“ബി.ജെ.പിയുടെ കോർപ്പറേറ്റ് അജണ്ടകൾ വിജയിപ്പിക്കുന്നതിന് വേണ്ടി ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയും സംഘർഷങ്ങൾ സൃഷടിക്കുകയും ചെയ്യുന്നതിൻ്റെ ഉദാഹരണമാണ് അസമിലെ ഈ കുടിയൊഴിപ്പിക്കൽ. ഒരു ക്ഷേത്രത്തിൻ്റെ പേരിലെ വൈകാരികത ചേർത്തു വെച്ചാൽ, സംസ്ഥാനത്തെ ഭൂരിപക്ഷത്തിൻ്റെ പിന്തുണ എളുപ്പമാകും. മുസ്ലിംകളെ കുടിയൊഴിപ്പിച്ച്, ചാർചപോരി മേഖലയിലെ കൃഷിഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറുകയാണ് യഥാർത്ഥ ലക്ഷ്യം. കോർപ്പറേറ്റ് കൊള്ളയ്ക്കാണ് ഇത് സൗകര്യമൊരുക്കുന്നത്”
പുരാതന ക്ഷേത്രത്തിൻ്റെ പേരു പറഞ്ഞാണ് നാൽപ്പത്തിയൊമ്പത് മുസ്ലിം കുടുംബങ്ങളെ തങ്ങളുടെ കിടപ്പാടങ്ങളിൽ നിന്ന് അധികാരികൾ കുടിയിറക്കിയത്. എന്നാൽ, ആ ക്ഷേത്രം അത്ര പുരാതനമല്ല എന്നാണ് വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. പത്രമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടാതെ പോയ ഈ
സംഭവം നടന്നിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ.
അസമിലെ ദാരംഗ് ജില്ലയിലെ ധൽപൂർ ഗ്രാമത്തിൽ ഈ മാസം തുടക്കത്തിലാണ് സംഭവം. ധൽപൂർ ഗ്രാമത്തിൽ താമസിക്കുന്ന ബംഗ്ലാ വംശജരായ നാൽപ്പതിയൊമ്പത് മുസ്‌ലിം കുടുംബങ്ങളെ പോലീസും ക്ഷേത്ര അധികാരികളും ചേർന്ന് ജൂൺ ഏഴിന് കുടിയൊഴിപ്പിക്കുകയായിരുന്നു. ക്ഷേത്രഭൂമിയിൽ താമസിച്ചു എന്ന കുറ്റം ആരോപിച്ചായിരുന്നു കുടിയിറക്കൽ.
‘ശിവ മന്ദിർ’ എന്നറിയപ്പെടുന്ന ഒരു ക്ഷേത്രം ഇവിടെയുണ്ട്. ഇത് അസമിലെ പുരാതന ക്ഷേത്രമാണെന്നും അതിനു ചുറ്റുമുള്ള 180 ബിഗാ (ഏകദേശം 40 ഏക്കർ) കൃഷിഭൂമി ക്ഷേത്രത്തിന്റ ഭാഗമാണെന്നും ക്ഷേത്രഭാരവാഹികൾ അവകാശപ്പെടുന്നു. ഈ അവകാശവാദം അംഗീകരിച്ചുകൊണ്ടാണ് ഭരണകൂടം
കുടിയൊഴിപ്പിക്കലിന് ഔദ്യോഗിക അംഗീകാരം നൽകിയത്.
എന്നാൽ, ഇത് പൗരാണിക ക്ഷേത്രമാണെന്ന അവകാശവാദം ശരിയല്ല എന്നാണ് ഒരു സ്വതന്ത്ര വസ്തുതാ അന്വേഷണ സമിതി കണ്ടെത്തിയിരിക്കുന്നത്. പൂജ നിരാല, മെഹ്സബിൻ റഹ്മാൻ, പ്രസുൻ ഗോസ്വാമി, കശ്യപ് ചൗധരി തുടങ്ങിയ സാമൂഹിക പ്രവർത്തകരും, എച്ച്. ആർ. എൽ. എൻ അഭിഭാഷകൻ ഷൗരദീപ് ഡേയും ഉൾപ്പെടുന്നതായിരുന്നു അസ്സമിലെ സ്വാതന്ത്ര്യ വസ്തുതാന്വേഷണ കമ്മിറ്റി. സംഭവസ്ഥലം സന്ദർശിച്ച്, പ്രദേശവാസികളോട് സംസാരിച്ച്, ഇവർ ഒരു റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്.
“കിഴക്കൻ ബംഗ്ലാ വംശജരായ നാൽപ്പത്തിയൊമ്പത് മുസ്ലിം കുടുംബങ്ങളെ അസമിലെ ദാരംഗ് ജില്ലയിലെ മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കാൻ ഇടയായ ‘പുരാതന ക്ഷേത്രം’, യഥാർത്ഥത്തിൽ പുരാതനമല്ല.1980 കളിൽ അവിടേക്ക് കുടിയേറിയവർ നിർമിച്ചതാണ് ഇത് “.
