കേരള സംസ്ഥാനം രൂപീകരിച്ചത് മുതലുള്ള മന്ത്രിസഭകളിലെ സാമുദായിക പ്രാതിനിധ്യത്തിന്റെ അനുപാതങ്ങളിലെ ഏറ്റക്കുറച്ചിലുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത് അധികാര പങ്കാളിത്തത്തിലെ അസന്തുലിതാവസ്ഥയാണ്.
കേരളപ്പിറവി മുതലുള്ള വിവിധ മന്ത്രിസഭകളിലെ സാമുദായിക പ്രാതിനിധ്യങ്ങള്‍
1957ലെ ആദ്യ ഇ.എം.എസ് സര്‍ക്കാര്‍ മുതല്‍ 2021 മെയ് 20ന് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാര്‍ വരെയുള്ള മന്ത്രിസഭകളിലെ സാമുദായിക പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യങ്ങളില്‍ വന്‍ ഏറ്റക്കുറച്ചിലുകളാണ് നമുക്ക് കാണാനാവുന്നത്. 394 മന്ത്രിസ്ഥാനങ്ങളാണ് വിവിധ സര്‍ക്കാറുകള്‍ക്ക് കീഴില്‍ ആകെ ഉണ്ടായിട്ടുള്ളത്. ഇത് പരിശോധിക്കുമ്പോള്‍, കേരളത്തിലെ വിവിധ മുന്നാക്ക വിഭാഗങ്ങള്‍ക്ക് വന്‍തോതില്‍ അവസരങ്ങളും അധികാരങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജനസംഖ്യയുടെ 11.9% മാത്രമുള്ള കേരളത്തിലെ നായര്‍ വിഭാഗങ്ങള്‍ക്ക് വിവിധ മന്ത്രിസഭകളിലായി 116 അവസരങ്ങള്‍ ലഭിച്ചു. ഇത് നായര്‍ വിഭാഗത്തിന്റെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ 147% കൂടുതലാണ്. 21.6% ഉള്ള ഈഴവ വിഭാഗങ്ങള്‍ 64 തവണ വിവിധ മന്ത്രിസഭകളില്‍ അംഗങ്ങളായി. ഈഴവര്‍ക്ക് 24.80% അവസരനഷ്‌ടമുണ്ടായിട്ടുണ്ട്. അതുപോലെ, പട്ടികജാതി വിഭാഗത്തിന് 49.80% അവസരങ്ങള്‍ കുറവാണ്.
വിശ്വകര്‍മ്മജരും ധീവരരുമുള്‍പ്പെടുന്ന മറ്റു പിന്നാക്ക ഹിന്ദു വിഭാഗത്തിന് 5 അവസരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. 81.87 ശതമാനം കുറവ്. എന്നാല്‍ മുന്നാക്ക ക്രൈസ്‌തവര്‍ 77 മന്ത്രിപദങ്ങളോടെ തങ്ങളുടെ ജനസംഖ്യയേക്കാളും 55 ശതമാനം അധിക പ്രാതിനിധ്യം കരസ്ഥമാക്കിയതായി കാണാന്‍ കഴിയും. എന്നാല്‍ അതേ സമയം പിന്നാക്ക ക്രൈസ്‌തവരുടെ പ്രാതിനിധ്യത്തില്‍ 56% കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജനസംഖ്യയുടെ 26.56 ശതമാനമുള്ള മുസ്‌ലിംകള്‍ക്ക് 65 മന്ത്രിപദങ്ങള്‍ ലഭിച്ചു. ഇത് മുസ്‍ലിം ജനസംഖ്യയുടെ അനുപാത പ്രകാരം 37.89% കുറവാണ്. കേരളത്തിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ഒരാള്‍ മാത്രമേ മന്ത്രിപദത്തിലെത്തിയിട്ടുള്ളു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്, പട്ടിക വര്‍ഗ വിഭാഗത്തിന്റെ ജനസംഖ്യയുമായി ചേര്‍ത്തുനോക്കുമ്പോള്‍ ഈ വിഭാഗങ്ങള്‍ക്ക് 82% പ്രാതിനിധ്യക്കുറവുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട്.
