യുഎപിഎ നിയമത്തിനെതിരെയുള്ള സിപിഎമ്മിന്റെ അഖിലേന്ത്യാ പ്രതിഷേധവാരത്തിന്റെ ഭാഗമായി കേരളത്തിലും ഒരു പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. യുഎപിഎ, എന്‍എസ്എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കണമെന്നാണ് ആഗസ്ത് 20 മുതല്‍ 26 വരെയുള്ള പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം. ഇത് ഒരുഭാഗത്ത് യുഎപിഎ നിയമത്തിനെതിരേ ഘോരമായി പ്രചാരമഴിച്ചുവിടുന്ന സിപിഎം മറുഭാഗത്ത് സര്‍ക്കാരിന്റെ ഭാഗമായി അതേ നിമയത്തെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന വിമര്‍ശനമുയര്‍ത്തിവിട്ടു.
പന്തീരാങ്കാവ് മാവോവാദി കേസിലെ അലന് ഷുഹൈബിന്റെ അമ്മ സബിത ശേഖറാണ് ഏറ്റവും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നത്. കൊവിഡ് കാലത്തെ ഏറ്റവും വലിയ തമാശയാണ് ഇതെന്നായിരുന്നു അവര്‍ പോസ്റ്ററിനു താഴെ കമന്റ് ചെയ്തത്. സിപിഎം പാര്‍ട്ടി അംഗങ്ങളായിട്ടുപോലും മാവോവാദി ആശയങ്ങളുടെ അനുയായികളായി പോവുമോ എന്ന സംശയമാണ് അലന് ഷുഹൈബിനെയും താഹ ഫസലിനെയും യുഎപിഎയിലേക്കും പിന്നീട് എന്‍ഐഎയെ പോലുളള ഒരു നിഗുഢ ഏജന്സുടെ കസ്റ്റഡിയിലേക്കും തള്ളിവിട്ടത്.
മാവോവാദി ലഘുലേഖകള്‍ കൈവശംവച്ച കുറ്റത്തിന് വിദ്യാര്‍ഥികളായ ഇവരെ കേസില്‍ കുടുക്കരുതെന്ന് ഉപദേശിച്ച സിപിഎം കേന്ദ്രനേതൃത്വത്തെത്തന്നെ മുഖ്യമന്ത്രി പിണറായി വിജയന് കണക്കിലെടുത്തില്ല എന്നത് ഇതരചിന്തകളോടും ആശയങ്ങളോടും അധികാരം എത്ര സങ്കുചിതമായി ചിന്തിക്കുന്നുവെന്ന് മാത്രമല്ല, ഇടത് നേതൃത്വങ്ങള്‍ ഈ അധികാരവ്യവസ്ഥയില്‍ വഹിക്കുന്ന പങ്കും വ്യക്തമാക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ സിപിഎമ്മിന്റെ യുഎപിഎയുടെ കാര്യത്തിലുള്ള ഇരട്ടത്താപ്പിനെ വിമര്ശനവിധേയമാക്കേണ്ടത് രാജ്യത്ത് ഉയര്‍ന്നുവരുന്ന ജനാധിപത്യശക്തികളുടെ കടമയാണ്.
കൊറോണ കാലത്തിന് തൊട്ടുമുമ്പ് പതിനാലാം നിയമസഭയുടെ ഇക്കഴിഞ്ഞ പത്തൊമ്പതാം സമ്മേളനത്തില്‍ ഷാനിമോള്‍ ഉസ്മാന് സംസ്ഥാന സര്‍ക്കാരിനോട് ഒരു ചോദ്യം ഉന്നയിച്ചു: ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര യുഎപിഎ കേസുകളാണ് ചുമത്തിയത്? ഏതൊക്കെ കേസുകളിലാണ് യുഎപിഎ ചുമത്തിയത്? വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നാണ് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ മറുപടി. കൂട്ടത്തില്‍ അതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായും അദ്ദേഹം സഭയെ അറിയിച്ചു.
