റഷ്യ -ഉക്രൈൻ യുദ്ധത്തെ തുടർന്ന് 2022 മാർച്ചിൽ, ഉക്രെെനിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം നിർത്തിവെക്കാൻ ഇടപെട്ടുവെന്ന വാദം ഈയടുത്ത് ഉയർന്നുവന്നിരുന്നു.
നവംബറിൽ, ന്യൂസ് 18 ഉത്തർപ്രദേശിന് നൽകിയ അഭിമുഖത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ഇന്ത്യൻ വിദ്യാർത്ഥികളെ യുദ്ധബാധിത മേഖലകളിൽനിന്നും ഇന്ത്യയിലേക്കെത്തിക്കുന്നതിനായി 72 മണിക്കൂർ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന് പറഞ്ഞിരുന്നു.
ഇത് ഇന്ത്യക്കാർ ലോകമെങ്ങുമുണ്ടാക്കുന്ന സ്വാധീനത്തിന്റെ ഭാഗമാണെന്നും അഭിമാനിക്കാനുള്ള കാരണമാണെന്നും അമിത് ഷാ പറയുകയുണ്ടായി.
ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളിൽ ഇത്തരമൊരു സംഭവം ആദ്യത്തേതാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്യുകയുമുണ്ടായി.
ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലായ ബി.ജെ.പി ഫോർ ഇന്ത്യ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.
ഉക്രൈനിൽ അകപ്പെട്ട 35,000 വിദ്യാർത്ഥികൾക്കായി നരേന്ദ്രമോദി ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളുമായി സംസാരിച്ചുവെന്നും യുദ്ധം 72 മണിക്കൂറുകൾ നിർത്തിവെച്ചുവെന്നുമാണ് വാദം.
ഹിമാചൽ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിനായി പ്രചരണം നടത്തുമ്പോൾ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയും ഇതേകാര്യം ആവർത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനോടും ഉക്രൈൻ പ്രസിഡന്റ് വൊലോദിമിർ സെലെൻസ്‌കിയോടും ഫോൺ വഴി സംസാരിച്ചാണ് വെടിനിർത്തൽ നിർത്തുവാൻ ആവശ്യപ്പെട്ടത് എന്നായിരുന്നു ജെ.പി നദ്ദയുടെ വാദം. ഈ പ്രസ്താവനയും നിരവധിപേർ ട്വീറ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടെ ഔദ്യോഗിക പേജ്, ബി.ജെ.പി രാജസ്ഥാൻ, ധർബംഗയിലെ ബി.ജെ.പി എംപി ഗോപാൽ ജി ഠാക്കൂർ, ബിഹാറിലെ ചൻപടിയ അസംബ്ലി മണ്ഡലത്തിലെ എം.പി ഉമാകാന്ത് സിങ് തുടങ്ങിയ പല ഹാൻഡിലുകളും ഈ പ്രസ്താവന അവരുടെ ട്വീറ്റുകളിൽ ഉൾപ്പെടുത്തി.
വസ്തുത:
ഇന്ത്യൻ വിദ്യാർത്ഥികളെ ഉക്രെെനിൽനിന്നും പുറത്തെത്തിക്കുന്നതിനാ റഷ്യ ബോംബിങ് നിർത്തിവെച്ചിട്ടില്ല എന്ന വിവരം 2022 മാർച്ചിൽ തന്നെ വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്.
മാർച്ച് 3ന് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, ഖാർകിവ് വിട്ടുപോകാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെ ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദാം ബാഗ്ചി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
‘റഷ്യയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ പൗരരോട് ഖാർകിവ് വിട്ടുപോകാനുള്ള നിർദേശങ്ങൾ നൽകിയതെന്ന് നിങ്ങൾ തന്നെ പറഞ്ഞിരുന്നല്ലോ. അടുത്ത ബോംബിങ് എവിടെയാണ് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ റഷ്യ ഇന്ത്യയ്ക്ക് നൽകുന്നുണ്ടോ (ഇന്ത്യയുടെ ഇടപെടൽ കാരണം റഷ്യ ബോംബിങ് നിർത്തിയെന്ന റിപോർട്ടുകൾ കാണുന്നതുകൊണ്ടാണ് ഇത് ചോദിക്കുന്നത്)’ എന്ന് ഒരു മാധ്യമപ്രവർത്തക അരിന്ദാമിനോട് ചോദിച്ചു. ഉക്രൈൻ, റഷ്യ രാജ്യങ്ങളുമായി എന്തുതരത്തിലുള്ള ഇടപെടലുകളാണ് ഇന്ത്യൻ വിദ്യാർത്ഥികളെ യുദ്ധമേഖലയിൽനിന്നും മാറ്റുന്നതിനായി നടക്കുന്നത് എന്നതായിരുന്നു മറ്റൊരു ചോദ്യം.
”ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരും വിദേശകാര്യമന്ത്രിമാരുമായും അംബാസഡർമാരുമായും സംസാരിക്കുന്നുണ്ട്, പ്രധാനമന്ത്രി പുടിനുമായി സംസാരിച്ചു എന്നും കേൾക്കുന്നു. ഏതൊക്കെ വഴികളിലൂടെയാണ് യാത്ര ചെയ്യാൻ കഴിയുക എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വിവരം കിട്ടി. അതനുസരിച്ചാണ് നമ്മൾ ഇന്ത്യൻ പൗരരെ ഈ വിവരം അറിയിച്ചത്. എങ്കിലും അക്രമസംഭവങ്ങൾ ഈ വഴിയിലും പൊട്ടിപ്പുറപ്പെട്ടിരുന്നു. തിരിച്ചെത്തിയവരെ കണ്ടിട്ടില്ലാത്തതിനാൽ കൂടുതൽ അതേപ്പറ്റി പറയാൻ കഴിയില്ല. ഇത്രയധികം പേർക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ ഇതിനായി ബോംബിങ് നിർത്തിവെച്ചുവെന്നും അതിനായുള്ള ഇടപെടലുകൾ നടത്തിയെന്നും പറയുന്നത് തീർത്തും തെറ്റാണ്’ എന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രതികരണം.