ഫലത്തില്‍, സ്വതന്ത്ര കേരള സംസ്ഥാനത്തിലെ പ്രധാന അധികാര കേന്ദ്രങ്ങളിലൊന്നായ മന്ത്രിസ്ഥാനത്തിന്റെ അനുപാതിക കണക്കുകളെ സാമൂഹിക നീതിയുടെ അളവുകോല്‍ വെച്ച് പരിശോധിക്കുമ്പോള്‍ വലിയ രീതിയിലുള്ള വിടവുകളാണ് നമുക്ക് കാണാനാവുന്നത് എന്ന് ഈ കണക്കുകള്‍ പ്രകാരമുള്ള പഠനം തെളിയിക്കുന്നുണ്ട്.
പതിനഞ്ചാം കേരള നിയമസഭ (2021-26) മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം
ജനസംഖ്യ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിന്റെ മുഴുവന്‍ ജനസംഖ്യയുടെ 11.9% വരുന്ന നായര്‍ വിഭാഗത്തിനാണ് മന്ത്രിസഭയില്‍ ഏറ്റവുമധികം പ്രാതിനിധ്യം ലഭിച്ചിരിക്കുന്നത്. മുഴുവന്‍ ഘടകകക്ഷികളില്‍ നിന്നുമായി 8 മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചിട്ടുള്ള നായര്‍ വിഭാഗത്തിന് 205.58% അധിക പ്രാതിനിധ്യമാണ് നിലവിൽ ലഭിച്ചിട്ടുള്ളത്.
ജനസംഖ്യയുടെ 21.6% വരുന്ന ഈഴവ-തിയ്യ വിഭാഗത്തിന് 5 മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇത് ആനുപാതിക പ്രകാരം, 5.22% കൂടുതലാണ്. സംസ്ഥാന ജനസംഖ്യയുടെ 9.1% വരുന്ന പട്ടിക ജാതി വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം മാത്രമാണുള്ളത്. എന്നാൽ അനുപാത പ്രകാരം, 50.05% കുറവുമാണ്. ജനസംഖ്യയുടെ 7% വരുന്ന മറ്റു പിന്നാക്ക ഹിന്ദു വിഭാഗങ്ങൾക്ക് ഒരു മന്ത്രിസ്ഥാനം മാത്രമാണുള്ളത്. ഇത് അനുപാത പ്രകാരം, 35.06% കുറവാണ്.
അതുപോലെ, ജനസംഖ്യയുടെ 12.6% വരുന്ന മുന്നാക്ക ക്രൈസ്‌തവര്‍ക്ക് 3 മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് അനുപാതികമായി ലഭിക്കേണ്ട പ്രാതിനിധ്യത്തെക്കാള്‍ 8.23% അധികമാണ്. അതേസമയം, ജനസംഖ്യയുടെ 5.78% വരുന്ന പിന്നാക്ക ക്രൈസ്‌തവര്‍ക്ക് ഒരു മന്ത്രിസ്ഥാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇത് അനുപാതികമായി ലഭിക്കേണ്ട പ്രാതിനിധ്യത്തെക്കാള്‍ 22.36% കുറവാണ്.
കേരള ജനസംഖ്യയുടെ 26.56% വരുന്ന മുസ്‌ലിം വിഭാഗത്തിന് മൂന്ന് മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതും അനുപാതികമായി ലഭിക്കേണ്ട പ്രാതിനിധ്യത്തെക്കാള്‍ 48.66% കുറവാണെന്ന് കാണാന്‍ സാധിക്കും.