കുറച്ചുവര്‍ഷം മുമ്പ് സിപിഎം നേതാവും രാജ്യസഭാംഗവുമായ കെ കെ രാഗേഷ് ഇതുപോലൊരു ചോദ്യം കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക്, യുഎപിഎ പ്രകാരം കുറ്റം ചുമത്തപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക്, യുഎപിഎ പ്രകാരം വിവിധ ജയിലുകളില്‍ കഴിയുന്ന മുസ്ലിംകളുടെ എണ്ണം എന്നിവ നല്‍കാനായിരുന്നു രാഗേഷ് ആവശ്യപ്പെട്ടത്. 2016 ഫെബ്രുവരി 24ന് സര്‍ക്കാര്‍ മറുപടി നല്കി.
സിപിഎം കേരളത്തില്‍ അധികാരത്തിലെത്തിയ സമയത്തുതന്നെ നിയമവിരുദ്ധമായി ചുമത്തിയ 42 യുഎപിഎ കേസുകളില്‍ പുനപ്പരിശോധനയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരുന്നു. അതിന് പ്രത്യേക കമ്മിറ്റിയെ നിയമിക്കുമെന്നും പറഞ്ഞു. പക്ഷേ, നാളുകള്‍ കഴിഞ്ഞിട്ടും കമ്മിറ്റിയെ നിയമിച്ചില്ലെന്നു മാത്രമല്ല, യുഎപിഎ കേന്ദ്രനിയമത്തിന്റെ ഭാഗമായി നിയമിക്കപ്പെട്ട ഗോപിനാഥന് കമ്മീഷനെ യുഎപിഎ കേസുകള്‍ പുനപ്പരിശോധിക്കാന്‍ തങ്ങള്‍ പുതുതായി നിയമിച്ച കമ്മീഷനാണെന്ന് കളളംപറയുകയും ചെയ്തു. ഒരു സര്‍ക്കാരിന്റെ കാപട്യത്തിന്റെ അങ്ങേത്തലയായിരുന്നു അത്.
യുഎപിഎ നിയമം അനുശാസിക്കുന്ന പരിമിതമായ അവകാശങ്ങള്‍പോലും കേരളത്തിലെ ഇടതുസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് മാവോവാദി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രൂപേഷിന്റെ കേസ് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് യുഎപിഎയുടെ മൂന്ന്, നാല്, ആറ് അധ്യായങ്ങളില്‍ പറയുന്ന കുറ്റങ്ങള്‍ ചുമത്തുന്നതിനു മുമ്പ് നിയോഗിക്കുന്ന ഒരു സ്വതന്ത്രാധികാരമുള്ള സമിതിക്കു മുന്നില്‍ അന്വഷണറിപോര്ട്ടുകളും തെളിവുകളും സമര്‍പ്പിക്കുകയും ആ സമിതി അത് പരിഗണിച്ച് നിശ്ചിതസമയത്തിനുള്ളില്‍ ശുപാര്‍ശ നല്‍കുകയും ചെയ്യേണ്ടതുണ്ട്. നേരത്തെ പറഞ്ഞതുപോലെ അങ്ങനെയൊരു കമ്മീഷനും കേരളത്തിലുണ്ട്. എന്നാല്‍, മിക്കവാറും യുഎപിഎ കേസുകളില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കാറില്ല. ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ചുമത്തിയ മൂന്ന് യുഎപിഎ കേസിലാണ് രൂപേഷിന് കോടതി വിടുതല്‍ നല്‍കിയത്. എത്ര നീണ്ട കോടതി നടപടിക്കു ശേഷമാണ് ഇങ്ങനെ വിടുതല്‍ ലഭിക്കുന്നതെന്ന കാര്യം നാം ഗൗരവത്തിലെടുക്കണം. കാരണം ജയിലില്‍ കിടക്കുന്നത് ചോരയും നീരുമുളള പച്ചമനുഷ്യരാണ്.