എന്താണ് ഇലക്റ്ററൽ ബോണ്ട്? എങ്ങനെയാണ് ഇലക്റ്ററൽ ബോണ്ടുകളുടെ ഉപയോഗം? ഇലക്റ്ററൽ ബോണ്ടും രാഷ്ട്രീയ-സാമ്പത്തിക ക്രമക്കേടുകളുടെ സാധ്യതകളും എന്തെല്ലാം? ഇലക്റ്ററൽ ബോണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍-പുതിയ നിയമത്തിലൂടെ എടുത്ത് കളഞ്ഞ നിയന്ത്രണങ്ങള്‍ എന്തെല്ലാം? സുപ്രീംകോടതിയുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും റിസര്‍വ് ബാങ്കിന്റെയും നിലപാടുകളും വിമര്‍ശനങ്ങളും എന്തെല്ലാം?
എന്താണ് ഇലക്റ്ററൽ ബോണ്ട്?
ഇന്ത്യയിലെ ഏതൊരു കമ്പനിക്കോ വ്യക്തിക്കോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകളില്‍ നിന്നും പണം കൊടുത്ത് വാങ്ങിക്കാൻ സാധിക്കുന്ന പ്രോമിസറി നോട്ടുകളാണ് ഇലക്റ്ററൽ ബോണ്ടുകള്‍. വ്യക്തിക്കോ കോര്‍പ്പറേറ്റിനോ തങ്ങള്‍ക്ക് ഇഷ്ടമുള്ള, നിയമപ്രകാരമുള്ള ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇതേ തുക സംഭാവന ചെയ്യാന്‍ സാധിക്കും. 2017ലെ ഫിനാന്‍സ് ബില്ലോട് കൂടിയാണ് ഇലക്റ്ററൽ ബോണ്ടുകള്‍ നിലവില്‍ വന്നത്. 2018 ജനുവരി 29നാണ് നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി സർക്കാർ ഈ നിയമത്തിന് നോട്ടിഫിക്കേഷന്‍ കൊണ്ടുവരുന്നത്.
എങ്ങനെയാണ് ഇലക്റ്ററൽ ബോണ്ടുകളുടെ ഉപയോഗം?
ഇലക്റ്ററൽ ബോണ്ടുകളുടെ ഉപയോഗം വളരെ ലളിതമാണ്. 1000, 10,000, 100,000 പിന്നെ 1 കോടി തുടങ്ങിയ സംഖ്യകളുടെ ഗുണിതങ്ങളായിട്ടാണ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യപ്പെടുന്നത്. എസ്.ബി.ഐയുടെ ചില ബ്രാഞ്ചുകളില്‍ ഈ സൗകര്യം ലഭ്യമായിരിക്കും. എസ്.ബി.ഐ അക്കൗണ്ടുള്ള സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്കോ കോര്‍പ്പറേറ്റിനോ മേല്പറഞ്ഞ അളവുകളില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള തുക നൽകികൊണ്ട് ബോണ്ടുകള്‍ കരസ്ഥമാക്കുകയും അതുവഴി അതേ തുക തങ്ങള്‍ക്കിഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന നൽകുകയും ചെയ്യാം. തുക സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഈ തുക തങ്ങളുടെ അക്കൗണ്ട് വഴി പണമാക്കുകയും ചെയ്യാം.
ഇലക്റ്ററൽ ബോണ്ടും രാഷ്ട്രീയ-സാമ്പത്തിക ക്രമക്കേടുകളുടെ സാധ്യതകളും
വിവരാവകാശ പ്രവര്‍ത്തകനായ ലോകേഷ് ബത്ര 2020 ഒക്ടോബര്‍ 26ന് വിവരാവകാശ നിയമപ്രകാരം കരസ്ഥമാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഇലക്റ്ററല്‍ ബോണ്ടുകളെകുറിച്ചും അതിലൂടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നേടിയ തുകകളെകുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍, പതിനാല് ഘട്ടങ്ങളിലായി, 6492.68 കോടി രൂപയുടെ ഇലക്റ്ററല്‍ ബോണ്ടുകളാണ് എസ്.ബി.ഐ വഴി വില്‍ക്കപ്പെട്ടത്.
