ലോകം ഉറ്റുനോക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു പ്രധാന ദ്വീപുരാഷ്ട്രങ്ങളിലൊന്നായ ന്യൂസിലാന്റിന്റേത്. വോട്ടെണ്ണി കഴിഞ്ഞതോടെ നിലവിലെ പ്രധാനമന്ത്രിയായ ജസീന്ത ആർഡൻ നയിക്കുന്ന ലേബർ പാർട്ടി ചരിത്ര വിജയം നേടിക്കൊണ്ട് അധികാരത്തിൽ വന്നിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ന്യൂസിലാന്റിൽ ഒരു പാർട്ടി ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുന്നത്. 100% വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ലേബർ പാർട്ടി 49 ശതമാനം വോട്ടുകൾ കരസ്ഥമാക്കുകയും മുഖ്യ പ്രതിപക്ഷമായ നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ നേടുന്ന ഏറ്റവും മികച്ച വിജയമാണ് ഈ തെരഞ്ഞെടുപ്പോടെ ലേബർ പാർട്ടിയെ തേടിയെത്തിയിരിക്കുന്നത്.
ഏതൊരു രാജ്യത്തെയും തെരഞ്ഞെടുപ്പിലുപരിയായി ന്യൂസിലാന്റിലെ തെരഞ്ഞെടുപ്പ് ലോക ശ്രദ്ധയാകർഷിക്കാൻ കാരണം ജസീന്ത ആര്‍ഡൻ എന്ന വനിത നേതാവാണ്. 2017 ഒക്ടോബർ 26ന് ന്യൂസിലാന്റിന്റെ നാൽപതാമത് പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം മതസൗഹാർദവും രാജ്യപുരോഗതിയും ഒരുമിച്ച് കൊണ്ടുപോയിക്കൊണ്ട് ജസീന്ത നടത്തിയ പ്രവർത്തനങ്ങളും അവർ മുന്നോട്ട് വെച്ച പരസ്‌പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും രാഷ്ട്രീയവും ലോകവ്യാപകമായി ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. 2019 മാർച്ച് 15ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്‌ലിം പള്ളികൾ വെള്ള വംശീയവാദിയായ യുവാവ് നടത്തിയ തീവ്രവാദ ആക്രമണത്തിൽ 51 പേര് കൊല്ലപ്പെടുകയും ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ന്യൂസിലാന്റിന്റെ ചരിത്രത്തിൽ തന്നെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായ ഈ സംഭവത്തിനുശേഷം ജസീന്ത സ്വീകരിച്ച പക്വമായ നയനിലപാടുകൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഭീകരാക്രമണത്തിന് ഇരകളായവരുടെ അനുസ്‌മരണത്തിൽ പങ്കുചേരാൻ മുസ്‌ലിം മതചിഹ്നങ്ങളിലൊന്നായ ഹിജാബ് ധരിച്ച് വന്നതോടെ ജസീന്ത മതസൗഹാര്‍ദത്തിന്റെയും സഹാനുഭൂതിയുടെയും പുതിയ വാതിലുകളാണ് ലോകജനതക്ക് മുന്നിലേക്ക് തുറന്നിട്ടത്.
അതിന് ശേഷം, കോവിഡ് മഹാമാരി വികസിത-വികസ്വര രാജ്യങ്ങളെന്ന വ്യത്യാസമില്ലാതെ ലോകത്തെയാകമാനം പിടിച്ച് കുലുക്കിയപ്പോൾ കുലുങ്ങാതെ നിന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്ന് ജസീന്തയുടെ നേതൃത്വത്തിലെ ന്യൂസിലാന്റായിരുന്നു. 50 ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസിലാന്റിലെ കോവിഡ് കേസുകളുടെ എണ്ണം രണ്ടായിരത്തിൽ താഴെയും മരണസംഖ്യ വെറും ഇരുപത്തിയഞ്ചിലും നിയന്ത്രിച്ചു നിർത്താൻ ജസീന്തക്ക് സാധിച്ചു. ലോകത്തിലെ വൻ ശക്തികളായ രാജ്യങ്ങളെല്ലാം തന്നെ രോഗത്തെ നിയന്ത്രിക്കാൻ കഷ്‌ടപ്പെടുന്ന സമയത്താണ് ജസീന്ത ഈ അസാധാരണമായ നേട്ടം കൈവരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പിൽ ജസീന്തയുടെ വിജയം പ്രതീക്ഷച്ചവരും പ്രവചിച്ചവരും ഏറെയായിരുന്നു. ഫലം വന്നതോടെ പ്രതീക്ഷകൾക്ക് ഇരട്ട തിളക്കമേകിക്കൊണ്ട് മികച്ച വിജയമാണ് ജസീന്ത കൈവരിച്ചിരിക്കുന്നത്.
