ്രമങ്ങളെ ചെറുക്കാൻ ബ്രിട്ടന്റെ മറ്റു എതിരാളികളുടെ ചലനങ്ങൾ അമേരിക്കൻ ഐക്യനാടുകൾ വീക്ഷിച്ചിരുന്നു. അതിൽ അവരെ ആകർഷിച്ച ഒന്നായിരുന്നു മൈസൂർ സാമ്രാജ്യവും ബ്രിട്ടനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ.
2010ൽ യുനൈറ്റഡ് സ്റ്റേറ്റ്‌സ് സ്ഥാപക നേതാക്കളായ ജോർജ് വാഷിംഗ്‌ടൺ, ബെഞ്ചമിൻ ഫ്രാങ്ക്ളിൻ, ജോൺ ആഡംസ്, തോമസ് ജെഫേഴ്‌സൺ, അലക്‌സാണ്ടർ ഹാമിൽട്ടൺ, ജെയിംസ് മാഡിസൺ എന്നിവരുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ ശേഖരിക്കുന്നതിനായി യൂണിവേഴ്‌സിറ്റി ഓഫ് വിർജീനിയയും നാഷണൽ ആർക്കൈവ്സും സംയുക്തമായി ഒരു വെബ്സൈറ്റ് ആരംഭിച്ചു. ആരംഭസമയത്ത് അമേരിക്കൻ ഐക്യനാടുകളുടെ ഭാഗധേയത്തെ രൂപപ്പെടുത്തിയത് ഇവരായിരുന്നു. ഇവരുടെ ആശയവിനിമയങ്ങൾ, വിവര ശേഖരങ്ങൾ (അവ വെബ്സൈറ്റിൽ ലഭ്യമാണ്) ലോകത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളിലെ ബ്രിട്ടന്റെ ചലനങ്ങളെ സൂക്ഷ്‌മമായി ശ്രദ്ധിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. 1754 മുതൽ 63 വരെയുള്ള ബ്രിട്ടനുമായുള്ള ഏഴു വർഷത്തെ യുദ്ധത്തിലേറ്റ പരാജയത്തിന് തിരിച്ചടിക്കാൻ, 1770കളുടെ മധ്യത്തിൽ തന്നെ ഫ്രാൻസ് യു.എസിന് സഹായം വാഗ്‌ദാനം ചെയ്‌തിരുന്നു. പക്ഷെ ബ്രിട്ടൻ വൈകാതെ അവരുടെ ശത്രുക്കളോട്, പ്രത്യേകിച്ചും സൈനികമായും രാഷ്ട്രീയമായും ശക്തമായ വെല്ലുവിളി ഉയർത്തിയ ഇന്ത്യക്ക് മുന്നിൽ പരാജയപ്പെടുമെന്ന വീക്ഷണത്തിലായിരുന്നു അമേരിക്കയുടെ സ്ഥാപക നേതൃത്വം. ഇവർ അയച്ചതും സ്വീകരിച്ചതുമായ, മൈസൂർ രാജാക്കന്മാരായ ഹൈദർ അലി, ടിപ്പു സുൽത്താൻ എന്നിവരെകുറിച്ചും ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ ഭാവിയെകുറിച്ചും പരാമർശിക്കുന്ന അനേകം കത്തുകളുമുണ്ട്. അമേരിക്കയുടെ സ്വാതത്ര്യ പോരാട്ടത്തിൽ ടിപ്പുവും ഹൈദർ അലിയും സ്വാധീനം മനസ്സിലാക്കാൻ അവ സഹായിക്കും.
ശത്രുവിന്റെ ശത്രു
പാരീസിൽ നിന്ന് ഫ്രാൻസ് ആർമിയുടെ ലെഫ്റ്റനന്റ് ജനറൽ ആയ കോംറ്റെ ഡി ട്രെസ്സൻ ഫ്രഞ്ച് ഭാഷയിൽ ബെഞ്ചമിൻ ഫ്രാങ്ക്ളിന് എഴുതിയ ഒരു കത്തിലൂടെയാണ് അമേരിക്കൻ സ്ഥാപക നേതൃത്വം ഇന്ത്യയിലെ ഭരണാധികാരികളെകുറിച്ച് ആദ്യമായി അറിയുന്നത്. 1774 ജൂൺ 24ന് എഴുതിയ കത്തിൽ “A brave Moghul Prince” എന്നാണ് ട്രെസ്സൻ ഹൈദരലിയെ വിശേഷിപ്പിക്കുന്നത്. ഒപ്പം ഹൈദരലിക്ക് വേണ്ടി പ്രവർത്തിച്ച ഒരു യൂറോപ്യനെ ബന്ധപ്പെടുത്തി തരാം എന്ന് യു.എസ് കോൺഗ്രസിന് വാഗ്‌ദാനവും നൽകി.