2018-19 കാലത്തെ ഇലക്റ്ററല്‍ ബോണ്ടുകളുടെ വില്‍പ്പനയില്‍ നിന്നും 1450.89 കോടി രൂപയുടെ സംഭാവനകളാണ് ബി.ജെ.പിക്ക് ലഭിച്ചത് എന്ന് വെങ്കിടേഷ് നായക് എന്ന വിവരാവകാശ പ്രവര്ത്തകന് ശേഖരിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ഇതേ സമയം ഈ തുക കോണ്‍ഗ്രസിന് ലഭിച്ചതിന്റെ (383.26 കോടി) നാലിരട്ടിയോളം വരും. പ്രധാനപ്പെട്ട ഏഴ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച സംഭാവനകളില്‍ മൂന്നില്‍ രണ്ട് പങ്കും ഇലക്റ്ററല്‍ ബോണ്ടുകള്‍ വഴിയായിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നാല് ഘട്ടങ്ങളായി നടന്ന ഇലക്റ്ററല്‍ ബോണ്ട് വില്പ്പനകളില് 4794.80 കോടിയുടെ ഇലക്റ്ററല്‍ ബോണ്ടുകളാണ് വിറ്റഴിഞ്ഞത്. എന്നാലിത് പതിനാല് ഘട്ടങ്ങളായി ഇതുവരെ നടന്ന മൊത്തം വില്‍പ്പനയുടെ 73.84 ശതമാനം വരും. 2020 ബീഹാര്‍ ഇലക്ഷന്റെ തൊട്ടുമുന്നെയായിരുന്നു -ഒക്ടോബര്‍ 19നും 28നുമിടയില്‍- അവസാനമായി ഇലക്റ്ററല്‍ ബോണ്ട് വില്‍പ്പന നടന്നത്. ഈ ഘട്ടത്തില്‍ 282.29 കോടി രൂപയുടെ ഇലക്റ്ററല്‍ ബോണ്ടുകളാണ് കോർപ്പറേറ്റുകൾ വാങ്ങിക്കൂട്ടിയത്. ഇതില്‍ ആയിരം രൂപയുടെ ഒരു ബോണ്ടൊഴിച്ച് മറ്റെല്ലാ ബോണ്ടുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ പണമായി മാറ്റി സ്വീകരിക്കുകയുണ്ടായി.
“2018നും 2020നുമിടയില്‍ 12,773 ബോണ്ടുകളാണ് എസ്.ബി.ഐ വിറ്റഴിച്ചത്. ഇതില്‍ 6472.43 കോടി രൂപ വിലമതിക്കുന്ന 12,632 ബോണ്ടുകള്‍ പാര്‍ട്ടികള്‍ പണമായി മാറ്റി സ്വീകരിക്കകയുണ്ടായി. അങ്ങനെ പണമാക്കി മാറ്റാത്ത 20.25 കോടി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുകയും ചെയ്യുകയുണ്ടായി” എന്ന് നാവിക സേനയിലെ മുന്‍ കൊമോഡോർ ലോകേഷ് ബത്ര പറയുന്നു. 31.16 ശതമാനം വിഹിതവുമായി മുംബൈയിലാണ് ഏറ്റവുമധികം ഇലക്റ്ററല്‍ ബോണ്ടുകളുടെ വില്പന നടന്നത്. ഡല്‍ഹിയിലും കൊല്‍ക്കത്തയിലും യഥാക്രമം 22.98%, 14.67% വിഹിതങ്ങളാണ് വില്‍ക്കപ്പെട്ടത്. പതിനാല് ഘട്ടങ്ങളിലായി നടന്ന വില്‍പ്പനയിലൂടെ എസ്.ബി.ഐക്ക് 3.66 കോടി രൂപയുടെ കമ്മീഷനും ലഭിക്കുകയുണ്ടായി എന്ന് ലോകേഷ് ബത്രയുടെ രേഖകള്‍ വ്യക്തമാക്കുന്നു.
മൊത്തത്തില്‍ വില്ക്കപ്പെട്ട 12,773 ബോണ്ടുകളില്‍ 5981 ബോണ്ടുകളും ഒരു കോടി രൂപ വിലമതിക്കുന്നതാണ്. 10 ലക്ഷം രൂപ വിലമതിക്കുന്ന 4943 ബോണ്ടുകളാണ് വില്‍ക്കപ്പെട്ടത്. എന്നാല്‍ 1000, 10,000 തുകയുടെ ബോണ്ടുകൾ യഥാക്രമം 48, 70 എണ്ണം മാത്രമേ വില്ക്കപ്പെട്ടിട്ടൂള്ളൂ. ഇതില്‍ നിന്നും, സംഭാവന നല്‍കിയവരിലധികവും കോര്‍പ്പറേറ്റുകളോ വലിയ സമ്പന്നരോ ആണെന്ന് വ്യക്തമാവുന്നുണ്ട്. മൊത്തം ബോണ്ടുകളുടെ 92.12 ശതമാനം വരും ഒരു കോടി രൂപയുടെ ബോണ്ടുകള്‍.
അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് (എ.ഡി.ആർ) എന്ന സാമൂഹ്യ സംഘടന ഇലക്റ്ററൽ ബോണ്ടുകള്‍ വഴിയുള്ള അജ്ഞാത രാഷ്ട്രീയ സംഭാവനകളെ തുടക്കം മുതല്‍ക്ക് തന്നെ ചോദ്യം ചെയ്ത് പോരുന്നുണ്ട്. അവര്‍ നടത്തിയ പഠനപ്രകാരം ഇക്കഴിഞ്ഞ 2019ല്‍ ബി.ജെ.പി അധികാരത്തുടര്‍ച്ച ഉറപ്പാക്കിയ ലോക്സഭ തെരഞ്ഞെടുപ്പിലാണ് ഇത്തരത്തില്‍ ഇലക്റ്ററൽ ബോണ്ടുകള്‍ വഴിയുള്ള അജ്ഞാത സംഭാവനകള്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ തോതില്‍ രാഷ്ട്രീയ പാര്ട്ടികളിലേക്കെത്തിയത്. 2017-18, 2018-19 സാമ്പത്തിക വര്‍ഷങ്ങളില്‍ 2760.20 കോടി രൂപയാണ് ഇലക്റ്ററൽ ബോണ്ടുകളുടെ രൂപത്തില്‍ സംഭാവനയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ആദ്യഘട്ട ഇലക്റ്ററൽ ബോണ്ട് വില്‍പ്പനയില്‍ 222 കോടി സമാഹരിച്ചപ്പോള്‍ അതില്‍ 95 ശതമാനവും ബി.ജെ.പിക്കുള്ള സംഭാവനകളായിരുന്നുവെന്ന് എ.ഡി.ആർ നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്നെയുള്ള ഇലക്റ്ററൽ ബോണ്ട് വില്‍പ്പനയെ വലിയ സാമ്പത്തിക തട്ടിപ്പും അഴിമതിയുമായി എ.ഡി.ആർ വിശേഷിപ്പിച്ചിരുന്നു. ഫിനാന്‍സ് ആക്റ്റിൽ നടത്തിയ ചില ഭേദഗതികള്‍ വഴി വിദേശ കമ്പനികളില്‍ നിന്നുപോലും സംഭാവന നല്കുന്ന വ്യക്തിയുടെയോ കോര്‍പ്പറേറ്റിന്റെയോ വിവരങ്ങള്‍ വെളിപ്പെടുത്താതെ സാമ്പത്തിക സംഭാവനകള്‍ സ്വീകരിക്കാവുന്ന തരത്തിലേക്ക് നിയമത്തെ മാറ്റുകയും അതുവഴി വലിയ അളവിലുള്ള തെരഞ്ഞെടുപ്പ് അഴിമതികളുടെ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഇലക്റ്ററൽ ബോണ്ടുകള്‍ എന്ന് ഈ ഹരജിയില്‍ ആരോപിക്കുന്നുണ്ട്.
ഇത്തരത്തില്‍, നേരത്തെ സാമ്പത്തിക വിദഗ്ദ്ധരും ഭരണഘടനാ സ്ഥാപനങ്ങളും ആശങ്കപ്പെട്ടതുപോലെ വന്‍തോതിലുള്ള ക്രമക്കേടുകള്‍ക്ക് വഴിയൊരുക്കുകയും ബി.ജെ.പിക്ക് രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ഇലക്റ്ററൽ ബോണ്ടുകള്‍ക്ക് വേണ്ടി നടത്തിയ സാമ്പത്തിക നിയമ ഭേദഗതികള്‍ എന്നാണ് പുതിയ വിവരാവകാശ രേഖകളും കണക്കുകളും തെളിയിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എ.ഡി.ആർ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ നല്കിയ ഹരജി ഏറെകാലമായി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കശ്മീർ, സി.എ.എ-എന്‍.ആര്.സി പോലെയുള്ള മനുഷ്യാവകാശ പ്രശ്നങ്ങളെകുറിച്ചുള്ള ഹരജികളെ പരിഗണിക്കുന്നതുപോലെയുള്ള കോടതിയുടെ മുന്‍ഗണനാ സ്വഭാവത്തിനെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്.
