50 ഫോണുകളിലേക്ക് പെഗസസ് ചാര സോഫ്റ്റ് വെയർ അയക്കാൻ 56 കോടി രൂപ ചെലവാകും എന്നിരിക്കെ ആരാണ് നൂറുകണക്കിന് ചാര സൂത്രങ്ങൾ വാങ്ങാനുള്ള പണം ഇറക്കിയത്? വിവിധ രാജ്യങ്ങളിൽ പെഗസസ് കച്ചവടം ഉറപ്പിക്കുന്നതിന്റെ അടുത്ത ദിവസങ്ങളിലായി അതത് പ്രധാനമന്ത്രിമാർ ഇസ്രായേൽ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. ഹംഗറി, ഇന്ത്യ, റുവാണ്ട, അസർബൈജാൻ തുടങ്ങിയവയിൽ പെഗസസ് നയതന്ത്രത്തിന്റെ അടയാളങ്ങളുണ്ട്.
ലോകത്തെ ഒന്നാകെ കീഴ്പ്പെടുത്തിയ കൊറോണ വൈറസ് ബാധയുടെ ദുരിതം സഹിക്കാനാകാതെ പ്രയാസപ്പെടുമ്പോഴാണ്, മറ്റൊരു വൈറസ് വളരെ മുമ്പ് തന്നെ ലോകരാജ്യങ്ങൾക്കുമേൽ പിടിമുറിക്കിയ വാർത്ത പുറത്ത് വരുന്നത്. ഇത് ഒരു ഇലക്ട്രോണിക് വൈറസ്. പേര് പെഗസസ്. കൊറോണ വൈറസിന്റെ ഉത്ഭവം അവ്യക്തമാണെങ്കിൽ ഈ ചാര വൈറസ് വരുന്നത് ഇസ്രായേലിൽ നിന്നാണ്. ഫോണിലൂടെ നുഴഞ്ഞു കയറി ആരുടെയും സമ്മതമില്ലാതെ വിവരങ്ങൾ ചോർത്തി എടുക്കുന്ന ചാരനാണ് പെഗസസ്. ഇന്ത്യയിലെ അനേകം രാഷ്ട്രീയ, മാധ്യമ പ്രവർത്തകരുടെ ഫോണുകളിൽ പെഗസസ് കയറി.
ഇന്ത്യയിൽ മാത്രമല്ല പെഗസിൻ്റെ വിളയാട്ടം. കൊറോണ വൈറസ് പോലെ തന്നെ പെഗസസും പെട്ടെന്നു തന്നെ ആഗോളതലത്തിൽ വാർത്തയായി. ദ ഗാർഡിയൻ, ലണ്ടൻ ടൈംസ്, ന്യൂയോർക്ക് ടൈംസ്, ഇസ്രായേലി പത്രമായ ഹാരറ്റ്സ്, തുടങ്ങിയ പ്രമുഖ പത്രങ്ങൾ പെഗസസ് 50 രാജ്യങ്ങളിലായി അമ്പതിനായിരത്തോളം ആളുകളുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട് ചെയ്തു.
ഒരു മിസ്ഡ് കോൾ വഴിയോ മെസേജിലൂടെയോ ഫോണിൽ കടന്നു കയറി നിയന്ത്രണം ഏറ്റെടുക്കാൻ പെഗസസിന് കഴിയും. ഫോണിലേക്ക് വന്ന മിസ്ഡ് കോൾ പെഗസസ് ഡിലീറ്റ് ചെയ്യുന്നതോടെ ഒരു തെളിവും അവശേഷിപ്പിക്കാതെ ഫോൺ മറ്റാരുടെയോ നിയന്ത്രണത്തിലാകും. ഫോൺ ഉപയോഗിച്ച് ചെയ്യുന്നതെന്തും സ്പൈവെയർ നിയന്ത്രിക്കുന്നവർക്ക് അറിയാനും ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും. ഫോണിന്റെ ഉടമ ഒന്നും അറിയുന്നില്ല. മിസ്ഡ് കോൾ വഴി ഫോണിൽ പ്രോഗ്രാം നിക്ഷേപിക്കും. ഫോൺ എടുക്കണമെന്നില്ല. ഫോണിലെ മുഴുവൻ സംവിധാനങ്ങളും പെഗസസ് വരുതിയിലാക്കും. ഉടമ അറിയാതെ കാമറ ഓൺ ആക്കി ഫോട്ടോ എടുക്കാനും പോകുന്ന സ്ഥലങ്ങൾ ട്രാക്ക് ചെയ്യാനും കോൾ റെക്കോർഡ് ചെയ്യാനും സാധിക്കും. ചോർത്തലിന് ശേഷം പെഗസസ് നശിക്കുന്നതോടെ എല്ലാ തെളിവുകളും മാഞ്ഞുപോവുകയും ചെയ്യും.