മൂന്നു വർഷത്തിന് ശേഷം ആരംഭിച്ച രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധത്തിലെ സംഭവ വികാസങ്ങൾ അമേരിക്കൻ വിപ്ലവകാരികൾ കൃത്യമായി നിരീക്ഷിച്ചിരുന്നു. 1780 ജൂണ് 10ന് ജോൺ ആഡംസ് യു.എസ് കോൺഗ്രസ് പ്രസിഡന്റിന് എഴുതിയ കത്തിൽ ബ്രിട്ടീഷ് അഡ്‌മിറൽ ഹ്യുഗ്‌സിന്റെ സൈനിക നീക്കങ്ങളെകുറിച്ചുള്ള വിശദവിവരങ്ങൾ കോൺഗ്രസിന് കൈമാറുകയും ഹൈദരലി ‘The Famous Hyder Aly’ എന്ന് പരാമർശിക്കുകയും ചെയ്യുന്നുണ്ട്. ഈ കത്ത് 1780 സെപ്റ്റംബർ 25ലെ യു.എസ് രണ്ടാം കോണ്ടിനെന്റൽ കോണ്ഗ്രസിൽ വായിക്കുകയും ചെയ്‌തിരുന്നു.
1781ലും അമേരിക്കൻ വിപ്ലവകാരികൾ ആംഗ്ലോ മൈസൂർ യുദ്ധവുമായി ബന്ധപ്പെട്ട് കത്തിടപാടുകൾ നടത്തിയിരുന്നു. ബ്രിട്ടൻ പരാജയപ്പെടുമെന്ന വലിയ പ്രതീക്ഷയും അവർക്കുണ്ടായിരുന്നു. എഡ്‌മണ്ട് ജെന്നിങ്‌സ് റൺഡോൾഫ് 1781 ഏപ്രിൽ 4ന് ബ്രസൽസിൽ നിന്ന് ജോൺ ആഡംസിന് എഴുതിയ കത്തിൽ ഹൈദരലിയുടെ മുന്നേറ്റത്തെകുറിച്ചു വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതിൽ തന്നെ ഹൈദരലിയുടെ എൺപതിനായിരം കുതിരകളുള്ള കുതിരപ്പടയെകുറിച്ചും അദ്ദേഹത്തിന്റെ ആർക്കോട്ട് ഉപരോധത്തെകുറിച്ചും വിവരിക്കുന്ന ഒരു ബ്രിട്ടീഷ് ന്യൂസ് പേപ്പർ ലഭിച്ചതിനെകുറിച്ചും പരാമർശിക്കുന്നുണ്ട്. കേണൽ ബെയ്‌ലി, കേണൽ ഫ്ലെച്ചർ എന്നിവരുടെ പരാജയങ്ങൾ, 400 യൂറോപ്യൻമാരുടെയും 4000 ഇന്ത്യൻ ശിപായിമാരുടെയും ജീവനഷ്‌ടം, ഹൈദരലിയുടെ കൂടുതൽ സ്ഥലങ്ങളിലേക്കുള്ള മുന്നേറ്റം, കേണൽ മൻറോ തലനാരിഴയ്ക്ക് മദ്രാസിലേക്ക് രക്ഷപ്പെട്ടത് എന്നിവയൊക്കെ അതിൽ വിവരിച്ചിട്ടുണ്ട്. റൺഡോൾഫ് 1775ൽ ജനറൽ ജോർജ് വാഷിംഗ്‌ടണിന്റെ പേഴ്‌സണൽ സെക്രട്ടറിയും 1794 തോമസ് ജെഫേഴ്‌സണു ശേഷം യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റും ആയിരുന്നു.
1825ൽ അമേരിക്കയുടെ ആറാമത്തെ പ്രസിഡന്റായ ജോണ് ക്വിൻസി ആഡംസ് തന്റെ പതിമൂന്നാം വയസ്സിൽ 1781 ഏപ്രിൽ 8ന്, ലെയ്‌ഡനിൽ നിന്നും അമ്മ അബിഗലി ആഡംസിന് എഴുതിയ ഡയറിക്കുറിപ്പുകളിൽ ഹൈദരലിയുടെ വിജയങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ട്. കേണൽ ഫ്ലെച്ചറിന്റെ മരണത്തെകുറിച്ചും കേണൽ ബെയ്‌ലി പിടിയിലായതിനെകുറിച്ചും അതിൽ പരാമർശങ്ങളുണ്ട്. 1781 ആഗസ്റ്റ് 28ന്, റോഡ് ഐലന്റിലെ (Rhode Island) പ്രതിനിധികൾ, ഫിലാഡൽഫിയയിൽ നിന്നും തങ്ങളുടെ ഗവർണർ ആയ വില്യം ഗ്രീനിന് ഇന്ത്യയിൽ ബ്രിട്ടീഷുകാർ നേരിടുന്ന തിരിച്ചടിയിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടും എഴുതിയിട്ടുണ്ട്.