ഇലക്റ്ററൽ ബോണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍
ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ തുടങ്ങിയ മാസങ്ങളുടെ ആദ്യ പത്ത് ദിവസങ്ങളാണ് ബോണ്ടുകള്‍ വാങ്ങാന്‍ സർക്കാർ അനുവദിച്ചിരിക്കുന്ന സമയം. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷങ്ങളിൽ ഇതുകൂടാതെ മുപ്പത് ദിവസം കൂടെ സർക്കാർ അനുവദിച്ചിട്ടുണ്ട്. 2017ല്‍ അന്നത്തെ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞത് പ്രകാരം ഈ സാമ്പത്തിക ഇടപാടിന് നികുതി ഇളവുകളുണ്ട്. അതുവഴി സംഭാവന നല്കുന്ന വ്യക്തിക്കോ കോര്‍പ്പറേറ്റിനോ നികുതി ഇളവ് ലഭിക്കുകയും സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നികുതിയിൽ നിന്നും ഒഴിവാകുകയും ചെയ്യുന്നു.
തെരഞ്ഞെടുപ്പുകളിൽ പാര്‍ട്ടികള്‍ സംഭാവനകള്‍ സ്വീകരിക്കുന്നതിന്റെ കണക്കുകള്‍, സംഭാവന നല്കിയ ആളുടെ വിവരങ്ങള്‍ പുറത്തുവിടാതെ തന്നെ രേഖപ്പെടുത്താനും, അതുവഴി തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനുമാണ് ഇലക്റ്ററൽ ബോണ്ടുകള്‍ ആവിഷ്കരിച്ചത് എന്നാണ് ബി.ജെ.പി സർക്കാറിന്റെ വാദം.
സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനാണ് ഇലക്റ്ററൽ ബോണ്ടുകള്‍ കൊണ്ടുവന്നതെങ്കില്‍ സംഭാവന നല്കുന്ന വ്യക്തിയുടെയോ കോര്‍പ്പറേറ്റിന്റെയോ വിവരങ്ങള്‍ കൂടെ പുറത്തുവിട്ടാല്‍ എന്താണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ ചോദ്യങ്ങള്‍. അതുപോലെ സംഭാവന നല്കുന്നയാളിന്റെ വിവരങ്ങള്‍ പുറത്തുവിടാത്തത് കൊണ്ടുതന്നെ ഒരു കമ്പനിയിലെ ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് ആ കമ്പനി സംഭാവന ചെയ്തിരിക്കുന്ന തുക എത്രയാണെന്ന് അറിയാനും സാധിക്കില്ല. വോട്ടര്‍മാര്‍ക്ക് ആരിലൂടെ, എത്ര രൂപയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത് എന്നും അറിയാന്‍ സാധിക്കില്ല.
സംഭാവന നല്കുന്ന ആളുടെ വിവരങ്ങള്‍ പുറത്തുവിടാത്തതിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനാണെന്ന പേരില്‍ കൊണ്ടുവന്ന നിയമം തന്നെ കള്ളപ്പണത്തിന്റെ ഒഴുക്കിനെ വര്‍ധിപ്പിക്കുമെന്നാണ് പ്രധാന വിമര്‍ശനം. ഭീമൻ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ പേര് വെളിപ്പെടുത്താതെ തന്നെ വലിയ തുകകള്‍ ‘നിയമ വിധേയമായി’ സംഭാവന ചെയ്യാന്‍ വേണ്ടി മാത്രം രൂപകല്പന ചെയ്യപ്പെട്ട നിയമമാണിതെന്നാണ് മറ്റൊരു ആരോപണം. ഇലക്റ്ററൽ ബോണ്ടിലൂടെയുള്ള ഇടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കലാണ് എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിമര്‍ശനം.
പുതിയ നിയമത്തിലൂടെ എടുത്ത് കളഞ്ഞ നിയന്ത്രണങ്ങള്‍
കമ്പനി ആക്റ്റ് പ്രകാരം, ഒരു വിദേശ കമ്പനികള്‍ക്കും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സംഭാവനകള്‍ നല്‍കുക സാധ്യമായിരുന്നില്ല. മാത്രവുമല്ല കമ്പനി ആക്റ്റ് സെക്ഷന്‍ 182 പ്രകാരം ഒരു കമ്പനിക്ക് തങ്ങളുടെ മൂന്ന് വര്‍ഷത്തെ നെറ്റ് ലാഭത്തിന്റെ 7.5 ശതമാനം മാത്രമായിരുന്നു പരമാവധി സംഭാവനയായി നല്കാന് സാധിക്കുന്ന തുക. അതേ സെക്ഷന്‍ പ്രകാരം, തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്പനികള്‍ തങ്ങളുടെ രാഷ്ട്രീയ സംഭാവനകളുടെ കണക്കുകള്‍ രേഖപ്പെടുത്തേണ്ടതുമുണ്ട്. എന്നാല്‍ ഫൈനാന്‍സ് ബില്ലിലെ ഭേദഗതിയിലൂടെ ബി.ജെ.പി സർക്കാർ മേല്പറഞ്ഞ നിയന്ത്രണങ്ങള്‍ എല്ലാം തന്നെ ഇലക്റ്ററൽ ബോണ്ടുകളുടെ കാര്യത്തില്‍ എടുത്ത് കളയുകയാണ് ചെയ്തത്. അതിലൂടെ ഇന്ത്യന്‍ കമ്പനികള്‍ക്കോ വിദേശ കോര്‍പ്പറേറ്റുകള്‍ക്കോ എന്തിന് ഷെല്‍ കമ്പനികള്‍ക്ക് പോലും ആരെയും അറിയിക്കാതെയും തങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്താതെയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാമെന്ന സാഹചര്യം നിലവില്‍ വന്നു.
