2002ൽ ഗുജറാത്തിൽ നടന്ന മുസ്‌ലിംവിരുദ്ധ കലാപത്തെകുറിച്ച് സുപ്രധാനമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഓഫീസറാണ് സഞ്‍ജീവ് ഭട്ട്. 2019 ജൂൺ 20നാണ് സഞ്ജീവ് ഭട്ടിന് 1990ലെ കസ്റ്റഡി മരണ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2011ൽ ഭട്ടിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം 2015ൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു.
2002ൽ ഗുജറാത്തിൽ നടന്ന മുസ്‌ലിംവിരുദ്ധ കലാപത്തെകുറിച്ച് സുപ്രധാനമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഓഫീസറാണ് സഞ്‍ജീവ് ഭട്ട്. കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന (നിലവിൽ ഇന്ത്യയുടെ പ്രധാനമന്ത്രി) നരേന്ദ്ര മോദിക്കുള്ള നേതൃപരമായ പങ്ക് ചൂണ്ടികാണിച്ചതിന്റെ പേരിൽ അദ്ദേഹം നിരന്തരമായ ഭരണകൂട വേട്ടക്ക് ഇരയാക്കപ്പെടുകയുണ്ടായി. 2019 ജൂൺ 20നാണ് സഞ്ജീവ് ഭട്ടിനെ 1990ൽ സംഭവിച്ച ഒരു കസ്റ്റഡി മരണ കേസിൽ പ്രതിയെന്നാരോപിച്ച് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്.
1990ൽ എൽ.കെ അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്രയുമായി ബന്ധപ്പെട്ട്, ജംജോദ്‌പൂരിൽ നടന്ന കലാപത്തെ തുടർന്ന് ഭട്ട് നൂറോളം ആളുകളെ അറസ്റ്റ് ചെയ്യുകയും, അതിൽ പ്രഭുദാസ് എന്നയാൾ ജാമ്യത്തിൽ വന്ന് പത്താം ദിവസം ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരണപ്പെടുകയുമുണ്ടായി. തുടർന്ന് അദ്ദേഹത്തിന്റെ സഹോദരൻ കസ്റ്റഡി മരണം ആരോപിച്ചുകൊണ്ട് നൽകിയ പരാതിയിൽ അന്നത്തെ (1996) ബനസ്‌കന്ത ജില്ലാ പോലീസ് സൂപ്രണ്ട് ആയിരുന്ന സഞ്ജീവ് ഭട്ടിനെതിരെയും 8 പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തു. എന്നാൽ മെഡിക്കല്‍ റെക്കോര്‍ഡ് പ്രകാരം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണ കാരണം.
1995ൽ കേസ് മജിസ്ട്രേറ്റ് വിചാരണക്ക് പരിഗണിച്ചെങ്കിലും, ഗുജറാത്ത് ഹൈക്കോടതി 2011 വരെ കേസ് സ്റ്റേ ചെയ്യുകയാണുണ്ടായത്. 2011ൽ ഭട്ട് സുപ്രീംകോടതിക്ക് മുമ്പാകെ 2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കി കൊണ്ട് സത്യവാങ്മൂലം സമർപ്പിച്ചു. അതിനുശേഷമാണ് വീണ്ടും സർക്കാർ ഭട്ടിനെതിരെയുള്ള പഴയ കേസ് ഉയർത്തികൊണ്ട് വരുന്നത്.
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തു, അനുമതിയില്ലാതെ ജോലിയില്‍നിന്ന് വിട്ടുനിന്നു തുടങ്ങിയ കാരണങ്ങള്‍ ആരോപിച്ച് 2011ല്‍ സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. 2014ൽ മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിനെതുടർന്ന്, 2015ൽ ഭട്ടിനെ പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കുകയുണ്ടായി.
കലാപത്തിന്റെ തലേദിവസം മോദി, സഞ്ജീവ് ഭട്ട് ഉൾപ്പെടെയുള്ള മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും, ഗോദ്ര ട്രെയിൻ കത്തിച്ച സംഭവത്തിൽ ഹിന്ദുക്കളെ മുസ്‌ലിംകൾക്കെതിരെ അവരുടെ രോഷം പ്രകടിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി സഞ്ജീവ് ഭട്ട് കോടതിയിൽ റിപ്പോർട്ട് നൽകുകയും ബി.ജെ.പി സർക്കാറിന്റെ ഗുജറാത്ത് കലാപത്തിലുള്ള പങ്കിനെകുറിച്ച് നിരന്തരം സംസാരിക്കുകയും ചെയ്‌തു.
കാല്‍ നൂറ്റാണ്ടു മുമ്പുള്ള കേസ് കുത്തിപ്പൊക്കി ഭര്‍ത്താവിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ഭട്ടിനെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് സമര്‍പ്പിച്ച ഹര്‍ജികൾ സുപ്രീംകോടതി നിരസിച്ചിരുന്നു. ഇത് ആദ്യമായല്ല ഗുജറത്ത് കലാപ കാലത്ത് നടന്ന വ്യാജ ഏറ്റുമുട്ടലുകളെയും ഗൂഢാലോചനകളെയും കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയ പോലീസുക്കാരെ ഗുജറാത്ത് സർക്കാർ വേട്ടയാടുന്നത്. 2002ലെ കലാപത്തിൽ ഗുജറാത്ത് സർക്കാറിന്റെ പങ്കിനെകുറിച്ച് നാനവതി കമ്മീഷന്റെ മുമ്പിൽ സഞ്ജീവ് ഭട്ടിനൊപ്പം മൊഴി നൽകിയ രാഹുൽ ഷർമ, ആർ.ബി ശ്രീകുമാർ, ഇശ്റത്ത് ജഹാൻ ഏറ്റുമുട്ടൽ കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിയുടെ ഭാഗമായ സതീഷ് വർമ്മ എന്നിവരും ഭരണകൂട വേട്ടയ്ക്ക് ഇരയായവരാണ്.
സർക്കാറിന്റെ ഏകാധിപത്യ ഭരണത്തിനെതിരെയും വിവേചനപരമായ നടപടികൾക്കെതിരെയും ഉയരുന്ന ശബ്‌ദങ്ങളെ, അതിനെതിരെ പ്രതികരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെയും സാമൂഹിക പ്രവർത്തകരെയും വേട്ടയാടുകയും കള്ളക്കേസുകളിൽ കുടുക്കിയുമാണ് സർക്കാർ സമീപിക്കുന്നത്. ഭരണഘടനയിൽ വിഭാവനം ചെയ്‌തിട്ടുള്ള നീതിയുടെയും മനുഷ്യാവകാശത്തിന്റെയും അടിസ്ഥാനത്തിൽ ജനാധിപത്യവിശ്വാസികൾ ശബ്‌ദമുയർത്തേണ്ടതുണ്ട്.
Source :
- https://www.ndtv.com/india-news/former-gujarat-police-officer-sanjiv-bhatt-detained-in-22-year-old-drug-case-1911626
- https://thewire.in/rights/sanjiv-bhatt-ips-officer-gujarat-custodial-death
- https://www.bbc.com/news/world-south-asia-13170914
- https://www.epw.in/journal/2012/08/special-articles/gujarat-2002-what-justice-victims.html