സ്റ്റാൻ സാമിയുടെ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഈ മരണം അദ്ദേഹത്തിന് പ്രശ്നമല്ലാതിരിക്കാം! പക്ഷേ, അതിനു പിന്നിലെ, ഈ ജനാധിപത്യ രാജ്യത്തിന്റെ ചില നിലപാടുകൾ, അതാണ് നമ്മെ ഭയപ്പെടുത്തേണ്ടത്. ആ നിലപാടുകൾ ‘ജനാധിപത്യപരമായ രീതിയിൽ’ തന്നെ വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നു എന്നത് നമ്മെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്
ബഹുമാനപ്പെട്ട സ്റ്റാൻ സാമി അച്ഛന്റെ വിയോഗം നമ്മുക്കെല്ലാവർക്കും വേദനയാണ്. അമർത്തിപ്പിടിച്ച രോഷത്തോടെ, എങ്ങനെ പ്രതിഷേധിക്കണമെന്ന് അറിയാതെ ജീവിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ട്. അതിലേറെ, ഭരണകൂടത്തിന്റെ ക്രൂരമായ നിലപാടിന് ഇരയായി അദ്ദേഹം നമ്മളിൽ നിന്ന് വേർപ്പെടുമ്പോൾ നമ്മുക്ക് വേണ്ട രീതിയിൽ പ്രതികരിക്കാൻ ആകുന്നില്ലല്ലോ എന്ന വേദനയും ഉണ്ട്. കുറെയധികം മനുഷ്യർ ഒരുപക്ഷേ, ഭൂരിപക്ഷവും നിസ്സംഗതയിലാണ് ഇതിനെ കാണുന്നത്.
നൂറ്റാണ്ടുകളോളം പോരാടി സ്വാതന്ത്ര്യം നേടിയ രാജ്യമാണ് നമ്മുടേത്. ആ രാജ്യത്തു നിന്ന് നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്കു നേരെ കണ്ണടക്കുന്ന ഭരണകൂടങ്ങളിലേക്ക് നമ്മുടെ നാട് എത്തി എന്നുള്ളത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. സ്വാതന്ത്ര്യം പലപ്പോഴും അപകടത്തിലാവുമ്പോഴും നമ്മളെല്ലാവരും നിസ്സംഗരായും നിശ്ശബ്ദരായും മുമ്പോട്ട് പോകുന്നത് നമ്മുടെ ധാർമികതയുടെ കൂടി പ്രശ്നമാണ്. ഭരണകൂടങ്ങൾ ക്രൂരമാകുമ്പോഴും ഇന്ത്യയിൽ നമുക്ക് എന്നും കോടതികളിൽ വലിയൊരു അഭയം ഉണ്ടായിരുന്നു. പക്ഷേ, ദൗർഭാഗ്യവശാൽ കോടതികൾ പോലും ഇപ്പോൾ ഭരണകൂടങ്ങളെ ഭയപ്പെടുന്നു എന്നുള്ളത് ഏറെ ദുഃഖകരമാണ്. മാധ്യമങ്ങളെയും ഭരണകൂടങ്ങളെയും ഭയപ്പെടുന്ന നീതി ന്യായ കോടതികൾ, ഒരു രാജ്യത്തിനും വലിയ നന്മയുണ്ടാക്കില്ല എന്നത് ഈ കാലഘട്ടങ്ങളിൽ നാം കാണുന്നതാണ്.
സ്റ്റാൻ സാമി അച്ഛന് കൈകൾ വിറക്കുന്നത് കൊണ്ട് വെള്ളം കുടിക്കാൻ ഒരു സ്ട്രോയും സിപ്പറും വേണമെന്ന് പറഞ്ഞപ്പോൾ, കോടതി ഉടനെ എൻ.ഐ.എ യുടെ അഭിപ്രായത്തിന് വിട്ടു. കാരുണ്യമുള്ള ഒരു ന്യായാധിപന് ഒരൊറ്റ നിമിഷം കൊണ്ട് തീർക്കാൻ കഴിയുന്ന ഒരു പ്രശ്നത്തെ വലിച്ച് നീട്ടി ദേശീയ അന്വേഷണ ഏജൻസിക്ക് വിടുകയാണ്. ഈ മനുഷ്യന്റെ സിപ്പറും സ്ട്രോയും എവിടെപ്പോയി? അവർ അവിടെയെല്ലാം തപ്പി, ഇരുപത് ദിവസങ്ങൾക്ക് ശേഷം മറുപടി കൊടുത്തു, ഞങ്ങൾ ആരും എടുത്തിട്ടില്ല എന്ന്!. അതുകൊണ്ട് അദ്ദേഹത്തിന് ഒന്നും കൊടുത്തില്ലെങ്കിലും കുഴപ്പമില്ല. കോടതി പിന്നീട് ഒന്നും പറയുന്നില്ല.
നമുക്ക് അത്ഭുതമാണ്, ഇത്ര മാത്രം മനുഷ്യത്വരാഹിത്യം കാണിക്കാൻ അവർക്കൊക്കെ സാധിക്കുമോ? വേണ്ട രീതിയിലുള്ള ചികിത്സ ലഭിക്കാൻ വയോധികനായ മനുഷ്യനെ അനുവദിച്ചില്ല എന്ന് പറയുമ്പോൾ അതും ഒരു മനോഭാവമാണ്. സ്റ്റാൻ സാമി അച്ഛന് മരിക്കാൻ ഭയമുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞത് “ഞാൻ ജയിലിൽ തന്നെ മരിച്ചു കൊള്ളാം, എനിക്ക് പ്രശ്നമില്ല” എന്നാണ്.
സ്റ്റാൻ സാമിയുടെ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഈ മരണം അദ്ദേഹത്തിന് പ്രശ്നമല്ലാതിരിക്കാം! പക്ഷേ, അതിനു പിന്നിലെ, ഈ ജനാധിപത്യ രാജ്യത്തിന്റെ ചില നിലപാടുകൾ, അതാണ് നമ്മെ ഭയപ്പെടുത്തേണ്ടത്. ആ നിലപാടുകൾ ‘ജനാധിപത്യപരമായ രീതിയിൽ’ തന്നെ വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നു എന്നത് നമ്മെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്.
വില കൊടുക്കാത്ത സ്വാതന്ത്ര്യം നഷ്ടപ്പെട്ട് പോകും എന്നതിന്റെ ഉദാഹരണമായി മാറുകയാണ് ഈ കാലഘട്ടം. നമ്മൾ ആരും വില കൊടുക്കുന്നില്ല, നമ്മളെല്ലാവരും അതിജീവനത്തിന്റെ പാതയിൽ എങ്ങനെയെങ്കിലും ജീവിച്ച് പോകാനുള്ള തത്രപാടിലാകുമ്പോൾ, നമ്മിൽ നിന്ന് ചിലപ്പോൾ സ്വാതന്ത്ര്യം എടുത്ത് മാറ്റപ്പെടും! അറിയാതെ, ഒരു പക്ഷേ മിഠായിക്കടലാസിൽ പൊതിഞ്ഞ് തരുന്ന വിഷക്കട്ട പോലെ ഈ സ്വാതന്ത്രം നമ്മളിൽ നിന്ന് എടുത്ത് മാറ്ററെപ്പെടുകയാണ്.
അതുകൊണ്ട് സ്റ്റാൻ സാമിയുടെ മരണം നമ്മുടെ പൊതുസമൂഹത്തിന് മുഴുവൻ ആത്മശോധനക്ക് കാരണമാകുമെങ്കിൽ വളരെ നന്നായിരിക്കുമെന്ന് ഞാൻ കരുതുന്നു.