പ്രകൃതി ദുരന്തങ്ങളോ അവകാശ സമരങ്ങളോ ഉണ്ടാവുന്ന സമയങ്ങളില്‍ മാത്രമാണ് കേരളത്തിലെ തോട്ടം തൊഴിലാളികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തിലെ മുഖ്യധാരയിലേക്ക് കടന്നുവരാറുള്ളത്. അതുതന്നെ, നാലോ അഞ്ചോ ദിവസത്തെ ചാനല്‍ ചര്‍ച്ചകളിലോ രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിലുള്ള പരസ്‌പര കുറ്റപ്പെടുത്തലുകളിലോ വിമർശന വാഗ്വാദങ്ങളിലോ ഒതുങ്ങുകയും അതിനുശേഷം തോട്ടം തൊഴിലാളികൾ ചിത്രത്തില്‍ നിന്നും പതിയെ മാഞ്ഞുപോവാറുമാണ് പതിവ്. എന്നാല്‍ ഇവരുടെ പ്രശ്‌നങ്ങൾ ഇത്തരത്തിലെന്തെങ്കിലും സംഭവങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല.
ഇത്തരം അവഗണനകള്‍ക്കും ക്രൂരതകള്‍ക്കും വലിയൊരു ചരിത്രമുണ്ട്. നമ്മുടെ രാജ്യം സ്വതന്ത്രമാവുന്നതിനും കാലങ്ങള്‍ക്കുമുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 1860കളിലാണ് കേരളത്തില്‍ വ്യവസായ തോട്ടങ്ങള്‍ ഉണ്ടായിവരുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ഈ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ തമിഴ്‌നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും തൊഴിലാളികൾ പീരുമേടിലെയും മൂന്നാറിലെയുമെല്ലാം തോട്ടങ്ങളിലേക്ക് വരുന്നത്. അന്നുതൊട്ട് ഇന്നേക്ക് നൂറ്റിയമ്പതോളം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ഏറ്റവും പ്രാഥമികമായ പൗരാവകാശങ്ങളും എന്തിന് മനുഷ്യാവകാശങ്ങള്‍ പോലും ഇന്നും ലഭിക്കാതെ, ഇടുങ്ങിയ ലയങ്ങളില്‍ ജീവിതം നരകിച്ച് തീര്‍ക്കുകയാണ് ഇവര്‍. അതേസമയം പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞതുപോലെ, ഇവരുടെ രക്തമൊഴുക്കി നിലനിര്‍ത്തുന്ന തോട്ടങ്ങള്‍ കേരളത്തെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളായും സാമ്പത്തിക സ്രോതസ്സുകളായും ഇന്നും നിലനില്‍ക്കുന്നു എന്ന കാര്യം തന്നെ ഏറെ വേദനാജനകമാണ്.
അവകാശ പ്രശ്‌നങ്ങളും സമരങ്ങളും
സ്വാതന്ത്ര്യത്തിന് ശേഷമുള്ള സമയം തോട്ടം മേഖലയുടെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കാലഘട്ടമാണ്. 1951ലാണ് ഏറെ പുരോഗമനപരമായ തീരുമാനങ്ങളടങ്ങിയ പ്ലാന്റേഷന്‍ ലേബര്‍ ആക്റ്റ് നിലവില്‍ വരുന്നത്. എന്നാല്‍ എഴുപതുകളിലും ഇതേ ആക്റ്റിലെ തന്നെ പ്രാഥമിക അവകാശങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരങ്ങള്‍ നടന്നിരുന്നു എന്നത് ഈ ആക്റ്റ് പ്രാവര്‍ത്തികമാക്കുന്നതിലെ പരാജയങ്ങളെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ തോട്ടം മേഖലയെ ദേശസാത്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
എന്നാല്‍ ദേശസാത്കരണം നടന്നില്ല എന്ന് മാത്രമല്ല, തോട്ടം മേഖലയെ തന്നെ ഭൂപരിഷ്‌കരണത്തിൽ നിന്നും മാറ്റിനിര്‍ത്തുകയുമാണ് ഫലത്തില്‍ സംഭവിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ വിവേചനങ്ങളുടെ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. ഇതിനെതിരെയുള്ള ശബ്‌ദങ്ങൾ പിന്നീട് ഉയര്‍ന്നുവരുന്നത് പെമ്പിളൈ ഒരുമൈ ശക്തമായ സമര പരിപാടികളുമായി രംഗത്ത് വരുന്നതോടുകൂടിയാണ്. സ്ത്രീകളായ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന അവകാശ സമരങ്ങള്‍ ഇവരുടെ പ്രശ്‍നങ്ങളെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരികയുണ്ടായി. ഗോമതിയെ പോലുള്ളവര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇവരുടെ അവകാശങ്ങളെ പറ്റിയും ഇവര്‍ നയിക്കുന്ന നരകതുല്യമായ ജീവിതത്തെക്കുറിച്ചുമുള്ള ചിത്രങ്ങളെ കൂടുതല്‍ വ്യക്തമായി മലയാളി മധ്യവര്‍ഗ സമൂഹത്തിലേക്ക് കൊണ്ടുവന്നു.
