നാല് വർഷത്തിലേറെയായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻ.ഐ.എ) പ്രത്യേക കോടതി 2021 ജൂണിൽ ഹബീബ് മിയാനെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കെതിരായ തെളിവുകളുടെ അഭാവമാണ് കേസിൽ നിന്ന് കുറ്റവിമുക്തനാക്കാൻ കാരണമെന്നാണ് എൻ.ഐ.എ കോടതി പറയുന്നത്.
2017 മാർച്ച് മാസത്തിലെ ഒരു വെള്ളിയാഴ്ചയായിരുന്നു മുപ്പത്തിയേഴുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും ത്രിപുരയിലെ അഗർത്തല നിവാസിയുമായ ഹബീബ് മിയാനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജോലിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് തന്റെ തിരിച്ചറിയൽ കാർഡുമായി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഹബീബിന് ഫോൺ വരുന്നത്. ഉടനെ തന്നെ ഹബീബ് പോലീസ് സ്റ്റേഷനിലേക്ക് പോയി. എന്നാൽ, ആ പോക്ക് തൻ്റെ നാല് വർഷമാണ് കൊണ്ടുപോവുകയെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.
2005 ഡിസംബർ 28ന് നടന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) കാമ്പസ് ആക്രമണ കേസിലാണ് ഹബീബിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ആക്രമണം നടന്ന് പന്ത്രണ്ട് വർഷം കഴിഞ്ഞ ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ അറസ്റ്റ്. സെക്ഷൻ 120B (ക്രിമിനൽ ഗൂഡാലോചന), 121 (ഇന്ത്യാ ഗവൺമെന്റിനെതിരായ യുദ്ധം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ശ്രമിക്കുക), 121 എ (സെക്ഷൻ 121 പ്രകാരം കുറ്റകൃത്യം ചെയ്യാനുള്ള ഗൂഡാലോചന), 122 (ആയുധങ്ങൾ ശേഖരിക്കുക) തുടങ്ങിയ ചാർജുകളിലാണ് അദ്ദേഹത്തിനെതിരെ കേസ് എടുത്തത്.
നാല് വർഷത്തിലേറെയായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻ.ഐ.എ) പ്രത്യേക കോടതി 2021 ജൂണിൽ ഹബീബ് മിയാനെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കെതിരായ തെളിവുകളുടെ അഭാവമാണ് കേസിൽ നിന്ന് കുറ്റവിമുക്തനാക്കാൻ കാരണമെന്നാണ് എൻ.ഐ.എ കോടതി പറയുന്നത്.
2007 ൽ അറസ്റ്റിലായ സമയത്ത്, ഭാര്യ, മാതാപിതാക്കൾ, നാല് വയസ്സുള്ള മകൻ എന്നിവർക്ക് ഒരു നാഥനില്ലാത്ത അവസ്ഥയായിരുന്നു. ഹബീബിന്റ അറസ്റ്റിനുശേഷം രോഗിയായ പിതാവിന് മകനെ കാണാൻ പോലും അവസരം നൽകിയില്ല. മകന്ന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ അവസാനം പിതാവ് വിഷാദരോഗത്താൽ മരണപ്പെടുകയായിരുന്നു. പിതാവിന്റെ വിയോഗ വാർത്ത ഹബീബിനെ അറിയിച്ചത് അദ്ദേഹത്തിന്റെ അഭിഭാഷകനാണ്. “വാർത്ത കേട്ടപ്പോൾ ഞാൻ നിസ്സഹായനായി നിന്നു. പിതാവിന് വേണ്ടി കരയുകയും പ്രാർത്ഥിക്കുകയും ചെയ്യുകയല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല”- ഹബീബ് പറഞ്ഞു
നാലുവർഷത്തെ തടവിനിടയിൽ ഒരു തവണ പോലും കുടുംബത്തിന് ഹബീബിനെ കാണാൻ അവസരം നൽകിയിട്ടിയില്ല. “ഹബീബിന്റെ ജയിൽവാസം മൂലം അവന്റ കുടുംബം വിഷമകരമായ അവസ്ഥയിലാണ് കഴിഞ്ഞു പോയത്. അവൻ നിരപരാധിയാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, ഞങ്ങൾക്ക് ഒരിക്കലും വിശ്വാസം നഷ്ടപ്പെട്ടില്ല” ഹബീബിന്റെ ഭാര്യാ സഹോദരൻ ഇദ്രിസ് പറഞ്ഞു. കുടുംബവുമായി വീണ്ടും ഒത്തുചേർന്നതിനു ശേഷവും ഹബീബിന് ഇപ്പോഴും താനൊരു സ്വതന്ത്രനാണെന്ന് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. “ഓർമ്മകൾ എന്നെ കൂടുതൽ വേദനിപ്പിക്കുകയാണ്” ഹബീബ് പറയുന്നു.
ഹബീബിന്റെ കേസ് വാദിച്ച ബംഗളൂരുവിലെ അഭിഭാഷകൻ അഡ്വ. താഹിർ പറഞ്ഞത് ഇങ്ങനെയാണ്; “ പോലീസ് രേഖകളിൽ ആരോപണങ്ങളൊന്നും കണ്ടെത്താത്തതിനാൽ പ്രതിയെ വിട്ടയച്ച ഇന്ത്യാചരിത്രത്തിലെ ആദ്യത്തെ കേസാണ് ഇത്”. വിചാരണ വൈകിയതിനാൽ ജയിലിൽ കഴിയേണ്ടിവന്ന ഒരാളുടെ മാത്രം കേസല്ല ഇത്, ഇത്തരം നിരവധി കേസുകൾ വേറെയുമുണ്ട്.
