കേരളത്തിലെ മദ്രസ അധ്യാപകർക്ക് സംസ്ഥാന സർക്കാരാണ് ശമ്പളം നൽകുന്നത് എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ചിലർ കൊണ്ടുപിടിച്ച് നടത്തുന്നുണ്ട്. ഈ പ്രചാരണം സത്യമാണോ? ഇതിൻ്റെ വസ്തുതകൾ എന്തൊക്കെയാണ്?
നിയമസഭാ രേഖ വിശദീകരിക്കുന്നത്
മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളമോ, ആനുകൂല്യങ്ങളോ നൽകുന്നില്ലെന്ന് വ്യക്തമാക്കുന്ന കേരളാ നിയമസഭാ രേഖയാണ് ഈ പ്രചാരണങ്ങൾക്ക് ആധികാരികമായി മറുപടി നൽകുന്നത്. ‘മദ്രസ അധ്യാപകർക്ക് പൊതുഖജനാവിൽ നിന്നും ശമ്പളവും അലവൻസുകളും വിതരണം ചെയ്യുന്നുണ്ടോ? ഈ അധ്യാപകർക്ക് നിലവിൽ ഏത് രീതിയിലാണ് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതെന്ന് അറിയിക്കുമോ?’ മുസ്‌ലിം ലീഗ് എം.എൽ.എമാരായ കെ. പി. എ മജീദ്, പി. കെ ബഷീർ, മഞ്ഞളാംകുഴി അലി, അഡ്വ. എൻ. ഷംസുദ്ദീൻ എന്നിവരുടെ ചോദ്യങ്ങൾക്ക് സംസ്ഥാന ഗവൺമെൻ്റിൻ്റെ പൊതുഭരണ വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, പൊതുഭരണ വകുപ്പ് (ന്യൂനപക്ഷ ക്ഷേമ വകുപ്പ്) സെക്രട്ടറിക്ക്, 31. 05. 2021ന്, (നമ്പർ 512/A1/2018/KMTWF) രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതുസംബന്ധിച്ച നുണപ്രചാരണങ്ങളെ തള്ളിക്കളയുന്നത്.
മദ്രസ അധ്യാപകർക്ക് ശമ്പളം നൽകുന്നതിന് ബജറ്റിൽനിന്നും വലിയൊരു വിഹിതം ചെലവഴിക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരണം നടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നും യഥാർത്ഥ വസ്തുത പൊതുജനത്തെ ബോധ്യപ്പെടുത്തുന്നതിനായി എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വസ്തുതാപരിശോധനക്കു വേണ്ടി സംസ്ഥാന സർക്കാർ രൂപവത്കരിച്ച ടീം ഈ വിഷയം പരിശോധിച്ചിട്ടുണ്ടോ എന്നും എം.എൽ.എമാർ ചോദിച്ചു.
‘പൊതുഖജനാവിൽനിന്ന് മദ്രസ അധ്യാപകർക്ക് ശമ്പളമോ ആനുകൂല്യങ്ങളോ നൽകുന്നില്ല എന്നാണ് ഈ ചോദ്യത്തിന് നൽകിയ മറുപടി. ജോലി ചെയ്യുന്ന മദ്രസകളിലെ അതാത് മാനേജ്‌മെന്‍റുകളാണ് ശമ്പളം നൽകുന്നതെന്നും രേഖ വ്യക്തമാക്കുന്നു.
ബജറ്റ് വിഹിതവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, ‘പ്രചാരണം ശ്രദ്ധയിൽപെട്ടിട്ടുണ്ട്’ എന്നും ‘സമൂഹ മാധ്യമങ്ങൾ വഴി തന്നെ ജനങ്ങളെ വസ്‌തുത ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്’ എന്നും യഥാർത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മറുപടി നൽകി.
കുപ്രചാരണങ്ങളുടെ പശ്ചാത്തലം
വസ്തുതകൾ വളച്ചൊടിച്ചു ധാരാളം കുപ്രചരണങ്ങൾ ഇതു സംബന്ധിച്ച് നടക്കുന്നുണ്ട്. 06.11.2019 ൽ നിയമസഭയിൽ കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബില്ലിൻമേൽ നടന്ന ചർച്ചയിൽ മന്ത്രി കെ.ടി.ജലീൽ നൽകിയ മറുപടിയാണ് തെറ്റായ വിവരങ്ങൾ ചേർത്ത് പ്രചരിപ്പിക്കുന്നത്. കെ.ടി.ജലീല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ച് ജന്മഭൂമി പത്രം വാര്‍ത്ത നൽകിയിരുന്നു. ഈ പ്രസംഗം വളച്ചൊടിച്ച് നല്‍കിയ വാര്‍ത്തയില്‍ മദ്രസ അധ്യാപകര്‍ക്ക് 6,000 രൂപമുതല്‍ 25,000 രൂപ വരെ സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്നാണ് പ്രചരിപ്പിച്ചത്. ക്ഷേത്ര-മതപാഠശാലകളില്‍ ഹൈന്ദവ വിശ്വാസം പഠിപ്പിക്കുന്ന അധ്യാപകന് 500 രൂപ നല്‍കുമ്പോള്‍ മദ്രസ അധ്യാപകര്‍ക്ക് 6000 രൂപയും മറ്റു ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കുന്നുവെന്നും ജന്മഭൂമി ആരോപിക്കുകയുണ്ടായി.
ഉത്തരേന്ത്യൻ സൈബറിടങ്ങളിൽ മുസ്‌ലിം വിരുദ്ധ പ്രചാരണമായി പ്രസ്തുത ആരോപണം മാറിയിരുന്നു. ബഡ്ജറ്റിൽ വലിയൊരു വിഹിതം മദ്റസാ അധ്യാപകർക്ക് വേണ്ടി ചിലവഴിക്കുന്നുടണ്ടെന്നും ഒരു വർഷം 5 കോടി 33 ലക്ഷം രൂപയാണ് അതിന് വേണ്ടി മാറ്റിവെക്കുന്നതെന്നും പ്രചാരണങ്ങൾ ഉണ്ടായിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മദ്രസ അധ്യാപകര്‍ക്ക് വേതനം നല്‍കുന്നുവെന്ന് സംഘപരിവാര്‍ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രചരണങ്ങള്‍ക്കെതിരെ നിരവധിപേരാണ് വസ്തുതകൾ നിരത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.