ആരോഗ്യ-സാമ്പത്തിക-സാമൂഹിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട് നോവൽ കൊറോണ വൈറസ് അഥവാ കോവിഡ്-19. 2020 ജനുവരി 30നായിരുന്നു ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നത്. പിന്നീടങ്ങോട്ട് ദൈനംദിന ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്ടിക്കപ്പെട്ടു. സാമൂഹികമായി ഒറ്റപ്പെടുകയും സാമ്പത്തികമായി പല തിരിച്ചടികളും ആരോഗ്യപരമായ അരക്ഷിതാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതയോടെയും ഭയത്തോടെയുമാണ് കൊറോണ വൈറസിനെ അഭിമുഖീകരിക്കുന്നത്.
മനുഷ്യാവകാശ സംഘടനയായ എൻ.സി.എച്ച്.ആർ.ഒ പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ കോവിഡ് കാലത്തെ ജനജീവിതത്തേയും ഭരണകൂട പ്രതികരണത്തേയും പഠനവിധേയമാക്കുന്നു. സർവേ റിപ്പോർട്ടിൻ്റെ പ്രസക്ത ഭാഗങ്ങൾ.
- പത്തിൽ ഒൻപതു പേരും അഥവാ 94 ശതമാനം ആളുകളും വീട്ടിൽനിന്നു പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നതു ശീലമാക്കി.
- സാമൂഹിക അകലം പാലിക്കുന്നതിൽ 85 ശതമാനം ജനങ്ങളും ബോധവാന്മാരാണ്. രണ്ടു മീറ്റർ അകലം എല്ലായ്പോഴും കർശനമായി പാലിക്കപ്പെടാറില്ലെങ്കിൽ പോലും, അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങൾ ജാഗ്രതയുള്ളവരാണ്.
- 30 ശതമാനത്തോളം കുടുംബങ്ങൾക്ക് ഭക്ഷ്യക്ഷാമം നേരിട്ടതായി വ്യക്തമാക്കുന്നു. തൊഴിൽ പ്രതിസന്ധിയും അനൗപചാരിക സമ്പദ്വ്യവസ്ഥയുടെ തകർച്ചയും ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിച്ചു.
- പത്തിൽ ഒൻപതു പേരും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി രേഖപ്പെടുത്തി. 12 ശതമാനം ആളുകൾ മാത്രമാണ് മെച്ചപ്പെട്ട സാമ്പത്തികനില രേഖപ്പെടുത്തിയത്.
- കോവിഡ്-19 ബാധിച്ച് സുഖം പ്രാപിച്ചവരുമായുള്ള സമ്പർക്കത്തിനോ അവരുമായി ബന്ധപ്പെടാനോ തയ്യാറല്ലെന്ന് 52 ശതമാനം പേർ.
- ഈ മഹാമാരിയുടേത് വെറുപ്പിന്റെയും അവഗണനയുടെയും മാറ്റിനിർത്തപ്പെടലുകളുടെയും കൂടി കാലഘട്ടമാണെന്നും സർവേ വിശകലനം. 32 ശതമാനം ആളുകൾ വ്യത്യസ്ത രീതിയിലുള്ള അപമാനത്തിന്റെയും വെറുപ്പിന്റെയും സമീപനങ്ങൾക്ക് അനുഭവസ്ഥരായി.
- 46 ശതമാനം പേർ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കയ്യിൽ നിന്ന് കടം വാങ്ങിയും, 22 ശതമാനം പേർ സന്നദ്ധ സംഘടനങ്ങളുടെ സഹായങ്ങൾ സ്വീകരിച്ചും, 12 ശതമാനം പേർ ലോണുകളെടുത്തും, 9 ശതമാനം പേർ സർക്കാർ സഹായങ്ങളിൽ ആശ്രയിച്ചുമാണ് സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടത്. 18 ശതമാനം പേർ സമ്പാദ്യങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് തങ്ങൾക്കു സാമ്പത്തികമായി കാര്യമായ ഞെരുക്കം നേരിട്ടില്ലെന്നും രേഖപ്പെടുത്തി.