ഇതുകൂടാതെ തന്റെ ആദ്യ (2017) ഭരണ കാലയളവിൽ ജസീന്ത ഭാവിയിലെ എണ്ണ-വാതക പര്യവേഷണങ്ങളെ നിരോധിക്കുകയും, മിനിമം വേതനം ഉയർത്തുകയും, പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കുകയും ചെയ്‌തു. എന്നിരുന്നാലും, എല്ലാവർക്കും താങ്ങാന് പറ്റുന്ന തരത്തിലുള്ള ഭവന പദ്ധതി, ശിശു ദാരിദ്ര്യനിരക്ക് തുടങ്ങിയ താന് പ്രഖ്യാപിച്ചിരുന്ന പദ്ധതികളിൽ പലതും പ്രാവർത്തികമാക്കാൻ സാധിക്കാത്തതിൽ ജസീന്ത വിമർശനങ്ങളും ക്ഷണിച്ച് വരുത്തിയിരുന്നു. സമ്പന്നർക്കും ദരിദ്രർക്കുമിടയിൽ വർധിച്ച് വരുന്ന അകലം കുറക്കുന്നതിൽ ജസീന്ത പരാജയപ്പെട്ടിട്ടുണ്ട് എന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
രണ്ടാം തവണ അധികാരത്തിലെത്തുന്നതോടെ ഒരുപാട് പുതിയ വെല്ലുവിളികളാണ് ജസീന്തയെ കാത്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളും, സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവുമെല്ലാം ഇതിലുൾപ്പെടും. 2030ഓടെ രാജ്യത്തെ ഊർജോൽപാദനം പൂർണ്ണമായും പുനരുപയോഗ ഊര്‍ജസ്രോതസ്സുകളിൽ നിന്നായിരിക്കും എന്ന വലിയ പ്രഖ്യാപനവും ജസീന്ത നടത്തിയിട്ടുണ്ട്. നിലവിൽ, ന്യൂസിലാന്റിലെ 76 ശതമാനം ഊർജോല്‍പാദനവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നാണ്.
ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലെല്ലാം തന്നെ തീവ്രവലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ വംശീയതയുടെയും വർണവെറിയുടെയും കുടിയേറ്റവിരുദ്ധതയുടെയുമെല്ലാം നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ലോകത്തെ വിഭജിക്കാനുള്ള ശ്രമങ്ങളിൽ പൂർവാധികം ശക്തിയോടെ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത് സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും പുരോഗതിയുടെയും രാഷ്ട്രീയമുയർത്തിപ്പിടിക്കുന്ന ജസീന്തയുടെയും ലേബർ പാർട്ടിയുടെയും വിജയം ലോകത്താകമാനമുള്ള ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ഈയൊരു കാരണം കൊണ്ട് തന്നെയായിരുന്നു ലോകമാകെ ന്യൂസിലാന്റിലേക്ക് ഉറ്റുനോക്കിയിരുന്നതും. തീവ്രവലതുപക്ഷ പാർട്ടിയായ എൻ.എസ് ഫസ്റ്റിനെ വോട്ടിങ്ങിലൂടെ പരാജയപ്പെടുത്തിയ ന്യൂസിലാന്റിലെ ജനത വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ അധികാരത്തിന്റെ പടിക്ക് പുറത്ത് നിർത്താൻ ലോകത്തിന് നല്‍കുന്ന സന്ദേശം കൂടിയാണ് ജസീന്തയുടെ വിജയം.