ഫാഷിസ്റ്റ് വാഴ്ച്ചക്കാലത്തെ ഇന്ത്യയുടെ ദൈന്യതയും ഭീകരതയും ദുരന്തങ്ങളും ക്രൂരതകളും പച്ചയായി പകർത്തിയതായിരുന്നു ദാനിഷ് സിദ്ദീഖിയുടെ ഫോട്ടോകൾ. നെടുങ്കൻ ലേഖനങ്ങളെക്കാളും തടിച്ച പുസ്തകങ്ങളെക്കാളും വാചാലതയും വസ്തുനിഷ്ടതയും അദ്ദേഹത്തിൻ്റെ ഫോട്ടോകൾക്കുണ്ടായിരുന്നു. ആയിരം നാവുള്ള, മൂർച്ചയേറിയ മുദ്രാവാക്യങ്ങളായിരുന്നു സമകാലിക ഇന്ത്യയുടെ തെരുവിൽ നിന്ന് അദ്ദേഹത്തിൻ്റെ കാമറകൾ ഒപ്പിയെടുത്തത്.
കാമറ ഒരു കളിപ്പാട്ടമല്ല, പോരാട്ട മുദ്രയാണെന്നും ഫോട്ടോഗ്രഫി ഒരു വിനോദമല്ല, സമരരൂപമാണെന്നും പ്രയോഗത്തിൽ തെളിയിച്ച പോരാളിയായിരുന്നു ദാനിഷ് സിദ്ദീഖി. ‘രാഷ്ട്രീയ ചിത്രകലയുടെ സമകാലിക ഇന്ത്യൻ പ്രതീകം’ എന്ന വിശേഷണത്തിന് തീർത്തും അർഹനായ അദ്വിതീയ ഫോട്ടോഗ്രാഫർ. കർമ്മ ഭൂമിയിൽ വെച്ചുള്ള അദ്ദേഹത്തിൻ്റെ ഈ വേർപ്പാട് തീർച്ചയായും രക്തസാക്ഷ്യമാണ്. റോയിട്ടേഴ്സ് പിക്ച്ചേഴ്സ് ഇന്ത്യ ടീമിൻ്റെ മേധാവിയായ ദാനിഷ് സിദ്ദീഖി, ഇന്ന്, 2021 ജൂലൈ 16ന് അഫ്ഘാനിലെ കാണ്ഡഹാറിലാണ് കൊല്ലപ്പെട്ടത്.
പുലിസ്റ്റർ പുരസ്കാരം നേടിയ ദാനിഷ് സിദ്ദീഖി, റോയിട്ടേഴ്സിൻ്റെ ഫോട്ടോഗ്രാഫി ടീമിൻ്റെ മേധാവിയായിരുന്നു എന്നറിയുമ്പോൾ തന്നെ നമുക്ക് അദ്ദേഹത്തിൻ്റെ, തൊഴിൽപ്പരമായ മികവും മൂല്യവും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ തൊഴിൽപ്പരമായ മികവിനോടൊപ്പം, രാഷ്ട്രീയമായ അവബോധവും ജാമിഅ മില്ലില്ലയയിലെ ഈ പൂർവ വിദ്യാർത്ഥിക്ക് ഉണ്ടായിരുന്നു. ഫാഷിസ്റ്റ് വാഴ്ച്ചക്കാലത്തെ ഇന്ത്യയുടെ ദൈന്യതയും ഭീകരതയും ദുരന്തങ്ങളും ക്രൂരതകളും പച്ചയായി പകർത്തിയതായിരുന്നു ദാനിഷ് സിദ്ദീഖിയുടെ ഫോട്ടോകൾ. നെടുങ്കൻ ലേഖനങ്ങളെക്കാളും തടിച്ച പുസ്തകങ്ങളെക്കാളും വാചാലതയും വസ്തുനിഷ്ടതയും അദ്ദേഹത്തിൻ്റെ ഫോട്ടോകൾക്കുണ്ടായിരുന്നു. ആയിരം നാവുള്ള, മൂർച്ചയേറിയ മുദ്രാവാക്യങ്ങളായിരുന്നു സമകാലിക ഇന്ത്യയുടെ തെരുവിൽ നിന്ന് അദ്ദേഹത്തിൻ്റെ കാമറകൾ ഒപ്പിയെടുത്തത്.