ചരിത്രവും പരിഹാരങ്ങളും
കോളനി അധിനിവേശത്തിന്റെയൊക്കെ കാലത്താണ് ലോകത്ത് തന്നെ തോട്ടം മേഖല, അഥവാ പ്ലാന്റേഷന്‍ മേഖല വലിയ അടിസ്ഥാനത്തില്‍ വികസിച്ചുവരുന്നത്. അതിന്റെ ഭാഗമായി അമേരിക്കയിലെല്ലാം വികസിച്ചുവന്നിരുന്ന പരുത്തിത്തോട്ടങ്ങളില്‍ പണിയെടുക്കാന്‍ വേണ്ടി, ആഫ്രിക്കയില്‍ നിന്നും കടത്തികൊണ്ടുവന്ന കറുത്തവര്‍ഗക്കാരെ അടിമകളാക്കി നിര്‍ത്തിക്കൊണ്ടും ക്രൂരമായി പീഡനങ്ങളേൽപ്പിച്ചുമാണ് അമേരിക്കയില്‍ തോട്ടം വ്യവസ്ഥ നിലനിന്നുപോന്നത്. തോട്ടം മേഖലയിൽ പണിയെടുത്തിരുന്നവർക്ക് സ്വസ്ഥമായി ജീവിക്കാന്‍ പോലുമുള്ള അവകാശങ്ങള്‍ നല്‍കപ്പെട്ടിരുന്നില്ല.
ഇത്തരത്തിൽ വളർന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഈ തൊഴിലാളികളുടെ രക്തമുണ്ടായിരുന്നു. പിന്നീട് ഒരുപാട് വര്‍ഷങ്ങള്‍ നീണ്ട അവകാശ സമരങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് ഇന്ന് കാണുന്ന തരത്തിലുള്ള അവകാശങ്ങള്‍ പോലും വകവെച്ച് കൊടുക്കാന്‍ വെള്ളക്കാര്‍ തയ്യാറായത്. ഈ ശക്തമായ സമരങ്ങളുടെ ചരിത്രം ഉള്ളതുകൊണ്ട് തന്നെ അവിടെ തോട്ടം അഥാവാ പ്ലാന്റേഷന്‍ എന്ന വാക്ക് തന്നെ അപമാനത്തിന്റെയും അനീതിയുടെയും അടയാളമായിട്ടാണ് ഇന്ന് നിലനില്‍ക്കുന്നത്. തന്റെ പിതാമഹന് പ്ലാന്റേഷനുണ്ടായിരുന്നു എന്ന് പറയാന്‍ ഒരു അമേരിക്കക്കാരനും ഇന്ന് ഇഷ്‌ടപ്പെടുന്നില്ല. ആ വ്യവസ്ഥയിലുണ്ടായിരുന്ന അനീതിയും അത് പൊതുജനത്തിന് ബോധ്യമായതുമാണ് കാരണം.
എന്നാല്‍ ഏറെ പുരോഗമനപരമെന്ന് നമ്മള്‍ അവകാശപ്പെടുന്ന കേരളത്തില്‍ ഇന്നും തോട്ടം മേഖല അഭിമാനത്തിന്റെയും ടൂറിസത്തിന്റെയുമെല്ലാം ചിഹ്നമാണ്. അതിനെ ബന്ധപ്പെടുത്തി നടക്കുന്ന അനീതികളെ ചോദ്യം ചെയ്യാനോ അല്ലെങ്കില്‍ ആ സംവിധാനത്തിന്റെ നിലനില്‍പ്പിനെ തന്നെ വെല്ലുവിളിക്കാനോ ഒന്നും ഒരു മുഖ്യധാരാ പ്രസ്ഥാനങ്ങളും തയ്യാറാവുന്നില്ല. അതിനുമാത്രം സ്വാധീനമൊന്നും ഇന്നും കേരളം അംഗീകരിക്കാത്ത, തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ക്കില്ല എന്നത് തന്നെയാണ് കാരണം. പ്ലാന്റേഷന്‍ എന്ന സംവിധാനത്തിന്റെ ചൂഷണങ്ങളെ കുറിച്ചും അവ തൊഴിലാളികളോട് ചെയ്യുന്ന അനീതികളെകുറിച്ചുമുള്ള ചോദ്യങ്ങള്‍ നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഇവരുടെ പ്രശ്‌നങ്ങൾ പൊതുസമൂഹത്തോട് വിളിച്ച് പറയുന്ന ഇവരുടെ പ്രതിനിധികള്‍ക്ക് അവര്‍ക്കവകാശപ്പെട്ട ഇടം അനുവദിച്ച് കൊടുക്കാനും ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും മുഖ്യധാരാ മാധ്യമങ്ങളുമെല്ലാം തയ്യാറാവേണ്ടതുമുണ്ട്.
Source :