സ്വതന്ത്ര യുനൈറ്റഡ് സ്റ്റേറ്റ്‌സിനായുള്ള ചർച്ചകൾ തുടരവെ, ബ്രിട്ടന്റെ ഇന്ത്യയിൽ അവരുടെ പ്രധാന പ്രതിയോഗികളായ ഫ്രഞ്ചുകാർ, ഹൈദരലി, മകൻ ടിപ്പു സുൽത്താൻ എന്നിവരോടുള്ള പോരാട്ടത്തിലെ ഭാഗ്യ ദൗർഭാഗ്യങ്ങൾ, അമേരിക്കക്കാർക്കുള്ള ആനുകൂല്യങ്ങളിൽ പ്രതിഫലനം ഉണ്ടാക്കിയിരുന്നു. 1782 ജൂൺ 13ന് ജോൺ ആഡംസ് ഹേഗിൽ നിന്നും ബെഞ്ചമിൻ ഫ്രാങ്ക്ളിന് കത്തെഴുത്തുകയും അതിൽ ബ്രിട്ടന്റെ എതിരാളികളുമായി ആശയവിനിമയം നടത്താൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കുറച്ചു ദിവസങ്ങൾക്കു ശേഷം, ജൂൺ 25ന് ജെയിംസ് മാഡിസൺ ഫിലാഡൽഫിയയിൽ നിന്നും എഡ്‌മണ്ട് ജെന്നിങ്‌സ് റൺഡോൾഫിന് കത്തെഴുതുകയും ബ്രിട്ടീഷ് ജനറൽ എയ്റെ കൂട്ടിനുമേൽ ഹൈദരലി മേൽക്കൈ നേടിയതുൾപ്പെടെ അമേരിക്കയുടെ സ്വാതന്ത്ര്യ അഭിലാഷങ്ങൾക്കുണ്ടായ പ്രശ്‍നങ്ങളെകുറിച്ച് ചർച്ച ചെയ്യുകയും ചെയ്‌തിട്ടുണ്ട്. മാഡിസൺ പിന്നീട് 1809ൽ അമേരിക്കയുടെ നാലാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.
1782 ആഗസ്റ്റ് 13ന് ജോൺ ആഡംസ് ഹേഗിൽ നിന്നും ജോൺ ജെക്ക് (അമേരിക്കയുടെ ആദ്യ ചീഫ് ജസ്റ്റിസ്) അമേരിക്കയിൽ രൂപീകരിച്ച ഫിഷർബർട് കമ്മീഷനെകുറിച്ച് എഴുതി. ബ്രിട്ടനുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന നാലു ശക്തികളുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു കമ്മീഷന്റെ ദൗത്യം. ഈ പരാമർശിക്കപ്പെട്ട ശക്തികളിലൊന്ന് ഹൈദരലിയാണോ, മറാത്ത സാമ്രാജ്യം ആണോ എന്ന് ആഡംസിന് ഉറപ്പില്ല.
1782 സെപ്റ്റംബറിൽ സമാധാന ചർച്ചകൾ പാരീസിൽ നടക്കുന്നു. 1782 സെപ്റ്റംബർ 23ന് ജോണ് ആഡംസ് ഹേഗിൽ നിന്നും റോബർട് ആർ ലിവിങ്സ്റ്റണു എഴുതിയ ഒരു കത്തിൽ ചർച്ചകൾ നടക്കവെ, ഓരോ മണിക്കൂറിലും ഇന്ത്യയിൽ നിന്നോ മറ്റെവിടങ്ങളിൽ നിന്നോ ഒരു നല്ല വാർത്തക്കായി പ്രതീക്ഷയോടെ കാത്തിരുന്നതിനെ കുറിച്ചു വിവരിച്ചിട്ടുണ്ട്. ആ വർഷം കൊണ്ടിനെന്റൽ കോൺഗ്രസ് രൂപീകരിച്ച ഫോറിൻ അഫേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആദ്യ സെക്രട്ടറിയായിരുന്നു ലിവിങ്സ്റ്റൺ.