സുപ്രീംകോടതിയുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും റിസര്‍വ് ബാങ്കിന്റെയും നിലപാടുകളും വിമര്‍ശനങ്ങളും
2019 ഏപ്രില്‍ 12ന് സുപ്രീംകോടതി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും തങ്ങള്‍ക്ക് ഇലക്റ്ററൽ ബോണ്ടുകള്‍ വഴി ലഭിച്ച സംഭാവനയുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സമര്‍പ്പിക്കാന്‍ ഉത്തരവിടുകയുണ്ടായി. അതുപോലെ ഇലക്റ്ററൽ ബോണ്ടുകള്‍ വാങ്ങുന്നതിനുള്ള കാലയളവ് പത്ത് ദിവസത്തില്‍ നിന്നും അഞ്ച് ദിവസമായി കുറക്കാനും സുപ്രീംകോടതി ധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെടുകയുണ്ടായി. അതേവര്‍ഷം ഏപ്രില്‍ 10ന് തങ്ങള്‍ ഇലക്റ്ററൽ ബോണ്ട് പദ്ധതിക്ക് എതിരല്ല എന്ന് സുപ്രീംകോടതിയെ ബോധിപ്പിച്ച ഇലക്ഷന് കമ്മീഷന്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറവിടം വ്യക്തമാക്കാത്ത സംഭാവനകള്‍ ലഭിക്കുന്നതിനെ വിമര്‍ശിക്കുകുയും എതിര്‍ക്കുകയും ചെയ്തു. “ഞങ്ങള്‍ ഇലക്റ്ററൽ ബോണ്ടുകള്‍ക്ക് എതിരല്ല. എന്നാല്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണമായ സുതാര്യതയും വിവരങ്ങളും ലഭ്യമാവേണ്ടതുണ്ട്. ഉറവിടം വ്യക്തമാക്കാത്ത വ്യവസ്ഥക്ക് ഞങ്ങള്‍ എതിരാണ്” എന്നാണ് ഇലക്ഷന് കമ്മീഷന് വേണ്ടി ഹാജരായ അഡ്വ. രാകേഷ് ദ്വിവേദി കോടതിയെ അറിയിച്ചത്. പുതിയ ഇലക്റ്ററൽ ബോണ്ട് വ്യവസ്ഥ ഇന്ത്യന്‍ ബാങ്ക് നോട്ടുകളിലെ ജനങ്ങളുടെ വിശ്വാസ്യത കുറക്കാന്‍ ഇടയാക്കുമെന്നും അതുവഴി കള്ളപ്പണം വെളുപ്പിക്കലിനെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് റിസര്‍വ് ബാങ്കിന്റെ വിമര്‍ശനം.
Source :
- https://www.business-standard.com/about/what-is-electoral-bond
- https://www.theleaflet.in/electoral-bonds-sbi-sold-bonds-worth-rs-6492-7-crore-during-past-3-years-without-transparency/#
- https://theshillongtimes.com/2021/01/05/bjp-was-the-biggest-beneficiary-of-this-facilty-among-political-parties/
- https://www.hindustantimes.com/india-news/no-public-interest-in-disclosing-names-of-electoral-bond-buyers-says-cic/story-ooeZmLT8p8tl5g5ahTqLBN.html
- https://www.deccanherald.com/national/electoral-bonds-worth-rs-6492-crore-sold-since-march-2018-sbi-received-rs-347-crore-in-commission-922074.html
- https://scroll.in/article/945537/a-report-next-year-may-throw-some-light-on-the-rs-6000-spent-on-electoral-bonds-so-far
- https://www.newsclick.in/RTI-Reveals-Gaping-Holes-Electoral-Bonds-Scheme-SBI-Unable-Monitor