- 48 ശതമാനം പേർക്ക് തൊഴിൽ നഷ്ടവും 31 ശതമാനം പേർക്ക് ഭാഗികമായ തൊഴിൽ പ്രതിസന്ധിയും നേരിട്ടു.
- 73 ശതമാനം പേർ സന്നദ്ധപ്രവർത്തനത്തിന് തയ്യാറാണെന്ന് അറിയിച്ചു.
- കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഓൺലൈൻ സാങ്കേതിക സൗകര്യങ്ങൾ ഇല്ലാത്തത് 41 ശതമാനം ജനങ്ങൾക്ക്.
- തങ്ങളുടെ സംസ്ഥാനങ്ങളിൽ കോവിഡ് ചികിത്സക്കുള്ള മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് 44 ശതമാനം പേർ രേഖപ്പെടുത്തി.
- കോവിഡ് കാലത്തു മറ്റു അസുഖങ്ങൾക്കുള്ള ചികിത്സ സൗകര്യങ്ങൾ ലഭിക്കുന്നതിൽ അസൗകര്യം നേരിട്ടതായി 79 ശതമാനം പേർ.
- കാര്യക്ഷമമായ രീതിയിൽ ലോക്ഡൗൺ നടപടികൾ നടപ്പാക്കേണ്ടിയിരുന്നുവെന്ന് സർവേയിൽ പങ്കെടുത്ത 71 ശതമാനം പേർ.
- സർക്കാറിന്റെ സൗജന്യ ഭക്ഷണകിറ്റുകൾ ലഭിച്ചില്ലെന്ന് 55 ശതമാനം ആളുകൾ വ്യക്തമാക്കി.
- സർക്കാർ ഇടപെടലുകൾ കൊണ്ട് കാര്യക്ഷമമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് 58 ശതമാനം പേർ വിശ്വസിക്കുന്നു.
- സർക്കാറിന്റെ അടിച്ചമർത്തൽ നടപടികളും സ്വകാര്യ അജണ്ടകളും നടപ്പിലാക്കാൻ മഹാമാരി ഒരു മറയായി ഉപയോഗിക്കപ്പെട്ടുവെന്ന് 77 ശതമാനം പേർ.
- കുടിയേറ്റ തൊഴിലാളികളുടെയും, പാവപ്പെട്ടവരുടെയും, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും സംരക്ഷണത്തിനായുള്ള നടപടികൾ നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് 75 ശതമാനം പേർ പ്രതികരിച്ചു. അറുപതിലധികം ദിവസങ്ങൾക്കു ശേഷം മാത്രമാണ് സുപ്രീംകോടതി കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ എന്തെങ്കിലും അഭിപ്രായം പറയാൻ തയ്യാറായത്.
- വെറുപ്പിന്റെ രാഷ്ട്രീയം ശക്തമായി രാജ്യത്തു നിലനിൽക്കുന്നതായി 81 ശതമാനം ആളുകൾ രേഖപ്പെടുത്തി.
- ആരോഗ്യപ്രവർത്തകരോട് അകമഴിഞ്ഞ കടപ്പാടുള്ളതായി 85 ശതമാനം ജനങ്ങൾ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മഹാമാരിയെ നേരിടുന്നതിൽ കാര്യക്ഷമായിരുന്നില്ലെന്നു 77 ശതമാനം പ്രതികരണം.
- സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനത്തിലും കുട്ടികൾക്കെതിരായ അതിക്രമങ്ങളിലും വർധനവുണ്ടായതായി അനുഭവപ്പെട്ടുവെന്നു 42 ശതമാനം പേർ പ്രതികരിച്ചു.
- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള പൊതു ഫണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നു വിശ്വസിക്കുന്നതായി പകുതിയിലധികം പേരും പ്രതികരിച്ചു.
പ്രതികരിക്കാൻ തയ്യാറായവരുടെ സ്വകാര്യത ഉറപ്പുവരുത്തികൊണ്ടും, ഫലപ്രദമായ കോവിഡ് പ്രതിരോധ നടപടികൾ ഭാവിയിൽ ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങളെ മുന്നിൽ കണ്ടു കൊണ്ടുമാണ് സർവേ നടപ്പിലാക്കിയത്.
Source :