കോവിഡ്-19 ലോക്‌ഡൗൺ കാരണമുണ്ടായ വ്യാപകമായ ജോലി നഷ്‌ടങ്ങളും തൊഴിലില്ലായ്മയും ഏറ്റവുമധികം ബാധിച്ചത് പട്ടികജാതി വിഭാഗങ്ങളെയെന്ന് സാമ്പത്തിക ശാസ്ത്രഞ്ജ അശ്വനി ദേശ്‌പാണ്ഡെ നിരീക്ഷിക്കുന്നു. കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ വ്യാപകമായ സാമ്പത്തിക തകർച്ചയിൽ പത്തു മുതൽ പന്ത്രണ്ട് കോടിയോളം ഇന്ത്യക്കാർക്ക് ജോലി നഷ്‌ടപ്പെട്ടുവെന്ന് ഇന്ത്യസ്പെന്റ റിപ്പോര്ട്ട് സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവുമധികം ബാധിച്ചത് താഴ്ന്ന ജാതിയിലുൾപ്പെട്ടവരെയെന്ന് ഈയിടെ പുറത്തിറങ്ങിയ പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഉന്നത ജാതിയിലുള്ളവരെ ബാധിച്ചതിന്റെ മൂന്നിരട്ടിയോളം ശക്തിയിലാണ് ഈ പ്രതിസന്ധി താഴ്ന്ന ജാതിയിലുള്ളവരെ ബാധിച്ചതെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയ വിവേചനങ്ങളും ഘടനാപരമായ അസമത്വങ്ങളുമാണ് ഇത്തരത്തിലൊരു പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ അശോക യൂണിവേഴ്‌സിറ്റി പ്രഫസർ അശ്വനി ദേശ്‌പാണ്ഡെ.
ലോകത്തിലെ മറ്റു മധ്യ-വരുമാന രാജ്യങ്ങളിലെ ദേശീയ ശരാശരിയോട് തുല്യമാണ് ഇന്ത്യയിലെ ഉന്നത ജാതി കൗമാരക്കാർക്കിടയിലെ വളർച്ച മുരടിപ്പെങ്കിൽ, പട്ടികജാതി വർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കുമിടയിൽ ഈ നിരക്ക് 10 ശതമാനം മുതൽ 15 ശതമാനം വരെ കൂടുതലാണ്. ഈയടുത്ത് കേന്ദ്രം നടപ്പിൽ വരുത്തിയ സാമ്പത്തിക സംവരണ നടപടികൾ ഘടനാപരമായ അസമത്വങ്ങളെ ഇല്ലായ്‌മ ചെയ്യുന്നതിൽ സംവരണമെന്ന ആശയത്തിന്റെ പങ്കിനെ അട്ടിമറിക്കുന്നതാണെന്നും സംവരണം മാത്രമല്ല സാമൂഹ്യവും സാമ്പത്തികവുമായ എല്ലാ പ്രശ്‍നങ്ങൾക്കും പരിഹാരമെന്നും പഠനം നിരീക്ഷിക്കുന്നുണ്ട്.
12 വർഷത്തിന് മുകളിൽ വിദ്യാഭ്യാസം ലഭിക്കുന്നവരിൽ 37 ശതമാനം ഉന്നതജാതിക്കാരും 17 ശതമാനം പട്ടികജാതിക്കാരും വരുമ്പോൾ ജോലി സുരക്ഷ ഇല്ലാത്ത നിത്യവേതന തൊഴിലുകളിലേർപ്പെടുന്നവരിൽ 16 ശതമാനം വരുന്ന പട്ടികജാതിക്കാരുമായി താരതമ്യപ്പെടുത്തിയാൽ 3 ശതമാനം മാത്രമാണ് ഉന്നതജാതിക്കാരുള്ളത്. ഇത് വിദ്യാഭ്യാസത്തിന് കൂടുതൽ അവസരം ലഭിക്കുന്ന ഉന്നത ജാതിക്കാർക്ക് കൂടുതൽ ജോലി സുരക്ഷ ലഭിക്കുന്നുവെന്നും അതില്ലാത്ത പിന്നാക്കവിഭാഗക്കാർ ഇത്തരം പ്രതിസന്ധികൾക്ക് കൂടുതൽ ഇരകളാവുന്നുവെന്നും തെളിയിക്കുന്നു. 98 ശതമാനം ഇന്ത്യക്കാരും സാമ്പത്തിക സംവരണം നിശ്ചയിച്ച സാമ്പത്തിക പരിധിയിൽ (പ്രതിവർഷ വരുമാനം എട്ട് ലക്ഷം) വരുന്നതോടെ സംവരണത്തിന്റെ അടിസ്ഥാന യുക്തിയെ തന്നെ ഈ പത്ത് ശതമാനം ക്വോട്ട അട്ടിമറിക്കുന്നുണ്ട് എന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
സാമൂഹിക അസമത്വം തുടച്ചുനീക്കാനും അവസരങ്ങൾ ഉറപ്പുവരുത്താനും വേണ്ടി ഭരണകൂടം സ്വീകരിക്കേണ്ട നയങ്ങളിലൊന്ന് മാത്രമായിരിക്കണം സംവരണം എന്നും, സംവരണം കൊണ്ടു മാത്രം ദാരിദ്ര്യം, പിന്നാക്കാവസ്ഥ തുടങ്ങിയ എല്ലാ സാമ്പത്തിക-സാമൂഹിക പ്രശ്‍നങ്ങളും പരിഹരിക്കാനാവില്ല എന്നും അശ്വനി ദേശ്‌പാണ്ഡെ ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊതുസ്ഥാപനങ്ങളെന്നെോ സ്വകാര്യസ്ഥാപനങ്ങളെന്നോ വ്യത്യസമില്ലാതെ അഫിർമേറ്റീവ് ആക്ഷൻ (വംശീയതയെ പ്രതിരോധിക്കുന്നതിന് വേണ്ടി അമേരിക്കൻ ഭരണകൂടം സ്വീകരിക്കുന്ന നയങ്ങൾ) നടപ്പിലാക്കുന്നുണ്ടെന്നും അതേസമയം ഇന്ത്യയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ സംവരണമില്ലെന്നും വംശീയതക്കും ജാതിക്കുമെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളെ താരതമ്യപ്പെടുത്തി അവർ നിരീക്ഷിക്കുന്നു.
Source :