പുരാതന ക്ഷേത്രമാണെങ്കിൽ, ഒരു പക്ഷേ ചുറ്റുഭാഗത്ത് ഏറെ ഭൂമി ക്ഷേത്രത്തിന് ഉണ്ടാകാം. എന്നാൽ, 1980കളിൽ മാത്രം നിർമ്മിച്ച ക്ഷേത്രത്തിന് ചുറ്റുഭാഗത്ത് ഇത്രയേറെ ഭൂമിയുണ്ടോ? ആരിൽ നിന്നാണ്
ഈ ഭൂമി ക്ഷേത്രത്തിന് ലഭിച്ചത്? ഇതിന് കൃത്യമായ പഴയ രേഖകൾ ഉണ്ടോ? ഉണ്ടെങ്കിൽ ഇവിടെ ആളുകൾ താമസമാക്കിയ അന്നുതന്നെ ഇത് പ്രശ്നമാകാതിരുന്നത് എന്തുകൊണ്ട്? യഥാർത്ഥത്തിൽ തന്നെ ക്ഷേത്ര ഭൂമിയാണെങ്കിൽ അതവർക്ക് വിട്ടുകൊടുക്കേണ്ടതാണ്. എന്നാൽ, പ്രദേശത്ത് സാമുദായിക സംഘർഷം
സൃഷ്ടിക്കാനും മുസ്ലിം സമുദായാംഗങ്ങളെ കുടിയൊഴിപ്പിക്കാനുമായി ബോധപൂർവ്വം ഉണ്ടാക്കിയെടുക്കുന്ന പ്രശ്നമാണോ ഇത്? ഇതു സംബന്ധിച്ച വസ്തുതകൾ സത്യസന്ധമായി പരിശോധിക്കേണ്ടതുണ്ട്.
സൗഹാർദത്തിൽ കഴിഞ്ഞ സമുദായങ്ങൾ
1980കളുടെ തുടക്കത്തിലാണ് ഗ്രാമവാസികൾ അസമിലെ ദാരംഗ് ജില്ലയിൽപ്പെട്ട, ധൽപൂർ ഗ്രാമത്തിൽ
താമസമാരംഭിച്ചത്. സിപാജർ റവന്യൂ സർക്കിളിലാണ് ധൽപൂർ ഗ്രാമം. 1983ൽ അസമിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്ന് പാലായനം ചെയ്തവരായിരിക്കണം ഇവർ. അവരിൽ മൂന്ന് ഹിന്ദു കുടുംബങ്ങളും ബാക്കി ബംഗ്ലാ ഭാഷ സംസാരിക്കുന്ന മുസ്ലീം സമുദായത്തിൽ പെട്ടവരുമാണ് ഉണ്ടായിരുന്നത്.
ഹിന്ദു സഹോദരങ്ങൾ 1980കളിൽ ഇവിടെ ഒരു ക്ഷേത്രം സ്ഥാപിച്ചു. ആ ക്ഷേത്രമാണ് ശിവ മന്ദിർ! അവരിൽപ്പെട്ട രണ്ട് ഹിന്ദു കുടുംബങ്ങൾ രണ്ടായിരത്തിൻ്റെ തുടക്കത്തിൽ അടുത്തുള്ള ഗ്രാമങ്ങളിലേക്ക് താമസം മാറ്റി. ശേഷിക്കുന്ന കനക് ദാസിന്റെ കുടുംബമായിരുന്നു ക്ഷേത്രം പരിപാലിച്ചിരുന്നത്. ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ച്, ഏറെ സൗഹാർദത്തോടെയാണ് ഈ ഗ്രാമത്തിൽ താമസിച്ചിരുന്നത്.
സംഘർഷത്തിന്റ തുടക്കം
ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ വന്നതിനുശേഷമാണ് പ്രദേശത്ത് ക്ഷേത്ര ഭൂമിയുടെ പേരിൽ സംഘർഷം തുടങ്ങിയത്. കാലക്രമത്തിൽ ക്ഷേത്രം വികസിക്കുകയും ക്ഷേത്രത്തിന്റെ പരിപാലനത്തിനായി ഒരു സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. 2016ൽ ബി.ജെ.പി അധികാരത്തിൽ
വന്നതോടെ ഇവിടെയും ഗുണകരമല്ലാത്ത ഇടപെടലുകൾ ഉണ്ടായി. ക്ഷേത്രസമിതിയും ഗ്രാമവാസികളും തമ്മിൽ അസ്വാരസ്യങ്ങൾ ആരംഭിച്ചു. ‘ക്ഷേത്രത്തിന് ചുറ്റുമുള്ള 180 ബിഗ കൃഷിഭൂമി (ഏകദേശം 40 ഏക്കർ), ക്ഷേത്രത്തിൻ്റേതാണ്. മുസ്ലിംകൾ ഇവിടെ നിന്ന് ഒഴിഞ്ഞു പോകണം’ ക്ഷേത്രക്കമ്മറ്റി ആവശ്യപ്പെടാൻ തുടങ്ങി.