പെഗസസും പെഗസസ് പ്രോജക്റ്റും വേർതിരിച്ച് മനസിലാക്കണം. വില്ലൻ സോഫ്റ്റ്‌വെയറിന്റെ പേരാണ് പെഗസസ്. അതിനെ കണ്ടുപിടിക്കാനും ഒതുക്കാനും ആഗോള മാധ്യമ കൂട്ടായ്മ ചെയ്യുന്ന പ്രവർത്തിയാണ് പെഗസസ് പ്രോജക്റ്റ്. വാഷിംഗ്ടൻ പോസ്റ്റ്, ദ ഗാർഡിയൻ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ അടങ്ങിയ കൂട്ടായ്‌മയിൽ ഇന്ത്യയിൽ നിന്ന് ദ വയർ ഭാഗമായി. 2019 ൽ തന്നെ പെഗസസ് വാർത്തയായിരുന്നു. വാട്സാപ്പും കാനഡയിലെ സിറ്റിസൻസ് ലാബും മാധ്യമ പ്രവർത്തകർക്ക് ഇതിനെപ്പറ്റി മുന്നറിയിപ്പ് കൊടുത്തിരുന്നു. പത്ര പ്രവർത്തകരാണ് ഇതിന്റെ പ്രധാന ഇരകൾ. 2019 ഡിസംബറിൽ തന്നെ അൽ ജസീറ ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. അന്നു മുതൽ തന്നെ രാഷ്ട്രീയ നേതാക്കൾക്കും ആക്ടിവിസ്റ്റുകൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ ഇന്ത്യയിലടക്കം പെഗസസ് ചാരപ്രവർത്തി നടത്തുന്നുണ്ടായിരുന്നു. അങ്ങനെ ഒരു ചാരപ്പണി നടന്നിട്ടില്ല എന്ന് പാർലമെന്റിൽ പറഞ്ഞ ഐ.ടി മന്ത്രിയുടെ ഫോണും ചോർന്നിട്ടുണ്ട് എന്ന് പിന്നീട് പുറത്തു വന്നു.
ആർക്കാണ് ഇതിന്റെ ആവശ്യം? എന്ത് ഭീകര പ്രവർത്തനം തടയാനാണ് ഇവരുടെയൊക്കെ ഫോൺ ചോർത്തിയത്?
ഇന്ത്യയിൽ ഇതിന്റെയൊക്കെ ഗുണഭോക്താക്കൾ ആരോക്കെയാണെന്ന് നോക്കിയാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടും. ഇന്ത്യൻ എക്സ്പ്രസ് മുഖ പ്രസംഗത്തിൽ പറഞ്ഞതുപോലെ, ഈ ചാരപ്പണി മാധ്യമങ്ങൾ വാർത്ത ആകുന്നതല്ല നാണക്കേട്, മറിച്ച് ഭരണകൂടം ജനങ്ങളെ ഒളി നിരീക്ഷണം നടത്തുന്നു എന്നതാണ്. പത്രപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോൺ ചോർത്തുന്നത് ഏതായാലും രാജ്യ രക്ഷക്ക് വേണ്ടിയല്ല. സർക്കാറിന്റെ പക്ഷം പിടിച്ച ഒരു ചീഫ് ജസ്റ്റിസിന് എതിരെ പീഢനാരോപണം നടത്തിയ സ്ത്രീക്ക് എതിരെയും ചാരപ്രവർത്തനം നടന്നു.
സ്വയം ന്യായീകരിക്കാൻ സർക്കാർ പാർലമെന്റിൽ ഉന്നയിച്ച ഓരോ പോയിൻ്റും പരിശോധിച്ച് കള്ളങ്ങൾ കണ്ടെടുത്ത ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനും ചാരപ്രവർത്തിക്ക് പിന്നിൽ സർക്കാരിന്റെ കരങ്ങളാണ് എന്ന് നിരീക്ഷിക്കുന്നു.
മറ്റൊരു സൂചന, സർക്കാർ പക്ഷ മധ്യമങ്ങൾ വാർത്തയെ കൈകാര്യം ചെയ്ത രീതിയാണ്. ധൈനിക് ജാഗരണം, ജന്മഭൂമി തുടങ്ങിയവ സർക്കാരിന്റെ ഭാഷ മുഖ്യ വിഷയമാക്കി മറ്റുള്ളവ ഒഴിവാക്കി. റിപ്പബ്ലിക് ടി.വി ചാരപ്പണി വാർത്തയെ പൊട്ടക്കളി എന്ന് വിളിച്ച് പരിഹസിച്ചു.