അശാസ്ത്രീയവും ജനദ്രോഹപരവുമായ, 2020ലെ ആദ്യ ലോക്ക് ഡൗൺ കാലത്തെ പലായനങ്ങളുടെ ദുരന്തം ലോകത്തിനു മുമ്പിൽ തുറന്നു വെച്ചത് അദ്ദേഹത്തിൻ്റെ ഫോട്ടോകളാണ്. പൗരത്വ പ്രക്ഷോഭകർക്കെതിരെ ജാമിഅ മില്ലിയ്യ റോട്ടിൽ തോക്ക് ചൂണ്ടിയെ സംഘ് പരിവാർ അക്രമിയെ പകർത്തിവെച്ചതും അദ്ദേഹം തന്നെ. ഏറ്റവും ഭീകരമായ കോവിഡ് ദുരന്തത്തിൻ്റെ ഇന്ത്യൻ ദൃശ്യങ്ങൾ ലോകം കണ്ടതും ദാനിഷ് സിദ്ദീഖിയുടെ കാമറക്കണ്ണിലൂടെത്തന്നെ. ജീവനുള്ള ചിത്രങ്ങളായിരുന്നു അവയെല്ലാം. ദാനിഷ് സിദ്ദീഖിയുടെ ചിത്രങ്ങളിലൂടെ ഒരു തവണ കടന്നു പോയാലറിയാം സമകാലിക ഇന്ത്യയിൽ അദ്ദേഹത്തിൻ്റെ കാമറക്ക് എത്ര മാത്രം രാഷ്ട്രീയ പ്രാധാന്യവും പോരാട്ട വീര്യവും ഉണ്ടായിരുന്നെന്ന്.
മുംബൈ സ്വദേശിയായ ദാനിഷ്, ജാമിഅ മില്ലയയിൽ പ്രഫസറായിരുന്ന അക്തർ സിദ്ദീഖിയുടെ മകനാണ്. ജാമിഅ മില്ലിയ്യയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ദാനിഷ് അവിടെ നിന്ന് തന്നെ മീഡിയാ പഠനവും പൂർത്തിയാക്കി. ടെലിവിഷൻ ന്യൂസ് കസ്പോണ്ടൻ്റായി മാധ്യമ ജീവിതം തുടങ്ങിയ അദ്ദേഹം, 2010ൽ റോയിട്ടേഴ്സിൽ ചേർന്നു. ചീഫ് ഫോട്ടോഗ്രാഫറുടെ ഇൻ്റേൺ ആയിട്ടായിരുന്നു തുടക്കം. 2015ലെ നേപ്പാൾ ഭൂകമ്പം, 2010 – 17 ലെ മൊസുൾ യുദ്ധം, ദൽഹി കലാപം, ഹോങ്കോങ്ങ് പ്രതിഷേധം, കോവിഡ് മഹാമാരി, സി.എ.എ വിരുദ്ധ സമരം, റോഹിങ്ക്യൻ അഭയാർത്ഥികൾ തുടങ്ങിയവയുടെ ശ്രദ്ധേയമായ ദൃശ്യങ്ങൾ ലോകത്തിനു മുമ്പിലെത്തിച്ചതിൽ ദാനിഷിന് വലിയ പങ്കുണ്ട്. 2018ൽ അദ്നാൻ ആബിദിക്കൊപ്പം പ്രശസ്തമായ പുലിസ്റ്റർ പുരസ്കാരം ദാനിഷിനെ തേടിയെത്തി. റോഹിങ്ക്യൻ അഭയാർത്ഥികളുടെ ജീവിത ദുരിതങ്ങൾ വിവരിക്കുന്ന ചിത്രങ്ങളായിരുന്നു അവാർഡിന് വഴി തുറന്നത്. അദ്ദേഹം പകർത്തിയ ദൽഹി വംശഹത്യയുടെ ചിത്രങ്ങളിലൊന്ന്, 2020ലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സമകാലിക ലോകം കണ്ട മികച്ച ഫോട്ടോഗ്രാഫർമാരിൽ ഒരാളായ ദാനിഷ് സിദ്ദീഖി മരിച്ചെങ്കിലും അദ്ദേഹത്തിൻ്റെ ഫോട്ടോകൾ മരിക്കുന്നില്ല, അവ കാലാതിവർത്തിയായി തലമുറകളോട് സംവദിച്ചുകൊണ്ടിരിക്കും.