“പുരാണങ്ങളിൽ പറയുന്ന നരകാസുരന്റെ കാലം മുതൽ ഈ ക്ഷേത്രം നിലവിലുണ്ട്, പുരാതനമായ കംറുപ് ദേശത്തെ ബൌമ രാജവംശം സ്ഥാപിച്ച രാജവംശം മേഖലയിലെ ഹിന്ദു വിശ്വാസികളായ ആദ്യ ഭരണകൂടമായിരുന്നു. മിയാസ് ഏറെക്കാലമായി ഞങ്ങളുടെ ക്ഷേത്രത്തിൽ കണ്ണുവെക്കുന്നുണ്ട്. അവർ നമ്മുടെ ഭൂമി കൈയേറ്റം ചെയ്തു. അതിനാൽ അവരെ പുറത്താക്കേണ്ടതുണ്ടായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പറയാൻ അവർ ധൈര്യപ്പെടുന്നു! ഗവൺമെൻ്റ് ഞങ്ങളോടൊപ്പമുണ്ട്. ഈ തർക്കത്തിൽ ഇടപെടരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ക്ഷേത്രം ഒരു തരത്തിലും മിയാസിലേക്ക് പോകരുത് “. ഇതാണ് ക്ഷേത്രസമിതിയുടെ സെക്രട്ടറിയായ ധർമ്മകാന്ത നാഥ് വസ്തുതാന്വേഷണ സമിതിയോട് പറഞ്ഞത്. (ബംഗ്ലാ വംശജരായ മുസ്ലിംകളെ അവഹേളിച്ച് വിളിക്കുന്ന പേരാണ് മിയാസ്- Miyas).
‘പാണ്ഡവരിൽ രണ്ടാമനായ ഭീമൻ തന്റെ പ്രവാസകാലം ധൽപൂർ കുന്നിൽ ചെലവഴിച്ചിരുന്നു, രാജ്യത്തെ ഏറ്റവും പൗരാണിക ക്ഷേത്രങ്ങളിൽ ഒന്നാണിത്’ തുടങ്ങിയ വാദങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട് എന്ന് റിപ്പോർട്ട് പറയുന്നു. ഈ വാദങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് കുടിയൊഴിപ്പിക്കൽ നടന്നത്. എന്നാൽ അതിനുള്ള തെളിവുകളൊന്നും ക്ഷേത്രകമ്മിറ്റിയുടെ കൈയ്യിൽല്ലായിരുന്നുവത്രെ!
ഗവൺമെൻ്റ് ഇടപെടൽ
സർക്കാറിന്റെയും മതസ്ഥാപനങ്ങളുടെയും ഭൂമികളിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബി. ജെ. പി നേതാവ് ഹിമന്ത ബിശ്വ ശർമ്മ വാഗ്ദാനം ചെയ്തിരുന്നു. അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത ശേഷം അവർ അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. 2016 മുതൽ ഗ്രാമവാസികളെ മൂന്നു തവണ പുറത്താക്കിയതായി റിപ്പോർട്ട് പറയുന്നു. 2016 നവംബറിലായിരുന്നു ആദ്യം കുടിയൊഴിപ്പിച്ചത്. 2021 ജനുവരിയിലാണ് രണ്ടാമത്തേത്. 2021 ജൂൺ ഏഴിന് മൂന്നാം തവണ 49 കുടുംബങ്ങളെ കുടിയിറക്കി. (48 വ്യക്തികളെ കുടിയിറക്കി എന്നും ചില റിപ്പോർട്ടുകളുണ്ട്. thewire.in ൻ്റെ റിപ്പോർട്ടിൽ 49 മുസ്ലിം കുടുംബങ്ങൾ എന്നാണ് കാണുന്നത്).