1782 ഡിസംബർ 24ന് ഫിലാഡൽഫിയയിൽ നിന്നും കോൺഫെഡറേഷൻ കോൺഗ്രസിലെ വിർജീനിയയിലെ പ്രതിനിധികൾ തങ്ങളുടെ ഗവർണർ ആയ ബെഞ്ചമിൻ ഹാരിസണ്, ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഹൈദരലിയുടെ സഹായത്തോടെ ഫ്രഞ്ചുകാർ മദ്രാസ് പിടിച്ചെടുത്തുവെന്ന വാർത്ത ലഭിച്ചിട്ടുണ്ടെന്ന് എഴുതിയിട്ടുണ്ട്.
1783 ജനുവരി 20ന് പോരാട്ട രംഗത്തുണ്ടായിരുന്ന സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക എന്നിവർ താൽകാലിക സമാധാന കരാർ ഒപ്പുവെക്കുന്നതോടെയാണ് യുദ്ധനില അവസാനിക്കുന്നത്. സെപ്റ്റംബർ 3നാണ് ബ്രിട്ടനും അമേരിക്കയും തമ്മിൽ ഔദ്യോഗികമായി കരാറിലേർപ്പെടുന്നത്. കരാർ വഴി യുദ്ധം അവസാനിക്കുകയും സ്വതന്ത്ര അമേരിക്കയെ ബ്രിട്ടൻ അംഗീകരിക്കുകയും ചെയ്‌തു. 1784 ജനുവരി 14ന് യു.എസ് കോൺഗ്രസ്സും കരാറിന് അംഗീകാരം നൽകി. ടിപ്പു സുൽത്താന്റെ സുപ്രധാന യൂറോപ്യൻ സഖ്യകക്ഷി ആയിരുന്ന ഫ്രാൻസ് ബ്രിട്ടാനുമായുള്ള എല്ലാ വിധ സൈനിക ഏറ്റുമുട്ടലുകളിൽ നിന്നും പിൻവാങ്ങിയതോടെ ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബ്രിട്ടന് അവസരമൊത്തുവന്നു. അതോടെ അപ്പോൾ നടക്കുന്ന യുദ്ധങ്ങളിൽ മേൽക്കോയ്‌മ ഉണ്ടെങ്കിലും ബ്രിട്ടീഷുകാരുമായി സമാധാന സന്ധിയിൽ ഏർപ്പെടാൻ ടിപ്പു നിർബന്ധിതനായി.
ഉപസംഹാരം
ആളുകൾക്ക് ദേശങ്ങൾക്കിടയിൽ സഞ്ചരിക്കാനും ആശയവിനിമയം നടത്താനും അനേകം സംവിധാനങ്ങൾ ലഭ്യമായതിനാൽ ലോകത്തെ മുഴുക്കെ ഒരു ആഗോള ഗ്രാമം(Global Village) ആയാണ് ഇന്ന് മനസ്സിലാക്കുന്നത്. പക്ഷെ പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ ചില പ്രാദേശിക രാഷ്ട്രീയ സംഭവ വികാസങ്ങൾ അനേകം ദൂരമകലെയുള്ള പ്രദേശത്തും സമൂഹങ്ങളിലും പ്രതിഫലനങ്ങൾ ഉണ്ടാക്കിയത് നമ്മെ അത്ഭുതപ്പെടുത്തിയേക്കും. ഹൈദരലിയും ടിപ്പു സുൽത്താനും, യൂറോപ്യൻ കൊളോണിയൽ ശക്തികൾ ആയിരുന്ന ഫ്രാൻസിനും ബ്രിട്ടനും സൈനികപരവും രാഷ്ട്ര തന്ത്രവുമായ അനേകം പാഠങ്ങൾ കൈമാറിയിട്ടുണ്ട്. അവരുടെ ധീരതയും രാഷ്ട്രീയ തന്ത്രങ്ങളും അനേകം ദശകങ്ങളോളം സമുദ്രങ്ങൾക്കപ്പുറം നോർത്ത് അമേരിക്കയിൽ വരെ ചലനങ്ങൾ ഉണ്ടാക്കി. മാത്രമല്ല അവ അമേരിക്കൻ സ്ഥാപക നേതാക്കളെ അവരുടെ പോരാട്ടത്തിൽ പ്രചോദിപ്പിക്കുകയും കൂടെ ഇന്ത്യയെ കുറിച്ചുള്ള ധാരണ രൂപീകരിക്കാൻ സഹായിക്കുകയും ചെയ്‌തു.