15 സംവരണ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച് വന്നവരില്‍ നിന്ന് ഒരാള്‍ മാത്രമാണ് മന്ത്രിയായിട്ടുള്ളത്. അതുപോലെ, ചീഫ് വിപ്പ് പദവി കാബിനറ്റ് റാങ്ക് ഉള്ള പദവി ആയതിനാല്‍ അതും കൂടെ ചേര്‍ത്തുകൊണ്ടുള്ള സാമുദായിക പ്രാതിനിധ്യത്തിന്റെ കണക്കാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജനസംഖ്യയുടെ ന്യൂനപക്ഷം വരുന്ന മുന്നാക്ക ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ അനുപാതത്തിലധികമുള്ള പ്രാതിനിധ്യം ലഭിക്കുമ്പോള്‍ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ജനസംഖ്യാനുപാതത്തിലും വളരെ കുറവാണെന്നാണ് കണക്കുകള്‍ നമ്മളെ ബോധ്യപ്പെടുത്തുന്നത്.
കേരള മുഖ്യമന്ത്രിമാർ: സമുദായവും ഭരണ കാലയളവും
15 നിയമസഭകളിലായി 23 മന്ത്രിസഭകൾ നയിച്ച മുഖ്യമന്ത്രിമാരുടെ സാമുദായിക പ്രാതിനിധ്യവും ഭരണകാലയളവിന്റെ ദൈര്‍ഘ്യവും പരിശോധിക്കുകയാണ് ഈ കണക്കുകൾ. വലിയ രീതിയിലുള്ള വിവേചനത്തിന്റെയും വിടവുകളുടെയും നിലനില്‍ക്കുന്ന ചരിത്രമാണ് ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യമാവുന്നത്. ജനസംഖ്യയുടെ 11.9% വരുന്ന നായര്‍ വിഭാഗങ്ങള്‍ക്കാണ് ഏറ്റവുമധികം പ്രാതിനിധ്യം ലഭിച്ചിരിക്കുന്നത്. ആറരപതിറ്റാണ്ടോളം നീളുന്ന സ്വതന്ത്ര കേരളത്തിന്റെ ചരിത്രത്തില്‍ പകുതിയോളം കാലയളവ് കേരളത്തെ ഭരിച്ചിരിക്കുന്നത് നായര്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഈ വിഭാഗങ്ങളില്‍ നിന്നുള്ള 5 മുഖ്യമന്ത്രിമാര്‍ ചേര്‍ന്ന് 30 വര്‍ഷവും 6 മാസവുമാണ് ഭരിച്ചിരിക്കുന്നത്.
ജനസംഖ്യയുടെ 0.5% മാത്രം വരുന്ന ബ്രാഹ്മണ സമുദായത്തില്‍ നിന്നുമുള്ള ഏക മുഖ്യമന്ത്രി 4 വര്‍ഷവും 11 മാസവുമാണ് ഭരിച്ചിരിക്കുന്നത്. ജനസംഖ്യയുടെ 21.6% വരുന്ന ഈഴവ വിഭാഗത്തില്‍ നിന്നുമുള്ള 3 മുഖ്യമന്ത്രിമാരുടെ മൊത്തം ഭരണകാലയളവ് 12 വര്‍ഷമാണ് (ഏറ്റവും പുതിയ മന്ത്രിസഭയിലൂടെ ഇത് തുടരുന്നുണ്ട്). മുഴുവന്‍ ജനസംഖ്യയുടെ 12.6% വരുന്ന മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുമുള്ള രണ്ട് മുഖ്യമന്ത്രിമാര്‍ ചേര്‍ന്ന് ഭരിച്ചത് 12 വര്‍ഷവും 7 മാസവുമാണ്.
ജനസംഖ്യയുടെ 26.56% വരുന്ന മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ഒരു മുഖ്യമന്ത്രി മാത്രമേ നാളിതുവരെ ഉണ്ടായിട്ടുള്ളൂ. അദ്ദേഹത്തിന്റെ തന്നെ ഭരണകാലയളവ് കേവലം 48 ദിവസങ്ങള്‍ മാത്രമാണ്. ജനസംഖ്യയില്‍ നിര്‍ണായകമായ പ്രാതിനിധ്യമുള്ള പിന്നാക്ക ക്രൈസ്തവ, പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും ഇന്നുവരെയും ഒരു മുഖ്യമന്ത്രി പോലും ഉണ്ടായിട്ടില്ല.