താൻ ജയിലിൽ വെച്ച് അനുഭവിച്ചതിനെക്കുറിച്ച് സംസാരിക്കാനോ ചിന്തിക്കാനോ ഹബീബ് ആഗ്രഹിക്കുന്നില്ല. “എന്റെ ജീവിതത്തിലെ ഈ നാല് വർഷങ്ങൾ ഓർക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. അതെനിക്ക് അരോചകമാണ്, ഒരു പ്രതിദിന വേതന തൊഴിലാളിയായിരുന്നു ഞാൻ. എനിക്കെതിരെ ആരോപിക്കപ്പെട്ട കേസിനെക്കുറിച്ച് ഒന്നും എനിക്ക് അറിയില്ലായിരുന്നു. മാത്രമല്ല, എന്റെ ജീവിതത്തിലെ വിലപ്പെട്ട നാല് വർഷങ്ങളാണ് നഷ്ടപ്പെട്ടത്. മാത്രമല്ല എനിക്ക് ജോലിയും നഷ്ട്ടപെട്ടു” ഹബീബ് പറയുന്നു.
ബംഗളൂരുവിലെ ജയിലിലേക്ക് കൊണ്ടുപോയതിനെക്കുറിച്ച് ഹബീബ് പറയുന്നത് ഇങ്ങനെയാണ്;”നിങ്ങൾ എന്തിനാണ് എന്നെ കൊണ്ടുപോകുന്നതെന്ന് ഞാൻ അവരോട് ചോദിച്ചുകൊണ്ടിരുന്നു, പക്ഷേ എനിക്ക് അവർ ഒരു മറുപടിയും തന്നില്ല“. എനിക്ക് എന്റെ കുടുംബത്തിനായി ഉപജീവനമാർഗം കണ്ടത്തണം. എന്റെ മകന്റെ പഠനം നിലച്ചുപോയി. എന്റെ വീട് ഇപ്പോൾ വളരെ മോശം അവസ്ഥയിലാണ്. എന്റെ പാഴാക്കിയ സമയം ആരാണ് തിരികെത്തരിക”? തന്റെ ആശങ്കകൾ പങ്കുവെച്ചുകൊണ്ട് ഹബീബ് ചോദിക്കുന്നു.
“അസുഖബാധിതയായ ഉമ്മയെക്കുറിച്ച് എനിക്ക് വേവലാതിയുണ്ട്, അവരെ പരിപാലിക്കാൻ വേണ്ടി ജോലി ചെയ്യണം” ഹബീബിൻ്റെ വാക്കുകൾ. മോചിതനായതിനുശേഷം, ജോലി കണ്ടെത്തുകയും തന്റ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നൽകുകയും ചെയ്യുക എന്നതാണ് ഹബീബിന്റെ ഇപ്പോഴത്തെ ആവശ്യം. “എന്റെ കുഞ്ഞിൻ്റെ മനസ്സ് തകർന്നിരിക്കുന്നു. അവൻ എന്നോട് ഒന്നും പറയുന്നില്ല, ഞാൻ ഒരിക്കലും ജാമ്യത്തിൽ ഇറങ്ങാൻ ആഗ്രഹിച്ചിരുന്നില്ല, നിരപരാധിയാണെന്ന് തെളിഞ്ഞതിന് ശേഷം മാത്രമേ ജയിലിൽ നിന്ന് പുറത്തു വരാൻ ആഗ്രഹിച്ചിരുന്നുള്ളൂ, എനിക്ക് ഒരിക്കലും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, ഒരു ദിവസം ഞാൻ സ്വതന്ത്രനാകുമെന്ന് എനിക്ക് അറിയാമായിരുന്നു, ജയിലിലായതിനാൽ താനും കുടുംബവും നേരിട്ട മാനസിക ആഘാതം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല” ഹബീബ് പറയുന്നു.
ഇന്ത്യയിലെ മുസ്ലിം സമുദായാംഗങ്ങൾക്കെതിരെ, തീവ്രവാദ കുറ്റങ്ങൾ ചുമത്തി തെറ്റായ വിധത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളെക്കുറിച്ച് സംസാരിച്ച ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് നേതാവ് മൗലാന അർഷാദ് മദനിയുടെ വിലയിരുത്തൽ ഇങ്ങനെയാണ്; “മുസ്ലിംകളോടുള്ള മാധ്യമങ്ങളുടെ പക്ഷപാതപരമായ മനോഭാവം ആശങ്കാജനകമാണ്. അവരുടെ അറസ്റ്റുകളെക്കുറിച്ചുള്ള വാർത്തകൾ എല്ലായിടത്തും പ്രചരിപ്പിക്കപ്പെടുന്നു, അതേസമയം അവരെ കുറ്റവിമുക്തരാക്കിയ വാർത്തയ്ക്ക് മാധ്യമങ്ങളിൽ ഇടമില്ല”.