എന്നാൽ സർക്കാരിന്റെ നയനിലപാടുകളെ വിമർശിക്കുന്നവരാണ് ചാരപ്പണിക്ക് ഇരയായത്. ഭരണകൂടത്തിന് വിധേയപ്പെട്ട മാധ്യമങ്ങൾക്ക് മാത്രം അസ്വസ്ഥതകൾ ഇല്ല. സീ ന്യൂസിന്റെ സുധീർ ചൗധരി എല്ലാം വെറും അത്യുക്തി എന്ന് പറഞ്ഞു തള്ളുന്നു. ആംനസ്റ്റി മലക്കം മറഞ്ഞു എന്ന് ജന്മഭൂമി ഒരു അടിസ്ഥാനവും ഇല്ലാതെ പറയുന്നു.
നരേന്ദ്ര മോദി – അമിത് ഷാ കൂട്ടുകെട്ട് ഗുജറാത്ത് ഭരിച്ചിരുന്നപ്പോൾ അവിടെയും ചാരപ്പണി നടന്നിരുന്നു. ഇന്നത്തെ ദേശീയ പ്രതിപക്ഷം ചാരപ്പണിക്ക് ഇരയാകുന്നു എന്ന് മാത്രമല്ല, കർണാടകയിലെയും മധ്യപ്രദേശിലെയും ബി.ജെ.പി ഇതര സർക്കാരുകളെ വീഴ്ത്താനും പെഗസസ് ഉപയോഗിച്ചിരുന്നു. ഇത്തരം ലക്ഷണങ്ങൾ നോക്കിയാൽ ഇതിൽ സർക്കാരിന്റെ പങ്ക് വ്യക്തമാണ്. സർക്കാർ വിരുദ്ധ പ്രക്ഷോഭരെയും പെഗസസ് നോട്ടമിട്ടു. അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. സർക്കാർ കാര്യങ്ങൾ തുറന്നു പറയണമെന്ന് ദ ഹിന്ദു പത്രം പ്രസ്താവിച്ചു. ഇസ്രായേലി കമ്പനി സർക്കാരുകൾക്ക് മാത്രം വിൽക്കുന്നതാണ് പെഗസസ്. മോദി സർക്കാർ ദുരൂഹത നീക്കണം.
ജേർണലിസ്റ്റുകളെ കുരുക്കുന്നത് ജോലി തടസ്സപ്പെടുത്തുന്നതിനും കെണിയിൽ കുടുക്കുന്നതിനുമാകാം. കസ്റ്റഡിയിൽ മരിച്ച സ്റ്റാൻ സ്വാമിയും ഹാകിംഗിന് ഇരയായിട്ടുള്ളതാണല്ലോ. ജേർണലിസ്റ്റ് സംഘടനകൾ ഇത്തരം ചാരപ്പണിയെ അപലപിക്കുന്നു. പ്രസ് ക്ലബ് ഓഫ് ഇന്ത്യ, മുംബൈ പ്രസ് ക്ലബ്, വനിതാ പ്രസ് കോർ തുടങ്ങിയവ അക്കൂട്ടത്തിൽ ഉണ്ട്.
ജനാധിപത്യ വിരുദ്ധമാണ് ഈ ചാരപ്പണി. 50 ഫോണുകളിലേക്ക് പെഗസസ് ചാര സോഫ്റ്റ് വെയർ അയക്കാൻ 56 കോടി രൂപ ചെലവാകും എന്നിരിക്കെ ആരാണ് നൂറുകണക്കിന് ചാര സൂത്രങ്ങൾ വാങ്ങാനുള്ള പണം ഇറക്കിയത്? വിവിധ രാജ്യങ്ങളിൽ പെഗസസ് കച്ചവടം ഉറപ്പിക്കുന്നതിന്റെ അടുത്ത ദിവസങ്ങളിലായി അതത് പ്രധാനമന്ത്രിമാർ ഇസ്രായേൽ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. ഹംഗറി, ഇന്ത്യ, റുവാണ്ട, അസർബൈജാൻ തുടങ്ങിയവയിൽ പെഗസസ് നയതന്ത്രത്തിന്റെ അടയാളങ്ങളുണ്ട്.
ഈ ഫാഷിസ്റ്റ് – നാസി നിരീക്ഷണവും ജനാധിപത്യ രാജ്യം എന്ന പേരിൽ നാഥനില്ലാത്ത നിഷേധ കുറിപ്പും പാർലമെന്റിൽ അവ്യക്തത നിറഞ്ഞ പ്രസ്താവനയുമാണ് മോദി സർക്കാറിന്റെ പ്രതികരണം. ഈ മൗനവും സ്വതന്ത്ര അന്വേഷണം ആവശ്യമില്ല എന്ന നിലപാടും കുറ്റസമ്മതമല്ലേ?