2021 ജനുവരിയിൽ രണ്ടാം തവണ പുറത്താക്കപ്പെട്ട ശേഷം, അവരുടെ പുനരധിവാസം ഉറപ്പ് നൽകിക്കൊണ്ട് ഉത്തരവ് വന്നിരുന്നു. എന്നാൽ ജൂൺ 7 ന് വീണ്ടും കുടിയൊഴിപ്പിക്കുകയാണുണ്ടായത്. ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ സഹോദരൻ, പോലീസ് സൂപ്രണ്ടായ സുശാന്ത ബിശ്വ ശർമ്മയുടെ മേൽനോട്ടത്തിലാണ് കുടിയൊഴിപ്പിക്കൽ നടത്തിയത്. കോവിഡിൻ്റെ രണ്ടാം തരംഗം രാജ്യത്ത് പ്രയാസം സൃഷ്ടിക്കുന്നതിനാൽ, ഈ പകർച്ചവ്യാധിക്കാലത്ത് കുടിയൊഴിപ്പിക്കാൻ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിനു ശേഷമാണ് ഇവയെല്ലാം സംഭവിച്ചത്. ഭൂമി നഷ്ടപ്പെട്ടപ്പോൾ ക്ഷേത്രത്തിന്റെ പരിപാലകനായ കനക് ദാസും മുസ്ലീം കുടുംബങ്ങൾക്കൊപ്പം പാലായനം ചെയ്തിട്ടുണ്ട്. വീട്ടുപകരണങ്ങളും മറ്റുമായി പലായനം
ചെയ്യുന്ന നിസ്സഹായരായ മനുഷ്യരുടെ അവസ്ഥയെന്തായിരിക്കും!
കോർപറേറ്റുകൾക്ക് വേണ്ടിയാണോ കുടിയിറക്കൽ?
ഈ കുടിയൊഴിപ്പിക്കൽ വളരെ തന്ത്രപൂർവ്വമായിരുന്നു, ദുരൂഹതയുള്ളതും. മാധ്യമങ്ങളെ അറിയിക്കുകയോ മറ്റോ ചെയ്യാതെ, വളരെ രഹസ്യമായാണ് ഭരണകൂടം ഇത് ചെയ്തത്. ക്ഷേത്ര ഭൂമിയിലെ കെയേറ്റം ഒഴിപ്പിക്കുക
എന്ന പേരിൽ, വർഷങ്ങളായി അവിടെ ജീവിച്ചുവരുന്ന തദ്ദേശീയരെ സ്വന്തം മണ്ണിൽ നിന്ന് കുടിയിറക്കുകയും, ആ ഭൂമിയിൽ ടൂറിസം പ്രൊജക്റ്റ് ആരംഭിക്കാൻ ഒരുങ്ങുകയുമാണ് അസമിലെ ബി.ജെ.പി ഗവൺമെൻ്റ് ചെയ്യുന്നത്.
“ആകർഷകമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി ഇതിനെ മാറ്റുമെന്ന്” ഗവൺമെൻ്റ് വാഗ്ദത്തം ചെയ്തതായും
റിപ്പോർട്ടുകളിൽ കാണുന്നു. ബി.ജെ.പി നേതാക്കളുടെ സാരഥ്യത്തിൽ ഒരു കമ്മിറ്റി ഇതിനകം രൂപീകരിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ, ”ബി.ജെ.പിയുടെ കോർപ്പറേറ്റ് അജണ്ടകൾ വിജയിപ്പിക്കുന്നതിന് വേണ്ടി ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയും സംഘർഷങ്ങൾ സൃഷടിക്കുകയും ചെയ്യുന്നതിൻ്റെ ഉദാഹരണമാണ് അസമിലെ ഈ കുടിയൊഴിപ്പിക്കൽ. ഒരു ക്ഷേത്രത്തിൻ്റെ പേരിലെ വൈകാരികത ചേർത്തു വെച്ചാൽ, സംസ്ഥാനത്തെ ഭൂരിപക്ഷത്തിൻ്റെ പിന്തുണ എളുപ്പമാകും. മുസ്ലിംകളെ കുടിയൊഴിപ്പിച്ച്, ചാർ -ചപോരി മേഖലയിലെ കൃഷിഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറുകയാണ് യഥാർത്ഥ ലക്ഷ്യം. കോർപ്പറേറ്റ് കൊള്ളയ്ക്കാണ് ഇത് സൗകര്യമൊരുക്കുന്നത്’- വസ്തുതാന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
കർഷകാവകാശ സംഘടനയായ കൃഷക് മുക്തി സംഗ്രാം സമിതി (കെ.എം.എസ്.എസ്), ഓൾ അസം ന്യൂനപക്ഷ സ്റ്റുഡന്റ്സ് യൂണിയൻ (എ.എം.എസ്.യു) എന്നിവരുടെ സഹായത്തോടെയാണ് വസ്തുതാന്വേഷണ സമിതി സംഭവസ്ഥലം സന്ദർശിച്ച്, പഠിച്ച് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവർ പൗരത്വ (എൻ.ആർ.സി) രേഖകളുമായി സമിതിക്കുമുമ്പിൽ ഹാജറാവുകയുണ്ടായി. ഇരകളായ കുടുംബങ്ങൾ നീതിക്കുവേണ്ടി ഗുഹവാതിയിലെ ഹൈക്കോടതിയെ സമീപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.